Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചായക്കടയിലെ തൂപ്പുകാരനിൽ നിന്ന് ശതകോടീശ്വരനായി വളർന്നത് വിസ്മയകരമായി; ബ്രാഹ്മണർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ലാത്ത കാലത്ത് തമിഴ് മക്കളെ തന്റെ ദോശക്കല്ലിനു ചുറ്റും കൊണ്ടു വന്നിരുത്തിയ പിന്നോക്ക ജാതിക്കാരൻ; 'അണ്ണാച്ചി' വളർന്നത് അലാവുദീൻ കഥകളേക്കാൾ വിസ്മയകരം; മൂന്നാം കെട്ടിന് തുനിഞ്ഞ് രാജഗോപാൽ കൊലയാളിയായി; ഓക്സിജൻ മാസ്‌കും തന്ത്രമാക്കി വീണ്ടും രക്ഷപ്പെടൽ; ശരവണ ഭവൻ ഉടമയായ 'ദോശരാജാവ്' ജയിൽവാസമൊഴിവാക്കാൻ ശരണം തേടുന്നത് വെന്റിലേറ്ററിൽ  

ചായക്കടയിലെ തൂപ്പുകാരനിൽ നിന്ന് ശതകോടീശ്വരനായി വളർന്നത് വിസ്മയകരമായി; ബ്രാഹ്മണർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ലാത്ത കാലത്ത് തമിഴ് മക്കളെ തന്റെ ദോശക്കല്ലിനു ചുറ്റും കൊണ്ടു വന്നിരുത്തിയ പിന്നോക്ക ജാതിക്കാരൻ; 'അണ്ണാച്ചി' വളർന്നത് അലാവുദീൻ കഥകളേക്കാൾ വിസ്മയകരം; മൂന്നാം കെട്ടിന് തുനിഞ്ഞ് രാജഗോപാൽ കൊലയാളിയായി; ഓക്സിജൻ മാസ്‌കും തന്ത്രമാക്കി വീണ്ടും രക്ഷപ്പെടൽ; ശരവണ ഭവൻ ഉടമയായ 'ദോശരാജാവ്' ജയിൽവാസമൊഴിവാക്കാൻ ശരണം തേടുന്നത് വെന്റിലേറ്ററിൽ   

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവൻ ഹോട്ടൽ ശൃംഖല ഉടമ പി. രാജഗോപാൽ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് ഹൃദയാഘാതമുണ്ടായ രാജഗോപാൽ ഇപ്പോൾ വെന്റിലേറ്ററിലാണ്. ഇദ്ദേഹത്തെ ചികിത്സയ്ക്കായി മികച്ച സ്വകാര്യാശുപത്രിയിലേക്ക് മാറ്റാൻ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച അനുമതി നൽകി. മകൻ ശരവണൻ നൽകിയ ഹർജിയെത്തുടർന്നാണിത്. ഇതോടെ ദോശ രാജാവിന് പഞ്ചനക്ഷത്ര ഹോട്ടലിൽ സുഖ ചികിൽസയ്ക്ക് അവസരം ഒരുങ്ങുകയാണ്. അഴിക്കുള്ളിൽ കോടീശ്വരന് കിടക്കേണ്ടി വരില്ല.

ഒറ്റയ്ക്ക് ഒരാൾ കെട്ടിപ്പടുത്ത ഒരു ഹോട്ടൽ ശൃംഖല ഇന്ത്യയിൽ ആകമാനം വ്യാപിക്കുക. ഇതേ ശൃംഖല കടൽ കടന്നു യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിക്കുക. ഒരിക്കലും എളുപ്പമായ കാര്യങ്ങൾ അല്ല ഇത്. ഇത്തരം എളുപ്പമല്ലാത്ത കാര്യങ്ങൾ കാര്യങ്ങൾ യാഥാർഥ്യമാക്കിയാണ് ശരവണഭവൻ എന്ന ഹോട്ടൽ ശൃംഖല വ്യവസായ വൃത്തങ്ങളിൽ അണ്ണാച്ചി എന്നറിയപ്പെടുന്ന പി. രാജഗോപാൽ ലോകം മുഴുവൻ പടർത്തിയത്. ഈ അണ്ണാച്ചിക്ക് ഈ ഗതി വരുമെന്ന് അണ്ണാച്ചിയെ അറിയുന്ന ഒരാളും കരുതിയതുമില്ല. അണ്ണാച്ചി ജയിലിലാകുമെന്ന് കരുതിയപ്പോൾ രക്ഷയായി ഹൃദയാഘാതവും എത്തുകയാണ്.

സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഏതാനും ദിവസംമുമ്പാണ് രാജഗോപാൽ കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങൽ നീട്ടിക്കൊണ്ടുപോയതിനെത്തുടർന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു. ആംബുലൻസിലെത്തി കീഴടങ്ങിയ രാജഗോപാലിനെ പിന്നീട് പുഴൽ ജയിലിൽ എത്തിച്ചെങ്കിലും അസുഖം കൂടിയതിനെത്തുടർന്ന് സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. ഇതെല്ലാം വെറും നാടകമാണെന്ന വാദവും സജീവമാണ്. ആശുപത്രിയിൽ മകൻ അടക്കമുള്ള കുടുംബാംഗങ്ങളുടെ പരിചരണത്തിൽ കഴിയാനാണ് ഇത്.

വടപളനിയിലെ വിജയ ആശുപത്രിയിലോ സിംസ് മെഡിക്കൽ സെന്ററിലോ അച്ഛന് വിദഗ്ധ ചികിത്സയ്ക്ക് അനുമതി നൽകണമെന്നാണ് മകൻ ഹർജിയിൽ ആവശ്യപ്പെട്ടത്. 72-കാരനായ രാജഗോപാലിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ചലനശേഷി നഷ്ടപ്പെട്ടെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, കടുത്ത പ്രമേഹവും വൃക്കകൾക്ക് തകരാറുമുള്ള രാജഗോലിനെ ഇവിടെനിന്ന് മാറ്റുന്നത് അപകടമാണെന്ന് സ്റ്റാൻലി ആശുപത്രി ആർ.എം.ഒ. ഡോ. പി. രമേഷ് പറഞ്ഞു. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി വിധി വന്നത്. ഇതോടെ ജയിൽ വാസം ഒഴിവാകുകയും ചെയ്തു.

ശരവണഭവൻ ചെന്നൈ ശാഖയിൽ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകൾ ജീവജ്യോതിയുടെ ഭർത്താവ് പ്രിൻസ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് രാജഗോപാലിനെതിരേയുള്ള കേസ്. രണ്ടു ഭാര്യമാരുള്ള രാജഗോപാലിന്റെ മൂന്നാംഭാര്യയാകാൻ വിസമ്മതിച്ച ജീവജ്യോതി 1999-ൽ പ്രിൻസ് ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാൽ ഇവരെ ഭീഷണിപ്പെടുത്തി. 2001-ൽ ഇവർ പൊലീസിൽ പരാതി നൽകി. രണ്ടുദിവസത്തിനുള്ളിൽ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊടൈക്കനാലിലെ വനപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സൗന്ദര്യത്തിന്റെ മകുടോദാഹരണമായി ജീവജ്യോതി രാജഗോപാലിന്റെ മനസിലേക്ക് കടന്നു വന്നതോടെയാണ് വ്യക്തിപരമായി അദ്ദേഹത്തിന് ഇറക്കം തുടങ്ങുന്നത്. വ്യക്തിപരമായി കോടതിയും കേസുമായി പോകുമ്പോഴും ശരവണഭവൻ ഹോട്ടൽ ശൃംഖലയ്ക്കും വ്യവസായ ശൃംഖലയ്ക്കും ഒരിളക്കവും തട്ടിയതുമില്ല. കൊലപാതകക്കേസിൽ കുടുങ്ങി വ്യക്തിപരമായി തകർന്നടിയുമ്പോഴും തന്റെ വ്യവസായ ശൃംഖലയ്ക്ക് ഒരു കോട്ടവും തട്ടിയില്ലാ എന്ന കാര്യം അണ്ണാച്ചി എന്ന രാജഗോപാലിന്റെ, വ്യവസായിയുടെ മിടുക്കായി ഉയർന്നു നിൽക്കുകയും ചെയ്യുന്നു. സ്ത്രീ രാജഗോപാലിന് ഒരു ദൗർബല്യമായിരുന്നു. രണ്ടു ഭാര്യമാർ ഉള്ളപ്പോൾ തന്നെയാണ് രാജഗോപാലിന്റെ കഴുകൻ കണ്ണുകൾ തന്റെ ശാഖയിൽ അസിസ്റ്റന്റ് മാനേജരുടെ മകളുടെ മേൽ ഉടക്കുന്നത്. ആഗ്രഹിച്ചത് എല്ലാം നേടിയിട്ടുള്ള രാജഗോപാലിന് ജീവജ്യോതി ഒരു പ്രശ്‌നമായി തോന്നിയതുമില്ല. 20 വയസുള്ള ജീവജ്യോതിയെ കെട്ടാൻ തന്റേതായ ഒരു കാരണവും രാജഗോപാലിന് ഉണ്ടായിരുന്നു.

20 വയസുള്ള പെണ്ണിനെ കെട്ടിയാൽ മേൽക്ക് മേൽ അഭിവൃദ്ധി എന്നാണ് വിശ്വസ്തനായ ജ്യോതിഷി രാജഗോപാലിന്റെ ചെവിട്ടിൽ മന്ത്രിച്ചത്. ജീവജ്യോതിയുടെ ത്രസിപ്പിക്കുന്ന സൗന്ദര്യവും ജ്യോതിഷിയുടെ പ്രവചനവും രാജഗോപാലിന്റെ ജീവിതം മാറ്റി മറിക്കുക തന്നെ ചെയ്തു. ജീവജ്യോതിയോട് രാജഗോപാൽ നേരിട്ട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. രാജഗോപാൽ പോലുള്ള കോടീശ്വരനായ വ്യവസായി വിവാഹാഭ്യർത്ഥന നടത്തിയിട്ടും ജീവജ്യോതി കുലുങ്ങിയില്ല. ഈ അഭ്യർത്ഥന നിരസിക്കാൻ ഒരു മടിയും ജീവജ്യോതി കാട്ടിയതുമില്ല. പ്രായം അതിരു കടന്നിട്ടും ജീവജ്യോതിയെ മോഹിച്ചപ്പോൾ അവളെ വിട്ടുകളയാൻ രാജഗോപാലിന്റെ മനസ് അനുവദിച്ചതുമില്ല. എന്ത് സംഭവിച്ചാലും പെൺകുട്ടിയെ സ്വന്തമാക്കാനുള്ള രാജഗോപാലിന്റെ നീക്കങ്ങളാണ് അന്തർദേശീയ തലത്തിൽ തന്നെ ഈ വ്യവസായ ശൃംഖലയ്ക്ക് മേൽ കരിനിഴൽ ഏൽപ്പിച്ചത്.ജീവജ്യോതിയോടുള്ള മോഹം രാജഗോപാലിന്റെ കണ്ണഞ്ചിക്കുന്ന ജീവിതത്തിന്റെ തന്നെ അവസാനമാവുകയും ചെയ്തു. സുപ്രീംകോടതി വിധി പ്രകാരം ജീവപര്യന്തം ശിക്ഷയ്ക്കാണ് ഇനി രാജഗോപാൽ കീഴടങ്ങാൻ പോകുന്നതും. രാജഗോപാലിന്റെ ആഗ്രഹം നിരസിച്ച ജീവജ്യോതി മറ്റൊരു യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തു.

ഇത് അണ്ണാച്ചിയെ പ്രകോപിപ്പിക്കുക തന്നെ ചെയ്തു. ജീവജ്യോതിയുടെ ഭർത്താവായ പ്രിൻസ് ശാന്തകുമാറിന് രാജഗോപാലിന്റെ ഭീഷണികൾ ലഭിച്ചു തുടങ്ങി. പലവിധ ഭീഷണികൾ വന്നു തുടങ്ങിയപ്പോൾ വിവാഹം കഴിഞ്ഞ ശേഷം 2001-ൽ ശാന്തകുമാറും ജീവജ്യോതിയും പൊലീസിൽ പരാതി നൽകി. ഈ പരാതിയാണ് ശാന്തകുമാറിന്റെ ജീവൻ എടുത്തത്. ശാന്തകുമാറിനോട് ജീവജ്യോതിയെ ഒഴിവാക്കാനാണ് രാജഗോപാൽ ആവശ്യപ്പെട്ടത്. ഇത് നിരസിച്ചതോറ്റ ശാന്തകുമാറിന് ജീവൻ നഷ്ടമാകുകയും ചെയ്തു. വിവാഹത്തിനു ശേഷം വെറും മൂന്നു വർഷം ജീവജ്യോതിക്ക് ഒപ്പം കഴിയാൻ മാത്രമാണ് ശാന്തകുമാറിന് കഴിഞ്ഞത്. 1999ലായിരുന്നു ഇവരുടെ വിവാഹം.

2001-ൽ ശാന്തകുമാർ വധിക്കപ്പെടുകയും ചെയ്തു. രാജഗോപാലിന്റെ ഭീഷണിയായിരുന്നു ദമ്പതിമാരുടെ പരാതിക്ക് ആധാരം. പൊലീസിൽ പരാതിപ്പെട്ടതിനു പിന്നാലെ ശാന്തകുമാറിനെ കാണാതായി. രാജഗോപാലിന്റെ ഗുണ്ടാസംഘം ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയ ശേഷം കൊല്ലുകയായിരുന്നു. കൊടൈക്കനാലിലെ മേഖലയിൽ ശാന്തകുമാറിനെ എത്തിച്ച ശേഷം കൊല്ലുകയും മൃതദേഹം വനത്തിൽ മറവുചെയ്യുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമാവുകയും അണ്ണാച്ചിയുടെ പേര് വ്യവസായവൃത്തങ്ങളിൽ മങ്ങുകയും ചെയ്തത്. ആദായ നികുതി വകുപ്പ് ശരവണഭവൻ ഗ്രൂപ്പുകളിൽ നടത്തിയ റെയ്ഡിൽ കോടിക്കണക്കിനു രൂപ പിടിച്ചെടുത്തിരുന്നു. റെയിഡ് പേടിച്ചു കോടിക്കണക്കിനു സ്വർണവും വജ്രവും അടക്കം ശ്മശാനത്തിൽ കുഴിച്ചിട്ടത് ആദായ നികുതി വകുപ്പ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

2001ലെ ഈ കൊലക്കേസിൽ ആണ് രാജഗോപാലിനോട് എത്രയും വേഗം കീഴടങ്ങാൻ സുപ്രീം കോടതി ആവശ്യപ്പെട്ടത്. കേസിൽ 2009ൽ രാജഗോപാൽ ജാമ്യം നേടിയിരുന്നു. ശാന്തകുമാറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാൽ ശാന്തകുമാറിനെ കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്. നിലവിൽ സുപ്രീം കോടതിയുടെ ജാമ്യത്തിലാണ് രാജഗോപാൽ. എത്രയും വേഗം കീഴടങ്ങാനാണ് രാജഗോപാലിനോട് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. 18 വർഷങ്ങൾക്കുശേഷമാണ് ഈ കേസിൽ വിധി വന്നത്. രാജഗോപാലിനെതിരെ ആദ്യം ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് മാറ്റി കൊലക്കുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതി വിധി ശരിയായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP