Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാമൂഴത്തിന്റെ തിരക്കഥ എംടിക്ക് തിരിച്ചു കൊടുക്കേണ്ടി വരും; ഒടിയന്റെ സംവിധായകനെ കൈവിട്ട് നിർമ്മാതാവ് ബിആർ ഷെട്ടിയും; മഹാഭാരതം പുതിയ രൂപത്തിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രവാസി വ്യവസായിയും; ബഹുഭാഷാ ചിത്രത്തിൽ മോഹൻലാലും അഭിനയിച്ചേക്കും; എംടിയുടെ തിരക്കഥ വാങ്ങാനും നിരവധി പേർ; ശ്രീകുമാർ മേനോന്റെ മഹാഭാരത മോഹങ്ങൾ അസ്തമിക്കുന്നതിന് പിന്നിൽ ദിലീപിന്റെ കരങ്ങളോ? 1000കോടിയുടെ പ്രോജക്ട് മോളിവുഡിന്‌ നഷ്ടമാകുമ്പോൾ

രണ്ടാമൂഴത്തിന്റെ തിരക്കഥ എംടിക്ക് തിരിച്ചു കൊടുക്കേണ്ടി വരും; ഒടിയന്റെ സംവിധായകനെ കൈവിട്ട് നിർമ്മാതാവ് ബിആർ ഷെട്ടിയും; മഹാഭാരതം പുതിയ രൂപത്തിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രവാസി വ്യവസായിയും; ബഹുഭാഷാ ചിത്രത്തിൽ മോഹൻലാലും അഭിനയിച്ചേക്കും; എംടിയുടെ തിരക്കഥ വാങ്ങാനും നിരവധി പേർ; ശ്രീകുമാർ മേനോന്റെ മഹാഭാരത മോഹങ്ങൾ അസ്തമിക്കുന്നതിന് പിന്നിൽ ദിലീപിന്റെ കരങ്ങളോ? 1000കോടിയുടെ പ്രോജക്ട് മോളിവുഡിന്‌ നഷ്ടമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വി ശ്രീകുമാർ മേനോന്റെ രണ്ടാമൂഴത്തിൽ നിന്ന് നിർമ്മാതാവ് ബി ആർ ഷെട്ടിയും പിന്മാറി. നേരത്തെ ചിത്രത്തിന്റെ തിരക്കഥ എംടി വാസുദേവൻ നായർ തിരിച്ചു ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഷെട്ടിയുടെ പിന്മാറ്റം. എന്നാൽ എം ടി വാസുദേവൻ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിർമ്മിക്കുമെന്ന് ബി ആർ ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി വ്യക്തമാക്കി. സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാർ മേനോനെ നീക്കുമെന്ന സൂചനയും ബി.ആർ ഷെട്ടി നൽകി. ഇതോടെ മോളിവുഡിന്‌ നഷ്ടമാകുന്നത് 1000 കോടിയുടെ പ്രോജക്ടാണ്.

പുതിയ സിനിമ മലയാളത്തിൽ നിർമ്മിച്ചാലും അത് ചർച്ചയാകുക ഹിന്ദി സിനിമയെന്ന പേരിലാകും. ബഹുഭാഷാ ചിത്രമെന്ന രീതിയിൽ സ്റ്റാർ കാസ്റ്റമുണ്ടാകും. മോഹൻലാലിനെ പ്രധാന വേഷത്തിൽ മലയാളത്തിന്റെ സ്വന്തം ചിത്രമാക്കി മാറ്റുന്ന തരത്തിലാണ് ശ്രീകുമാർ മേനോൻ കാര്യങ്ങൾ അവതരിപ്പിച്ചത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലൂടെ വിവാദങ്ങൾക്ക് പുതിയ തലം വന്നു. തന്നെ കേസിൽ കുടുക്കിയത് ശ്രീകുമാർ മേനോനാണെന്ന ദിലീപിന്റെ ആരോപണമാണ് ഇതിന് കാരണം. ശ്രീകുമാർ മേനോന്റെ സ്വപ്നത്തെ തകർക്കാൻ ദിലീപ് കരുക്കൾ നീക്കുന്നുവെന്നും വാദമെത്തി. അതിനിടെയാണ് എംടി സംവിധായകനെതിരെ തിരിഞ്ഞതും നാടകീയ സംഭവങ്ങളുണ്ടാകുന്നതും. ഏതായാലും മലയാള സിനിമയ്ക്ക് മുതൽകൂട്ടാകുമായിരുന്ന 1000 കോടിയുടെ പ്രോജക്ടാണ് ഇതോടെ നഷ്ടമാകുന്നത്.

എം ടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആധാരമാക്കി സിനിമ നിർമ്മിക്കും എന്നായിരുന്നു ബി.ആർ ഷെട്ടിയുടെ ആദ്യ പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം നീണ്ടുപോയതോടെ അതൃപ്തി അറിയിച്ച് എം ടി രംഗത്തുവരികയും തിരക്കഥ തിരികെ ആവശ്യപ്പെടുകയും ചെയ്തു. സിനിമയുമായി മുന്നോട്ടുപോകുമെന്ന് അന്ന് തന്നെ ബി.ആർ ഷെട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമക്കായി എം ടിയുടെ തിരക്കഥ ഉപയോഗിക്കില്ലെന്നാണ് പുതിയ പ്രഖ്യാപനം. മഹാഭാരതം തന്റെ സ്വപ്നപദ്ധതിയാണ്. മഹാഭാരതത്തെക്കുറിച്ചുള്ള ഒരു സിനിമ നിർമ്മിക്കുക തന്നെ ചെയ്യും. എം ടിയുമായി ഇനി സഹകരിക്കാനില്ല. തിരക്കഥ ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ച് കഴിഞ്ഞു. ഈ അവസരത്തിൽ ആ തിരക്കഥ സിനിമയാക്കി വിവാദം ഉണ്ടാക്കാനില്ലെന്നും ബി.ആർ ഷെട്ടി വ്യക്തമാക്കി.

സംവിധായകനെ ചിലപ്പോൾ മാറ്റും. 1000 കോടിക്കോ അതിന്റെ ഇരട്ടിയിലോ സിനിമ ചെയ്യാൻ തയ്യാറാണ്. ആര് സംവിധാനം ചെയ്താലും കഥാമൂല്യം ചോരാതെ സിനിമ പൂർത്തിയാകണമെന്നാണ് ആഗ്രഹം. അടുത്ത വർഷം മാർച്ചിൽ മഹാഭാരതത്തിന്റെ ചിത്രീകരണം ആരംഭിക്കും. 2020ൽ സിനിമ തീയറ്ററുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്. ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുമെന്നാണ് സൂചന. മോഹൻലാലിന്റെ കുഞ്ഞാലിമരയ്ക്കാർക്ക്‌ ശേഷം ഈ സിനിമയിലേക്ക് മോഹൻലാൽ മാറുമെന്നാണ് സൂചന. ബോളിവുഡിലേയും കോളിവുഡിലേയും വമ്പൻ താരനിര ചിത്രത്തിലുണ്ടാകും.

ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലും വിദേശഭാഷകളിലും മൊഴിമാറ്റിയും സിനിമ പുറത്തിറക്കുമെന്ന് ഷെട്ടി അറിയിച്ചു. എം ടിയുടെ രണ്ടാമൂഴം നോവലിൽ ഭീമന്റെ വീക്ഷണകോണിലാണ് മഹാഭാരതത്തിന്റെ കഥ പറഞ്ഞത്. എന്നാൽ ശ്രീകുമാർ മേനോനുമായി സഹകരിക്കാനില്ലെന്നാണ് എംടിയുടെ നിലപാട്. എംടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശുഭാപ്തി വിശ്വാസമാണ് ശ്രീകുമാർ മേനോൻ പ്രകടിപ്പിച്ചത്. കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടു. ഇതിന് ശേഷം കൂടിക്കാഴ്‌ച്ച സൗഹാർദ്ദപരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എംടിയോട് ക്ഷമ ചോദിച്ചു. എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റും. കേസ് നിയമയുദ്ധമായി മാറില്ല. ചിത്രം എപ്പോൾ തിരശീലയിൽ വരുമെന്നായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. രണ്ടാമൂഴം സിനിമയെ നടിയെ ആക്രമിച്ച കേസുമായി കൂട്ടിക്കെട്ടാൻ ചിലർ ശ്രമിച്ചു. അത്തരക്കാർ സമയം പാഴാക്കുകയാണെന്നും വിശദീകരിച്ചിരുന്നു. ഇതും എംടിക്ക് പടിച്ചില്ല.

ഒക്ടോബർ 11നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ രണ്ടാമൂഴത്തിൽ നിന്നും താൻ പിന്മാറുന്നു എന്നറിയിച്ചു എംടി രംഗത്ത് വന്നത്. ചിത്രീകരണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് പിന്മാറാൻ തീരുമാനിച്ചതെന്ന് എംടി അറിയിച്ചു. കോഴിക്കോട് മുൻസിഫ് കോടതിയിൽ ഇത് ബന്ധപ്പെട്ടു തടസ്സ ഹർജിയും നൽകി. അണിയറപ്രവർത്തകർക്ക് നൽകിയിട്ടുള്ള ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള തിരക്കഥ തിരികെ വേണമെന്നും ഇതിനായി മുൻകൂർ കൈപ്പറ്റിയ അഡ്വാൻസ് പണം തിരികെ കൊടുക്കാൻ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ ഹർജി എംടി പിൻവലിക്കില്ല. ഷെട്ടി പിന്മാറിയതോടെ ശ്രീകുമാർ മേനോൻ തിരക്കഥ തിരിച്ചു കൊടുക്കുകയും ചെയ്യും. എല്ലാത്തിനും പിന്നിൽ നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങളാണെന്ന് കരുതുന്നവർ മലയാള സിനിമയിൽ ഏറെയാണ്. ദിലീപാണ് എല്ലാത്തിനും കാരണമെന്ന് ശ്രീകുമാർ മേനോനും വിലയിരുത്തലുണ്ട്. ഈ ഘട്ടത്തിൽ ശ്രീകുമാർ മേനോൻ പ്രതികരിക്കുകയുമില്ല.

തന്റെ ആദ്യ സിനിമയായ ഒടിയന്റെ അവസാന വർക്കുകളിലാണ് ശ്രീകുമാർ മേനോൻ. ഈ സിനിമയിൽ ശ്രീകുമാർ മേനോന് ഏറെ പ്രതീക്ഷയുണ്ട്. ഈ സാഹചര്യത്തിൽ രണ്ടാമൂഴത്തിൽ വിവാദത്തിന് തൽകാലം ശ്രീകുമാർ മേനോൻ പരസ്യമായി ഇറങ്ങില്ല. അതിനിടെ ശ്രീകുമാർ മേനോനുമായുള്ള കേസിൽ തീരുമാനമുണ്ടായി എംടിക്ക് തിരക്കഥ തിരിച്ചു കിട്ടിയാൽ അത് വാങ്ങാനും നിരവധി പേർ സജീവമായുണ്ട്. ദുബായിലെ പല വ്യവസായികളും ചരട് വലികൾ നടത്തുന്നുണ്ട്. കേസിൽ തീരുമാനം വന്നാൽ ഇക്കാര്യത്തിൽ എംടി അന്തിമ തീരുമാനം എടുക്കും. എങ്കിലും ഈ സിനിമ 1000കോടിയുടെ ബജറ്റിൽ അവതരിപ്പിക്കാനുള്ള സാധ്യത കുറവാണ്. മലയാളത്തിന് ഉൾക്കൊള്ളാനാകുന്ന ബജറ്റിലാകും സിനിമയെടുക്കുകയെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP