Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെങ്ങറ സമരക്കാരോട് അനുഭാവം കാട്ടി; വെച്ചൂച്ചിറയിൽ ആദിവാസി ഭൂമി തട്ടിപ്പിനുള്ള നീക്കം തടഞ്ഞു; ക്രഷർ യൂണിറ്റുകളോട് കർശന നിലപാട്; വീണ ജോർജ് എംഎൽഎയോടും കൊമ്പു കോർത്തു; ആദ്യം ഒപ്പം നിന്ന സിപിഐയും ഒടുവിൽ എതിരായി; സിപിഎമ്മിന്റെ കണ്ണിലെ കരടായ പത്തനംതിട്ട ജില്ലാ കലക്ടർ ആർ ഗിരിജ തെറിച്ചു; പകരം ബാലമുരളി

ചെങ്ങറ സമരക്കാരോട് അനുഭാവം കാട്ടി; വെച്ചൂച്ചിറയിൽ ആദിവാസി ഭൂമി തട്ടിപ്പിനുള്ള നീക്കം തടഞ്ഞു; ക്രഷർ യൂണിറ്റുകളോട് കർശന നിലപാട്; വീണ ജോർജ് എംഎൽഎയോടും കൊമ്പു കോർത്തു; ആദ്യം ഒപ്പം നിന്ന സിപിഐയും ഒടുവിൽ എതിരായി; സിപിഎമ്മിന്റെ കണ്ണിലെ കരടായ പത്തനംതിട്ട ജില്ലാ കലക്ടർ ആർ ഗിരിജ തെറിച്ചു; പകരം ബാലമുരളി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കർക്കശ നിലപാടുകളിലൂടെ ജനങ്ങളെയും സിപിഎമ്മിനെയും വെറുപ്പിച്ച ജില്ലാ കലക്ടർ ആർ ഗിരിജ ഒടുവിൽ തെറിച്ചു. പി ബാലമുരളിയാണ് പുതിയ ജില്ലാ കലക്ടർ. സ്വന്തം നിലപാടുകളിൽ നിന്ന് വ്യതിചലിക്കാൻ വിസമ്മതിച്ചതാണ് ഗിരിജയുടെ കസേര തെറിപ്പിച്ചത്. ജനങ്ങളോടും പാർട്ടി നേതാക്കളോടും ഒരേ പോലെ നിലപാട് സ്വീകരിച്ചതാണ് കലക്ടറും സിപിഎമ്മും തമ്മിൽ ഇടയാൻ കാരണമായത്. പരാതിയുമായി എത്തുന്ന സാധാരണക്കാരോട് ഒരിക്കലും മൃദുസമീപനം കലക്ടർ സ്വീകരിച്ചിരുന്നില്ല.

വിവിധ സമിതികളോടും കമ്മറ്റികളോടും സ്വതസിദ്ധമായ ശൈലിയിൽ പെരുമാറുന്ന കലക്ടർ കാട്ടുന്നത് ധാർഷ്ട്യമാണെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. ആദ്യമൊക്കെ സിപിഐ ജില്ലാ നേതൃത്വം കലക്ടർക്കൊപ്പം നിന്നു. സിപിഎം ജില്ലാ സെക്രട്ടറി പരസ്യമായ അധിക്ഷേപവുമായി രംഗത്തു വന്നതോടെ സിപിഐ നിശബ്ദരായി. ഒടുവിൽ കലക്ടറെ തള്ളിപ്പറയുകയുംചെയ്തു. വെച്ചൂച്ചിറ കൊല്ലമുളയിൽ ആദിവാസികൾക്കുള്ള ഭൂമിയുടെ രജിസ്ട്രേഷന്റെ മറവിൽ വൻ തട്ടിപ്പിന് കളമൊരുങ്ങിയപ്പോൾ കലക്ടർ ഇടപെട്ട് തടഞ്ഞതാണ് സിപിഎമ്മിനെ ഏറെ പ്രകോപിപ്പിച്ചത്.

ചെങ്ങറ സമരക്കാർക്ക് പുനരധിവാസം നൽകുന്നത് അടക്കം അവരോട് അനുഭാവം പ്രകടിപ്പിച്ചതും സിപിഎമ്മിന്റെ കണ്ണിലെ കരടാക്കി. പൊതുയോഗങ്ങളിൽ അടക്കം ഒരു സ്ത്രിയെന്ന പരിഗണന പോലും നൽകാതെ സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനും കലക്ടറെ കടന്നാക്രമിച്ചിരുന്നു. സമ്മർദം താങ്ങാൻ കഴിയാതെ മൂന്നാഴ്ച മുൻപ് കലക്ടർ അവധിയിൽ പ്രവേശിച്ചു. മുങ്ങിയതല്ല ചികിൽസയ്ക്ക് പോയതാണെന്നാണ് കലക്ടർ അറിയിച്ചിരുന്നത്.

വെച്ചൂച്ചിറയിലെ ആദിവാസി ഭൂമി പ്രശ്നത്തിന്റെ പേരിലാണ് ജില്ലാ കലക്ടർ ആർ ഗിരിജയെ വ്യക്തിപരമായി സിപിഎംഇടതു മുന്നണി നേതാക്കൾ അധിക്ഷേപിച്ചത്. കലക്ടർക്ക് മാനസിക വൈകല്യമാണെന്നും മാനസിക വിഭ്രാന്തിയോടെയാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞത് വിവാദമായിരുന്നു. മറ്റൊരു നേതാവ് കലക്ടറുടെ കുടുംബചരിത്രം വരെ തിരക്കി ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്.

ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടർ അനുമതി നൽകിയില്ലെന്ന് ആരോപിച്ചാണ് കെഎസ്‌കെടിയു നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ റാന്നി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തതും ഉദയഭാനുവായിരുന്നു. അഹങ്കാരിയായ കലക്ടർ എന്നാണ് അന്ന് വിശേഷിപ്പിച്ചത്. എല്ലാം ഒറ്റക്ക് നടത്തി കളയാമെന്ന് കരുതേണ്ടതില്ലെന്നും വെറുതെ വിടില്ലെന്നും ഉദയഭാനു പറഞ്ഞു.

ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരം കൊല്ലമുള വില്ലേജിൽ ഭൂമി വിലക്ക് വാങ്ങുന്നതിൽ അഴിമതിയെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടികൾ നിർത്തി വയ്ക്കാൻ കലക്ടർ നിർദ്ദേശം നൽകിയതെന്ന് പറയുന്നു. കലക്ടറുടെ നിർദ്ദേശം മറികടന്ന് ജില്ലാ ട്രൈബൽ ഓഫീസറും ഭരണകക്ഷി നേതാവും അനാവശ്യ ഇടപെടൽ നടത്തിയതായും വിവരാവകാശ നിയമപ്രകാരം പുറത്ത് വന്ന രേഖകളിൽ പറയുന്നു. ജില്ലയിലെ പതിനാറ് ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യാനായി വെച്ചൂച്ചിറയിലെ മണ്ണടിശാലയിൽ കണ്ടെത്തിയ നാലര ഏക്കർ ഭൂമിയിടപാടിൽ സുതാര്യത ഇല്ലായെന്ന കാരണത്താലാണ് ജില്ലാ കലക്ടർ ആർ ഗിരിജ കഴിഞ്ഞ മാസം 13 ന് ഇതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിർത്തി വയ്ക്കുവാൻ ഉത്തരവ് നൽകിയത്.

പുതുക്കിയ മാർഗ നിർദ്ദേശ പ്രകാരം വസ്തു ഉടമയുമായി കലക്ടർ നേരിട്ട് ചർച്ച നടത്തിയിരുന്നു. സർക്കാർ താരിഫ് വില നൽകാമെന്നും അറിയിച്ചു. എന്നാൽ, ഇടനിലക്കാർ മുഖേന നിശ്ചയിച്ച വിലയാണ് ആവശ്യപ്പെട്ടതത്രെ. ആദിവാസി ഭൂമിയുടെയും നിർമ്മാണ തൊഴിലാളികളുടെയും പേരിൽ പല തവണയായി കലക്ടർക്ക് നേരെ സിപിഎം ജില്ലാസെക്രട്ടറി അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞിരുന്നു. ഇതു കേട്ട് പിന്നാലെ പ്രസംഗിച്ചവരും രൂക്ഷമായ ഭാഷയിലാണ് കലക്ടറെ വിമർശിച്ചത്. റാന്നി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിലും തുടർന്ന് നടന്ന ധർണയിലും ഉദയഭാനു കലക്ടറെ അധിക്ഷേപിച്ചിരുന്നു.

വകുപ്പ് മന്ത്രി എ കെ ബാലൻ ആവശ്യപ്പെട്ടിട്ടും ആദിവാസികൾക്ക് ഭൂമി നൽകാത്ത കലക്ടറുടെ നടപടി അഹങ്കാരമാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. കലക്ടർ ആദിവാസികളുമായി ചേമ്പറിൽ ചർച്ചക്ക് പോലും നിന്നില്ല. കലക്ടർ രാജാവാണോ എന്നും ഇതൊന്നും വച്ച് പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റിന് മുന്നിൽ നടന്ന നിർമ്മാണ തൊഴിലാളികളുടെ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് കലക്ടർ വൻകിട ക്വാറി ഉടമകളുമായി ഒത്തു കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP