Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാസപ്പടി ചെല്ലുന്നത് ഛോട്ടാ നേതാവിന് മുതൽ മന്ത്രിയാഫീസിൽ വരെ; മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സമാന്തര അന്നദാതാവും; ലീവെടുത്തും ഉദ്യോഗം രാജിവെച്ചും ഗുമസ്തപ്പണി ചെയ്യാൻ തയ്യാറായി ഉന്നത ഉദ്യോഗസ്ഥർ; പ്രകൃതി ദുരന്തങ്ങളിൽ വലയുന്ന കേരളത്തിൽ ക്വാറി മാഫിയ സമാന്തര ഭരണസംവിധാനം തീർക്കുന്നതിങ്ങനെ

മാസപ്പടി ചെല്ലുന്നത് ഛോട്ടാ നേതാവിന് മുതൽ മന്ത്രിയാഫീസിൽ വരെ; മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സമാന്തര അന്നദാതാവും; ലീവെടുത്തും ഉദ്യോഗം രാജിവെച്ചും ഗുമസ്തപ്പണി ചെയ്യാൻ തയ്യാറായി ഉന്നത ഉദ്യോഗസ്ഥർ; പ്രകൃതി ദുരന്തങ്ങളിൽ വലയുന്ന കേരളത്തിൽ ക്വാറി മാഫിയ സമാന്തര ഭരണസംവിധാനം തീർക്കുന്നതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉരുൾപൊട്ടലും പ്രകൃതിദുരന്തവും കേരളത്തിൽ കണ്ണുനീർ പ്രളയം തീർക്കുമ്പോഴും സംസ്ഥാനമാകെ കൈപ്പിടിയിലൊതുക്കി ക്വാറി മാഫിയ. ചട്ടങ്ങളും നിയമങ്ങളും ക്വാറിമാഫിയയുടെ കയ്യിലെ കാശിന് മുന്നിൽ തൊഴുത് മാറി നിൽക്കുമ്പോൾ കേരളത്തിലെ ധാതു സമ്പത്ത് തികച്ചും അശാസ്ത്രീയമായ രീതിയിൽ കൊള്ളയടിച്ച് കീശവീർപ്പിക്കുകയാണ് ഒരു സംഘം ആളുകൾ.

2017ൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നടത്തിയ പരിശോധനയിലെ പ്രധാന കണ്ടെത്തലുകളിൽ ഒന്നായിരുന്നു സംസ്ഥാനത്തെ അനധികൃത ഖനനം തടയാനുള്ള ജില്ലാതല സമിതികൾ പ്രവർത്തനക്ഷമമല്ല എന്നത്. ക്വാറികളെ തുടർച്ചയായി നിരീക്ഷിക്കാനോ വ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കാനോ മലിനീകരണ നിയന്ത്രണ ബോർഡിനും പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റിക്കും സംവിധാനമില്ല എന്നും, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് കൃത്യമായ പരിശോധന നടത്തുന്നില്ല എന്നും സിഎജി കണ്ടെത്തിയിരുന്നു.

സർക്കാർഭൂമി ലേലത്തിലൂടെ ഖനനത്തിനു നൽകണമെന്ന് 2010ൽ സംസ്ഥാന സർക്കാർ ഉത്തരവിട്ടെങ്കിലും നടപ്പാക്കാത്തതു കാരണം കോടിക്കണക്കിനു രൂപയുടെ വരുമാന നഷ്ടമാണ് പൊതുഖജനാവിനെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. മൈനിങ് ആൻഡ് ജിയോളജിയുടെ മേഖലാ സ്‌ക്വാഡുകളുടെ പരിശോധന പലയിടത്തും നടക്കുന്നില്ല എന്നും സിഎജി വിളിച്ച് പറഞ്ഞു. ഇത്തരം അപാകതകളെല്ലാം സർക്കാർ സംവിധാനത്തിന്റെ ദൗർബല്യമല്ല, മറിച്ച് ക്വാറി ഉടമകളുടെ പണത്തിന്റെ ശക്തിയാണ് എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ കാലങ്ങളിലെയും വർത്തമാനകാലത്തെയും സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

സമാന്തര തൊഴിൽ ദാതാവ്

സംസ്ഥാനത്തെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ സമാന്തര ഭരണസംവിധാനമായാണ് ക്വാറി മാഫിയ പ്രവർത്തിക്കുന്നത്. അനധികൃത ക്വാറി ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതിപ്പണത്തിന്റെ ഏറിയ പങ്കും എത്തുന്നതും ഈ വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ്. തിരുവനന്തപുരത്തു തുടങ്ങി ജില്ലാ ഓഫിസുകളിൽ വരെ പടി കൃത്യമായി എത്താനുള്ള സംവിധാനമുണ്ട്. കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥർക്ക് ഓഫീസിൽ തുടരാനാകാത്ത അവസ്ഥയാണുള്ളത്.

2010ൽ ആലപ്പുഴയിൽ ജില്ലാ ജില്ലാ ജിയോളജിസ്റ്റിന്റെ ഓഫിസിൽ ഒരു ഉദ്യോഗസ്ഥനായി വിജിലൻസ് ഒരുക്കിയ 'കെണി'യിൽ അന്ന് വീണത് ആ ഓഫീസിലെ മുഴുവൻ ജീവനക്കാരുമായിരുന്നു. ഒരു ഉദ്യോഗസ്ഥനെ പിടിക്കാനായിരുന്നു പൊടി പുരട്ടിയ നോട്ടുകൾ നൽകിയത്. എന്നാൽ കോഴപണം ആദ്യം വാങ്ങിയ സത്യസന്ധനായ ഉദ്യോഗസ്ഥൻ അപ്പോൾത്തന്നെ എല്ലാവർക്കും വീതംവച്ച് നൽകുകയായിരുന്നു. പത്തനംതിട്ടയിൽ അടുത്തകാലത്ത് ഒരു ജിയോളജിസ്റ്റിനെ ലക്ഷക്കണക്കിനു രൂപയുമായി വിജിലൻസ് പിടികൂടിയത് ഓഫിസിനടുത്ത ഹോട്ടൽ മുറിയിൽ നിന്നാണ്.

ക്വാറികളും ഖനനവുമായി ബന്ധപ്പെട്ട തലസ്ഥാനത്തെ ഇടപാടുകളുടെ നിയന്ത്രണം മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരൻ, ഭരണകക്ഷിയിലെ ഉന്നത ജില്ലാ നേതാവ്, ജിയോളജി വകുപ്പിൽ ജോലിചെയ്യുന്ന ഒരു വ്യക്തി എന്നിവരടങ്ങുന്ന സംഘത്തിനാണ്. അനധികൃതമായത് അടക്കം ജില്ലയിലെ എല്ലാ ക്വാറികളുടെയും ഇടപാടുകൾ ഇവർ വഴിയാണ്. നേതാവിന്റെ നാട്ടിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികൾ. ജിയോളജി ആസ്ഥാനത്ത് എന്തു ചലനമുണ്ടായാലും വകുപ്പിലുള്ള ആൾ നേതാവിനെ അറിയിക്കും.

വിവരം ചോർത്തുന്ന വ്യക്തിയെ രണ്ടുവട്ടം സ്ഥലംമാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഉത്തരവിറങ്ങും മുൻപേ മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരൻ ഫയൽ നീക്കം ചോർത്തി നൽകിയതിനാൽ സ്റ്റേ സമ്പാദിച്ചു. ഈയിടെ ഒരു മന്ത്രിയുടെ ജീവനക്കാരന്റെ ബന്ധുവിന്റെ വിവാഹത്തിനെത്തിയതിൽ കൂടുതലും ക്വാറി ഉടമകളും ജിയോളജിസ്റ്റുകളുമായിരുന്നു.

സർക്കാർ ജോലി സ്വയം ഉപേക്ഷിച്ച് ക്വാറി മാഫിയയുടെ ആശ്രിതരാകുന്നവരും ധാരാളമാണ്. മലപ്പുറം സ്വദേശിയായ ഉദ്യോഗസ്ഥൻ 1.10 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ഉന്നതപദവിയിൽ നിന്നു 2017ൽ സ്വയം വിരമിച്ചാണ് പൊതുവേദികളിൽ ക്വാറികൾക്കായി സംസാരിക്കുന്ന പ്രധാന വിദഗ്ധനായത്. കേരള പൊലീസിലെ ഒരു എഎസ്‌ഐ ലീവെടുത്താണ് തലസ്ഥാനത്തെ ഒരു ക്വാറിയിൽ 4 വർഷത്തിലേറെയായി മാനേജരായി ജോലി ചെയ്യുന്നത്. വിരമിച്ച ശേഷം കുറെ ജിയോളജിസ്റ്റുകളുടെയെങ്കിലും പ്രധാന തട്ടകം ക്വാറി മേഖലയാണ്.

പണം സൂക്ഷിക്കാനും സംവിധാനം

വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന കള്ളപ്പണം സൂക്ഷിക്കുന്നതിനും ക്വാറി മാഫിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലെ ക്വാറി ഉടമയുടെ ചിട്ടിക്കമ്പനിയാണ് അഴിമതിപണം സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നത്. ഇതിലെ നിക്ഷേപകരിൽ 90% പേരും ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, റവന്യു ജീവനക്കാരാണ്. കൈക്കൂലിപ്പണം സുരക്ഷിതമായി സൂക്ഷിക്കാൻ ഉദ്യോഗസ്ഥരുടെ ആശ്രയമാണ് ഈ സ്ഥാപനം. മറ്റു ജില്ലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ പോലും പണം നിക്ഷേപിക്കാൻ രഹസ്യമായി തൃശൂരിലെത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഒരു മാസം ഏറ്റവും കുറഞ്ഞത് 25 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് ശരാശരി ക്വാറി ഉടമകൾ വിവിധ വകുപ്പുകൾക്കും രാഷ്ട്രീയക്കാർക്കും കൈക്കൂലിയായി നൽകുന്നത്. ഭരണകക്ഷി ഉന്നതർക്കും മന്ത്രിമാരുടെ ഓഫിസുകളിലും മാസപ്പടി എത്തും. പ്രദേശത്തെ ഛോട്ടാ നേതാവിന് മുതൽ മന്ത്രിയാപ്പീസിൽ വരെ കൈക്കൂലി കൊടുത്താലും ക്വാറി ഉടമകൾക്ക് ലാഭമാണ്.

വേലി തന്നെ വിളവ് തിന്നുമ്പോൾ പരാതിയുമായി ഉദ്യോഗസ്ഥരും

ക്വാറികൾക്കു പരിസ്ഥിതി അനുമതി നൽകുന്നതു സംസ്ഥാനതല പരിസ്ഥിതി ആഘാതനിർണയ അഥോറിറ്റിയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു 3 ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കു പരാതി നൽകിയിരിക്കുകയാണ്. സിബിഐക്കും പരാതി പോയിട്ടുണ്ട്. സെക്രട്ടേറിയേറ്റിൽ നിന്നു ഡപ്യൂട്ടേഷനിലെത്തിയ വ്യക്തിയായിരുന്നു അഡ്‌മിനിസ്‌ട്രേറ്റർ. ഒരു മാസം മുൻപ് ഡപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞു മടങ്ങിയ ഇവർക്കെതിരെയാണ് പ്രധാന ആരോപണങ്ങൾ. പത്തനംതിട്ട ചിറ്റാർ വില്ലേജിൽ 9 ഹെക്ടർ വിസ്തൃതിയുള്ള ഒരു ക്വാറിക്കു സ്‌പെഷൽ കേസായി സ്ഥലപരിശോധന പോലും നടത്താതെ ഇവർ അനുമതി നൽകിയിരുന്നു.

നിബന്ധന പാലിക്കാതെയും വേണ്ടത്ര പരിശോധനകളില്ലാതെയുമാണ് അനുമതി നൽകുന്നതെന്ന് സംസ്ഥാന വിദഗ്ധസമിതി അംഗം ഡോ. പി എസ് ഈസ എഴുതിയ കത്തുതന്നെ തെളിയിക്കുന്നു. ഉരുൾപൊട്ടലുണ്ടായ കവളപ്പാറ ഉൾപ്പെട്ട മലപ്പുറം നിലമ്പൂർ നോർത്ത് വനം ഡിവിഷനിൽ വരുന്ന ഊർങ്ങാട്ടിരി വില്ലേജിൽ ക്വാറിക്കു പരിസ്ഥിതി അനുമതി നൽകിയതിനെപ്പറ്റി ആക്ഷേപമുയർന്നതിനെ തുടർന്നായിരുന്നു കത്ത്. ഈ ക്വാറി നേരിട്ടുകണ്ടു പരിശോധന നടത്തിയ സംഘത്തിൽ ഈസയും ഉണ്ടായിരുന്നു.

ഉരുൾപൊട്ടലും പ്രകൃതി ദുരന്തവും ഉണ്ടാകുന്ന സമയത്ത് മാത്രം വാർത്തകളിൽ നിറയുകയും പിന്നീട് ഭരണകൂടവും ജനങ്ങളും സൗകര്യപൂർവം മറന്നുകളയുകയും ചെയ്യുന്ന പാറമടകളെ നിയന്ത്രിക്കാൻ പണത്തോടുള്ള ആർത്തി മാറാത്ത കാലത്തോളം നടക്കുകയില്ല. ഇച്ഛാശക്തിയുള്ള അധികാരികളും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥരും ഉണ്ടായാൽ മാത്രമേ പരിസ്ഥിതിയെ കാർന്നുതിന്നുന്ന ഈ മാഫിയയെ നിലക്കു നിർത്താനാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP