Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയ്ഡഡ് സ്‌കൂളുകൾ വാടകയ്ക്ക് എടുക്കാൻ സർക്കാർ തയ്യാറെങ്കിൽ വിട്ടു നൽകാൻ ഞങ്ങളും തയ്യാർ; സംഘടനയിലെ മാനേജർമാരുടെ 3000 സ്‌കൂളുകൾ വിട്ടു നൽകാമെന്ന് പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ; 'പള്ളിക്കൊപ്പം പള്ളിക്കൂടങ്ങൾ പണിതത് സമൂഹത്തിന് വേണ്ടി'യെന്ന് ഓർക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷനും; അദ്ധ്യാപക നിയമനത്തിലെ നിയന്ത്രണം ഏർപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ചു സർക്കാറും; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിനെതിരെ സ്‌കൂൾ മാനേജ്‌മെന്റുകൾ

എയ്ഡഡ് സ്‌കൂളുകൾ വാടകയ്ക്ക് എടുക്കാൻ സർക്കാർ തയ്യാറെങ്കിൽ വിട്ടു നൽകാൻ ഞങ്ങളും തയ്യാർ; സംഘടനയിലെ മാനേജർമാരുടെ 3000 സ്‌കൂളുകൾ വിട്ടു നൽകാമെന്ന് പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ; 'പള്ളിക്കൊപ്പം പള്ളിക്കൂടങ്ങൾ പണിതത് സമൂഹത്തിന് വേണ്ടി'യെന്ന് ഓർക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷനും; അദ്ധ്യാപക നിയമനത്തിലെ നിയന്ത്രണം ഏർപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ചു സർക്കാറും; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിനെതിരെ സ്‌കൂൾ മാനേജ്‌മെന്റുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകൾ വേണ്ടിവന്നാൽ വാടകയ്ക്ക് എടുത്തു നടത്താൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആയുധമാക്കി കേരളാ പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ. നിയമപരമായ വ്യവസ്ഥകൾ പ്രകാരം പൊതുമരാമത്ത് വകുപ്പ് താരിഫ് അനുസരിച്ച് വാടക തരാൻ ഗവൺമെന്റ് തയ്യാറാണെങ്കിൽ സംഘടനയിലെ മൂവായിരത്തോളം സ്‌കൂളുകൾ വിട്ടുനൽകാൻ ഞങ്ങൾ തയ്യാറാണെന്ന് സംഘടന അറിയിച്ചു. സംഘടനാ നേതാക്കളെ വിരട്ടാൻവേണ്ടിയാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിൽ അത് തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.

13,255 സംരക്ഷിത അദ്ധ്യാപകർ ബാങ്കിലുണ്ടെന്ന് ധനമന്ത്രി പറഞ്ഞത് തെറ്റായ കാര്യമാണെന്നും മാനേജ്‌മെന്റ് ആരോപിച്ചു. 2019-20 അധ്യയന വർഷത്ിൽ 3047 സംരക്ഷിത അദ്ധ്യാപകർ മാത്രമാണ് അദ്ധ്യാപക ബാങ്കിലുള്ളതെന്നും സർക്കാർ തന്നെ സമ്മതിച്ച കാര്യമാണെന്നും സംഘടന വാർത്താകുറിപ്പിൽ വ്യക്തമാക്കി. നിയമ വിരുദ്ധമായി ഏതെങ്കിലും മാനേജർമാൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നതായും അവർ വ്യക്തമാക്കി. സ്‌കൂളുകൾ ഏറ്റെടുക്കുന്നത് അടക്കം എയ്ഡഡ് മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതി് മുഖ്യമന്ത്രി അടിയന്തരമായി ചർച്ചക്ക് അവസരം ഒരുക്കണമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഭാവി പരിപാടികൾ ചർച്ച ചെയ്യനായി നാളെ തിരുവനന്തപുരത്ത് സംയക്ത യോഗം ചേരാനും സംഘഠനാ നേതൃത്വം തീരുമാനിച്ചു.

അതേസമയം സ്‌കൂളുകൾ വാടകയ്ക്ക് നൽകാൻ തയ്യാറുണ്ടോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടിയുമായി കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ.ജോസ് കരിവേലിക്കലും രംഗത്തുവന്നു. പൊതു സമൂഹത്തിന് വിദ്യാഭ്യാസം നൽകാനാണ് പള്ളിക്കൊപ്പം പള്ളിക്കൂടങ്ങൾ പണിതത്. ഒട്ടേറെ സാഹസം അനുഭവിച്ചുകൊണ്ടാണ് ഇവ നടത്തുന്നത്. ഒരു കാലഘട്ടത്തിലും കെ.സി.ബി.സിയോ സഭയോ സ്‌കൂളുകൾ വാടകയ്ക്ക് കൊടുത്തിട്ടില്ല. ഇത് കെ.സി.ബി.സിയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും അതിനെ സഭ ഭയക്കുന്നില്ലെന്നും വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി പറയുന്നു. മറ്റാർക്കോ മുഖ്യമന്ത്രി നൽകിയ മറുപടിയായാണ് ഇതിനെ കാണുന്നത്.

അതേസമയം സ്‌കൂൾ നിയമനം സംബന്ധിച്ച് ബജറ്റിൽ ധനമന്ത്രി പറഞ്ഞത് സത്യവിരുദ്ധമായ കാര്യങ്ങളാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ കുറ്റപ്പെടുത്തി. ജനങ്ങളെ ധനമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ്. സർക്കാർ അറിഞ്ഞുകൊണ്ടാണ് ഇപ്പോഴും നിയമനങ്ങൾ നടത്തുന്നത്. എ. ഇ .ഒ, ഡി.ഇ.ഒ, വിദ്യാഭ്യാസ ഡയറക്ടർ, ധനവകുപ്പ് എന്നിവർ അറിയാതെ സ്‌കൂളുകളിൽ നിയമനം നടക്കില്ല. അനധികൃത നിയമനം നടക്കുന്നതായി വിദ്യാഭ്യാസ മന്ത്രിക്ക് ഇല്ലാത്ത അഭിപ്രായം ധനമന്ത്രിക്ക് ഉണ്ടായത് എങ്ങനെയെന്നും ഫാ.ജോസ് കുരിവേലിക്കൽ ചോദിക്കുന്നു. ധന-വിദ്യാഭ്യാസ വകുപ്പുകൾ തമ്മിലുള്ള ധാരണക്കുറവാണ് പ്രശ്‌നം. കൂട്ട ഉത്തരവാദിത്തത്തിൽ പരസ്പരം കാര്യങ്ങൾ അറിയുമെന്നാണ് പ്രതീക്ഷിച്ചതെന്നും കെ.സി.ബി.സി. പറയുന്നു.

സംരക്ഷിത അദ്ധ്യാപകരുടെ എണ്ണം ബജറ്റ് രേഖയിൽ ധനമന്ത്രി തെറ്റായാണ് രേഖപ്പെടുത്തിയത്. 13000 സംരക്ഷിത അദ്ധ്യാപകരുണ്ടെന്നാണ് ബജറ്റിൽ ധനമന്ത്രി പറയുന്നത്. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ വെബ്‌സൈറ്റിൽ പറയുന്നത് 3,484 സംരക്ഷിത അദ്ധ്യാപകർ എന്നാണ്. ഇത് തെറ്റിദ്ധരിപ്പിക്കാനായി ധനമന്ത്രി പറഞ്ഞതാണ്. 18,155 അദ്ധ്യാപക നിയമനങ്ങൾ കഴിഞ്ഞ വർഷം നടത്തിയെന്ന പ്രസ്താവനയും തെറ്റാണെന്ന് കെ.സി.ബി.സി. പറയുന്നു.

അതേസമയം എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സർക്കാർ അറിയിച്ചു. മാനേജ്മെന്റുകൾ സൃഷ്ടിച്ച തസ്തികകൾ പലതും വ്യാജമാണെന്നാണ് നിലപാട്. എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും തസ്തിക സൃഷ്ടിക്കുന്നതിൽ നിലവിലുള്ള രീതി മാറ്റുമെന്നും ബജറ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മാനേജ്മെന്റുകൾ പ്രതിഷേധം ഉയർത്തിയെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. അടുത്ത അധ്യയന വർഷം മുതൽ ഇത് കർശനമാക്കും.

12000ൽ അധികം അദ്ധ്യാപകർ സംരക്ഷിത അദ്ധ്യാപകരായി ശമ്പളത്തോടെ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു ഡിവിഷനിലെ അനുപാതത്തേക്കാൾ ഒരു കുട്ടി അധികമായി വന്നാൽ പുതിയ തസ്തിക സൃഷ്ടിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്നാണ് സർക്കാരിന്റെ കണക്ക്. ഈ സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യത്തിൽ ഇടത് മുന്നണിയിലെ മറ്റ് കക്ഷികൾക്കും സമാന നിലപാടാണുള്ളത്. എന്നാൽ സർക്കാർ തീരുമാനം തങ്ങളുടെ നിയമനാധികാരം കവരാനുള്ള നീക്കമാണെന്നാണ് മാനേജ്മെന്റുകളുടെ ആരോപണം. ഇപ്പോൾ തന്നെ പല സ്‌കൂളുകളിലും കുട്ടികൾ കൂടുതലുണ്ടായിട്ടും അധിക തസ്തിക അനുവദിക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. പുതിയ തീരുമാനം കൂടി നിലവിൽ വന്നാൽ നിയമനം സ്തംഭിക്കുമെന്നും മാനേജ്മെന്റുകൾ ആരോപിച്ചു.

എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനത്തിന് മുൻകൂർ സർക്കാർ അനുമതി വേണമെന്ന നിലപാട് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും രംഗത്തെത്തി. വിഷയത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതാണ് സർക്കാർ നിലപാടെന്നും സി രവീന്ദ്രനാഥ് ആലപ്പുഴയിൽ പറഞ്ഞു. എയ്ഡഡ് സ്‌കൂളുകളിൽ അന്യായമായി സൃഷ്ടിച്ച അദ്ധ്യാപക തസ്തികകൾ റദ്ദാക്കുമെന്ന് ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. ഇതുവരെ നടത്തിയ നിയമനങ്ങൾ പുനപ്പരിശോധിക്കില്ല. എന്നാൽ ഇനിയുള്ള നിയമനങ്ങൾ സർക്കാർ അറിഞ്ഞു മാത്രമായിരിക്കും. എന്നാൽ എയ്ഡഡ് സ്‌കൂളുകളുടെ തട്ടിപ്പിന് പിന്തുണ നൽകുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അദ്ധ്യാപക നിയമനം സർക്കാർ അറിഞ്ഞുമതിയെന്നത് അഴിമതിക്ക് വക വെക്കുമെന്നാണ് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ പക്ഷം.

എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുകൾക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് രംഗത്തുവന്നത്. സംസ്ഥാനത്ത് കച്ചവടം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്‌കൂൾ മാനേജുമെന്റുകളെ കർശനമായി നിയന്ത്രിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് നിർദ്ദേശത്തിന്റെ പേരിൽ സ്‌കൂൾ മാനേജുമെന്റുകൾ സർക്കാരിനെ വിരട്ടാൻ വരരുത്. എയ്ഡഡ് സ്‌കൂളുകൾ നടത്താൻ പറ്റില്ലെന്ന ചില മാനേജ്മെന്റുകളുടെ ഭീഷണി വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയ്ഡഡ് സ്‌കൂളുകൾ വാടകക്ക് എടുത്ത് നടത്താൻ സർക്കാർ തയ്യാറാണ്. ശമ്പളം കൊടുക്കാൻ സർക്കാരിന് പറ്റുമെങ്കിൽ സ്‌കൂളുകൾ വാടകക്ക് എടുത്ത് പ്രവർത്തിപ്പിക്കാനും ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

എയിഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിർദ്ദേശത്തിലനെതിരെ എയ്ഡഡ് സ്‌കൂൾ മാനേജ്മെന്റുകൾ പ്രതിഷേധവുമായി വന്നതോടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എയ്ഡഡ് സ്‌കൂളുകൾ നടത്തികൊണ്ട് പോകാൻ പറ്റില്ല എന്നു ചില മാനേജ്‌മെന്റുകൾ പറയുന്നത് കേട്ടു. മാനേജ്‌മെന്റുകൾ മൊത്തത്തിൽ കൊള്ളരുതായ്മ കാണിക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. പുതിയ നിയമനങ്ങൾ സംബന്ധിച്ചു മാത്രമാണ് ബജറ്റ് നിർദ്ദേശം. അത് കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP