Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോർ നെസസറി ആക്ഷൻ എന്നത് നടപടി സ്വീകരിക്കാനുള്ള ഉത്തരവായി! ഐജിയെ തേജോവധം ചെയ്യാനായി പുതിയ വ്യാജൻ; ക്രൈംബ്രാഞ്ചിലെ ശ്രീജിത്തിന്റെ സാന്നിധ്യം മാഫിയകൾക്ക് പിടിക്കുന്നില്ല

ഫോർ നെസസറി ആക്ഷൻ എന്നത് നടപടി സ്വീകരിക്കാനുള്ള ഉത്തരവായി! ഐജിയെ തേജോവധം ചെയ്യാനായി പുതിയ വ്യാജൻ; ക്രൈംബ്രാഞ്ചിലെ ശ്രീജിത്തിന്റെ സാന്നിധ്യം മാഫിയകൾക്ക് പിടിക്കുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൈയിൽ കിട്ടിയ പരാതിയിൽ ആവശ്യമായ നടപടികൾക്കായി എന്ന് കേന്ദ്ര വിജിലൻസ് കമ്മീഷൻ കുറിക്കുന്നത് നടപടി സ്വീകരിക്കാനുള്ള ശുപാർശയാണോ? ഔദ്യോഗിക സംവിധാനത്തിലെ പതിവ് രീതിയാണ് കിട്ടുന്ന പരാതികളിലും അപേക്ഷകളിലും ഫോർ നെസസറി ആക്ഷനെന്ന് കുറിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറുക എന്നത്. കേന്ദ്ര വിജിലൻസ് കമ്മീഷന് കിട്ടിയ ഒരു പരാതിയിൽ ഇതു മാത്രമാണ് അവർ ചെയ്തത്. എന്നാൽ പരാതി ശ്രീജിത്ത് ഐപിഎസിനെതിരെയായതുകൊണ്ട് മാത്രം കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നടപടിയിൽ വ്യാജ വാർത്തകളെത്തി.

കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്.ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കാൻ സെൻട്രൽ വിജിലൻസ് കമ്മീഷൻ മിനിസ്ട്രി ഓഫ് ഹോം അഫെയേഴ്‌സ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്നാണ് ഒരു മലയാളി വെബ്‌സൈറ്റിൽ വന്ന വാർത്ത. ചില ചാനലുകളും ഇത് വാർത്തയായി നൽകി. ഇതിന് സത്യസന്ധമായ വിശദീകരണം ശ്രീജിത്ത് നൽകിയതോടെ വാർത്ത അപ്രത്യക്ഷവുമായി. ഇതിനെതിരെ കേന്ദ്ര സർക്കാരിനും മുഖ്യമന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ഫെയ്‌സ് ബുക്കിലെ ശ്രീജിത്തിനെ അനുകൂലിക്കുന്നവർ.

വളരെ വിപുലമായ അധികാരങ്ങളുള്ള സമിതിയാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ അഴിമതിയെ കുറിച്ച് അന്വേഷിക്കലാണ് പ്രധാന ഉത്തരവാദിത്തം. അതുകൊണ്ട് തന്നെ കേരളാ സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെതിരെ നടപിടിയെടുക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷന് കഴിയില്ലെന്ന് ചട്ടങ്ങളിൽ നിന്ന് വ്യക്തമാണ്. ഇനി പരാതി കിട്ടുമ്പോൾ അത് പരിശോധിച്ച ശേഷം കഴമ്പുണ്ടെന്ന് കണ്ടാൽ കേന്ദ്ര വിജിലൻസ് കമ്മീഷന് തന്നെ അന്വേഷണ സംവിധാനമുണ്ട്. സിബിഐ പോലും ഈ നിരീക്ഷണ വലയത്തിലാണ്. അങ്ങനെ വിപുലമായ അധികാരമുള്ള സമിതിയാണ് ശ്രീജിത്തിനെതിരായ പരാതി ഗൗരവത്തോടെ പോലും എടുക്കാതെ ഫോർ നെസസറി ആക്ഷൻ എന്ന് എഴുതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. ഒരു പക്ഷേ പരാതിയുടെ ആധികാരികത പരിശോധിച്ച് വ്യാജമാണെന്ന് കണ്ടാൽ അത് നൽകിയവർക്കെതിരെ പോലും നടപടി എടുക്കണമെന്ന ധ്വനി ഫോർ നെസസറി ആക്ഷനുണ്ട്. ഇതെല്ലാം മറച്ചു വച്ചാണ് പരാതിക്കാർക്ക് വേണ്ടി ചിലർ വ്യാജ വാർത്തകൾ നൽകുന്നത്.

ശ്രീജിത്തിനെതിരെ വാർത്ത വന്ന വെബ് സൈറ്റിൽ തന്നെ രസകരമായ മറ്റൊരു പൊലീസ് വാർത്തയുമുണ്ട്. എസ് പി രാഹുൽ ആർ നായരും ഐജി മനോജ് എബ്രഹാമും തമ്മിലെ ഭിന്നതയാണ് അത്. അതിൽ ക്വാറി മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് സത്യസന്ധമായ റിപ്പോർട്ട് മനോജ് എബ്രഹാം നൽകിയെന്നും അതിന്റെ പ്രതികാരമെന്നോണമാണ് ഇ-ബീറ്റ് അഴിമതിയിൽ മനോജ് എബ്രഹാമിനെ കുടുക്കാൻ രാഹുൽ ആർ നായർ ശ്രമിക്കുന്നതെന്നാണ് വെബ് സൈറ്റിന്റെ വിശദീകരണം. എന്നാൽ ശ്രീജിത്തിന്റെ കാര്യമെത്തുമ്പോൾ പരാതിക്കാരന്റെ വൈരാഗ്യ കാരണം വെബ്‌സൈറ്റ് മറച്ചുവയ്ക്കുകയും ചെയ്യുന്നു. ശ്രീജിത്തിനെതിരെ പരാതിയുമായി മുന്നോട്ട് പോകുന്ന വ്യക്തിക്ക് എതിരെ ശ്രീജിത്തും കേസ് കൊടുത്തിട്ടുണ്ട്. ഈ വ്യക്തി വൈരാഗ്യമാണ് ഇത്തരം വാർത്തകൾക്ക് അടിസ്ഥാനമെന്നതാണ് യാഥാർത്ഥ്യം. പൊതു സമൂഹത്തിൽ ശ്രീജിത്തിനെ ഇടിച്ചു താഴ്‌ത്തുക മാത്രമാണ് ലക്ഷ്യം.

കേസുകളിൽ നടപടി എടുക്കുന്ന ഉദ്യോഗസ്ഥരെ സ്വകാര്യ അന്യായം നൽകി തകർക്കാൻ ശ്രമിക്കുന്ന മാഫിയ രംഗത്തെന്നാണ് ശ്രീജിത്തിനെതിരായ വാർത്തയോട് അദ്ദേഹത്തെ അനുകൂലിക്കുന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ പ്രതികരണം. ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി ചിത്രീകരിക്കുന്ന മാദ്ധ്യമങ്ങളെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണം.ഐ.ജി. ശ്രീജിത്തിനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷൻ നടപടി എന്ന വ്യാജ വാർത്ത ശുദ്ധ അസംബന്ധമാണ്. സി.വി സി. മുമ്പാകെ പരാതി നൽകിയ ബൈജു ജോൺ എന്ന വ്യക്തി ഐ.ജി. ശ്രീജിത്ത് നൽകിയ കേസിൽ പ്രതിയാണെന്നും ശ്രീജിത്തിനെ അനുകൂലിക്കുന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മ വിശദീകരിക്കുന്നു.

നേരത്തെ ഇത്തരക്കാർ നൽകിയ സ്വകാര്യ അന്യായങ്ങളും, പരാതികളും സംസ്ഥാന സർക്കാർ അന്വേഷിച്ച് വ്യാജമാണെന്ന് കണ്ട് അവസാനിപ്പിച്ച കേസുകളുമാണ്. ആ കേസുകൾ വീണ്ടും പൊടി തട്ടി എടുത്താണ് മേൽ വ്യക്തി സി.വി സി.യെ സമീപിച്ചത്. മാത്രമല്ല, ആ കേസുകളെല്ലാം ഈ പരാതിക്കാർ ശ്രീജിത്തിനെ അപമാനിക്കാൻ ലക്ഷ്യമിട്ട് കെട്ടിച്ചമച്ചതുമാണ്. പ്രസ്തുത പരാതിയിൽ ഫോർ നെസസറി ആക്ഷൻ എന്നെഴുതി സി.വി സി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയാണുണ്ടായത്. സാധാരണ സി.വി സി. കേസെടുത്താൽ സി.വി സി. തന്നെ നേരിട്ട് അന്യേഷിക്കുകയാന് പതിവ്. ഇവിടെ പൊലീസ് സ്റ്റേറ്റ് വിഷയമാണ്. അതിനാൽ യതാർത്തത്തിൽ സ്റ്റേറ്റ് ഉദ്യോഗസ്ഥർക്കെതിരെ സിവിസിക്ക് നടപടി എടുക്കാൻ കഴിയില്ലെന്നും ഈ കൂട്ടായ്മ വിശദീകരിക്കുന്നു.

സത്യം ഇതായിരിക്കെ സിവിസി ഐ.ജിക്കെതിരെ നടപടിയെടുത്തു എന്ന് തെറ്റായ വാർത്ത നൽകി ഐ.ജി യെ തേജോവധം ചെയ്യുക എന്നതാണ് ലക്ഷ്യം. വ്യാജമായ വാർത്തകൾ നൽകി സത്യസന്ധരും, നടപടി എടുക്കുന്ന ഉദ്യോഗസ്തരുമായ ഉന്നത പൊലീസുകാരെ തേജോവധവും, വ്യക്തിഹത്യയും നടത്തുന്ന ഇത്തരം കടലാസ് പുലികളെ വേണ്ട വിധത്തിൽ കേരള ജനത തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യും. അതിനുള്ള കൂട്ടായ്മ ഒരുങ്ങിക്കഴിഞ്ഞു. കേസുകളിൽ നടപടി എടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും, അവർക്കെതിരെ നടപടിക്ക് വിധേയരായ പ്രതികൾ നൽകുന്ന ഇത്തരം മാഫിയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരും,ഡി.ജി.പിയും തയ്യറാകണമെന്നാണ് അഭ്യർത്ഥന. ഇത്തരം വ്യാജ വാർത്തകളെ കുറിച്ച് അന്യേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിനും, സംസ്ഥാന സർക്കാരിനും പരാതി നൽകാനും ഈ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ടെന്ന് അവർ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ച് വിഷയങ്ങളിലാണ് ശ്രീജിത്തിനെതിരെ പരാതി കൊടുത്തത്. ഇതിൽ നാല് കേസിലും ശ്രീജിത്തിനെതിരെ അന്വേഷണം പൂർത്തിയാക്കി സത്യാവസ്ഥ പുറത്തുവന്നതാണ്. ശ്രീജിത്ത് കുറ്റവിമുക്തനായതോടെ തടഞ്ഞുവച്ച ആനുകൂല്യവും പ്രെമോഷനുമെല്ലാം അദ്ദേഹത്തെ തേടിയെത്തി. മികവിനുള്ള അംഗീകാരമായി ക്രൈംബ്രാഞ്ചിൽ ഐജിയായി നിയമനവും കിട്ടിയ ഇതോടെയാണ് ശ്രീജിത്തിനെതിരായ പരാതികൾ വീണ്ടും സജീവമായത്. ഇത്തരം ലോബിയുടെ പ്രവർത്തനത്തെ കുറിച്ച് രണ്ട് ദിവസം മുമ്പ് മറുനാടൻ മലയാളി വിശദ റിപ്പോർട്ടും നൽകി.ഇത് സാധൂകരിക്കുന്ന രീതിയിലാണ് കേന്ദ്ര വിജിലൻസ് കമ്മീഷനുമായി ബന്ധപ്പെട്ട് സത്യത്തിന് നിരക്കാത്ത വാർത്തയെത്തിയത്. മുഖം നോക്കാതെ നടപടി എടുത്തു പലരുടേയും ശത്രുവായി മാറിയതിനെ തുർന്നാണ് നാലുകൊല്ലം ക്രിമിനൽ ചുമതലയിൽ നിന്നും ശ്രീജിത്തിനെ മാറ്റി നിർത്തിയത്. എന്നാൽ എല്ലാ പരാതിയും കള്ളമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ക്രൈം ബ്രാഞ്ചിലേയ്ക്ക് ആഭ്യന്തരമന്ത്രി ശ്രീജിത്തിനെ മാറ്റി നിയമിച്ചു.

നായരോടുള്ള സ്‌നേഹം കൊണ്ടാണ് ഈ നിയമനം എന്ന ആരോപണം ഉന്നയിച്ചാണ് ഒരു വിഭാഗം രംഗത്ത് വന്നത്. ഇതിന് കരുത്ത് പകരാനാണ് ശ്രീജിത്തിനെതിരെ വർഷങ്ങളായി നീക്കങ്ങൾ നടക്കുന്ന മൂന്നംഗ സംഘം വീണ്ടും പഴയ സ്വകാര്യ അന്യായങ്ങളുടെ കണക്കു പറഞ്ഞ് രംഗത്ത് എത്തിയത്. മൂന്നംഗ സംഘം ശ്രീജിത്തിനെതിരെ നിരന്തരമായി സ്വകാര്യ അന്യായങ്ങൾ ഫയൽ ചെയ്തിരുന്നു. കോടതി വിധികളും മറ്റും മറച്ചു വച്ചാണ് ഇവർ പല അന്വേഷണ ഉത്തരവുകൾ നേടിയത്. അന്വേഷണം നടത്തി കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയാൽ പോലും പഴയ ഉത്തരവുകൾ വച്ചാണ് പ്രചാരണം നടത്തുക. ശ്രീജിത്തിനെതിരെ ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിച്ചു നടത്തുന്ന പ്രചാരണങ്ങൾ എല്ലാം തന്നെ ദുരുദ്ദേശത്തോടെ ആണെന്നത് വ്യക്തമാണ്.

വർഷങ്ങൾക്കു മുമ്പ് മലപ്പുറത്ത് എംഎസ്‌പി കമാൻഡന്റ് ആയപ്പോൾ അതിനു മുമ്പ് ജോലി എടുത്ത കമാൻഡിന്റിന്റെ പേരിൽ ചാർജ് ചെയ്ത കേസിനെ കുറിച്ചാണ് ഒരു ആരോപണം. ഇ കേസ് എല്ലാം എഴുതിത്ത്ത്ത്ത്ത്തള്ളപ്പെട്ടുവെന്നതാണ് യാഥാർത്ഥ്യം. കുഞ്ഞാലിക്കുട്ടിയുടെ അളിയൻ ഫോൺ വിളിച്ചതിന്റെ പേരിൽ സസ്‌പെൻഷനിലായ ശ്രീജിത്ത് നിരപരാധിത്വം തെളിയിച്ച് മടങ്ങി വന്നത് മനുഷ്യാവകാശ കമ്മിഷൻ ഡി ഐ ജി ആയാണ്. കേസ് അന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ശ്രീജിത്തിന്റെ് ക്രൈം ബ്രാഞ്ചിലെ ചുമതലയുള്ള ഐജിയായി നിയമിച്ചതാണ് പുതിയ നീക്കത്തിന് കാരണം. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് വിഭാഗം ഐ.ജിയായാണ് മാറ്റിനിയമിച്ചത്. മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കിടയിലും അന്വേഷണങ്ങളിൽ കാട്ടേട്ട മികവ് ശ്രീജിത്ത് പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിലെ ഉദ്യോഗസ്ഥരെ പൊലീസിന്റെ അന്വേഷണ വിഭാഗങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നത് ശരിയല്ലെന്ന അഭിപ്രായം ഡിജിപി സെൻകുമാറിനും ഉണ്ടായിരുന്നു.

മനുഷ്യാവകാശ കമ്മിഷൻ ഡിഐജി ആയിരിക്കവെ കുട്ടിക്കടത്തിൽ എടുത്ത കർക്കശമായ നിലപാടിന്റെ പേരിൽ ഒരു വിഭാഗം ശ്രീജിത്തിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. മനുഷ്യക്കടത്ത് എന്ന വാക്ക് ഉപയോഗിച്ചതാനാണ് അവരെ പ്രകോപിപ്പിച്ചത്. എന്നാൽ പിന്നീട് സിബിഐ പോലും ഏറ്റെടുക്കുന്ന കേസായി അതുമാറി. ആദിവാസികളും പാവപ്പെട്ടവരുമായവരുടെ കേസുകൾക്ക് എക്കാലത്തും ശ്രീജിത്ത് മുൻഗണന നൽകിയിരുന്നു. കുട്ടിക്കടത്തിലെ കോടതി ഇടപെടലുകൾക്ക് കാരണവും മുനുഷ്യാവകാശ കമ്മീഷനിൽ ഐജിയെന്ന നിലയിൽ ശ്രീജിത്ത് നടത്തിയ ഇടപെടൽ തന്നെയായിരുന്നു. വ്യക്തമായ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് തെളിവുകൾ സഹിതം ശ്രീജിത്ത് തെളിയിച്ചു.

ഒരു യുവാവിനെ അറസ്റ്റ് ചെയ്ത് കുവൈറ്റിൽ കൊണ്ട് പോയി ജയിലിൽ അടച്ചു എന്ന നിലയിൽ നടന്ന വ്യാജ കേസിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീജിത്തിനെ സർക്കാർ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെയാണ് കുറ്റാന്വേഷണ വിഭാഗത്തിന്റെ ചുമതലയിലേക്ക് തിരിച്ചെത്താൻ ശ്രീജിത്തിന് അവസരം ഒരുങ്ങിയത്. 2006ൽ കോട്ടയം എസ്‌പി ആയിരുന്നപ്പോൾ ചങ്ങനാശ്ശേരി സർകിൾ ഇൻസ്‌പെക്ടർ ആയിരുന്ന ബിനോയി (ഇപ്പോൾ തിരുവനന്തപുരം കൺട്രോൾ റൂം എസി) ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തു കുവൈറ്റിൽ കൊണ്ട് പോയി ജയിലിൽ അടുച്ചു എന്ന പേരിൽ ഉണ്ടായ കേസിലാണ് എട്ടു വർഷത്തിന് ശേഷം നീതി തേടി എത്തിയത്. ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു സിഐ ഇങ്ങനെ ചെയ്തത് എന്ന പേരിലായിരുന്നു സിഐക്കും ശ്രീജിത്തിനും എതിരെ പരാതി ഉയർന്നത്.

ഒരാളെ ഇവിടെ നിന്നും അനധികൃതമായി അറസ്റ്റ് ചെയ്ത് വിമാനത്താവളത്തിൽ കൊണ്ട് ഇമിഗ്രേഷൻ പരിശോധന ഒക്കെ കഴിഞ്ഞ് കുവൈറ്റിൽ എത്തിക്കുക എന്നത് ഒട്ടും പ്രായോഗികമല്ല എന്നാലോചിക്കുക കൂടി ചെയ്യാതെയായിരുന്നു പരാതി ഉയർത്തിയത്. സിഐയെ കുവൈറ്റിലേക്ക് കൊണ്ട് പോകാനുള്ള വിസ എടുത്തുകൊടുത്തത് പോലും അറസ്റ്റിലായ യുവാവ് ആണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ കൊണ്ട് പോകുന്നയാൾ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ആൾക്ക് വിസ എടുത്തുകൊടുക്കുമോ എന്ന സാദാചോദ്യത്തിനാണ് ഉത്തരം നിഷേധിക്കപ്പെട്ടത്. ശ്രീജിത്ത് എസ് പി ആയിരിക്കെ ഒരു കുവൈറ്റ് പൗരൻ പരാതിയുമായി എത്തിയപ്പോൾ സിഐയുടെ അടുത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. സി ഐ യുവാവിനെ വിളിച്ച് വരുത്തിയെങ്കിലും അവിടെ വച്ച് പരാതി സെറ്റിൽ ചെയ്തു. എന്നാൽ ആരോപിക്കപ്പെട്ട കുറ്റത്തിൽ നിരപരാധിയാണ് എന്ന് സ്ഥാപിക്കാനായി കുവൈറ്റിലേക്ക് വരണമെന്ന് കുവൈറ്റ് പൗരന്മാർ നിർബന്ധം പിടിച്ചു. തുടർന്ന് അഭിഭാഷകനൊപ്പം കുവൈറ്റിന് പോകാൻ തീരുമാനിച്ചു.

അവസാന നിമിഷം അഭിഭാഷകന് സൗകര്യം ഇല്ലാതെ വന്നപ്പോൾ സിഐ തന്നെ യുവാവിനൊപ്പം കുവൈറ്റിന് പോകുകയായിരുന്നു. ഡിവൈഎസ്‌പി ഓഫീസിൽ നിന്ന് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് കൊടുത്താണ് സി ഐ കുവൈറ്റിന് പോയത്. വിസ എടുത്തതും ടിക്കറ്റ് എടുത്തതും ഒക്കെ യുവാവ് തന്നെയായിരുന്നു. അക്കാലത്ത് വിദേശത്ത് പോകാൻ സർക്കാരിന്റെ അനുമതി വേണമെന്ന് നിർബന്ധം ഇല്ലായിരുന്നു. സി ഐ കുവൈറ്റിന് പോയ വിവരം വാസ്തവത്തിൽ എസ് പി അറിഞ്ഞിരുന്നില്ല. കുവൈറ്റിൽ ചെന്ന് സ്ഥാപനവുമായുള്ള പ്രശ്‌നം പറഞ്ഞു തീർത്തു. വീണ്ടും ജോലിയിൽ കയറുകയും ചെയ്തു. തുടർന്ന് സിഐ നാട്ടിലേക്ക് മടങ്ങി. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം മറ്റൊരു ഇടപാടിൽ സ്ഥാപന ഉടമ അയാൾക്കെതിരെ പുതിയ പരാതി നല്കുകയും പാസ്സ്‌പോർട്ട് പിടിച്ചുവയ്ക്കുകയും ചെയ്തു.

ഈ കേസിൽ നിന്നും രക്ഷപെടാനായി എട്ട് മാസത്തിന് ശേഷം ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജയിലിൽ അടച്ചു എന്ന പേരിൽ ഇയാളുടെ സഹോദരൻ പരാതി നൽകുകയാരുന്നു. ഈ പരാതി ലഭിച്ച അന്നത്തെ എറണാകുളം ഐ ജി വിൻസന്റ് എം പോൾ, എസ് പിയുടെ അനുമതി കൂടിയാണോ സിഐ കുവൈറ്റിന് പോയത് എന്ന് അന്വേഷിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് എസ് പി ബാലചന്ദ്രനെ അന്വേഷണ ചുമതല സർക്കാർ ഏൽപിച്ചു. ഈ അന്വേഷണത്തിൽ ശ്രീജിത്തിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. സിഐ കുവൈറ്റിന് പോയത് പോലും നിയമം ലംഘിച്ചല്ലെന്നും അനുമതി വാങ്ങിയാണെന്നും അത് എസ് പി അറിയണമെന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും അറസ്റ്റ് ചെയ്തുകൊണ്ട് പോയി എന്ന് വാദം പ്രായോഗികമല്ലെന്നും കാണിച്ചായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഐക്കെതിരെയുള്ള കേസ് സർക്കാർ പിൻവലിക്കുകയായിരുന്നു.

എന്നാൽ ശ്രീജിത്തിനെതിരെ ചിലർ വീണ്ടും പരാതി കൊടുത്തു കൊണ്ടിരുന്നതിനാൽ അന്വേഷണം നീണ്ട് പോയി. സിഐ വിദേശത്ത് പോയത് നിയമവിരുദ്ധം അല്ലെങ്കിൽ സിഐയെ വിദേശത്തേക്ക് വിടാൻ പ്രേരിപ്പിച്ച എസ്‌പിയുടെ നിർദ്ദേശം ഒട്ടും നിയമവിരുദ്ധമല്ല എന്ന വാദമാണ് അംഗീകരിക്കപ്പെട്ടത്. ഈ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാർ ഈ കേസിൽ നിന്നും ശ്രീജിത്തിനെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയത്. ശ്രീജിത്തിനെതിരെ പകയോടെ നടക്കുന്ന ഒരു വിഭാഗം സർക്കാർ തീരുമാനത്തെ വിവാദമാക്കാൻ ശ്രമം ആരംഭിച്ചു. അതിനും സത്യത്തിന്റെ പിൻബലമില്ലാത്തതിനാൽ തോൽവി സമ്മതിക്കേണ്ടി വന്നു. ശ്രീജിത്തിനെ കുറ്റവാളിയാക്കിക്കൊണ്ട് ഇത്തരം അനേകം വ്യാജ വാർത്തകൾ മുമ്പും പത്രങ്ങളിൽ വന്നത് ഇത്തരം സംഘത്തിന്റെ പ്രവർത്തനമായി ആയിരുന്നു. ശ്രീജിത്തിന് വിദേശത്ത് ബാങ്ക് അക്കൗണ്ട് ഉണ്ട് എന്ന പേരിൽ ഒരാൾ കൊടുത്ത കേസ് പിന്നീട് അങ്ങനെ ഒരു ബാങ്ക് പോലും ഇല്ല എന്ന നിലയിൽ എഴുതി്ത്തള്ളപ്പെട്ടു.

എംഎസ്‌പി ക്യാമ്പിലെ വിഷയത്തിൽ ശ്രീജിത്തിന് മുമ്പ് കമാണ്ടന്റായ വ്യക്തികൾക്ക് എതിരെയായിരുന്നു കേസ്. ഇക്കാര്യത്തിൽ ശ്രീജിത്തിന് തെറ്റുപറ്റിയിട്ടില്ലെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതുമാണ്. ഇത്തരം കാര്യങ്ങൾ മറച്ചു വച്ചാണ് ഇപ്പോഴും വ്യാജ പ്രചരണങ്ങൾ സജീവമാകുന്നത്. ഇതൊക്കെ മനസ്സിലാക്കിയാണ് സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതിയിൽ നേരിട്ട് ഒരു നടപടിയും എടുക്കാത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP