Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സെൻകുമാറിലും ജേക്കബ് തോമസ് വിഷയത്തിലും കോടതിയിൽ തോറ്റത് പിണറായിയെ രണ്ടു വട്ടം ചിന്തിപ്പിച്ചു; തൽകാലം സിവിൽ സർവ്വീസുകാരുമായി കേസിന് സർക്കാരിന് താൽപ്പര്യമില്ല; ഈ നയം തുണയാകുന്നത് രാജു നാരായണ സ്വാമിക്ക്; ഐഎഎസുകാരന് നിർബന്ധിത വിരമിക്കൽ ഒഴിവാക്കണമെന്ന് കുറിച്ച് ഫയൽ മടക്കി മുഖ്യമന്ത്രി; അഴിമതിക്കാരുടെ കണ്ണിലെ കരടിന് വീണ്ടും നിയമനം ലഭിക്കും; പിണറായിയുടെ നീക്കം തകർത്തത് ഐഎഎസ് ലോബിയുടെ മോഹങ്ങൾ

സെൻകുമാറിലും ജേക്കബ് തോമസ് വിഷയത്തിലും കോടതിയിൽ തോറ്റത് പിണറായിയെ രണ്ടു വട്ടം ചിന്തിപ്പിച്ചു; തൽകാലം സിവിൽ സർവ്വീസുകാരുമായി കേസിന് സർക്കാരിന് താൽപ്പര്യമില്ല; ഈ നയം തുണയാകുന്നത് രാജു നാരായണ സ്വാമിക്ക്; ഐഎഎസുകാരന്  നിർബന്ധിത വിരമിക്കൽ ഒഴിവാക്കണമെന്ന് കുറിച്ച് ഫയൽ മടക്കി മുഖ്യമന്ത്രി; അഴിമതിക്കാരുടെ കണ്ണിലെ കരടിന് വീണ്ടും നിയമനം ലഭിക്കും; പിണറായിയുടെ നീക്കം തകർത്തത് ഐഎഎസ് ലോബിയുടെ മോഹങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിക്കു ഇനി ആശ്വസിക്കാം. രാജു നാരായണ സ്വാമിക്ക് നിർബന്ധിത വിരമിക്കൽ നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി നൽകിയ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. നിർബന്ധിത വിരമിക്കൽ ഒഴിവാക്കണമെന്ന വിലയിരുത്തലാണ് ഫയലിൽ മുഖ്യമന്ത്രി രേഖപ്പെടുത്തിയത്. അങ്ങനെ ആ ഫയൽ മുഖ്യമന്ത്രി മടക്കി. ഇതോടെ രാജു നാരായണസ്വാമിക്കു കേരള കേഡറിൽ തുടരാനാകും. പുതിയ നിയമനവും ലഭിക്കും. രാജു നാരായണ സ്വാമി കോടതിയിൽ പോയാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലുകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വാമിയെ വെറുതെ വിടാൻ പിണറായി വിജയൻ തീരുമാനിച്ചത്.

സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തവും അച്ചടക്കവും പാലിക്കാത്ത നാരായണ സ്വാമിക്കു നിർബന്ധിത വിരമിക്കൽ നൽകണമെന്നു സമിതി കഴിഞ്ഞ ജൂണിലാണു ശുപാർശ നൽകിയത്. എന്നാൽ, ശുപാർശയിൽ മുഖ്യമന്ത്രി വിശദീകരണം തേടി. സമിതി നൽകിയ വിശദീകരണം ഉൾപ്പെടെ പരിശോധിച്ച ശേഷമാണു  ശിക്ഷ ഒഴിവാക്കിയത്. സിവിൽ സർവീസ് 1991 ബാച്ചുകാരനായ സ്വാമി ചീഫ് സെക്രട്ടറി പദവിയിൽ വരെ എത്താൻ സാധ്യതയുള്ള ഉദ്യോഗസ്ഥനാണ്. കേന്ദ്രസർക്കാർ രൂപം നൽകിയ 'ഡെഡ്വുഡ്' കമ്മിറ്റിയാണു ശുപാർശ സമർപ്പിച്ചത്.

നാളികേര വികസന ബോർഡ് ചെയർമാനായിരുന്ന രാജു നാരായണസ്വാമിയെ കാലാവധി തീരും മുൻപേ മാതൃകേഡറിലേക്കു മടക്കിയതു ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണെന്നു കേന്ദ്ര സർക്കാർ ഈയിടെ ആരോപിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് കേന്ദ്രം തന്നെ സത്യവാങ്മൂലം കോടതിയിൽ നൽകി. ഇതും പിണറായിയെ സ്വാധീനിച്ചു. നാളികേര വികസന ബോർഡിൽ രാജു നാരായണ സ്വാമി അഴിമതി കണ്ടു പിടിച്ചതും മറ്റും വലിയ ചർച്ചയായിരുന്നു. അഴിമതിക്കാരെ സസ്പെന്റ് ചെയ്തതും കേന്ദ്ര മന്ത്രി പറഞ്ഞിട്ടും തിരിച്ചെടുക്കാത്തതും എല്ലാം ചർച്ചയായിരുന്നു. ഇതോടെ കേന്ദ്ര സർക്കാരിന്റെ ശത്രു പട്ടികയിലെ പ്രധാനിയായി രാജു നാരായണ സ്വാമി മാറി. കേരളത്തിലും ചിലർ രാജുനാരായണ സ്വാമിയെ ശത്രുവായി കാണുന്നുണ്ട്. ഈ രണ്ട് കൂട്ടരും ചേർന്നാണ് സ്വാമിയെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയത്. ഇത് മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞിരുന്നു. നിർബന്ധിത വിരമിക്കലിനെതിരെ സ്വാമി കോടതിയിൽ പോയാൽ എന്ത് സംഭവിക്കുമെന്നതും ആശങ്കയായി. ഇതോടെ വിവാദ ഫയലിൽ നിർബന്ധിത വിരമിക്കൽ വേണ്ടെന്ന് മുഖ്യമന്ത്രി കുറിക്കുകയായിരുന്നു.

കേരളത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടാനുള്ള സർക്കാർ നീക്കം ആദ്യമായാണ് നടന്നത്. സർവീസിൽ ഒൻപത് വർഷം കൂടി ശേഷിക്കെയാണു രാജു നാരായണ സ്വാമിയെ പുറത്താക്കാനുള്ള നീക്കം ചിലർ നടത്തിയത്. സംസ്ഥാന, കേന്ദ്ര സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചെന്നു സമിതി കണ്ടെത്തി. സുപ്രധാന തസ്തികകൾ വഹിക്കുമ്പോഴും പലപ്പോഴും ഓഫീസിൽ എത്തിയിരുന്നില്ല. അടുത്തിടെ കേന്ദ്ര സർവീസിൽനിന്ന് സംസ്ഥാന സർവീസിലേക്കു തിരിച്ചുവന്ന കാര്യം സർക്കാരിനെ അറിയിച്ചില്ല. ഡൽഹിയിൽ നാളികേര വികസന ബോർഡ് ചെയർമാൻ പദവിയിൽനിന്ന് മൂന്നു മാസംമുമ്പ് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സർക്കാർ രേഖകളിലില്ല എന്നീ ന്യായങ്ങളാണ് മുമ്പോട്ട് വച്ചത്. ഒളിവുജീവിതത്തെപ്പറ്റി ഇതുവരെ വിവരമൊന്നുമില്ലെന്നു സമിതി നിരീക്ഷിച്ചു. അങ്ങനെ രാജു നാരായണ സ്വാമിയെ പുറത്താക്കാൻ വിചിത്ര വാദങ്ങളാണ് സമിതി മുന്നോട്ട് വച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് കേരളാ സർക്കാരിന്റെ എൻഒസിയുമായി കേന്ദ്ര സർക്കാരിൽ രാജു നാരായണ സ്വാമി പോയത്. ഒരു വർഷത്തേക്കാണ് അത്. അതായത് ഈ വർഷം ഓഗസ്റ്റ് എട്ട് വരെ കേന്ദ്ര സർവ്വീസിൽ തുടരാൻ രാജു നാരായണ സ്വാമിക്ക് അനുമതിയുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലൂടെ നാളികേര വികസന കോർപ്പറേഷന്റെ ചെയർമാനായി. എന്നാൽ അവിടേയും അഴിമതിക്കാർക്കെതിരെ നടപടി എടുത്തു. ഇതോടെ കേന്ദ്രം കൈവിട്ടു. കാറ്റിലും ഹൈക്കോടതിയിലും എല്ലാം ഇതിലെ നിയമ നടപടികൾ നടക്കുന്നു. മാറ്റിയ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കാറ്റിലെ സാങ്കേതിക പരാമർശങ്ങൾ കാരണം നാളികേര വികസന കോർപ്പേറേഷനിൽ തിരിച്ചു ചേരാനും കഴിയില്ല. ഹൈക്കോടതിയിലെ അന്തിമ വിധിക്കായി കാത്തിരിക്കുകയുമാണ്. ഈ കേസിലെ വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഐഎഎസുകാരെ രണ്ട് കൊല്ലം തികയുന്നതിന് മുമ്പ് ഒരു പദവിയിൽ നിന്നും പുറത്താക്കരുതെന്നാണ് ചട്ടം. സെൻകുമാർ കേസിന് സമാനമാണ് ഒരു വർഷം കൊണ്ടുള്ള സ്വാമിയുടെ പുറത്താകൽ. ഈ സാഹചര്യത്തിലാണ് രാജു നാരായണ സ്വാമി നിയമ പോരാട്ടം തുടരുന്നത്.

ഇതിനിടെയാണ് കേരളത്തിലെ വിചിത്ര നീക്കം ചർച്ചയായത്. കേന്ദ്ര സർവീസിൽനിന്ന് സംസ്ഥാന സർവീസിലേക്കു തിരിച്ചുവന്ന കാര്യം സർക്കാരിനെ അറിയിച്ചില്ലെന്നതാണ് ഉയർത്തിയ ആരോപണം. ഇക്കാര്യത്തിൽ രാജു നാരായണ സ്വാമിയോട് സംസ്ഥാന സർക്കാർ വിശദീകരണമൊന്നും ചോദിച്ചിട്ടുമില്ല. നാളികേര വികസന ബോർഡ് ചെയർമാൻ പദവിയിൽനിന്ന് മൂന്നു മാസംമുമ്പ് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സർക്കാർ രേഖകളിലില്ല എന്നതും ശരിയല്ല. ഹൈക്കോടതിയിലെ കേസ് കാരണമാണ് ഈ പ്രത്യേക സാഹചര്യം ഉണ്ടായത്. വിഷയത്തിൽ കേരള സർക്കാർ അച്ചടക്ക നടപടിയുടെ ഭാഗമായി വിശദീകരണം ചോദിച്ചിരുന്നുവെങ്കിൽ അതിന് മറുപടി പറയാൻ രാജു നാരായണ സ്വാമിക്ക് കഴിയുമായിരുന്നു. അതു ചെയ്യാതെയാണ് കള്ളക്കളി. രാജു നാരായണ സ്വാമിയുടെ ഇടപെടലിലൂടെ പല അഴിമതികളും പുറത്തു വന്നിരുന്നു. കേരളത്തിലെ പല ഐഎഎസുകാരും വെട്ടിലാവുകയും ചെയ്തു. ഇതിന്റെ പകയാണ് തീർക്കാൻ ശ്രമിച്ചത്.

കേന്ദ്ര സർക്കാരും നാരായണ സ്വാമിക്ക് എതിരാകുമെന്ന പ്രതീക്ഷയിലായിരുന്നു ഐഎഎസ് ലോബിയുടെ ശ്രമം. പാറ്റൂർ കേസിലും സിവിൽ സപ്ലൈസ് അഴിമതിയിലും മറ്റും നിർണ്ണായക ഇടപെടൽ നടത്തിയ സ്വാമിയെ കേരളത്തിൽ തിരികെ സജീവമാക്കാൻ സർക്കാരിലെ ഉന്നതർക്കും താൽപ്പര്യമില്ല. ഇതിന്റെ സാധ്യതകൾ ഉപയോഗിക്കാനാണ് നീക്കങ്ങൾ നടത്തിയത്. സെൻകുമാർ കേസിലും ജേക്കബ് തോമസ് വിഷയത്തിലും കോടതിയിൽ നിന്ന് പിണറായി സർക്കാരിന് തിരിച്ചടി കിട്ടിയിരുന്നു. ഈ സാഹചര്യത്തിൽ മറ്റൊരു സിവിൽ സർവ്വീസുകാരനുമായി ബന്ധപ്പെട്ട് കേസ് കൂടി തോൽക്കാൻ പിണറായി വിജയൻ ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് രാജു നാരായണ സ്വാമിയെ പിരിച്ചു വിടേണ്ടെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തത്.

സ്‌കൂൾ പഠനകാലം മുതൽ ഒന്നാം റാങ്കുകളുടെ കൂട്ടുകാരനായിരുന്നു രാജു നാരായണസ്വാമി. എസ്.എസ്.എൽ.സി, പ്രീഡിഗ്രി, ഗേറ്റ്, ഐ.ഐ.ടി. ഫൈനൽ പരീക്ഷകളിലെ ഒന്നാം റാങ്ക് സിവിൽ സർവീസ് പരീക്ഷയിലും ആവർത്തിച്ചു. സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ കലക്ടറായിരുന്നു. മുന്മന്ത്രി ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത് രാജു നാരായണസ്വാമിയായിരുന്നു. മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതും സ്വാമിയായിരുന്നു. പാറ്റൂർ ഫ്ളാറ്റ് അഴിമതിയിൽ ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷൺ അടക്കമുള്ളവർ ചർച്ചയിലെത്തിയതും രാജു നാരായണ സ്വാമിയുടെ ഇടപെടലായിരുന്നു. കേരളത്തിലെ അഴിമതിക്കാരുടെ കുതന്ത്രങ്ങളിൽ മനംമടുത്താണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് സ്വാമി മാറിയത്. എന്നാൽ അവിടേയും കാത്തിരുന്നത് അഴിമതിക്കാർ തന്നെയായിരുന്നു. സിബിഐയുടെ റിപ്പോർട്ടിൽ രാജു നാരായണ സ്വാമി ചിലരെ പുറത്താക്കി. അവരെ തിരിച്ചെടുക്കാൻ തയ്യാറാകാതിരുന്നതോടെ കേന്ദ്ര സർക്കാർ സ്വാമിയെ പുറത്താക്കുകയായിരുന്നു.

കഴിഞ്ഞ 20 വർഷത്തിനിടെ വിവിധ വകുപ്പുകളിലായി 20ലേറെ സ്ഥലംമാറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കുണ്ടായിട്ടുള്ളത്. 2001-02 കാലത്ത് കാസർകോട് കലക്ടറായിരിക്കെ കുമ്പളയിലെ ഒരു സ്വകാര്യ ആശുപത്രി മെഡിക്കൽ കോളേജാക്കി ഉയർത്തണമെന്ന ഒരു മന്ത്രിയുടെ ആവശ്യത്തിന് കൂട്ടുനിൽക്കാതിരുന്നതുൾപ്പെടെ തട്ടിപ്പുകൾക്കു കൂട്ടുനിൽക്കാതിരുന്നതോടെ രാജുനാരായണസ്വാമി യുഡിഎഫ് സർക്കാരുകളുടെ നോട്ടപ്പുള്ളിയാകുകയായിരുന്നു. വി എസ് മുഖ്യമന്ത്രിയും സിപിഐ മന്ത്രിയായിരുന്ന കെപി രാജേന്ദ്രൻ റവന്യൂമന്ത്രിയുമായിരുന്ന കാലത്ത് നടന്ന മൂന്നാർ ദൗത്യത്തിന്റെ ചുക്കാൻ അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിക്കായിരുന്നു. 2007 മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലത്തു നടന്ന മൂന്നാർ ദൗത്യത്തിൽ റവന്യൂ നിയമങ്ങളിൽ രാജുവിനുണ്ടായ അവഗാഹമായിരുന്നു സർക്കാരിന്റെ നടപടികളുടെ ധൈര്യം. പല രാഷ്ട്രീയ കാരണങ്ങളാലും ദൗത്യം പൂർണതയിലെത്തിയില്ലെങ്കിലും നിയമപരമായി തിരിച്ചുപിടിച്ച ഭൂമി സർക്കാരിന് മുതൽക്കൂട്ടായിത്തന്നെ തുടരുന്നു.

ഇതിനു പിന്നാലെയായിരുന്നു ഇടുക്കിജില്ലയിലെ രാജകുമാരി ഭൂമി ഇടപാടിലും ശക്തമായ റിപ്പോർട്ടുമായി രാജു നാരായണസ്വാമി എത്തിയത്. ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കർ ഭൂമി കുരുവിളയുടെ മക്കൾ ഏഴു കോടി രൂപയ്ക്ക് വ്യവസായി കെജി എബ്രഹാമിന് കൈമാറാൻ ശ്രമിച്ചതായിരുന്നു കേസിനാധാരം. ഈ ഭൂമി പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയർന്നതിനെ തുടർന്ന് എബ്രഹാം ഇടപാടിൽ നിന്നും പിന്മാറി. എന്നാൽ ഏഴു കോടി തനിക്ക് തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപണമുയർത്തിയതോടെയാണ് രാജകുമാരി ഇടപാട് പുറത്തുവന്നു. കേസിൽ ശക്തമായ നിലപാട് രാജു നാരായണസ്വാമി സ്വീകരിച്ചതോടെ കുരുവിളയ്ക്ക് രാജിവയ്ക്കേണ്ടിവന്നു. രാജുനാരായണസ്വാമിയുടെ റിപ്പോർട്ടുകൾ പിന്നീട് ഇക്കാര്യം അന്വേഷിച്ച നരേന്ദ്രൻ കമ്മീഷൻ പൂർണമായും ശരിവയ്ക്കുകയും ചെയ്തു.

വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതിരുന്നതിനെ തുടർന്ന് രാജുനാരായണസ്വാമിയെ യുഡിഎഫ് സർക്കാർ അടിക്കടി വകുപ്പുമാറ്റുകയായിരുന്നു. തുടക്കത്തിൽ സിവിൽസപ്ളൈസ് കമ്മീഷണറുടെ ചുമതല നൽകിയെങ്കിലും അഴിമതിക്ക് തടസ്സംനിന്നതോടെ 9 മാസത്തിനകം അവിടെനിന്ന് മാറ്റുകയായിരുന്നു. പിന്നീട് സൈനികക്ഷേമം, യുവജനക്ഷേമം, ഡ്ബ്ളിയു ടി ഓ സെൽ എന്നിങ്ങനെ അടിക്കടി സ്ഥാനംമാറ്റിയതോടെ കഴിഞ്ഞ സർക്കാരിന്റെ അഞ്ചുവർഷം ഈ മികച്ച ഉദ്യോഗസ്ഥന് പീഡനകാലമായി. തൃശൂർ കളക്ടറായിരിക്കെ റവന്യൂ നിയമങ്ങൾ കർക്കശമായി പാലിച്ചുകൊണ്ടുതന്നെ നഗരത്തിലെ അഞ്ചുറോഡുകൾ വീതികൂട്ടി പുനർനിർമ്മിച്ചതുൾപ്പെടെ അർഹമായ സ്ഥാനം ലഭിക്കുമ്പോഴെല്ലാം ശക്തമായ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP