Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മേലുദ്യോഗസ്ഥനെ കണ്ടിട്ടും എസ്‌പിക്ക് അത്ര ബഹുമാനം പോര; തന്നെ കണ്ടിട്ടും സല്യൂട്ട് അടിക്കാത്ത ജില്ലാ പൊലീസ് മേധാവിക്കെതിരെ പരാതിയുമായി ഋഷിരാജ് സിങ്; മന്ത്രിയായിരുന്നപ്പോൾ ചെന്നിത്തലയ്ക്ക് സല്യൂട്ട് നൽകാതെ പുലിവാല് പിടിച്ച എക്‌സൈസ് കമ്മീഷണർ വികാരാധീനനായി സർക്കാരിന് മുമ്പിൽ; മേലുദ്യോഗസ്ഥരെ എന്നും ബഹുമാനിച്ച ചരിത്രമേ തനിക്കുള്ളൂവെന്ന് തിരിച്ചടിച്ച് ആരോപണവിധേയനായ ജില്ലാ പൊലീസ് മേധാവി: മറ്റൊരു സല്യൂട്ട് വിവാദവുമായി ഋഷിരാജ് സിങ്

മേലുദ്യോഗസ്ഥനെ കണ്ടിട്ടും എസ്‌പിക്ക് അത്ര ബഹുമാനം പോര; തന്നെ കണ്ടിട്ടും സല്യൂട്ട് അടിക്കാത്ത ജില്ലാ പൊലീസ് മേധാവിക്കെതിരെ പരാതിയുമായി ഋഷിരാജ് സിങ്;  മന്ത്രിയായിരുന്നപ്പോൾ ചെന്നിത്തലയ്ക്ക് സല്യൂട്ട് നൽകാതെ പുലിവാല് പിടിച്ച എക്‌സൈസ് കമ്മീഷണർ വികാരാധീനനായി സർക്കാരിന് മുമ്പിൽ; മേലുദ്യോഗസ്ഥരെ എന്നും ബഹുമാനിച്ച ചരിത്രമേ തനിക്കുള്ളൂവെന്ന് തിരിച്ചടിച്ച് ആരോപണവിധേയനായ ജില്ലാ പൊലീസ് മേധാവി: മറ്റൊരു സല്യൂട്ട് വിവാദവുമായി ഋഷിരാജ് സിങ്

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: വിവാദങ്ങളുടെ തോഴനായ ഋഷിരാജ് സിങ് ഐപിഎസ് അടുത്തൊരു വിവാദവുമായി വാർത്തകളിൽ ഇടം തേടുന്നു. പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ ആഭ്യന്തര മന്ത്രിയെ വേദിയിലിരുന്ന ഋഷിരാജ് സിങ് സല്യൂട്ട് ചെയ്യാത്തതിന്റെ പേരിൽ കുറച്ചു നാൾ മുമ്പ് ഏറെ വിവാദം ഉയർന്നിരുന്നു. സല്യൂട്ട് വിവാദം അഴിച്ചു വിട്ട അതേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ മറ്റൊരു സല്യൂട്ട് വിവാദവുമായാണ് എത്തിയിരിക്കുന്നത്.

എസ്‌പി. സല്യൂട്ട് ചെയ്തില്ലെന്നാരോപിച്ചാണ് ഡിജിപിയായ ഋഷിരാജ് സിങ് ഇപ്പോൾ സർക്കാരിനു കത്ത് നൽകിയിരിക്കുന്നത്. നിലവിൽ താൻ എക്സൈസ് കമ്മിഷണറാണെങ്കിലും ജില്ലാ പൊലീസ് മേധാവി കീഴുദ്യോഗസ്ഥനാണെന്നും അദ്ദേഹം തന്നെ അവഹേളിച്ചെന്നുമാണു ഋഷിരാജ് പരാതിയിൽ പറയുന്നത്. കഴിഞ്ഞമാസം 13-നു സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപമാണു വിവാദത്തിലേക്കു നയിച്ച സംഭവം അരങ്ങേറിയത്. ശബരിമല വിഷയം ചർച്ചചെയ്യാൻ വിളിച്ച യോഗത്തിൽ ഋഷിരാജ് അരമണിക്കൂർ നേരത്തേയെത്തിയപ്പോൾ യോഗസ്ഥലത്തു രണ്ടു ജില്ലാ പൊലീസ് മേധാവിമാരാണ് ഉണ്ടായിരുന്നത്. ഋഷിരാജ് ഹാളിൽ പ്രവേശിച്ചപ്പോൾ, അവരിൽ ഡി.ഐ.ജി. റാങ്കുള്ളയാൾ ബഹുമാനത്തോടെ സമീപിച്ച് കുശലാന്വേഷണം നടത്തി. എന്നാൽ, മറ്റേയാൾ കണ്ടഭാവം നടിച്ചില്ലെന്നു ഋഷിരാജ് ആഭ്യന്തരവകുപ്പിനയച്ച കത്തിൽ ആരോപിക്കുന്നു.

'പൈശാചികം, അത്യന്തം അശ്രദ്ധ, ഉദാസീനത, അനുസരണക്കേടിനു മികച്ച ഉദാഹരണം, അപമാനകരം...' എന്നിങ്ങനെയാണ് എസ്‌പിയുടെ പെരുമാറ്റത്തെ ഋഷിരാജ് വിശേഷിപ്പിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന ഐ.ജിയോടു യോഗശേഷം ഇക്കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നു ഋഷിരാജ് കത്തിൽ ചൂണ്ടിക്കാട്ടി. എസ്‌പിക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, മേലുദ്യോഗസ്ഥരെ എന്നും ബഹുമാനിച്ച ചരിത്രമേ തനിക്കുള്ളൂവെന്ന് ആരോപണവിധേയനായ ജില്ലാ പൊലീസ് മേധാവി പറയുന്നു.

തൃശൂരിൽ വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിനെത്തിയ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് എഴുന്നേൽക്കാനോ സല്യൂട്ട് ചെയ്യാനോ അന്ന് എ.ഡി.ജി.പിയായിരുന്ന ഋഷിരാജ് തയാറായിരുന്നില്ല. വേദിയിൽ വി.ഐ.പികൾ വരുമ്പോഴൊക്കെ എഴുന്നേറ്റു നിൽക്കാനാവില്ലെന്നായിരുന്നു അന്ന് ഋഷിരാജ് സിങ് മുഖ്യമന്ത്രിക്കു നൽകിയ വിശദീകരണം. ഇതേ ഋഷിരാജ് സിങ് തന്നെ തനിക്ക് സല്യൂട്ട് കിട്ടാത്തതിന്റെ പേരിൽ പരാതി നൽകിയത് ഏറെ അപഹാസ്യമാണെന്നാണ് പൊലീസുകാർക്കിടയിൽ സംസാരം.

തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ പ്രഭാതസവാരി നടത്തുമ്പോൾ പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്നും ഋഷിരാജ് മുമ്പു പരാതിപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP