Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുനഃപരിശോധനാ ഹർജികൾ എന്നു പരിഗണിക്കുമെന്ന് സുപ്രീംകോടതി ഇന്ന് തീരുമാനിക്കും; വിശ്വാസികൾക്കൊപ്പം ചുവടുമാറാൻ ദേവസ്വം ബോർഡിന് മൗനാനുവാദം നൽകിയ സർക്കാർ; മണ്ഡലകാത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് വലിയ ക്രമസമാധാന പ്രശ്‌നമാകുമെന്ന് റിപ്പോർട്ട് നൽകും; സോപാനത്തിന് ചുറ്റും ഭക്തർ സംരക്ഷണ കവചം തീർത്തും കോടതിയെ അറിയിക്കും; രാഷ്ട്രീയം ചർച്ചയാക്കാൻ മുന്നണികളും; ശബരിമലയിൽ ഇനി നിയമ പോരാട്ടത്തിന്റെ നാളുകൾ

പുനഃപരിശോധനാ ഹർജികൾ എന്നു പരിഗണിക്കുമെന്ന് സുപ്രീംകോടതി ഇന്ന് തീരുമാനിക്കും; വിശ്വാസികൾക്കൊപ്പം ചുവടുമാറാൻ ദേവസ്വം ബോർഡിന് മൗനാനുവാദം നൽകിയ സർക്കാർ; മണ്ഡലകാത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് വലിയ ക്രമസമാധാന പ്രശ്‌നമാകുമെന്ന് റിപ്പോർട്ട് നൽകും; സോപാനത്തിന് ചുറ്റും ഭക്തർ സംരക്ഷണ കവചം തീർത്തും കോടതിയെ അറിയിക്കും; രാഷ്ട്രീയം ചർച്ചയാക്കാൻ മുന്നണികളും; ശബരിമലയിൽ ഇനി നിയമ പോരാട്ടത്തിന്റെ നാളുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനം അസാധ്യമെന്ന് വിശദീകരിച്ച് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകും. ഭരണഘടനയ്ക്ക് അപ്പുറമുള്ള വിശ്വാസത്തെ ഒരു കൂട്ടർ മുറുകി പിടിക്കുന്നതിനാലാണ് ഇത്. തുലാമാസ പൂജാ സമയത്ത് വലിയ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാത്തത് പൊലീസ് സംയമനം പൊലീച്ചതു കൊണ്ട് മാത്രമാണെന്നും അറിയിച്ചേക്കും. വിഷയത്തിൽ വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ക്രമസമാധാനപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും റിപ്പോർട്ട് സമർപ്പിക്കാനാണ് ദേവസ്വംബോർഡ് പ്രാഥമിക തീരുമാനം എടുത്തത്. സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹർജിക്കുശേഷം ബാക്കി നടപടികൾ തീരുമാനിക്കും. ഇതിനായി ചൊവ്വാഴ്ച പന്തളത്ത് അയ്യപ്പധർമ സംരക്ഷണ സമിതിയുടെയും ആചാര സംരക്ഷണ സമിതിയുടെയും യോഗം ചേരും.

ശബരിമല സ്ത്രീപ്രവേശവിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ എന്നു പരിഗണിക്കുമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച തീരുമാനിക്കും. നാഷണൽ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷൻ ഫയൽ ചെയ്ത ഹർജി അടിയന്തരമായി കേൾക്കണമെന്ന് അഡ്വ. മാത്യൂസ് നെടുമ്പാറ ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇക്കാര്യം വ്യക്തമാക്കിയത്. എൻ.എസ്.എസിന്റെതും തന്ത്രികുടുംബത്തിന്റേതുമടക്കം 19 പുനഃപരിശോധനാ ഹർജികളാണ് ഫയൽ ചെയ്തിരിക്കുന്നത്.

കോടതിയിൽ സമർപ്പിക്കപ്പെട്ട എല്ലാ പുനഃപരിശോധനാ ഹർജികളിലും ദേവസ്വംബോർഡ് കക്ഷിയാണ്. അതിനാൽ പ്രത്യേകിച്ച് പുനഃപരിശോധനാ ഹർജി നൽകാതെ റിട്ട് ഹർജിയിലൂടെ വിഷയം സുപ്രീംകോടതിക്കു മുമ്പിൽ എത്തിക്കുന്നതിന്റെ സാധ്യതയാണ് ആരായുന്നത്. ശബരിമലയിലെ ഗുരുതര പ്രതിസന്ധി വിവരിക്കുന്ന റിപ്പോർട്ടിൽ തന്ത്രിമാരുടെയും പന്തളം രാജകുടുംബത്തിന്റെ അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. യുവതി പ്രവേശിച്ചാൽ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എതിരാണ്. ആചാരത്തിന്റെ ഭാഗമായതു കൊണ്ട് തന്നെ തന്ത്രിയുടെ നിലപാടിനെ സർക്കാരിനും ദേവസ്വം ബോർഡിനും ചോദ്യം ചെയ്യാനാകില്ല. ഈ സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലുള്ളത്. എന്നാൽ ആൾക്കൂട്ടത്തിന്റെ പ്രതിഷേധം ഭയന്ന് നിയമം നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാരിന്റെ കഴിവുകേടായി കോടതി വിലയിരുത്തുമോയെന്ന ആശങ്കയും സർക്കാരിനുണ്ട്. അതുകൊണ്ട് തന്നെ വിഷയത്തിൽ നേരിട്ടുള്ള പ്രതികരണങ്ങൾക്ക് സർക്കാർ പോകില്ല.

തിങ്കളാഴ്ച ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും സംസാരിച്ചു. കോടതിവിധി നടപ്പാക്കാമെന്ന നയമാണ് സർക്കാരിന്റേത്. എന്നാൽ, ശബരിമലയിലെ പ്രതിഷേധം കേരളം മുഴുവൻ വ്യാപിക്കുന്നുവെന്ന തിരിച്ചറിവിൽ വിശ്വാസസംരക്ഷണമെന്ന നിലപാടിലേക്ക് സർക്കാരും പതിയെ മാറും. കേസുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ദേവസ്വംബോർഡ് കമ്മിഷണർ ചൊവ്വാഴ്ച ഡൽഹിക്കു പോകും. ഈ കേസിന്റെ ചുമതല ദീർഘകാലമായി സുപ്രീംകോടതിയിൽ വഹിച്ചിരുന്ന ദേവസ്വംബോർഡിന്റെ അഭിഭാഷക ബീനാമാധവനുമായും മുമ്പ് ബോർഡിന്റെ കേസിന് സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിങ്വിയുമായും കമ്മിഷണർ ചർച്ച നടത്തും.

സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച തുടരുകയാണ്. ദേവസ്വംബോർഡ് കൃത്യമായി ഇടപെടും. വിശ്വാസം സംരക്ഷിക്കാൻ പ്രവർത്തിക്കും. കോടതിയിൽ ഏതുരീതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമാകും. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് ദേവസ്വംബോർഡ് കാണുന്നത്. ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പത്മകുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP