Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനനപാതയിൽ തടയാനെത്തുന്ന ഭക്തരെ നേരിടാനാവാതെ പൊലീസ്; ലാത്തിവീശിയാൽ അഗാത ഗർത്തത്തിൽ വീണ് അപകടം ഉണ്ടാകാനുള്ള സാധ്യത നേരത്തെ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി; എതുവിധവും സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന വാശിയിൽ ചുംബന സമരക്കാരിയെ ചുമന്നതോടെ പൊതു ജനവികാരം സർക്കാരിന് എതിരായി; മലകയറാൻ തൽകാലം ഒരു സ്ത്രീയ്ക്കും സുരക്ഷ ഒരുക്കേണ്ടെന്ന വികാരം പൊലീസിലും ശക്തം; ആക്ടിവിസ്റ്റുകൾക്ക് വേണ്ടി സർക്കാരിന്റെ മാനം കളയരുതെന്ന നിലപാടിലേക്ക് സിപിഎം മാറുന്നു

കാനനപാതയിൽ തടയാനെത്തുന്ന ഭക്തരെ നേരിടാനാവാതെ പൊലീസ്; ലാത്തിവീശിയാൽ അഗാത ഗർത്തത്തിൽ വീണ് അപകടം ഉണ്ടാകാനുള്ള സാധ്യത നേരത്തെ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി; എതുവിധവും സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന വാശിയിൽ ചുംബന സമരക്കാരിയെ ചുമന്നതോടെ പൊതു ജനവികാരം സർക്കാരിന് എതിരായി; മലകയറാൻ തൽകാലം ഒരു സ്ത്രീയ്ക്കും സുരക്ഷ ഒരുക്കേണ്ടെന്ന വികാരം പൊലീസിലും ശക്തം; ആക്ടിവിസ്റ്റുകൾക്ക് വേണ്ടി സർക്കാരിന്റെ മാനം കളയരുതെന്ന നിലപാടിലേക്ക് സിപിഎം മാറുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർ ആരും ഇല്ലെന്ന് ഉറപ്പാക്കിയാണ് പൊലീസ് ഭക്തരെ നേരിട്ടതും ബൈക്കുകൾ പോലും അടിച്ചു തകർത്തതും. ഒന്നും ആരും അറിയില്ലെന്ന് കരുതി. എന്നാൽ ഈ ദൃശ്യങ്ങൾ പുറത്തായി. ഇതോടെ കാനനപാതയിലെ ആഗാത ഗർത്തമുള്ളിടത്തു പോലും പൊലീസ് വിശ്വാസികളെ നേരിട്ടുവെന്നും വ്യക്തമായി. രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞാണ് പൊലീസ് ഇത്തരത്തിൽ ഇടപെടൽ നടത്തിയത്. ഇതോടെ ഇനി ഇത്തരത്തിലെ ഇടപെടൽ വേണ്ടെന്ന നിലപാടിൽ പൊലീസ് എത്തുകയാണ്. ഇനി കാനനപാതയിൽ ഗർത്തമുള്ളിടത്ത് പൊലീസ് ആരേയും വളഞ്ഞിട്ട് തല്ലില്ല. ഇതിനൊപ്പം പരമാവധി ആത്മസംയമനവും പാലിക്കും. ആക്ടിവിസ്റ്റുകൾക്കായി മാനം കളയരുതെന്ന സന്ദേശം പൊലീസിന് സിപിഎമ്മും നൽകിയിട്ടുണ്ട്.

ഇന്റലിജൻസിന്റെ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും തുടർനടപടിയെടുക്കുന്നതിലും സേനയെ വിന്യസിക്കുന്നതിലും പൊലീസ് വീഴ്ച വരുത്തിയിട്ടുണ്ട്. ഇന്നലെ സന്നിധാനം വരെ വൻസുരക്ഷയിൽ കൊണ്ടുപോയ 2 യുവതികളെ അതേ വേഗത്തിൽ മലയിറക്കേണ്ടി വന്നത് പൊലീസിന് കളങ്കമായി. പിന്നീടെത്തിയ യുവതിക്കു സുരക്ഷ നൽകാൻ കഴിയില്ലെന്നു പറഞ്ഞു. സുപ്രീം കോടതി വിധി എന്തു വില കൊടുത്തും നടപ്പാക്കണമെന്ന ശക്തമായ നിലപാടിലായിരുന്നു ആദ്യം മുതൽ സർക്കാർ. ഇക്കാര്യം പൊലീസിലെ ഉന്നതരെയും അറിയിച്ചിരുന്നു. എന്നാൽ സർക്കാരും പിന്നോക്കം പോവുകയാണ്. സന്നിധാനത്ത് ഭക്തർ സംഘടിച്ചാൽ ആരേയും പതിനെട്ടാംപടിക്ക് അടുത്തേക്ക് കൊണ്ടു പോകാനാവില്ല. ഈ സാഹചര്യത്തിൽ തൽകാലം സ്ത്രീകൾക്ക് പൊലീസ് സുരക്ഷ ഒരുക്കില്ല. എന്നാൽ പോകനെത്തുന്നവരെ തടയുകയുമില്ല. എന്നാൽ സംഘർഷത്തിന്റെ സാധ്യതകൾ ബോധ്യപ്പെടുത്തുകയും ചെയ്യും.

ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതിരുന്നതും ക്ഷേത്രം അടച്ചിടേണ്ടി വരുമെന്ന തന്ത്രിയുടെ മുന്നറിയിപ്പും പൊലീസിനെ വെട്ടിലാക്കി. യുവതികളെ തടയുന്നതിന്റെ പേരിൽ ഒരുവിഭാഗം ബോധപൂർവം പ്രശ്‌നമുണ്ടാക്കുമെന്നും വർഗീയ ലഹളയിലേക്കു കാര്യങ്ങൾ എത്തിക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. നട തുറക്കുന്നതിന്റെ തലേന്നു മുതൽ സ്വീകരിക്കേണ്ട നടപടികളും നിർദ്ദേശിച്ചു. കാനന പാതയിൽ ബലപ്രയോഗം നടത്തിയാൽ തിക്കിലും തിരക്കിലും വൻ ദുരന്തം ഉണ്ടാകുമെന്നും ഇന്റലിജൻസ് പല ദിവസങ്ങളിലായി നൽകിയ റിപ്പോർട്ടുകളിൽ വ്യക്തമാക്കി. ഇതൊന്നും പൊലീസ് ഇതുവരെ കാര്യമായെടുത്തില്ല. എങ്ങനേയും സുപ്രീംകോടതി വിധി നടപ്പാക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് രഹ്നാ ഫാത്തിമ മലകയറാൻ എത്തിയത്. ഇവർക്ക് സുരക്ഷയൊരുക്കിയതോടെ പൊലീസ് നാണം കെട്ടു. ഇതോടെ നിലയ്ക്കലിലെ ആക്രമ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കപ്പെട്ടു.

നിലയ്ക്കലിൽ പ്രതിഷേധക്കാരെ പൊലീസ് നേരിടുന്ന വിഡിയോ ദൃശ്യങ്ങൾ സേനയിലെ ചിലർ പ്രതിഷേധക്കാർക്കു ചോർത്തി നൽകിയതായി സൂചനയും പുറത്തുവരുന്നുണ്ട്. ഇതേക്കുറിച്ച് ഇന്റലിജൻസ് മേധാവി എഡിജിപി ടി.കെ. വിനോദ് കുമാർ അന്വേഷണത്തിനു നിർദ്ദേശം നൽകി. പൊലീസിന്റെ ലാത്തിചാർജും ബൈക്കുകൾ മറിച്ചിടുന്നതുമായ ദൃശ്യങ്ങൾ ചില സംഘടനകൾ വാട്‌സാപ്പിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പൊലീസ് എടുത്ത ദൃശ്യങ്ങളാണ് ഇവയെന്നും സൂചനയുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസുകാർ മാത്രം നിലയുറപ്പിച്ച ഭാഗത്തുനിന്നു ചിത്രീകരിച്ചവയാണ്. ഈ സാഹചര്യത്തിലാണ് വീഡിയോ ചോർച്ച അന്വേഷിക്കുന്നത്. ഇതും പൊലീസിന് തലവേദനയായി മാറി.

ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിൽ ആശയക്കുഴപ്പവും ഭിന്നതയും ഇതിനിടെ മറ നീക്കി പുറത്തുവന്നു. മാറുതുറക്കൽ സമരത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെയും ഹൈദരാബാദ് സ്വദേശിനിയായ കവിത ജെക്കലിന്റെയും ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.കെ. ഷൈലജയും സ്വീകരിച്ച നിലപാടുകളാണ് മന്ത്രി ഇ.പി. ജയരാജനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തള്ളിപ്പറഞ്ഞത്. ശബരിമല ആക്ടിവിസ്റ്റുകൾക്കുള്ള വേദിയല്ലെന്നും ആക്ടിവിസ്റ്റുകൾ ശബരിമലയിലേക്കു വരേണ്ടതില്ലെന്നും പറഞ്ഞ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ പാർട്ടി സെക്രട്ടേറിയറ്റിനിടെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിളിച്ചുവരുത്തി വിശദീകരണമാരാഞ്ഞു. സെക്രട്ടേറിയറ്റ് തീരുമാനങ്ങൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ കടകംപള്ളിയെ തള്ളിപ്പറയുകയും ചെയ്തതോടെ നിലപാടു മാറ്റിപ്പറയേണ്ട ഗതികേടും ദേവസ്വംമന്ത്രിക്കുണ്ടായി. എന്നാൽ ഇനി സർക്കാരിന് മാനകേടുണ്ടാക്കുന്നതൊന്നും സിപിഎം ചെയ്യില്ല.

രാവിലെ പൊലീസ് സംരക്ഷണയിൽ മലകയറിയ രഹ്നയ്ക്കും കവിത ജെക്കലിനുമെതിരായ പ്രതിഷേധം രൂക്ഷമായതോടെയാണ് പൊലീസ് സംരക്ഷണം അവസാനിപ്പിക്കാൻ കടകംപള്ളി, ഐജി ശ്രീജിത്തിനോട് ആവശ്യപ്പെട്ടത്. ചുംബനസമരത്തിലും മാറുതുറക്കൽ സമരത്തിലും പങ്കാളിയായ ഇടതു ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയ്ക്കു സംരക്ഷണം നൽകി മലകയറ്റിയാൽ അത് തിരിച്ചടിയാവുമെന്ന് ഭയന്നാണ് കടകംപള്ളി ഈ തീരുമാനമെടുത്തത്. തീരുമാനത്തെ ന്യായീകരിക്കാൻ ആക്ടിവിസ്റ്റുകൾ ശബരിമലയിലേക്കു വരേണ്ടെന്നും പറഞ്ഞു. ഇതേ നിലപാട് മന്ത്രി കെ.കെ.ഷൈലജയും സ്വീകരിച്ചു. എന്നാൽ ഇവരുടെ നിലപാടുകൾ തള്ളിപ്പറഞ്ഞ് ഉടൻ മന്ത്രി ഇ.പി. ജയരാജൻ രംഗത്തെത്തി. ശബരിമലയിൽ സ്ത്രീപ്രവേശനവിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും കടകംപള്ളി പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണമെന്നും പറഞ്ഞ് ജയരാജൻ നീരസം വ്യക്തമാക്കി. ഇതോടെ പാർട്ടി സെക്രട്ടേറിയറ്റ് നടന്ന എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തിയ കടകംപള്ളിയോട് സ്വീകരിച്ച നിലപാടിലും പ്രസ്താവനയിലുമുള്ള അതൃപ്തി കോടിയേരി വ്യക്തമാക്കുകയും ചെയ്തു.

സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ ശബരിമലയിൽ ആക്ടിവിസ്റ്റുകൾ പ്രവേശിക്കരുതെന്ന നിലപാട് സിപിഎമ്മിനില്ലെന്ന് കോടിയേരി വ്യക്തമാക്കുകയും ചെയ്തു. ശബരിമലയിൽ വിശ്വാസത്തിന്റെ ഭാഗമായി ആക്ടിവിസ്റ്റ് വന്നാലും പ്രവേശനസൗകര്യം ഒരുക്കുകയെന്നതാണ് നിലപാട്. ആക്ടിവിസ്റ്റുകൾ വരരുത് എന്ന് പറയുന്നതിനോട് യോജിപ്പില്ല. ഇടതുമുന്നണി ആരുടെയും വിശ്വാസത്തിന് എതിരല്ല. പക്ഷേ അതിന്റെ പേരിൽ പ്രശ്നമുണ്ടാക്കാൻ പറ്റില്ല. സ്ഥിതിഗതികൾ മനസ്സിലായപ്പോൾ ദേവസ്വംമന്ത്രി കാര്യങ്ങൾ ശരിയായി വിശദീകരിച്ചിട്ടുണ്ട്. കോടിയേരി പറഞ്ഞു. ഇതോടെ കടകംപള്ളി നിലപാട് തിരുത്തി വീണ്ടും രംഗത്തെത്തി. ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ വരുന്നതിൽ തടസ്സമില്ല.

ബോധപൂർവം അക്രമമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന ആക്ടിവിസ്റ്റുകളെയാണു തടയേണ്ടതെന്നും കടകംപള്ളിയും പറഞ്ഞു. എന്നാലും പ്രശ്‌നമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യുവതികളെ ആരേയും സന്നിധാനത്തേക്ക് തൽകാലം പൊലീസ് കയറ്റി വിടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP