Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമരം നടത്തുന്നവരെ കഴുകന്മാരെന്നും തീവ്രവാദികളെന്നും വിളിക്കുകയല്ല വേണ്ടത്; പ്രശ്ന പരിഹാരത്തിനാണ് സർക്കാർ തയ്യാറാകേണ്ടത്; സമരക്കാരെ അവഹേളിച്ച മന്ത്രി ജി സുധാകരൻ മാപ്പ് പറയണം; ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരെ സമരം നയിക്കുന്നവർക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സമരം നടത്തുന്നവരെ കഴുകന്മാരെന്നും തീവ്രവാദികളെന്നും വിളിക്കുകയല്ല വേണ്ടത്; പ്രശ്ന പരിഹാരത്തിനാണ് സർക്കാർ തയ്യാറാകേണ്ടത്; സമരക്കാരെ അവഹേളിച്ച മന്ത്രി ജി സുധാകരൻ മാപ്പ് പറയണം; ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരെ സമരം നയിക്കുന്നവർക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

എം പി റാഫി

മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരെ നടക്കുന്ന സമരപ്പന്തലുകൾ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സമര പന്തലിലെത്തിയത്. ആദ്യം വലിയ പറമ്പിലും പിന്നീട് കൊളപ്പുറം, കോട്ടക്കൽ സ്വാഗതമാട് എന്നിവിടങ്ങളിലും രമേശ് ചെന്നിത്തല സന്ദർശിച്ചു. അലൈന്മെന്റ് മാറ്റിമറിക്കുന്നതിനായി വിവിധ രാഷ്ട്രീയക്കാരുടെയും മുതലാളിമാരുടെയും ഇടപെടൽ ഉണ്ടെന്ന സമരക്കാരുടെ ആരോപണം നിലനിൽക്കെയാണ് രമേശ് ചെന്നിത്തലയുടെ സന്ദർശനം. സമരക്കാർക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവുമായി ചെന്നിത്തലയും യു.ഡി.എഫ് നേതാക്കളും എത്തിയതോടെ മലപ്പുറത്തെ സമരപ്പന്തലുകളെല്ലാം വീണ്ടും സജീവമായി. സമരക്കാരെ തീവ്രവാദികളാക്കിയും കഴുകന്മാരാക്കിയുമുള്ള ഇടത് നേതാക്കളുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിക്കാനും പ്രതിപക്ഷനേതാവ് മറന്നില്ല.

സമരം നടത്തുന്നവരെ കഴുകന്മാരെന്നും തീവ്രവാദികളെന്നും വിളിക്കുകയല്ല വേണ്ടതെന്നും പ്രശ്ന പരിഹാരത്തിനാണ് സർക്കാർ തയ്യാറാകേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. സർവകക്ഷി ചേരും മുമ്പ് സർവേ നടപടികൾ തുടർന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നും തോക്കും ലാത്തിയും ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുകയല്ല വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസം ദേശീയ പാത സ്ഥലമേറ്റെടുപ്പ് സമരം വലിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. എ.ആർ നഗർ, വലിയ പറമ്പ് ഭാഗങ്ങളിൽ പൊലീസ് വീടുകളിൽ കയറി സമരക്കാരെ തല്ലിച്ചതക്കുക വരെയുണ്ടായി. ഇതോടെ സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുന്ന സ്ഥിതിയാണുള്ളത്. വീടും ഭൂമിയും നഷ്ടമാകുന്നവർ സ്ഥലത്തെത്തുന്ന വിവിധ ജനപ്രതിനിധികളെയും നേതാക്കളെയും തടയുന്ന സ്ഥിതി വരെയുണ്ടായി. തങ്ങൾക്ക് നീതി ലഭിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പഴയ അലൈന്മെന്റ് മാറ്റിത്തിരുത്തി പതിയ അലൈന്മെന്റ് പ്രകാരം സർവെ നടപടികൾ പുരോഗമിക്കുന്നതിനു പിന്നിൽ വിവിധ രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, മുതലാളിമാർ എന്നിവർക്ക് പങ്കുണ്ടെന്നാണ് സമരക്കാർ വിശ്വസിക്കുന്നത്. എംഎ‍ൽഎ വികെസി മമ്മദ് കോയയുടെ ഉമസ്ഥതയിലുള്ള വലിയപറമ്പിലെ വികെസി ചെരുപ്പ് കമ്പനി, പ്രമുഖ സ്വകാര്യ ആശുപത്രി ശ്ൃംഘലയായ അൽമാസ് ആയൂർ വേദ ആശുപത്രി, സ്വകാര്യ വ്യക്തകളുടെ ഏക്കർ കണക്കിന് ഭൂമി എന്നിവ സംരക്ഷിക്കുന്നതിനായാണ് അലൈന്മെന്റ് തിരുത്തിയതെന്നാണ് സമരക്കാരുടെ ആരോപണം. ഇക്കാര്യം മറുനാടൻ മലയാളി രേഖകളും ദൃശ്യങ്ങളും സഹിതം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

മുതലാളിമാരെ സംരക്ഷിക്കാൻ വിവിധ പാർട്ടികളുടെ ഒത്താശയുണ്ടെന്നായിരുന്നു സമരക്കാർ പറഞ്ഞത്. വെൽഫെയർ പാർട്ടി, എസ്ഡിപിഐ, ആർ.എംപി തുടങ്ങിയ പാർട്ടികൾ ദേശീയ പാത സമരത്തിനു പിന്നിൽ ഉണ്ടെങ്കിലും ഇവർ പ്രത്യക്ഷത്തിൽ സമര സമിതി കൂട്ടായ്മയുമായാണ് മുന്നോട്ടു പോകുന്നത്. എന്നാൽ മുസ്ലിം ലീഗ് പാർട്ടി ഐഡന്റിറ്റിയിൽ തന്നെ സമര രംഗത്ത് വന്നിരുന്നു. എന്നാൽ സമരക്കാരെ കഴുകന്മാരും തീവ്രവാദികളുമായി ഇടത് നേതാക്കൾ കടന്നു വന്നതോടെ സർക്കാറിനെതിരെ വലിയ ജനരോഷമുണ്ടാകുകയും ഇത് മുതലെടുത്ത് യു.ഡി.എഫ് നേതാക്കളുടെ പിന്തുണ സമരക്കാർക്ക് ഏറി വരികയും ചെയ്തു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തുംകൂടിയായിരുന്നു രമേശ് ചെന്നിത്തലയുടെ സമരക്കാർക്കുള്ള ഐക്യദാർഢ്യം.

കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ വലിയ പറമ്പിലായിരുന്നു രമേശ് ചെന്നിത്തല ആദ്യം എത്തിയത്. പിന്നീട് നിരവധി സ്ത്രീകളടക്കമുള്ള കുടുംബങ്ങൾ ഇരിക്കുന്ന കൊളപ്പുറത്തെ സമരപന്തലിലുമെത്തി. ശേഷം കോട്ടക്കൽ സ്വാഗതമാട് നിരാഹാര സമരമിരിക്കുന്ന സാമൂഹ്യ പ്രവർത്തക അഡ്വ.സബീനയെയും സന്ദർശിച്ചു. കീഴാറ്റൂർ സമര നേതാവ് സുരേഷ് കീഴാറ്റൂരും ഇവിടെ എത്തിയിരുന്നു. സ്ഥലം എം.ൽ.എ കൂടിയായ കെ.എൻ.എ ഖാദർ, അനിൽകുമാർ, ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് തുടങ്ങിയ യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും രമേശ് ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു. ദേശീയ പാത വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ നടക്കുന്ന ജനകീയ സമരങ്ങൾക്ക് വലിയ രാഷ്ട്രീയ പിന്തുണകൂടി ലഭിച്ചതോടെ മലപ്പുറത്തെ സമരപ്പന്തലുകളെല്ലാം വീണ്ടും സജീവമായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP