Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപി സുഗതൻ മാത്രമല്ല ശബരിമല യുവതി പ്രവേശനത്തെ എതിർക്കുന്ന അനേകം സംഘടനാ പ്രതിനിധികളും വനിതാ മതിൽ സംഘാടക സമിതിയിൽ; സംഘാടക സമിതിയിലുള്ള കേരളാ ബ്രാഹ്മണ സഭയും ഹിന്ദു പാർലമെന്റും അടങ്ങിയ സംഘടനകൾ സർക്കാരിനെ തള്ളി പറഞ്ഞ് രംഗത്ത്; വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിൽ പിണറായി സർക്കാർ; വനിതാ മതിലും നവോത്ഥാന കേരളവും പിണറായി വിജയനെ തിരിഞ്ഞു കൊത്തുമോ?

സിപി സുഗതൻ മാത്രമല്ല ശബരിമല യുവതി പ്രവേശനത്തെ എതിർക്കുന്ന അനേകം സംഘടനാ പ്രതിനിധികളും വനിതാ മതിൽ സംഘാടക സമിതിയിൽ; സംഘാടക സമിതിയിലുള്ള കേരളാ ബ്രാഹ്മണ സഭയും ഹിന്ദു പാർലമെന്റും അടങ്ങിയ സംഘടനകൾ സർക്കാരിനെ തള്ളി പറഞ്ഞ് രംഗത്ത്; വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിൽ പിണറായി സർക്കാർ; വനിതാ മതിലും നവോത്ഥാന കേരളവും പിണറായി വിജയനെ തിരിഞ്ഞു കൊത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു നവോത്ഥാന സംരക്ഷണത്തിനു വനിതാ മതിൽ പ്രതിരോധം തീർക്കാനുള്ള സംഘാടകസമിതിയെ ചൊല്ലിയുള്ള വിവാദങ്ങൾ പുതിയ തലത്തിലേക്ക്. യുവതി പ്രവേശനത്തെ എതിർക്കുന്നവരും സംഘാടന സമിതിയിലുണ്ട്. ഇവർ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. കേരളാ ബ്രാഹ്മണ സഭ പരിപാടിയിൽ നിന്ന് പിന്മാറി കഴിഞ്ഞു. ഹിന്ദു പാർലമെന്റും പരിപാടിക്കില്ല. വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള വി എസ് ഡി പിയും പരിപാടിയിൽ നിന്ന് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി. സുഗതനെ ഭാരവാഹിയാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശനം ഉയരുന്നുണ്ട്. വനിതാ മതിൽ തീർക്കാനുള്ള സമിതിയിൽ ഒരു സ്ത്രീയെപ്പോലും ഉൾപ്പെടുത്താത്തതിനെതിരെ ഇടതു സഹയാത്രികരും രംഗത്തെത്തി. അതിനിടെ, തന്റെ പേര് സമിതിയിൽ നിന്നു നീക്കണമെന്നു ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പരിപാടിയുമായി സഹകരിക്കില്ലെന്നും അറിയിച്ചു. ഇതിനൊപ്പമാണ് സുഗതനെ ഉൾപ്പെടുത്തിയത് വിവാദമായത്. വനിതാ മതിലിന്റെ സംഘാടക സമിതി ഭാരവാഹികളായി വനിതകളില്ലാത്തതും വിവാദമായിട്ടുണ്ട്.

സാമൂഹിക, സമുദായ സംഘടനാ നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണു സുഗതനെ സംഘാടകസമിതി ജോയിന്റ് കൺവീനറാക്കിയത്. ഹാദിയ കേസിൽ രൂക്ഷമായി പ്രതികരിച്ച സുഗതൻ സമൂഹമാധ്യമങ്ങളിലൂടെ കൊലവിളി നടത്തിയത് ഓർമിപ്പിച്ച് ഇതോടെ പലരും രംഗത്തെത്തി. ശബരിമലയിൽ തുലാമാസ പൂജ നടക്കുമ്പോൾ യുവതീപ്രവേശം ചെറുക്കാൻ സുഗതനും സന്നിധാനത്ത് എത്തിയിരുന്നു. പിന്നീട് അറസ്റ്റിലായ രാഹുൽ ഈശ്വറിനൊപ്പമാണ് അവിടെ പ്രതിഷേധത്തിൽ പങ്കെടുത്തത്. സുഗതന്റെ ഫേസ്‌ബുക് പോസ്റ്റുകൾ സ്ത്രീവിരുദ്ധമാണെന്നും ആരോപണമുണ്ട്. രാഹുൽ ഈശ്വറിന്റെ അടുപ്പക്കാരനാണ് സുഗതൻ.

സിപിഎം അനുകൂല നിലപാടു സ്വീകരിക്കുന്നവരെ സുഗതൻ വിമർശിക്കാറുണ്ട്. ശബരിമല ഉൾപ്പെടെ വിഷയങ്ങളിൽ ഹിന്ദു സംരക്ഷണത്തിനു വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിലപാടു സ്വീകരിക്കുന്നില്ലെന്നു ബിജെപി നേതാക്കളെ കുറ്റപ്പെടുത്തിയും കുറിപ്പുകളിട്ടു. അയോധ്യയിൽ കർസേവയ്ക്കു പോയിട്ടുള്ള സുഗതൻ ഇനിയും രാമക്ഷേത്രം നിർമ്മിക്കാത്തതിൽ നിരാശയും പ്രകടിപ്പിച്ചിട്ടുണ്ട്. വനിതാ മതിൽ തീർക്കാൻ രൂപീകരിച്ച സമിതിയിൽ സ്ത്രീകളെ പങ്കെടുപ്പിക്കാത്തതിനെതിരായ ഒരു ഫേസ്‌ബുക് പോസ്റ്റിനു താഴെ 'ഗേ ക്ലബ്' എന്നാണു സിപിഎം സഹയാത്രികയും മലയാളം മിഷൻ ഡയറക്ടറുമായ സുജ സൂസൻ ജോർജ് പ്രതികരിച്ചത്.

അതിനിടെ, തന്റെ നിലപാടുകൾക്കു വിരുദ്ധമായാണു വനിതാ മതിൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നു കരിമ്പുഴ രാമൻ തൃശൂരിൽ ആരോപിച്ചു. നവോത്ഥാന മൂല്യ സംരക്ഷണത്തിനു മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിൽ പങ്കെടുത്തിരുന്നു. നൂറ്റാണ്ടുകളായി പാലിക്കുന്ന ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതാക്കുന്ന ഒന്നിനും കൂട്ടുനിൽക്കില്ലെന്നു വ്യക്തമാക്കി ഈ പരിപാടിയിൽ നിന്നു മാറിനിൽക്കുമെന്നാണ് അറിയിച്ചത്. എന്നിട്ടും സംഘാടക സമിതിയിൽ പേരു ചേർത്തതിനാലാണു മുഖ്യമന്ത്രിക്കു സന്ദേശമയച്ചതെന്നും അദ്ദേഹം പറഞ്ഞു.

യുവതി പ്രവേശന വിഷയത്തിൽ ഹിന്ദു പാർലമെന്റിന് നിലപാട് മാറ്റമില്ല -ആത്മീയ സഭ.

ശബരിമല യുവതി പ്രവേശനം അരുതെന്നും ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നുമുള്ള ഹിന്ദുപാർലമെന്റ് നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ഹിന്ദു പാർലമെന്റ് ആത്മീയ സഭ സംസ്ഥാന വർക്കിങ് ചെയർമാൻ സ്വാമി ഹരിനാരായണൻ വ്യക്തമാക്കി. മുഖ്യമന്ത്രി വിളിച്ചു ചേർത്ത വനിത മതിൽ സംഘാടക സമിതിയിൽ ഹിന്ദുപാർലമെന്റ് ജനറൽ സിക്രട്ടറിയും, ചെയർമാനും ഭാരവാഹികൾ ആയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ ആദ്യം പ്രത്യക്ഷ സമരം ആരംഭിച്ചത് ഹിന്ദു പാർലമെന്റ് ആണ്.

രണ്ടാം ഘട്ട സമരത്തിൽ ഞാനുൾപ്പെടെ നിരവധി ഹിന്ദു പാർലമെന്റ നേതാക്കൾ അറസ്റ്റ് വരിച്ച് ജയിൽവാസം അനുഭവിച്ചു. ഹിന്ദു പാർലമെന്റ് എന്നത് 108 ഓളം സാമുദായിക സംഘടനകളും ട്രസ്റ്റുകളും അംഗങ്ങളായിട്ടുള്ള രാഷ്ട്രീയേതരമായ സംഘടന സംവിധാനമാണ്. ജനസഭ, ആത്മീയ സഭ എന്നീ രണ്ട് വിഭാഗങ്ങളായി പ്രവർത്തിക്കുന്നു. അംഗ സംഘടനകൾക്ക് തീരുമാനങ്ങളിൽ വിയോജിക്കാനും യോജിക്കാനുമുള്ള പരിപൂർണ്ണ സ്വതന്ത്ര്യവും ജനാധിപത്യവും ഉറപ്പു വരുത്തിയിട്ടുണ്ട്. ഭൂരിപക്ഷ തീരുമാനപ്രകാരം തന്നെയാണ് ശബരിമല വിഷയത്തിൽ നിലപാട് കൈകൊണ്ടിട്ടുള്ളത്.

അംഗ സംഘടനകൾ സ്വന്തം നിലയിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തതിലോ അവരവരുടെ നിലപാടുകൾ പറഞ്ഞതിലോ തെറ്റില്ല. അവർ ഈ വിഷയത്തിലുള്ള നിലപാട് യോഗത്തിൽ അറിയിച്ചിട്ടുമുണ്ട് എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഡിസംബർ 11 ന് കോട്ടയത്ത് ചേരുന്ന ആത്മീയ സഭ നേതൃസമ്മേളനം ഈ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മതേതര സർക്കാർ ചെലവിലുള്ള ഈ നവോത്ഥാന ആനുകൂല്യം ഹിന്ദു വനിതകൾക്ക് മാത്രമേ ഉള്ളോ എന്നും മറ്റു മതത്തിലെ വനിതകൾ മതിലിൽ ഉണ്ടാകുമോ എന്നും സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP