Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

കൗണ്ട് ഡൗൺ തുടങ്ങി; ഇന്ന് രാത്രി ഇന്ത്യയുടെ പി എസ് എൽ വി കുതിക്കുന്നത് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി; കാലാവസ്ഥയും വെള്ളപ്പൊക്കവും പഠിക്കാൻ ബ്രിട്ടനു തുണയാവുക പുതിയ ഉപഗ്രഹങ്ങൾ; ഇന്ത്യക്കു 98 മില്യൺ സഹായം നൽകിയതിൽ വീണ്ടും രാഷ്ട്രീയ കോലാഹലം

കൗണ്ട് ഡൗൺ തുടങ്ങി; ഇന്ന് രാത്രി ഇന്ത്യയുടെ പി എസ് എൽ വി കുതിക്കുന്നത് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി; കാലാവസ്ഥയും വെള്ളപ്പൊക്കവും പഠിക്കാൻ ബ്രിട്ടനു തുണയാവുക പുതിയ ഉപഗ്രഹങ്ങൾ; ഇന്ത്യക്കു 98 മില്യൺ സഹായം നൽകിയതിൽ വീണ്ടും രാഷ്ട്രീയ കോലാഹലം

പ്രത്യേക ലേഖകൻ

ലണ്ടൻ: ഇന്ന് രാത്രി ഇന്ത്യൻ സമയം പത്തു മണി ഏഴു മിനിറ്റ്. വീണ്ടും ചരിത്രം പിറക്കുന്ന നിമിഷം. അതിനുള്ള കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. ഒരിക്കൽ അടിമയായി കിടന്ന രാജ്യം മുതലാളിത്ത രാജ്യത്തിനായി നടത്തുന്ന ധീര ചുവടുവയ്‌പ്പായി സോഷ്യൽ മീഡിയ ബ്രിട്ടന് എതിരായി പ്രചാരവും തുടങ്ങിക്കഴിഞ്ഞു. എന്നാൽ കാര്യമായ ചങ്കിടിപ്പ് ഒന്നും ഇല്ലാതെ സർവ ഒരുക്കങ്ങളും പൂർത്തി കാത്തിരിക്കുകയാണ് ഐഎസ്ആർഒയുടെ വിക്ഷേപണത്തറ.

ഏറെക്കാലത്തിനു ശേഷം ഒരു വിദേശ ഉപഗ്രഹവുമായി ശൂന്യാകാശത്തേക്ക് കുതിക്കുക ഇന്ത്യയുടെ പ്രസ്റ്റീജ് റോക്കറ്റായ പിഎസ്എൽവി സി42 ആണ്. ബ്രിട്ടന് വേണ്ടിയാണു ഇത്തവണ ഇന്ത്യൻ കുതിപ്പ്. കാലാവസ്ഥയും വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും അടക്കം ഒട്ടേറെ പഠനങ്ങളാണ് പുതിയ ഉപഗ്രഹങ്ങളായ നോവ എസ്എആറും എസ് 14 ഉം ഏറ്റെടുത്തിരിക്കുന്നത്. സറെ സാറ്റലൈറ്റ് ടെക്‌നോളജീസ് നിർമ്മിച്ച 889 കിലോ ഭാരമുള്ള ഇരു ഉപഗ്രഹങ്ങളും ഭ്രമണ പഥത്തിൽ എത്തുന്നതോടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യ വീണ്ടും ചരിത്രമെഴുതും. മാത്രമല്ല, അടുത്ത ഏഴുമാസത്തിൽ ഓരോ മാസവും ഈരണ്ടു ഉപഗ്രഹങ്ങൾ വീതം വിക്ഷേപിക്കാൻ ഒരുങ്ങുന്ന ഇന്ത്യക്കു ഇന്നത്തെ ലോഞ്ചിങ് ഏറെ പ്രധാനവുമാണ്.

അതിനിടെ, കുതിപ്പിന്റെ പാതയിൽ നീങ്ങുന്ന ഇന്ത്യക്കു ബ്രിട്ടൻ വീണ്ടും 98 മില്യൺ പൗണ്ട് സഹായം നൽകിയതിൽ രാഷ്ട്രീയ കോലാഹലവും ഉയർന്നിട്ടുണ്ട്. ഇന്ത്യക്കു കിട്ടുന്നതിനേക്കാൾ കൂടുതൽ ധനസഹായം ആ രാജ്യം മറ്റുള്ളവർക്ക് നൽകുന്നതിനാൽ തികച്ചും അനാവശ്യമാണ് വീണ്ടും വീണ്ടും വാരിക്കോരി പണം നൽകുന്നത് എന്നാണ് വിമർശകരുടെ ആക്ഷേപം. ഈ വർഷം ഒടുവിൽ നടക്കുമെന്നു കരുതുന്ന ചന്ദ്രയാൻ പദ്ധതിക്കായി 95 മില്യൺ പൗണ്ട് ചെലവാക്കുന്ന ഇന്ത്യക്കു പട്ടിണി മാറ്റാൻ ഉള്ള കെൽപ്പുണ്ടെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്.

എന്നാൽ ഇന്ത്യ പോലൊരു രാജ്യത്തിന് ധനസഹായം നൽകുന്നത് ഒറ്റയടിക്ക് നിർത്തിയാൽ ജനലക്ഷങ്ങളെ ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് കൊണ്ട് വന്ന ശേഷം വീണ്ടും ഇരുട്ടിൽ തള്ളിയിടുന്ന നടപടിയായി ലോകമനസാക്ഷി കണക്കാക്കും എന്നാണ് ഡിപ്പാർട്ടമെന്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെ നിലപാട്. ഈ വർഷം 52 മില്യൺ പൗണ്ടും അടുത്ത വർഷം 46 മില്യൺ പൗണ്ടും ഇന്ത്യക്കു നൽകുമെന്ന ഡിപ്പാർട്ടമെന്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെ അറിയിപ്പാണ് വീണ്ടും കോലാഹല കാരണമായി മാറിയിരിക്കുന്നത്. ഇത്തരം വിദേശ സഹായങ്ങളാക്കായി 13 ബില്യൺ പൗണ്ട് ആണ് ബ്രിട്ടൻ കരുതിവച്ചിരിക്കുന്നത്.

നോവ എസ്എആർ ഉപഗ്രഹം വഴി കാടുകളുടെ പഠനം, കാലാവസ്ഥ, പ്രളയം, മഞ്ഞുവീഴ്ച, പ്രകൃതി ദുരന്തങ്ങൾ എന്നിവയെല്ലാം സമയാസമയം കണ്ടെത്തി ജനജീവിതം കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യം. രണ്ടാമത്തെ ഉപഗ്രഹമായ എസ 1 4 വഴി പരിസ്ഥിതി പഠനം, ടൗൺ വികസനം എന്നിവക്ക് വേണ്ടിയും ഉപയോഗിക്കാനാണ് ബ്രിട്ടന്റെ പദ്ധതി. രണ്ടു ഉപഗ്രഹങ്ങളും ഒരേ ഭ്രമണ പഥത്തിൽ എത്തിക്കുകയാണ് ഐഎസ്ആർഒ ലക്ഷ്യം. ഉപഗ്രഹ ലോകത്തു ഏറ്റവും നവീനവും ചെലവ് കുറഞ്ഞതുമായ മാർഗമാണ് അവലംഭിച്ചിരിക്കുന്നതെന്നു സറെ സാറ്റലൈറ്റ് ടെക്‌നോളജീസ് വ്യക്തമാക്കുന്നു.

പ്ലിമത്തിലെ എയർബസ് ആൻഡ് സ്‌പേസ് സ്റ്റേഷൻ ആണ് ഉപഗ്രഹ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഈ ഉപഗ്രഹങ്ങളിൽ ഒന്നിന്റെ സഹായത്തോടെ കടലിൽ കപ്പലുകളുടെ നീക്കം വരെ അറിയാൻ സാധിക്കും. കാർഷിക രംഗത്തിനാവശ്യമായ വിവരങ്ങൾ നൽകാനും ഈ ഉപഗ്രഹത്തിനു സാധിക്കും. ഇത്തരത്തിൽ വിവിധോദ്ദേശങ്ങളായ ഉപഗ്രഹ വിക്ഷേപണത്തിന് ആണ് ബ്രിട്ടൻ ഇന്ത്യൻ റോക്കറ്റിന്റെ സഹായം തേടിയിരിക്കുന്നത്. ഇതിനു മുൻപും ഇതേ ആവശ്യത്തിനായി ബ്രിട്ടൻ ഐഎസ്ആർഓ സഹായം തേടിയിട്ടുണ്ട്.

ഉപഗ്രഹം ഭൂമിയുടെ മധ്യരേഖാ കടക്കുന്നതും കൃത്യമായ ഇമേജുകൾ ലഭ്യമാക്കുന്നതിനും സഹായകമായ വിധത്തിലാണ് വിക്ഷേപണം രാത്രിയിലേക്ക് ക്രമപ്പെടുത്തിയത്. സാധാരണ ഇന്ത്യൻ വിക്ഷേപണ സമയം അതിരാവിലെ എന്ന നിലപാടിന് പകരമാണ് ഇത്തവണ രാത്രി സമയം തിരഞ്ഞെടുത്തിരിക്കുന്നത്. ബ്രിട്ടനിലെ ശാസ്ത്രജ്ഞരുടെ സൗകര്യം കൂടി ഈ സമയക്രമം തിരഞ്ഞെടുക്കാൻ പരിഗണിച്ചിട്ടുണ്ട്. ഭൗമ ഉപരിതലത്തിൽ നിന്നും 580 കിലോമീറ്റർ ഉയരത്തിലായിരിക്കും ഉപഗ്രഹങ്ങൾ സഞ്ചരിക്കുക. ഇത്തവണ പിഎസ്ൽവി പറക്കുന്നത് പൂർണ്ണമായും ബ്രിട്ടന് വേണ്ടിയാണു എന്ന പ്രത്യേകതയുമുണ്ട്. മുൻപ് ബ്രിട്ടന് വേണ്ടി ഉപഗ്രഹ വിക്ഷേപം നടത്തിയപ്പോൾ അക്കൂട്ടത്തിൽ ഇന്ത്യൻ ഉപഗ്രഹവും പറന്നിരുന്നു.

വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതിയിൽ ദർശനം നടത്തിയ ഐഎസ്ആർഓ ചെയർമാൻ കെ ശിവൻ നീണ്ട അഞ്ചു മാസത്തിനു ശേഷം ഒരു ഉപഗ്രഹം വിക്ഷേപണത്തിന് അയക്കുന്നതിന്റെ പരിഭ്രമം പുറത്തു കാട്ടാതെയാണ് മാധ്യമ പ്രവർത്തകരെ സമീപിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ നടത്താനിരുന്ന വിക്ഷേപണം അവസാന നിമിഷം ഉപേക്ഷിച്ചിരുന്നു. വിക്ഷേപണ ശേഷം 17 മിനിറ്റിനുള്ളിൽ റോക്കറ്റും ഉപഗ്രഹവും തമ്മിൽ ഉള്ള ബന്ധം വിച്ഛേദിക്കാൻ കഴിയും എന്നാണ് ഐ എസ്ആർഓ പറയുന്നത്. ഇതുവരെ പണം ഈടാക്കി ഐ എസ് ആർ ഓ 280 വിദേശ ഉപഗ്രഹ കരാറുകളാണ് സ്വന്തമാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP