Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാപാരി കുടുംബത്തിന്റെ നിരാഹാര സമരം സർക്കാരിന് തിരിച്ചടിയാകുമെന്ന് കണ്ടപ്പോൾ അട്ടിമറിയും കുതന്ത്രവുമായി സിപിഎം; വ്യാപാരികളിൽ കുത്തിത്തിരുപ്പുണ്ടാക്കി; സമരം നിർത്തുന്നുവെന്ന് ഒരു നേതാവിന്റെ പ്രസംഗം; ഉദ്ദേശമില്ലെന്ന് സമര നായകൻ എബി; ക്നാനായ സമുദായത്തെയും വലിച്ചിഴച്ചു; റാന്നിയിലെ വ്യാപാരി സമരം നാലു മണിക്കൂർ കൊണ്ട് പിൻവലിപ്പിച്ച് സിപിഎം: വാഗ്ദാനം പാലിച്ചില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ വീണ്ടും സമരം

വ്യാപാരി കുടുംബത്തിന്റെ നിരാഹാര സമരം സർക്കാരിന് തിരിച്ചടിയാകുമെന്ന് കണ്ടപ്പോൾ അട്ടിമറിയും കുതന്ത്രവുമായി സിപിഎം; വ്യാപാരികളിൽ കുത്തിത്തിരുപ്പുണ്ടാക്കി; സമരം നിർത്തുന്നുവെന്ന് ഒരു നേതാവിന്റെ പ്രസംഗം; ഉദ്ദേശമില്ലെന്ന് സമര നായകൻ എബി; ക്നാനായ സമുദായത്തെയും വലിച്ചിഴച്ചു; റാന്നിയിലെ വ്യാപാരി സമരം നാലു മണിക്കൂർ കൊണ്ട് പിൻവലിപ്പിച്ച് സിപിഎം: വാഗ്ദാനം പാലിച്ചില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ വീണ്ടും സമരം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ലക്ഷപ്രഭുവായിരുന്ന വ്യാപാരി കുടുംബം ഒറ്റ പ്രളയം കൊണ്ട് കുത്തുപാളയെടുത്തപ്പോൾ തിരിഞ്ഞു നോക്കാതിരുന്ന സർക്കാരും സിപിഎമ്മും ഭരണപക്ഷത്തെ എംഎൽഎയായ രാജു ഏബ്രഹാമും നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഇന്നലെ റാന്നിയിൽ കണ്ടത്. ഡാം തുറന്നു വിട്ടുണ്ടാക്കിയ പ്രളയത്തിൽ സർവവും നഷ്ടമായ റാന്നി തോട്ടമൺ ഇടശേരിൽ എബി സ്റ്റീഫൻ (46), ഭാര്യ ഷീജാ എബി, മക്കളായ ജോബിൻ (16), ജോഷ്വിൻ (13), ജോഹിൻ(8) എബിയുടെ മാതാവ് ലീലാമ്മ സ്റ്റീഫൻ എന്നിവരാണ് ഇന്നലെ സർക്കാരിന്റെ സഹായം തേടി മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിരാഹാരം തുടങ്ങിയത്. മാധ്യമങ്ങളും വ്യാപാരികളും ഒന്നടങ്കം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തു വന്നു. എംഎൽഎയാണ് ആദ്യം ഞെട്ടിയത്. ഈ മാതൃകയിൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും വ്യാപാരികൾ സമരം ചെയ്താൽ പണിയാകുമെന്ന് വന്നതോടെ ഇത് അട്ടിമറിക്കാനുള്ള ശ്രമം ആരംഭിച്ചു. അതിനായി നിരവധി കുതന്ത്രങ്ങൾ മെനയുകയും ചെയ്തു.

പമ്പാനദിയിലുണ്ടായ മഹാപ്രളയത്തിൽ ഒന്നരക്കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതിന്റെ പേരിലാണ് വ്യാപാരി കുടുംബം ഇന്നലെ നിരാഹാരം ആരംഭിച്ചത്. ജില്ലാ കലക്ടർ നടത്തിയ ചർച്ചയെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ താൽക്കാലികമായി അവസാനിപ്പിച്ചു. ഭീഷണിയും സമ്മർദ്ദവും വിലപ്പോവാതെ വന്നപ്പോൾ നടത്തിയ അനുരഞ്ജന ചർച്ചയാണ് സംസ്ഥാനസർക്കാരിനു തലവേദനയായി മാറുമായിരുന്ന സമരം താൽക്കാലികമായെങ്കിലും ഒതുക്കാൻ അധികൃതർക്ക് ആയത്. റാന്നി എംഎസ് സ്‌കൂൾ ജങ്ഷൻ മുതൽ വലിയപാലം ജങഗ്ഷൻ വരെയായി ഏഴു വ്യാപാര സ്ഥാപനങ്ങളാണ് എബിയുടെ കുടുംബത്തിന് ഉണ്ടായിരുന്നത്.

ഒന്നരക്കോടിയോളം രൂപ മൂന്നു ബാങ്കുകളിൽ നിന്നായി വായ്പയെടുത്ത് ബിസിനസ് നടത്തി വന്ന ഈ കുടുംബത്തെ പാടെ തകർത്താണ് പമ്പാനദിയിലെ പ്രളയജലം ഒഴുകിയത്. യുവവ്യാപാരിയുടെ സമരത്തെ ഇല്ലാതാക്കാൻ തുടക്കം മുതൽ ശക്തമായ ചരടുവലികളാണ് പല കോണുകളിൽ നിന്നും ഉണ്ടായത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് ഭാരവാഹികളെ നേരിൽ കണ്ട് വിവരങ്ങൾ അറിയിച്ച ശേഷമായിരുന്നു നിരാഹാര സമരത്തിനു തീരുമാനം എടുത്തത്. തങ്ങൾ ഒപ്പമുണ്ടെന്നു പറഞ്ഞെങ്കിലും സമിതിയുടെ ഭാഗത്തു നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ലെന്നതാണ് വാസ്തവം. ഇതിനു പിന്നിൽ ശക്തമായ രാഷ്ട്രീയ ചരടുവലി നടന്നതായി വ്യാപാരികൾക്കിടയിൽ ആരോപണം ഉയർന്നിട്ടുണ്ട്.

വ്യാപാരിയും കുടുംബവും നടത്തുന്ന നിരാഹാര സമരത്തിന് റാന്നിയിലെ വ്യാപാരികളുടെ മാനസികമായ പിന്തുണ ഏറെയുണ്ടായിരുന്നു. തങ്ങൾക്കുണ്ടായ വലിയ നഷ്ടത്തിന്റെ കണക്കു ശേഖരിച്ചു പോയതല്ലാതെ ഇതുവരെ തുടർ നടപടികൾ ഉണ്ടാകാത്തതിൽ ആശങ്കയിലാണ് ഇവിടുത്തെ വ്യാപാരികൾ. ഇന്നലെ സമര പന്തലിലും ജില്ലാ കലക്ടറുമായി നടന്ന ചർച്ചയിലുമൊക്കെ വ്യാപാരി സംഘടനാ ഭാരവാഹികളുടെ സാന്നിധ്യം ഉണ്ടായെങ്കിലും ആവശ്യം സാധിക്കും മുമ്പേ സമരം അവസാനിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു ചിലരിൽ കണ്ടതെന്ന് ആരോപണമുണ്ട്. സമരപ്പന്തലിൽ പ്രസംഗിച്ച ഒരു വ്യാപാരി നേതാവ് തങ്ങൾ സമരം അവസാനിപ്പിക്കുകയാണെന്ന് വച്ചു കാച്ചി. എന്നാൽ, താനാണ് സമരം നടത്തുന്നതെന്നും അങ്ങനെ അവസാനിപ്പിക്കാൻ ഉദ്ദേശമില്ലെന്നും എബി അറിയിച്ചതോടെ സിപിഎമ്മിന്റെ ഒരു തന്ത്രം പൊളിഞ്ഞു.

റാന്നി റവന്യു ടവറിനു മുമ്പിൽ നടക്കുന്ന സമരത്തിന് തടയിടാൻ പൊലീസിന്റെ വകയായിരുന്നു ആദ്യം ശ്രമം നടന്നത്. കോടതി, ഫയർ സ്റ്റേഷൻ തുടങ്ങിയവയുടെ സാന്നിധ്യവും ആൾക്കൂട്ടം ഉണ്ടാകുന്നതു മൂലമുണ്ടാകുന്ന വൈഷമ്യവും ചൂണ്ടിക്കാട്ടി റവന്യു ടവറിനു സമീപം സമരം നടത്തരുതെന്നു കാണിച്ച് ഞായറാഴ്ച വൈകിട്ടാണ് റാന്നി പൊലീസ് എബിക്കു നോട്ടീസ് നൽകിയത്. റാന്നിയിൽ വിവിധ സർക്കാർ ഓഫീസുകൾക്കു മുമ്പിൽ ഇതിനു മുമ്പും പലവിധ സമരങ്ങൾ നടന്നിട്ടുണ്ടെങ്കിലും സമരത്തിനു വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള അധികൃതരുടെ നോട്ടീസ് ഇത് ആദ്യമായിരുന്നു. നോട്ടീസിനെ മാനിച്ച് റവന്യു ടവർ കോമ്പൗണ്ടിനു വെളിയിലാണ് ഇന്നലെ രാവിലെ എബി പന്തൽ കെട്ടി സമരം തുടങ്ങിയത്.

റാന്നിയിലെ വ്യാപാരികളെ മൊത്തത്തിൽ ബാധിക്കുന്ന വിഷയമായിട്ടും സമരം സംബന്ധിച്ച് നോട്ടീസ് അച്ചടിക്കാനും സമരപ്പന്തൽ കെട്ടാനും എബിയും കുടുംബവും ഏതാനും സുഹൃത്തുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സമരം തുടങ്ങുകയും ചാനൽ പ്രവർത്തകരടക്കം മാധ്യമപ്പട സ്ഥലത്ത് എത്തുകയും ചെയ്തതോടെ കളി കാര്യമാകുന്നെന്നു കണ്ട് സംഘടനാ ഭാരവാഹികളും രാഷ്ട്രീയ നേതാക്കളും പന്തലിൽ എത്തി. തുടർന്ന് അഭിവാദ്യ പ്രസംഗങ്ങളുടെ ഘോഷയാത്ര തന്നെ നടന്നു. ഇടയിൽ ചില വ്യാപാരി സംഘടനാ ഭാരവാഹികളുടെ പ്രസംഗം സമരത്തിന്റെ ഉദ്ദേശശുദ്ധിയെ പോലും ചോദ്യം ചെയ്തപ്പോൾ സത്യാഗ്രഹിക്കു പ്രശ്നത്തിൽ നേരിട്ട് ഇടപെടേണ്ടിവന്നു. സർക്കാരിനെതിരെ നടക്കുന്ന സമരം അനാവശ്യവും വ്യാപാരിക്ക്കൂടുതൽ ദോഷകരവും ആകുമെന്നു വരുത്തി തീർക്കാനായിരുന്നു ചിലരുടെ ശ്രമം.

അതിനാൽ സമരം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് ഇവർ ആവർത്തിച്ചുകൊണ്ടിരുന്നു. ഇത് സമരപന്തലിനു സമീപം രൂക്ഷമായ വാദപ്രതിവാദത്തിനും ഇടയാക്കി. ഇതിനിടയിലാണ് സമരക്കാരുമായി ചർച്ച നടത്താൻ ജില്ലാ കലളക്ടർ എത്തുന്നെന്ന അറിയിപ്പ് വന്നത്. ഇതോടെ മറ്റൊരു നാടകത്തിനും തുടക്കമായി. സമരം തുടങ്ങി ആദ്യമണിക്കൂറിൽ തന്നെ സർക്കാർ പ്രതിനിധിയായ ജില്ലാകലളക്ടർ പ്രശ്നത്തിൽ ഇടപെട്ടതിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ദിവസങ്ങളോളം നിരാഹാരം കിടന്നാലും ആരും തിരിഞ്ഞു നോക്കാത്ത നാട്ടിലാണ് മിനിറ്റുകൾക്കുള്ളിൽ ആക്ഷൻ ഉണ്ടായതെന്നു കാണുമ്പോൾ പലർക്കും ഇത് പൂർണതോതിൽ വിശ്വസിക്കാനും കഴിഞ്ഞില്ല.

സമരത്തിന് കാരണമായി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാൻ സാവകാശം വേണമെന്നും വ്യാപാരികൾക്കു വായ്പ നൽകിയിട്ടുള്ള ബാങ്കുകളുമായി തിരിച്ചടവിന് ഏർപ്പെടുത്തിയിരിക്കുന്ന മോറട്ടോറിയം സംബന്ധിച്ച് ചർച്ച നടത്തണമെന്നും ജില്ലാകലക്ടറോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചക്കുള്ളിൽ തുടർ നടപടികൾ സ്വീകരിക്കാമെന്നും വ്യാപാരി പ്രതിനിധികളുമായും ബാങ്ക് മാനേജർമാരുമായും ഇതിനിടയിൽ ചർച്ച നടത്തി പരിഹാരത്തിനു പരരമാവധി ശ്രമിക്കാമെന്നും കലക്ടർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉച്ചയ്ക്കു രണ്ടു മണിയോടെ എബിയും കുടുംബവും നിരാഹാരസമരം അവസാനിപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ചയ്ക്കുള്ളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ വ്യത്യസ്ത മാർഗവുമായി തങ്ങൾ സമരരംഗത്തുണ്ടാകുമെന്ന് എബിയും കുടുംബവും വ്യക്തമാക്കിയതിനു പിന്നാലെ തങ്ങളും നിരാഹാരസമരം ആരംഭിക്കുമെന്ന് വ്യാപാരി സംഘടനാ ഭാരവാഹികളും അറിയിച്ചു. സമരം പിൻവലിപ്പിക്കാൻ ക്നാനായ സമുദായ തലത്തിലും നീക്കം നടന്നു. എംഎൽഎയും സമരം നടത്തുന്ന എബിയും ഇതേ സമുദായക്കാരാണ്. ഈ സമരം സമുദായാംഗമായ എംഎൽഎയ്ക്ക് അപമാനകരമാകുമെന്ന് കണ്ടാണ് സമുദായ നേതാക്കളെ രംഗത്ത് ഇറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP