Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹത്തായ രാജ്യങ്ങൾ വിനയം കൊണ്ടു നിർമ്മിക്കുന്നവയെന്ന് പറഞ്ഞ് യുഎഇ പ്രധാനമന്ത്രിയെ അനുമോദിച്ചപ്പോൾ നിലയ്ക്കാത്ത കയ്യടി; രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും പേരിൽ വിഭജിക്കപ്പെട്ട നമ്മുടെ ഇന്ത്യയെന്ന് പറഞ്ഞ് പേരു പറയാതെ മോദി ഭരണത്തിന് വിമർശനം; ഭാര്യാസമേതനായി യുഎഇ പ്രധാനമന്ത്രി സ്വീകരിച്ചത് ഇന്ത്യൻ പ്രധാനമന്ത്രിയെ പോലെ: രാജ്യാതിർത്തിക്ക് പുറത്ത് ആവേശം പെയ്യിച്ച് രാഹുലിന്റെ ചരിത്രപ്രധാനമായ ഗൾഫ് പര്യടനം തുടരുന്നു

മഹത്തായ രാജ്യങ്ങൾ വിനയം കൊണ്ടു നിർമ്മിക്കുന്നവയെന്ന് പറഞ്ഞ് യുഎഇ പ്രധാനമന്ത്രിയെ അനുമോദിച്ചപ്പോൾ നിലയ്ക്കാത്ത കയ്യടി;  രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും പേരിൽ വിഭജിക്കപ്പെട്ട നമ്മുടെ ഇന്ത്യയെന്ന് പറഞ്ഞ് പേരു പറയാതെ മോദി ഭരണത്തിന് വിമർശനം; ഭാര്യാസമേതനായി യുഎഇ പ്രധാനമന്ത്രി സ്വീകരിച്ചത് ഇന്ത്യൻ പ്രധാനമന്ത്രിയെ പോലെ: രാജ്യാതിർത്തിക്ക് പുറത്ത് ആവേശം പെയ്യിച്ച് രാഹുലിന്റെ ചരിത്രപ്രധാനമായ ഗൾഫ് പര്യടനം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: രാഹുൽ ഗാന്ധിയെ രാജ്യം ആവേശപൂർവ്വം ഉറ്റുന്നോക്കുന്ന നേതാവായി വളരുകയാണ്. ഇക്കാര്യം വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിൽ നിന്നും അടുത്തിടെ പുറത്തുവരുന്ന മൂർച്ഛയുള്ള വാക്കുകൾ. ഒരിക്കൽ പപ്പുവെന്ന് വിളിച്ച നേതാവിനെ ഇപ്പോൾ മോദിയും കൂട്ടരും ശരിക്കും ഭയന്നു തുടങ്ങി. രാജ്യാന്തര സമൂഹത്തിന് പുറത്തും മാറ്റം കൊണ്ടുവരാൻ കെൽപ്പുള്ള നേതാവെന്ന പ്രതിച്ഛായയാണ് രാഹുൽ ഗാന്ധിക്കിപ്പോൾ ഉള്ളത്.

അതിന്റെ തെളിവായിരുന്നു ഇന്നലെ ഇന്ത്യൻ സമൂഹത്തെ സാക്ഷിയാക്കി രാഹുൽ പറഞ്ഞ വാക്കുകൾ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തെ ഇളക്കി മറിച്ചു കൊണ്ടായിരുന്നു രാഹുൽ ഇന്നലെ തന്റെ യുഎഇ പര്യടനത്തിലെ ആദ്യദിനം പൂർത്തിയാക്കിയത്. യുഎഇ പ്രധാനമന്ത്രിയെ സന്ദർശിച്ച് അദ്ദേഹത്തെ അഭിനന്ദിച്ച രാഹുൽ പിന്നീട് ദുബായ് സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ പതിനായിരങ്ങളെ അനായാസം കൈയിലെടുക്കുകയായിരുന്നു.

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ശരിക്കും ഒരു മാറ്റത്തിന്റെ കടലായി മാറുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാനും കേൾക്കാനുമായി എത്തിയ പ്രവർത്തകരെയും ഇന്ത്യക്കാരെയും കൊണ്ട്. എത്തിയ പതിനായിരക്കണക്കിന് ഇന്ത്യക്കാരോട് ആവേശപൂർവം സംവദിച്ച് രാഹുൽ ഗാന്ധിയും ലോകത്തിന്റെ ശ്രദ്ധ നേടി. യുഎഇ എന്ന രാജ്യത്തിന്റെ ആതിഥേയ മര്യാദയെ പ്രശംസിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. തുടർന്ന് ഈ രാജ്യത്തിന് ഇന്ത്യൻ സമൂഹം നൽകിയ സംഭാവനയും അദ്ദേഹം എടുത്തുപറഞ്ഞു.

ഞാൻ യുഎഇയിലൂടെ യാത്ര ചെയ്തപ്പോൾ നിങ്ങളുടെ ഊർജവും അധ്വാനവും കാണാൻ സാധിച്ചു. ഈ രാജ്യത്തെ നിർമ്മിക്കാൻ നിങ്ങൾ വലിയ സഹായമാണ് ചെയ്തിട്ടുള്ളത്. വളരെ അഭിമാനം നൽകുന്ന കാര്യമാണിത്. മഹാത്മാ ഗാന്ധി അഹിംസ എന്ന മഹത്തായ ആശയം ഉൾക്കൊണ്ടത് മതങ്ങളിൽ നിന്നാണ്. അതിൽ കൃത്യമായി പറയുന്നു, അക്രമം കൊണ്ട് നിങ്ങൾ ഒന്നും നേടുകയില്ലെന്ന്. ഇന്ത്യയെന്നത് കേവലം ഭൂമിശാസ്ത്രപരമായ ഒന്നല്ല. നിങ്ങൾ ദുബായിലേക്ക് വന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തിൽ ഇന്ത്യയെന്ന ആശയം എന്നും ഉണ്ടാകുമെന്നും പ്രവാസികളോട് രാഹുൽ പറഞ്ഞു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അദ്ദേഹത്തിന്റെ വിനയം എനിക്ക് അനുഭവിക്കാൻ സാധിച്ചു. മഹത്തായ രാജ്യങ്ങൾ ഇത്തരം വിനയം കൊണ്ട് നിർമ്മിക്കുന്നവയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി എന്റെ പ്രിയപ്പെട്ട രാജ്യം ഇന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. ജാതിയുടെ മതത്തിന്റെ പണത്തിന്റെ പേരിൽ വിഭജിച്ചിരിക്കുന്നു. വിഭജിച്ചിരിക്കുന്ന ഒരു രാജ്യത്തിന് എങ്ങനെ ജയിക്കാൻ സാധിക്കും. ആദ്യം നമ്മൾ ചെയ്യേണ്ടത്, എല്ലാ ഇന്ത്യക്കാരും ഇന്ത്യയെ ഒരുമിപ്പിക്കണം. എല്ലാവരും പരസ്പരം സഹകരിക്കണം. ഇത് ഒരു രാജ്യമാണ്. അവിടെ നിന്നും നമ്മൾ തുടങ്ങണം രാഹുൽ പറഞ്ഞു.

ഇവിടെ നിൽക്കുമ്പോഴും എനിക്ക് ഇന്ത്യയിൽ ഉള്ളതുപോലെയാണ് തോന്നുത്. ഞാൻ മരിക്കുന്നത് വരെ എന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങൾ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷൻ ആണോ, പ്രായമുള്ളവർ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്‌നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങൾക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാൽ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാൻ കാത്തിരിക്കും. 2019ൽ ഇന്ത്യ ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ പോവുകയാണ്. നല്ല ആത്മവിശ്വാസമുണ്ട്. മുന്നോട്ടു പോവുകയാണ് വേണ്ടത്‌രാഹുൽ വ്യക്തമാക്കി.

അസഹിഷ്ണുത മൂലവും രാഷ്ട്രീയ കാരണങ്ങളാലും വിഭജിക്കപ്പെട്ടുപോയ ഇന്ത്യയെ ഒന്നാക്കി മാറ്റിയെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ വലിയ കയ്യടികളാണ് ലഭിച്ചത്. ഒരിക്കൽപോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറഞ്ഞിലെങ്കിലും മോദിയെയും ബിജെപി. സർക്കാരിനെയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. മനുഷ്യത്വവും സഹിഷ്ണുതയുമാണ് ദുബായ് ഭരണാധികാരിയിൽ കണ്ട ഏറ്റവും നല്ല സ്വഭാവഗുണം. യു.എ.ഇ.ക്ക് ഇത് സഹിഷ്ണുതാവർഷമാണ്. എന്നാൽ, ഇന്ത്യയിൽ സഹിഷ്ണുത ഇല്ലാത്ത അവസ്ഥയും. അത് വീണ്ടെടുക്കലാകും കോൺഗ്രസിന്റെ ലക്ഷ്യം. ഒരാളുടെ തീരുമാനമല്ല ഒരു രാജ്യത്തെ ഭരിക്കേണ്ടത്. ഈ വാക്കുകളിലെല്ലാം നിഴലിച്ചത് മോദി ഭരണത്തിലുള്ള അതൃപ്തി തന്നെയായിരുന്നു.

ജനങ്ങളുടെ ശബ്ദത്തിന് വിലകൊടുക്കാതെ, അവരുടെ പ്രശ്‌നങ്ങൾക്ക് മുഖംകൊടുക്കാതെ ഒരു ഭരണാധികാരിക്ക് രാജ്യത്തെ നയിക്കാനാവില്ലെന്ന് രാഹുൽ പറഞ്ഞു. ഈ അവസ്ഥയ്ക്ക് കോൺഗ്രസ് മാറ്റം കുറിക്കും. അടുത്ത തിരഞ്ഞെടുപ്പിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും. ഇന്ത്യയെ ഈ നിലയിൽ എത്തിച്ച പ്രവാസികൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാനാകും. നിങ്ങളുടെ ശബ്ദം ഇന്ത്യൻ പാർലമെന്റിൽ എത്തിക്കാനുള്ള സംവിധാനം കോൺഗ്രസ് ഉണ്ടാക്കും. ഇന്ത്യയിൽ കോൺഗ്രസ്മുക്ത ഭാരതത്തിനാണ് ചിലർ ശ്രമിക്കുന്നത്. എന്നത് ബിജെപി.മുക്ത ഭാരതം കോൺഗ്രസിന്റെ ലക്ഷ്യമല്ല. എല്ലാ വിഭാഗത്തിന്റെയും ശബ്ദം ഉയർന്നു കേൾക്കാവുന്ന ഇന്ത്യയാണ് ഞങ്ങളുടെ സ്വപ്നം.

വിഭജിക്കപ്പെട്ട ഇന്ത്യയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല. നേട്ടങ്ങളും ഉണ്ടാക്കാനാവില്ല. കാർഷികരംഗത്തെ രണ്ടാം ഹരിത വിപ്ലവവും വർഗീസ് കുര്യൻ കൊണ്ടുവന്നത് പോലുള്ള ക്ഷീര വിപ്ലവവും ഇന്ത്യയ്ക്ക് വേണം. അതിന് എല്ലവരുടെയും കൂട്ടായ ശ്രമം ആവശ്യമാണെന്ന് രാഹുൽ പറഞ്ഞു. ''ഞാൻ മരിക്കുന്ന നിമിഷം വരെ വാതിലുകളും കാതും ഹൃദയവും തുറന്നുെവച്ചിരിക്കും. നിങ്ങൾ ആരാണെന്നു നോക്കാതെ ആ ശബ്ദവും വികാരവും ഞാൻ ഉൾക്കൊള്ളും''- ഹർഷാരവങ്ങൾക്കിടയിൽ രാഹുൽ പ്രഖ്യാപിച്ചു. 2019 തിരഞ്ഞെടുപ്പിൽ നാം വിജയിക്കുക തന്നെ ചെയ്യും. അക്കാര്യത്തിൽ സംശയമേ വേണ്ട. പ്രവാസികളുടെ ശബ്ദം ഇന്ത്യ ഉൾക്കൊള്ളും. അധികാരത്തിൽ എത്തിയാലുടൻ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകാൻ കോൺഗ്രസ് തയ്യാറാണെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

വൻ ജനാവലിയാണ് രാഹുൽഗാന്ധിയെ കാണാൻ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയത്. വലിയൊരു ഭാഗം മലയാളികളുൾപ്പെടുന്ന ജനക്കൂട്ടം സംഘാടകരുടെ കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു. രാഹുലിന്റെ പ്രസംഗത്തിലുടനീളം അവർ ഹർഷാരവം തീർത്തു. നേരത്തെ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണെന്നും ഇത് തുടരുമെന്നും നേതാക്കൾ പറഞ്ഞു. സഹിഷ്ണുതയോടെയും പരസ്പര സഹകരണത്തിലൂടെയും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരുകയാണ്. യുഎഇയുടെ വളർച്ചയെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. രാജ്യത്തിന്റെ സഹിഷ്ണുത മറ്റു ലോകരാജ്യങ്ങൾക്കു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചയ്ക്കു ശേഷം ഷെയ്ഖ് മുഹമ്മദ് തന്റെ പുസ്തകത്തിന്റെ കോപ്പി രാഹുൽ ഗാന്ധിക്ക് സമ്മാനിക്കുകയും ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കളായ സാം പിത്രോഡ, മിലിന്ദ് ദിയോറ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. ദുബായ് സിവിൽ ഏവിയേഷൻ അഥോറിറ്റി ചെയർമാനും എമിറേറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടിവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തും, യുഎഇ മന്ത്രിമാരായ ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗേഷ്, റീം ബിന്ത് ഇബ്രാഹിം അൽ ഹഷേമി, റൂളേഴ്‌സ് കോർട്ട് ഡയറക്ടർ, ദുബായ് പ്രോട്ടോക്കോൾ ആൻഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ഖലീഫ സയീദ് സുലൈമാൻ തുടങ്ങയവരും ചർച്ചയിൽ പങ്കെടുത്തു.

ദുബായിലെത്തിയ രാഹുൽ ജബർ അലി ലേബർ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്തു. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സാം പിത്രോഡ എന്നിവർ രാഹുലിനൊപ്പം വേദിയിലുണ്ടായിരുന്നു. 'മൻ കി ബാത്' പറയാനല്ല, ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേൾക്കാനാണ് വന്നിരിക്കുന്നത് എന്നും രാഹുൽ പറഞ്ഞു. ഭയപ്പാട് വേണ്ട, ആവും വിധമെല്ലാം നിങ്ങളെ സഹായിക്കാൻ ഞാനും എന്റെ പ്രസതാമുണ്ടാകുമെന്നു രാഹുൽ വ്യക്തമാക്കി. മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മവാർഷികത്തോടു അനുബന്ധിച്ചായിരുന്നു യുഎഇിൽ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP