Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയ്യപ്പ ഭക്തരുടെ വികാരം മുതലെടുക്കാൻ രണ്ടും കൽപ്പിച്ച് പ്രതീഷ് വിശ്വനാഥൻ രംഗത്ത്; ബസിൽ പദയാത്ര നടത്തി പന്തളത്ത് നിന്നും പുറപ്പെട്ട സംഘം നാളെ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബോധപൂർവ്വം കലാപം ഉണ്ടാക്കാനെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ലഹളയ്ക്ക് ചൂടുപകരാൻ സ്വാധി പ്രാച്ഛിയും പ്രവീൺ തൊഗാഡിയയും നാളെ എത്തും; കരുതലോടെ പരിവാറുകാരും

അയ്യപ്പ ഭക്തരുടെ വികാരം മുതലെടുക്കാൻ രണ്ടും കൽപ്പിച്ച് പ്രതീഷ് വിശ്വനാഥൻ രംഗത്ത്; ബസിൽ പദയാത്ര നടത്തി പന്തളത്ത് നിന്നും പുറപ്പെട്ട സംഘം നാളെ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബോധപൂർവ്വം കലാപം ഉണ്ടാക്കാനെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ലഹളയ്ക്ക് ചൂടുപകരാൻ സ്വാധി പ്രാച്ഛിയും പ്രവീൺ തൊഗാഡിയയും നാളെ എത്തും; കരുതലോടെ പരിവാറുകാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ബാനറിൽ പ്രതീഷ് വിശ്വനാഥൻ നയിക്കുന്ന ശബരിമല സംരക്ഷണയാത്രയ്ക്കിടെ വർഗ്ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ അയ്യപ്പവിഗ്രഹം സ്ഥാപിക്കുമെന്നാണ് പ്രതീഷിന്റെ ആഹ്വാനം. ഇതിനിടെയിൽ സംഘർഷമുണ്ടാകുമെന്നും പൊലീസ് അയ്യപ്പ വിഗ്രഹത്തെ തകർത്തുവെന്ന വികാരം ആളിക്കത്തിച്ച് കലാപത്തിനാണ് ശ്രമമെന്നും ഇന്റലിജൻസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ നാളെ തലസ്ഥാനത്ത് അതീവ ജാഗ്രതയിലാകും പൊലീസ്. പ്രതീഷിന്റെ റാലിയിൽ പങ്കെടുക്കാൻ പ്രവീൺ തൊഗാഡിയയും സ്വാധി പ്രാച്ചിയും തിരുവനന്തപുരത്ത് എത്തും. തീവ്ര ഹിന്ദു നിലപാടുകാരുടെ വികാരം ആളിക്കത്തിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന് കേരളത്തിൽ വേരോട്ടമുണ്ടാക്കാനാണ് ഇത്.

തൊഗാഡിയയും പ്രതീഷും പരിവാർ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ രണ്ടു പേരേയും ആർഎസ്എസ് അകറ്റി നിർത്തി. പരിവാറുകാർക്കൊപ്പം പോകുമ്പോൾ ഹിന്ദു ഹെൽപ് ലൈൻ എന്ന സംഘടന പ്രതീഷ് ഉണ്ടാക്കിയിരുന്നു. ഇതിൽ മുഴുവൻ ആർ എസ് എസുകാരാണുള്ളത്. ഇവരെ സ്വാധീനിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയാണ് പ്രതീഷ്. അയ്യപ്പ വികാരം സംരക്ഷിക്കുന്നതിന് പന്തളത്ത് നിന്ന് സെക്രട്ടറിയേറ്റിലേക്ക് പദയാത്രയാണ് പ്രതീഷ് പ്രഖ്യാപിച്ചത്. 5 ലക്ഷം പേരുമായി തിരുവനന്തപുരത്തേക്ക് നടക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പരിവാർ പ്രസ്ഥാനങ്ങളേയും ഹിന്ദു സംഘടനകളേയും ആർഎസ്എസ് കാര്യങ്ങൾ ബോധ്യപ്പെടുത്തി പിന്മാറ്റി. ബിജെപിയുടെ നേതൃത്വത്തിൽ പദയാത്രയും തുടങ്ങി. ഇതോടെ പ്രതീഷിന്റെ യാത്ര ബസിലായി. അതായത് പ്രഖ്യാപിച്ച പദയാത്രയുമായി ബസിൽ തിരുവനന്തപുരത്ത് എത്തിയാകും നാളത്തെ മാർച്ച്. ഇതിനൊപ്പം അയ്യപ്പ വിഗ്രഹം കൊണ്ടു വരുന്നതാണ് പൊലീസിനെ ആശങ്കപ്പെടുത്തുന്നത്.

മുഖ്യമന്ത്രിയുടെ വീടിന് മുമ്പിൽ അയ്യപ്പ വിഗ്രഹം സ്ഥാപിക്കുന്നത് പൊലീസ് അനുവദിക്കില്ല. ഇത് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിക്കും. ജലപീരേങ്കിയും മറ്റും പ്രയോഗിക്കുകയും ചെയ്യും. ഇത് വിഗ്രഹത്തേയും ബാധിക്കും. പന്തളം രാജാവ് പൂജിച്ച് നൽകിയ വിഗ്രഹമാണ് ഇതെന്ന വികാരവും പ്രതീഷ് ഉയർത്തിയിട്ടുണ്ട്. ഇതും വർഗ്ഗിയ കലാപമുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് പൊലീസ് വിലയിരുത്തുന്നു. പ്രവീൺ തൊഗാഡിയയും സ്വാച്ചി പ്രാച്ചിയും വികാരപരമായ പ്രസംഗത്തിലൂടെ അണികളെ ഇളക്കി വിടുകയും ചെയ്യും. ഇതോടെ പൊലീസിന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ബലപ്രയോഗം തന്നെ വേണ്ടിവരും. അതിനിടെ ശബരിമല പ്രക്ഷോഭത്തിന്റെ ദിശയെ തകർക്കുന്ന പ്രതിഷേധങ്ങൾക്ക് ഇറങ്ങരുതെന്ന് അണികൾക്ക് ആർഎസ്എസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതീഷിന്റെ സമരത്തോട് ആർ എസ് എസിന് യാതൊരു അനുഭാവവും ഇല്ലെന്നും വിശദീകരിക്കുന്നു.

ഹിന്ദു സംഘടനകളുടെ ബാനറിലാണ് അന്താരാാഷ്ട്ര ഹിന്ദു പരിഷത്തും പ്രതിഷേധിക്കുന്നത്. എന്നാൽ പ്രധാന സംഘടനകളൊന്നും ഇവർക്കില്ല. പന്തളത്ത് രാജകുടുംബം നടത്തിയ പ്രതിഷേധ നാമജപത്തിന് വലിയ പിന്തുണ കിട്ടി. എൻ എസ് എസ് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിനും വലിയ പിന്തുണയുണ്ട്. ഇതെല്ലാം മുതലെടുക്കാനാണ് പന്തളത്ത് നിന്ന് സെക്രട്ടറിയേറ്റിലേക്ക് പദയാത്ര സംഘടിപ്പിച്ചത്. എന്നാൽ ആർഎസ്എസ് പ്രതീഷിനെതിരെ നിലപാട് എടുത്തതോടെ പരിപാടിയുടെ നിറം മങ്ങി. ഈ സാഹചര്യത്തിൽ പദയാത്ര ബസിലെ യാത്രയായി. നാളെ രാവിലെ തിരുവനന്തപുരത്തെ നഗര അതിർത്തിയിൽ സംഘടിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യാത്ര ചെയ്യാനാണ് പ്രതീഷിന്റെ പദ്ധതി. ഇതാണ് ആശങ്ക സജീവമാക്കുന്നത്. പൊലീസിനെ പ്രതിസന്ധിയിലാക്കി നേട്ടമുണ്ടാക്കാനാണ് ശ്രമം.

അതിനിടെ പ്രതീഷ് ഇന്നിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റും ഏറെ ഗൗരവത്തോടെയാണ് ആർഎസ്എസ് കാണുന്നത്. ജാതിക്കും രാഷ്ട്രീയത്തിനുമതീതമായി ചിന്തിക്കാനും ഹിന്ദുക്കളെ ഒന്നിപ്പിക്കാനും ഹിന്ദുവിന്റെ ഏതു പ്രശ്‌നത്തിലും ഇടപെടാനും എന്നെ പഠിപ്പിച്ചത് ആർഎസ്എസ് ആണ്. അതാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതുമെന്നാണ് പ്രതീഷിന്റെ ഇന്നത്തെ പോസ്റ്റ്. പരിവാറുകാരെ അടുപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്ന് ആർഎസ്എസ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രതീഷിനൊപ്പം അണികളെത്താതിരിക്കാൻ അവരും ജാഗ്രത പുലർത്തുന്നു. അഞ്ച് ലക്ഷം പേരുമായി ജാഥ നടത്തുമെന്ന് പറഞ്ഞ പ്രതീഷിനൊപ്പം ഇപ്പോൾ വലിയൊരു ആൾക്കൂട്ടമില്ല. എങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ഇവർ മതിയെന്നാണ് വിലയിരുത്തൽ. ജാഥയുടെ രീതികളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. മണ്ണന്തലയിൽ നിന്നാകും രാവിലെ മാർച്ച് തുടങ്ങുക. പ്രവീൺ തൊഗാഡിയെ ജാഥ നയിക്കും. കേശവദാസപുരത്ത് എത്തുമ്പോൾ തൊഗാഡിയ പ്രസംഗം നടത്തി പോകും. ഇതിന് ശേഷം മാർച്ച് അക്രമാസക്തമാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കേശവദാസപുരത്ത് തന്നെ ജാഥയെ പൊലീസ് തടയാനാണ് നീക്കം.

പ്രധാനമന്ത്രി മോദിയേയും ബിജെപി അധ്യക്ഷൻ അമിത് ഷായേയും ഇരു വശത്തും നിർത്തിയെടുത്ത ഫോട്ടോയുമായി പരിവാറുകാർക്കിടയിൽ താരമാകാനായിരുന്നു പ്രതീഷ് വിശ്വനാഥന്റെ ശ്രമം. എന്നാൽ കേരളത്തിലെ ആർഎസ്എസ് പ്രതീഷിനെ അകറ്റി നിർത്തി. ഇതോടെ മോദിയേയും അമിത് ഷായേയും മുന്നിൽ നിർത്തിയുള്ള കളികളും അവസാനിച്ചു. ഇത് മനസ്സിലാക്കി പ്രവീൺ തൊഗാഡിയയുടെ വിശ്വസ്തനായി മാറി. കേരളത്തിലെ പരിവാറിനെതിരെ ബദൽ ആൾക്കൂട്ടം സൃഷ്ടിക്കാനായി പ്രതീഷിന്റെ ശ്രമം. ഇതിനിടെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയുടെ വിധിയെത്തിയത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ആർഎസ്എസ് നിലപാട് വിധിക്ക് അനുകൂലമാകുമെന്ന സൂചന ആദ്യം മുതലേ സജീവമായിരുന്നു. ഇത് മനസ്സിലാക്കി അന്തരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ബാനറിൽ പ്രതീഷ് എത്തി. എല്ലാ നാമജപ ഘോഷയാത്രയ്ക്കും പിന്നിൽ താനാണെന്ന് വരുത്താനാണ് നീക്കം. ഇതിനെ പൊളിച്ചടുക്കിയാണ് തോക്ക് സ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ഭദ്രാനന്ദ് തുറന്ന് പറച്ചിൽ നടത്തിയത്. ഇതോടെ സെക്രട്ടറിയേറ്റ് മാർച്ചിന് പിന്നിൽ കലാപ ശ്രമമാണെന്ന സംശയങ്ങളും ശക്തമാവുകയി. ഇതോടെയാണ് പ്രതീഷിന്റെ പദയാത്ര ബസിലേക്ക് മാറ്റിയത്.

പന്തളം കൊട്ടാരത്തിന്റെ ആഹ്വാനമാണ് നാമ ജപ ഘോഷയാത്രയുടെ വിജയത്തിന് കാരണം. എൻ എസ് എസും വിശ്വാസികളും പിന്തുണയുമായെത്തി. പ്രാദേശിക കൂട്ടായ്മകൾ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധം നടത്തി. എല്ലാം വൻ വിജയമായി. ഇത് കണ്ടതോടെയാണ് ലോംഗ് മാർച്ചെന്ന പ്രതീതി വരുത്തും വിധം സെക്രട്ടറിയേറ്റ് മാർച്ചിന് ആഹ്വാനം ചെയ്തത്. വിശ്വാസികളെല്ലാം അയ്യപ്പന്റെ കാര്യമായതു കൊണ്ട് ഒപ്പമെത്തുമെന്നും വിലയിരുത്തി. ആറന്മുള സമരകാലത്താണ് പ്രതീഷ് ഇടപെടലുകളുമായെത്തുന്നത്. കുമ്മനം രാജശേഖരന്റെ വിശ്വസ്തനായി മാറി പ്രതീഷ് സമരമുഖത്ത് നിറഞ്ഞു. പിന്നീട് കുമ്മനവുമായി അകന്നു. അതിന് ശേഷം ഹിന്ദു ഹെൽപ് ലൈനെന്ന സംഘടനയുണ്ടാക്കി. ആർ എസ് എസിനൊപ്പം നിൽക്കുന്ന തീവ്ര ഹിന്ദുത്വവാദികളെ അടർത്തിയെടുക്കുകയായിരുന്നു നീക്കം. തുടക്കത്തിൽ ആർ എസ് എസിന് ഇത് മനസ്സിലായില്ല. തിരിച്ചറിഞ്ഞതോടെ പ്രതീഷിനെ ശത്രുപക്ഷത്ത് നിർത്തി. ഇതോടെ കളം മാറ്റി ചവിട്ടി പ്രതീഷ്. ഈ നീക്കമാണ് ദേശീയ തലത്തിൽ ഉയരാൻ ഗൂണകരമായത്.

അയോധ്യയിൽ രാമക്ഷേത്രം വേണമെന്നത് ബിജെപിയുടേയും ആർഎസ്എസിന്റെയും ഒക്കെ നയമാണെങ്കിലും അവർക്ക് അത് പരസ്യമായി പറയാനോ സമമ്മതിക്കാനോ കഴിയില്ല. പരസ്യമായി അതിന് വേണ്ട ശ്രമങ്ങൾ നടത്താൻ കഴിയാതെ വരുമ്പോൾ ക്ഷേത്രം വേണമെന്ന് ശഠിക്കുന്നത് വിഎച്ച്പിയിലും ശ്രീറാം സേനയിലും ഹനുമാൻ സേനയിലും ഒക്കെ പ്രവർത്തിക്കുന്നവരാണ്. ഇവരാണ് മുസ്ലിംകൾ പാക്കിസ്ഥാനിലേക്ക് പോകണമെന്നും താജ്മഹൽ പൊളിച്ച് ക്ഷേത്രം പണിയണമെന്നും ഒക്കെ പറയുന്നത്. വടക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ബീഫിന്റെ പേരിൽ കൊലപാകതകം നടക്കുന്നതും ക്ഷേത്രങ്ങളുടെ പേരിൽ കുത്തിത്തിരിപ്പ് നടത്തുന്നതും ഒക്ക ഇത്തരക്കാരുടെ ചെറിയ പ്രവർത്തനങ്ങളാണ്. അത്തരം സംഘടനകൾ ഇപ്പോൾ കേരളത്തിലും സജീവമാണ്. നിരവധി ചെറുകിട ഹിന്ദു തീവ്രവാദ മൗലിക വാദ സംഘടനകൾ കേരളത്തിൽ വേരുറച്ച് കഴിഞ്ഞു. ഇവർ പറയുന്ന നുണകളും ആഹ്വാനങ്ങളും കേരളത്തിന്റെ മതേതരത്വ മുഖത്തിന് തിരിച്ചടിയാണ്. ഇത്തരത്തിൽ സാമുദായിക ഐക്യം തകർക്കുന്നതും ഹിന്ദു മുസ്ലിം ക്രൈസ്തവ ഐക്യം തകർക്കുന്നതുമായ ആഹ്വാനങ്ങൾ നടത്തുന്നയാളാണ് പ്രതീഷ് വിശ്വനാഥ്.

മദ്രസയിൽ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന മൗലവികളെ വെടിവെച്ചു കൊല്ലണം എന്ന് ആഹ്വാനം ചെയ്തു കൊണ്ടും വിവാദങ്ങൾപ്പ് പുതിയ മാനം നൽകി. സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒരു പോസ്റ്റ് ഇടുമ്പോൾ ലക്ഷ്യം വയ്ക്കുന്നത് സാമുദായിക സംഘർഷമാണ്. മനപ്പൂർവ്വം തന്നെ ഇതിനായി നിരവധി പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിലും ഇന്നു വരെ കേരളാ പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടില്ല. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം സ്വന്തമാക്കിയ പ്രതീഷ് കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും കഴിഞ്ഞ ഏഴുവർഷമായി വിശാല ഹിന്ദു ഐക്യം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളെന്ന പേരിൽ പ്രവർത്തിക്കുകയുമായിരുന്നു. ലൗ ജിഹാദ് എന്ന പേരിൽ ഹിന്ദുപെൺകുട്ടികളെ മുസ്ലിം യുവാക്കൾ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന പ്രചാരണത്തിന്റെ സൂത്രധാരനാണ് പ്രതീഷ്. ലൗ ജിഹാദിനെതിരെ പ്രവർത്തിക്കുന്ന ഹിന്ദു ഹെൽപ്പ് ലൈൻ എന്ന സംഘടനയുടെ ദേശീയ ജോയിന്റ് കോർഡിനേറ്റർ എന്ന പദവിയിൽ നിന്നാണ് പ്രതീഷിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോയത്.

തൊഗാഡിയയുടെ സംഘടനയെത്തിയതോടെ ലേബൽ മാറ്റി. പ്രതീഷ് വിശ്വനാഥിന്റെ വളർച്ചയുടെ പ്രധാനഘടകവും തൊഗാഡിയയായിരുന്നു. പ്രതീഷ് പ്രചാരകനായ ഹിന്ദു ഹെല്പ് ലൈനിനു എല്ലാ വിധ സഹായവും ചെയ്തുകൊടുക്കുന്നത് തൊഗാഡിയയും വിശ്വഹിന്ദു പരിഷത്തുമായിരുന്നു. വ്യാജ ലൗജിഹാദ് ചർച്ച സജീവമാക്കാൻ ക്രൈസ്തവ സംഘടനകളുടെ സഹായം തേടിയതും പ്രതീഷാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP