Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാ സേവ്യർ ഖാൻ വട്ടായിയുടെ ആത്മീയ നേതൃത്വത്തിൽ പുതിയ സന്യാസ സഭ രൂപീകരിക്കാന് അനുമതി; വൈദികരേയും കന്യാസ്ത്രീ മാരേയും പരിശീലനം നൽകി സൃഷ്ടിക്കാൻ സെഹിയോൻ മിനിസ്ട്രീക്ക് അധികാരം; വിവാദമായ കരിസ്മാറ്റിക പ്രസ്ഥാനത്തിന് വ്യവസ്ഥാപിത രൂപം നൽകിയതിൽ അതൃപ്തിയുമായി സഭയിലെ തന്നെ ഒരു വിഭാഗം

ഫാ സേവ്യർ ഖാൻ വട്ടായിയുടെ ആത്മീയ നേതൃത്വത്തിൽ പുതിയ സന്യാസ സഭ രൂപീകരിക്കാന് അനുമതി; വൈദികരേയും കന്യാസ്ത്രീ മാരേയും പരിശീലനം നൽകി സൃഷ്ടിക്കാൻ സെഹിയോൻ മിനിസ്ട്രീക്ക് അധികാരം; വിവാദമായ കരിസ്മാറ്റിക പ്രസ്ഥാനത്തിന് വ്യവസ്ഥാപിത രൂപം നൽകിയതിൽ അതൃപ്തിയുമായി സഭയിലെ തന്നെ ഒരു വിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ: സേവ്യർ ഖാൻ വട്ടായിലിന്റെയും ധ്യാനകേന്ദ്രം ഡയറക്ടർ ഫാ: ബിനോയി കരിമരുതുങ്കലിന്റെയും നേതൃത്വത്തിൽ പുതിയ സന്യാസസഭ രൂപീകരിക്കുമ്പോൾ കത്തോലിക്കാ സഭയിൽ പുതിയ ചർച്ചകൾ തുടങ്ങുന്നു. സഭയിലെ നവീകരണ പ്രസ്ഥാനം എന്ന നിലയിൽ ആരംഭിച്ചെങ്കിലും എക്കാലത്തും വിശ്വാസികളെയും ആത്മീയ നേതൃത്വത്തെയും രണ്ടു തട്ടിൽ നിർത്തി പോന്നിരുന്ന കരിസ്മാറ്റിക് പ്രസ്ഥാനത്തിന് പുതിയ സന്യാസ സഭ രൂപീകരിക്കാൻ അവസരം നൽകുന്നതാണ് വിവാദത്തിന് കാരണം.

ലോക സുവിശേഷവത്കരണം ലക്ഷ്യം വച്ചുകൊണ്ട് വചനപ്രഘോഷണം നടത്തുന്നതിനും പ്രായശ്ചിത്ത പരിഹാര ജീവിതം നയിക്കുന്നതിനുമായി പയസ് യൂണിയന് സ്ഥാപിക്കാനുള്ള അപേക്ഷ പാലക്കാട് രൂപത മെത്രാന് മാർ ജേക്കബ് മനത്തോടത്ത് അംഗീകരിക്കുകയായിരുന്നു. അപേക്ഷയെക്കുറിച്ച് ആവശ്യമായ അന്വേഷണങ്ങളും ആലോചനകളും പ്രാർത്ഥനകളും താൻ നടത്തിയെന്നും ദൈവാത്മാവാണ് ഇവരെ നയിക്കുന്നതെന്ന് വിവേചിച്ചറിഞ്ഞതിന്റെയും ഫലമായാണ് അംഗീകാരം നൽകിയതെന്ന് ബിഷപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കി. എന്നാൽ സഭയുടെ പഠനങ്ങളോട് പലപ്പോഴും ചേർന്നു നിൽക്കുന്നില്ല എന്ന ആരോപണം ഉള്ള ഒരു കരിസ്മാറ്റിക് പ്രസ്ഥാനത്തിന് ഇത്തരത്തിലൊരു അംഗീകാരം നൽകുന്നതിനെയാണ് സഭയിലെ ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്.

പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി (പി.ഡി.എം.) എന്ന പേരിലാണു പുതിയ സന്യാസസഭ അറിയപ്പെടുക. ഇതോടെ ഏതെങ്കിലും ഒരു രൂപതയുടെയോ ഏതെങ്കിലും ഒരു സന്യാസി സമൂഹത്തിന്റെയോ അധികാരമില്ലാതെ ഫാ: ഖാന്റെയും കൂട്ടരുടെയും പ്രവർത്തനങ്ങൾ സ്വയം ഭരണാധികാരമുള്ള സ്വതന്ത്ര സഭയായി മാറും. സ്വയാശ്രയാധികാര ആശ്രമമായി അംഗീകാരം കിട്ടുംവരെ ഫാ. സേവ്യർ ഖാൻ വട്ടായിലും ഫാ. ബിനോയി കരിമരുതുങ്കലും രൂപതാ വൈദികരായി തുടരും. ഇരു വൈദികരുമായിരിക്കും സന്യാസസഭയുടെ സ്ഥാപകരെന്നു ബിഷപ് ജേക്കബ് മനത്തോടത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ പരിധിക്കു പുറത്തു സ്ഥലം കണ്ടെത്തി ഭവനം പണിയണമെന്നു ബിഷപ് നിർദ്ദേശിച്ചിട്ടുണ്ട്. ബിഷപ് ആവശ്യപ്പെടുന്നിടത്തോളം കാലം ഫാ: സേവ്യർ ഖാൻ വട്ടായിൽ സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായി തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വയാശ്രയാധികാര ആശ്രമമായി അംഗീകാരം കിട്ടുംവരെ ഫാ: സേവ്യർ ഖാൻ വട്ടായിലും ഫാ: ബിനോയി കരിമരുതുങ്കലും രൂപതാ വൈദികരായി തുടരും. ഇരു വൈദികരുമായിരിക്കും സന്യാസസഭയുടെ സ്ഥാപകരെന്നു ബിഷപ് ജേക്കബ് മനത്തോടത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ പരിധിക്കു പുറത്തു സ്ഥലം കണ്ടെത്തി ഭവനം പണിയണമെന്നു ബിഷപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ബിഷപ് ആവശ്യപ്പെടുന്നിടത്തോളം കാലം ഫാ: സേവ്യർ ഖാൻ വട്ടായിൽ സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായി തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശുദ്ധാത്മാവ് സഭയ്ക്കു നൽകുന്ന പുതിയ വരങ്ങളാണ് പയസ് യൂണിയൻ പോലുള്ള സമർപ്പണ ജീവിതത്തിന്റെ നൂതനരൂപങ്ങൾ എന്ന് മാർ മനത്തേടത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ആത്മാവ് സഭയ്ക്ക് നൽകുന്ന ദാനങ്ങളെന്ന നിലയിൽ അവയെ സംരക്ഷിച്ച് വളർത്തേണ്ടത് രൂപതാദ്ധ്യക്ഷന്റെ ചുമതലയാണ്. അവയുടെ അവതാരകരെ രൂപതാദ്ധ്യക്ഷന്മാർ സഹായിക്കുകയും ആവശ്യമായ നിയമാവലി വഴി അവരെ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. പൗരസ്ത്യ കാനൻ നിയമമാണ് ഇപ്രകാരം അനുശാസിക്കുന്നത്. സേവ്യർ ഖാൻ വട്ടായിലച്ചനും, ബിനോയി കരിമരുതിങ്കിൽ അച്ചനും ലോക സുവിശേഷവത്കരണം ലക്ഷ്യം വച്ചുകൊണ്ട് സംഘാതമായി വചനപ്രഘോഷണം നടത്തുന്നതിനും പ്രായശ്ചിത്ത പരിഹാര ജീവിതം നയിക്കുന്നതിനുമായി ഒരു പയസ് യൂണിയന് സ്ഥാപിക്കാനുള്ള പ്രചോദനം വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്നു. അതിനുള്ള അനുവാദത്തിനായി അവർ പല പ്രാവശ്യം സമീപിക്കുകയും ചെയ്തിരുന്നു. ഇതേപ്പറ്റി അവശ്യമായ അന്വേഷണങ്ങളും ആലോചനകളും പ്രാർത്ഥനകളും നടത്തി. അതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് വിശദീകരിക്കുന്നു.

കത്തോലിക്ക സഭയിൽ ഇത്തരം ധാരാളം സ്വതന്ത്ര സഭകൾ ഉണ്ടെങ്കിലും കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൽ നിന്നും ആദ്യമായാണ് ഒരു സഭയ്ക്ക് രൂപം നൽകുന്നത്. സിഎംഐ, എംസിബിഎസ്, ജെസ്യൂട്ട്, കപ്പൂച്ചിൻ തുടങ്ങിയ ധാരാളം സഭകൾ സഭയ്ക്കകത്ത് തന്നെയുണ്ട്. വിശുദ്ധ ചാവറ സിഎംഐ സഭാംഗമായിരുന്നു. എന്നാൽ ഈ സഭകളൊക്കെ രൂപതയും ഇടവകയുമായി വിശ്വാസ സമൂഹം രൂപം കൊള്ളും മുൻപേ വിശ്വാസികളെ കണ്ടെത്തി ഒരുമിപ്പിച്ചിരുന്നതാണ്. കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള വിശ്വാസികളെ എക്കാലവും ഒരുമിപ്പിച്ചിരുന്നത് ഇത്തരം സഭകൾ ആയിരുന്നു. പിന്നീട് അവയൊക്കെ രൂപതകളായി മാറുമ്പോൾ രൂപക നേതൃത്വത്തിലേക്ക് അധികാരം കൈമാറ്റപ്പെടുകയും മിഷനറി സഭകൾ പുതിയ മേച്ചിൽപുറങ്ങൾ തേടുകയുമാണ് പതിവ്.

എന്നാൽ കരിസ്മാറ്റിക് പ്രസ്ഥാനത്തിന് സഭ രൂപീകരിക്കാൻ അവസരം കൊടുക്കുമ്പോൾ ബദൽ സഭയായി വളരാനുള്ള അപകടമാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. മുൻപ് സഭയുടെ ആശിർവാദത്തോടെ പ്രവർത്തിച്ച നിരവധി കരിസ്മാറ്റിക് ധ്യാന ഗുരുക്കൾ സഭയുടെ ഔദ്യോഗിക പഠനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ഒടുവിൽ അവരെ സഭയിൽ നിന്നും പുറത്താക്കേണ്ടി വരികയും ചെയ്ത കാര്യങ്ങൾ ഇവർ ചൂണ്ടിക്കാട്ടുന്നു. ദേവസ്യ മുല്ലക്കര, ദോസ് അനത്താനം, സ്പിരിറ്റ് ഇൻ ജീസസ്, എംപറർ ഇമ്മാനുവേൽ തുടങ്ങിയ വിശ്വാസ സമൂഹങ്ങൾ എല്ലാം തന്നെ ഒരിക്കൽ കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ ഭാഗമായിരുന്നെന്നും അവരൊക്കെ പള്ളിക്കകത്ത് തലവേദയായതിനെ തുടർന്ന് പുറത്താക്കപ്പെട്ടതുമാണ് എന്നാണ് എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

വ്യവസ്ഥാപിതമായ സഭയിൽ നിന്നും വിശ്വാസികൾ അകന്നു തുടങ്ങിയപ്പോൾ പെന്തക്കോസ്താ സഭാ രീതിയിൽ പ്രാർത്ഥനകൾ നടത്തിയും ധ്യാനങ്ങൾ നടത്തിയും സഭയെ നവീകരിക്കാൻ തുടങ്ങിയതാണ് കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ. സീറോ മലബാർ സഭയിലാണ് കൂടുതൽ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളും രൂപീകരിക്കപ്പെട്ടതെങ്കിലും റീത്ത് വ്യത്യാസമില്ലാതെ നിരവധി പേർ ഇതിൽ പങ്കു ചേർന്നു. അക്രൈസ്തവരായ ധാരാളം പേരും കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ വക്താക്കളായി മാറി. പോട്ടയിലും മുരിങ്ങൂരിലുമായി ആരംഭിച്ച ഡിവൈൻ റിട്രീറ്റ് സെന്ററുമായിരുന്നു ഇതിന്റെ തുടക്കക്കാർ. ഇപ്പോൾ അട്ടപ്പാടിയിലെ സെഹിയോൻ മിനിസ്ട്രിയും ഇടുക്കി ആനക്കരയിലെ ഫാ: ഡൊമിനിക് വളവനാൽ നടത്തുന്ന വിഭാഗവുമാണ് ഏറ്റവും ശക്തം.

പൊട്ടു തൊടുന്നതും തിരുവാതിര കളിക്കുന്നതും ഒക്കെ വിശ്വാസ വിരുദ്ധമാണ് തുടങ്ങിയ തീവ്ര വാദങ്ങൾ പഠിപ്പിക്കുന്നവരുമാണ് ഇക്കൂട്ടർ. കഥകളി ചിത്രങ്ങൾ വീട്ടിൽ വച്ചാൽ അതു വിഗ്രഹാരാധനയാണ് എന്നു പറയുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ സഭയിലെ വലിയൊരു വിഭാഗം ഈ തീവ്രവാദ വിഭാഗത്തിന് എതിരാണ്. ഏതെങ്കിലും ഒരു രൂപതയുടെയോ സന്യാസ സമൂഹത്തിന്റെയോ കീഴിൽ പ്രവർത്തിക്കേണ്ടതുകൊണ്ട് ഇവർക്ക് ഒട്ടേറെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്വതന്ത്ര സഭ ആകുന്നതോടെ ഇത്തരം കെട്ടുപാടുകൾ എല്ലാം അവസാനിക്കുകയും ഇവർ സ്വന്തം തീവ്രവാദ നിലപാടുകൾ കൂടുതൽ ശക്തമാക്കുകയും ചെയ്യും എന്നു വിശ്വസിക്കുന്നരും ഏറെയാണ്.

സഭയിലെ ഒട്ടേറെ മെത്രാന്മാർ കരിസ്മാറ്റിക് പ്രസ്ഥാനത്തെ സംശയത്തോടെയാണ് നോക്കി കാണുന്നത്. സഭക്ക് വലിയ തലവേദനയായി ഇക്കൂട്ടർ മാറുമെന്നു കരുതുന്നവരാണ് ഇവർ. അതുകൊണ്ട് തന്നെ ഇവർക്ക് സ്വതന്ത്ര സഭാധികാരം നൽകുന്നത് ഏറെ ആശങ്ക ഉയർത്തുന്നു എന്നു ചില മെത്രാന്മാരെ തന്നെ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും ബ്രിട്ടനിലും ഒക്കെ സെഹിയോൻ മിനിസ്ട്രി ശക്തമാണ്. യുകെയിലെ സെക്കന്റ് സാറ്റർഡേ കൺവൻഷൻ എല്ലാ മാസവും പങ്കെടുക്കുന്നത് ആയിരത്തിൽ അധികം വിശ്വാസികളാണ്.

പയസ് യൂണിയന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും അതിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്ന അർത്ഥികളുടെ പരിശീലനകാര്യങ്ങളിൽ വേണ്ടവിധം ശ്രദ്ധിക്കുന്നതിനും സൗകര്യം ലഭിക്കുന്നതിനുവേണ്ടി വേണ്ടി ബിനോയി കരിമരുതിങ്കൽ അച്ചനെ സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. എന്തായാലും പുതിയ തീരുമാനം ഇപ്പോൾ തന്നെ പ്രശ്ന സങ്കീർണ്ണമായ സീറോ മലബാർ സഭയിൽ പുതിയ വിവാദങ്ങൾക്ക് കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP