Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് ഗ്രീൻ... നാളെ യെല്ലോ.... മറ്റെന്നാൾ ഓറഞ്ച്... അതിന് പിറ്റേന്ന് റെഡ്..... ചുഴലിക്കൊടുങ്കാറ്റിലേക്കുള്ള ദൂരം കുറഞ്ഞപ്പോൾ ധൃതിപിടിച്ച് എല്ലാ മുന്നറിയിപ്പുകളും ഒരുമിച്ച് പുറത്തു വിട്ട് സർക്കാർ; മഴ കാത്ത് നിൽക്കാതെ ഡാമുകൾ തുറക്കുമെന്നതിനാൽ ഇന്ന് മുതൽ തീരങ്ങളിൽ ജലനിരപ്പുയരും

ഇന്ന് ഗ്രീൻ... നാളെ യെല്ലോ.... മറ്റെന്നാൾ ഓറഞ്ച്... അതിന് പിറ്റേന്ന് റെഡ്..... ചുഴലിക്കൊടുങ്കാറ്റിലേക്കുള്ള ദൂരം കുറഞ്ഞപ്പോൾ ധൃതിപിടിച്ച് എല്ലാ മുന്നറിയിപ്പുകളും ഒരുമിച്ച് പുറത്തു വിട്ട് സർക്കാർ; മഴ കാത്ത് നിൽക്കാതെ ഡാമുകൾ തുറക്കുമെന്നതിനാൽ ഇന്ന് മുതൽ തീരങ്ങളിൽ ജലനിരപ്പുയരും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്:  കേരളം വീണ്ടും അതീവ ജാഗ്രതയിലേക്ക്. എന്തും സംഭവിക്കാമെന്ന കാലാവസ്ഥാ പ്രവചനം. അതുകൊണ്ട് തന്നെ മുൻകരുതൽ എല്ലാം ഒരുമിച്ച് പ്രഖ്യാപിക്കുകയാണ് സർക്കാർ. അറബിക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. തീവ്രമഴയ്ക്കും കാറ്റിനും സാധ്യതയുമുണ്ട്. ഒക്ടോബർ 7ന് കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. അതുകൊണ്ട് ഇന്ന് ഗ്രീൻ, നാളെ യെല്ലോ 6ന് ഓറഞ്ച്, 7ന് റെഡ് ഇങ്ങനെ അലർട്ടുകൾ പ്രഖ്യാപിക്കുകയാണ് സർക്കാർ

അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി (ശ്രീലങ്കയ്ക്ക് അടുത്ത്) ഒക്ടോബർ 5ഓടു കൂടി ശക്തമായ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുകയാണ്. ന്യൂനമർദം ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തുകൂടി വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒക്ടോബർ 7ന് റെഡ് അലർട്ടും, പത്തനംതിട്ട ജില്ലയിൽ ഒക്ടോബർ 7ന് ഓറഞ്ച് അലേർട്ടും, മറ്റുള്ള ജില്ലകളിൽ ഇന്ന് മുതൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലാവസ്ഥാ പ്രതിഭാസം മൂലം കേരളതീരത്തും അതിശക്തമായ കാറ്റുണ്ടാവുകയും കടൽ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യുമെന്നാണ് സർക്കാർ അറിയിപ്പ്

കേരളത്തിൽ പലയിടങ്ങളിലും ശക്തവും, അതി ശക്തവും, അതി തീവ്രവുമായ മഴ പെയ്യിക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 7 ന് മധ്യ കേരളത്തിൽ (ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ) റെഡ് അലർട്ടും, പത്തനംതിട്ട ജില്ലയിൽ ഒക്ടോബർ 7ന് ഓറഞ്ച് അലേർട്ടും, പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 5നോട് കൂടി തന്നെ കേരളത്തിൽ പരക്കെ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമർദം ശക്തി പ്രാപിക്കുന്നതോടെ തീരപ്രദേശത്ത് അതി ശക്തമായ കാറ്റടിക്കാനും അത് വഴി അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ടെന്നും പറയുന്നു. ഈ സാഹചര്യം മുൻകൂട്ടി കണ്ട് ഡാമുകളും തുറന്നു വിടും. മഴ പെയ്യുമോ എന്ന് ഉറപ്പിക്കാതെയാകും ഇത്. ഡാമുകളിലെ ഇപ്പോഴത്തെ ജലനിരപ്പും കാര്യമാക്കില്ല. മഴ തിമിർത്ത് പെയ്താലുണ്ടാകുന്ന ദുരന്ത സാധ്യത മുൻകൂട്ടി കണ്ടാണ് ഈ നീക്കം.

പൊലീസ്, അഗ്‌നിശമനസേന, റവന്യു, തദ്ദേശം, ജലവിഭവം ഉൾപ്പെടെ എല്ലാ വകുപ്പുകൾക്കും മുന്നൊരുക്ക നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ സുരക്ഷിത മേഖലകളിലേക്കു മാറ്റും. ദുരിതാശ്വാസ ക്യാംപുകളും സജ്ജമാക്കും.ദുരന്ത സാധ്യതാ മേഖലകളിലേക്കുള്ള പ്രവേശനം സ്വയം നിയന്ത്രിക്കണം. ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ നിന്നു ജനങ്ങൾ സുരക്ഷിത മേഖലകളിലേക്കു മാറണമെന്നു ജില്ലാ ഭരണകൂടം. അടിയന്തര ഘട്ടങ്ങളിൽ നിർബന്ധമായും സേനകളുടെ സഹായം തേടണം. ഉദ്യോഗസ്ഥർ അധികാര പരിധിക്കുള്ളിൽ ഉണ്ടാകണം.

ഉരുൾപൊട്ടൽ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും കരുതൽ മേഖലയിലാണ്. തുടർച്ചയായി ഉരുൾപൊട്ടുന്ന നെല്ലിയാമ്പതി അതീവ കരുതൽ മേഖലയാണ്. ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണു നിർദ്ദേശം. മണ്ണാർക്കാട് അട്ടപ്പാടി ചുരം റോഡ്, മംഗലം ഡാമിലെ പ്രദേശങ്ങൾ ഉൾപ്പെടെ നിരീക്ഷണത്തിലാണ്. ഡാമുകൾ ജലനിരപ്പു കുറച്ചു തുടങ്ങി. മലമ്പുഴ ഡാം വീണ്ടും തുറക്കുന്നത് ഇന്നു പരിഗണിക്കും. എല്ലാ ഡാമുകളിലും പരമാവധി നിരപ്പിൽ നിന്നു 2 മുതൽ 3 വരെ അടി താഴ്ചയിലാണു ജലനിരപ്പ് ക്രമീകരിച്ചിട്ടുള്ളത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. മഴ ശക്തമായാൽ പ്രവേശനം നിർത്തിവയ്ക്കും. ഏതു സമയവും ജലനിരപ്പ് ഉയരുമെന്നതിനാൽ പുഴകളിൽ ഇറങ്ങുന്നത് ഒഴിവാക്കണം.

ഇടുക്കി ഡാം തുറന്നു വിടുന്നതും സർക്കാർ പരിഗണനയിലാണ്. പമ്പയിലെ ഡാമുകളിലും ജലനിരപ്പ് ഉടൻ കുറയ്ക്കും. ഇതോടെ വീണ്ടും പുഴകളെല്ലാം നിറഞ്ഞൊഴുകാൻ തുടങ്ങും.

മുന്നറിയിപ്പ് നിർദ്ദേശം ഇങ്ങനെ

1. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
2. മലയോര മേഖലയിലെ റോഡുകള്ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിര്ത്തരരുത്.
2. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. നീല കുറിഞ്ഞി സന്ദർശനം ഒഴിവാക്കുക.
4. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്
4. ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
6. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക.
7. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
8. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുക എന്നതാണ്.
ഈ കിറ്റിൽ ഉണ്ടാകേണ്ട വസ്തുക്കൾ:
- ടോർച്ച്
- റേഡിയോ
- 500 ml വെള്ളം
- ORS ഒരു പാക്കറ്റ്
- അത്യാവശ്യം വേണ്ടുന്ന മരുന്ന്
- മുറിവിന് പുരട്ടാവുന്ന മരുന്ന്
- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
- 100 ഗ്രാം കപ്പലണ്ടി
- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം
- ചെറിയ ഒരു കത്തി
- 10 ക്ലോറിൻ ടാബ്ലെറ്റ്
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഇടാവുന്ന ബാറ്ററി
- ബാറ്ററിയും, കാൾ പ്ലാനും ചാർജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോൺ
- അത്യാവശ്യം കുറച്ച് പണം
9. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.
10. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദ്ദേശം നൽകുക.
11. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയിൽ ശ്രദ്ധിക്കുക
12. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
13. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
14. Thrissur തൃശൂർ MW (AM Channel): 630 kHz
15. Calicut കോഴിക്കോട് MW (AM Channel): 684 kHz
16. തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കിൽ മാറി താമസിക്കുക. ഒക്ടോബർ 5 ആം തീയതി മുതൽ മുൻപ് പ്രളയവും, ഉരുൾപൊട്ടലും ബാധിച്ച സ്ഥലങ്ങളിൽ ക്യാമ്പുകൾ സജ്ജമാക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
17. ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിൻ സ്വിച്ച് ഓഫ് ആക്കുക
18. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പരുകൾ 1077...ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ STD code ചേർക്കുക
19. പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കയ്യിൽ സൂക്ഷിക്കുക.
20. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
21. വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക.
22. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
23. വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
24. താഴ്ന്ന പ്രദേശത്തെ ഫ്‌ളാറ്റുകളിൽ ഉള്ളവർ ഫ്‌ളാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.
25. രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നൽകുവാൻ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.
26. ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടെ പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് ഈ മോശം സ്ഥിതിയെ നമുക്ക് അതിജീവിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP