Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസിനേയും ദേവസ്വം ബോർഡിനേയും നിഷ്പ്രഭമാക്കി ശബരിമലയുടെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് കോടതി നിയോഗിച്ച മൂന്നംഗ സമിതി; ദേവസ്വം കമ്മീഷണർ പോലും ഹേമചന്ദ്രൻ അടങ്ങിയ സംഘത്തിന്റെ കീഴിൽ മാത്രം; സംഗതി പാളുമെന്ന് കണ്ടതോടെ നാമജപം ചൊല്ലുന്നവരെ വെറുതെ വിട്ടും വിരട്ടൽ നിർത്തിയും പൊലീസ്; മനഃപൂർവ്വം മുടക്കിയ സൗകര്യങ്ങൾ ഒരുക്കാൻ ഓടി നടന്ന് ദേവസ്വം ബോർഡും; പുരോഗമന നിലപാട് തെളിയിക്കാൻ മനപ്പൂർവ്വം ഭക്തരെ പ്രകോപിപ്പിച്ച് തുടങ്ങിയ സർക്കാർ കണ്ടം വഴി ഓടിയത് ഇങ്ങനെ

പൊലീസിനേയും ദേവസ്വം ബോർഡിനേയും നിഷ്പ്രഭമാക്കി ശബരിമലയുടെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് കോടതി നിയോഗിച്ച മൂന്നംഗ സമിതി; ദേവസ്വം കമ്മീഷണർ പോലും ഹേമചന്ദ്രൻ അടങ്ങിയ സംഘത്തിന്റെ കീഴിൽ മാത്രം; സംഗതി പാളുമെന്ന് കണ്ടതോടെ നാമജപം ചൊല്ലുന്നവരെ വെറുതെ വിട്ടും വിരട്ടൽ നിർത്തിയും പൊലീസ്; മനഃപൂർവ്വം മുടക്കിയ സൗകര്യങ്ങൾ ഒരുക്കാൻ ഓടി നടന്ന് ദേവസ്വം ബോർഡും; പുരോഗമന നിലപാട് തെളിയിക്കാൻ മനപ്പൂർവ്വം ഭക്തരെ പ്രകോപിപ്പിച്ച് തുടങ്ങിയ സർക്കാർ കണ്ടം വഴി ഓടിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമലയിൽ എല്ലാം നിയന്ത്രിച്ചിരുന്നത് പൊലീസായിരുന്നു. ആരു വരണം എങ്ങനെ വരണം എപ്പോൾ പോകണം എവിടെ നിൽക്കണം ഇങ്ങനെ എല്ലാം. യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കിയിയില്ലെങ്കിലും എല്ലാ നിയന്ത്രണങ്ങളും പൊലീസ് ഏറ്റെടുത്തത് സർക്കാരിന് കാര്യങ്ങളിൽ മേൽകോയ്മ കിട്ടാനായിരുന്നു. യുവതി പ്രവേശനം നടന്നുമില്ല. എന്നാൽ സ്ഥിതി ഗൗരവതരമാവുകയും ചെയ്തു. ഭക്തരുടെ വ്യാപക പ്രതിഷേധമുയർന്നപ്പോൾ വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ വന്നു. ശബരിമലയുടെ നിയന്ത്രണം സുപ്രീംകോടതി ഏറ്റെടുത്തു. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂർണ നിയന്ത്രണം ഹൈക്കോടതി നിയോഗിച്ച മൂന്നംഗ മേൽനോട്ട സമിതിക്കാണ് ഇനി. ഇത് വ്യക്തമാകുന്ന ഉത്തരവ് പുറത്തുവന്നു.സമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.

ശബരിമലയുടെ പൂർണ നിയന്ത്രണം മൂന്നംഗ മേൽനോട്ട സമിതിയിൽ നിക്ഷിപ്തമാകുന്ന വിധത്തിലാണ് സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് മുഴുവൻ സർക്കാർ വകുപ്പുകളിലും സമിതിക്ക് ഇടപെടാൻ അധികാരമുണ്ടായിരിക്കും. എന്ത് തീരുമാനമെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ടായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ജസ്റ്റിസ് പി.ആർ രാമൻ, എസ്. സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ മേൽനോട്ട സമിതിയെയാണ് നേരത്തെ ഹൈക്കോടതി നിശ്ചയിച്ചിരുന്നത്. ഇതിൽ ഡിജിപിയായ ഹേമചന്ദ്രൻ സർക്കാരിനോട് അടുപ്പമില്ലാത്ത ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തന്നെ ഡിജിപി റാങ്കിലുള്ള ഹേമചന്ദ്രന്റെ നിലപാട് നിർണ്ണായകമാകും. ശബരിമലയിൽ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും മുകളിലാണ് ഇനി ഹേമചന്ദ്രൻ. അതുകൊണ്ട് തന്നെ സർക്കാരിന് വലിയ തലവേദനയാണ് മേൽനോട്ട സമിതി.

അതിനിടെ നിരോധനാജ്ഞ 4 വരെ നീട്ടിയെങ്കിലും നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ തീർത്ഥാടനം സാധാരണ നിലയിലേക്ക് മാറുകയാണ്. ഇന്നലെ 44374 തീർത്ഥാടകർ ദർശനം നടത്തി (വൈകിട്ട് 6 വരെ). ഹൈക്കോടതി നേരിട്ട് നിരീക്ഷണം ഏർപ്പെടുത്തിയത് ഗുണകരമായെന്നാണ് വിലയിരുത്തൽ. ഇപ്പോഴും തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. സാധാരണ രണ്ട് ലക്ഷം പേരാണ് ദിവസവും ശബരിമലയിൽ എത്താറുള്ളത്. ക്ഷേത്ര നടവരവിലും വലിയ കുറവുണ്ട്. ഇത് ദേവസ്വം ബോർഡിനെ വെട്ടിലാക്കുകയാണ്. എങ്ങനേയും പ്രതിസന്ധി മറികടക്കാനാണ് നീക്കം. തീർത്ഥാടനം തുടങ്ങിയിട്ടും ഒരുക്കങ്ങൾ പൂർത്തിയാക്കാതെ മടിച്ചുനിന്ന ദേവസ്വം ബോർഡ് കോടതിയുടെ വിമർശനങ്ങൾ വന്നതോടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധിച്ചു. നാമജപക്കാരുടെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് പൊലീസ് നിർത്തി. രാത്രിയിലെ നാമജപം പ്രശ്‌നമില്ലാതെ നടക്കുന്നുണ്ട്.

എല്ലാ ദിവസവും രാത്രി ഒൻപത് മണിയോടെയാണ് നാമജപം തുടങ്ങാറ്. സംഘപരിവാറുകാരാണ് ഇതിന് എത്തുന്നതെന്നാണ് വിലയിരുത്തൽ. ആദ്യ ദിനങ്ങളിൽ വലിയ നിരീക്ഷണമാണ് പൊലീസ് ഏർപ്പെടുത്തിയത്. രണ്ട് ദിവസം ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നാമമാത്രമായ പൊലീസിനെ മാത്രമേ നാമജപം നിരീക്ഷിക്കാൻ പോലും നിയോഗിക്കുന്നുള്ളൂ. സ്വാമിയേ ശരണം വിളിക്കുന്നതിൽ എന്ത് നിയമ ലംഘനമാണുള്ളതെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാമജപക്കാരെ വെറുതെ വിടുന്നത്. ഇതോടെ പൊലീസ് ശബരിമലയിൽ നിന്ന് പതിയെ പിൻവലിയുകയാണെന്ന വാദമാണ് ഉയരുന്നത്. ഇനി ഡിജിപി ഹേമചന്ദ്രന്റെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടി വരുമെന്ന് പൊലീസ് നേതൃത്വവും തിരിച്ചറിയുന്നുണ്ട്.

സമിതിയുമായി സർക്കാരും വകുപ്പുകളും മേൽനോട്ട സമിതിയുമായി സഹകരിക്കണം. ശബരിമല സ്പെഷൽ കമ്മീഷണർ സമിതിയെ സഹായിക്കണം. ഏതെങ്കിലും കാര്യത്തിൽ വ്യക്തത വേണമെങ്കിൽ സമിതിക്ക് ദേവസ്വം ബോർഡിനെ സമീപിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ സമിതിയുടെ ചുമതലകളും അധികാരവും വിശദമാക്കുന്ന ഹൈക്കോടതി ഉത്തരവ് സർക്കാരിനേയും വെട്ടിലാക്കിയിട്ടുണ്ട്. നിരീക്ഷണ സമിതി നാളെ യോഗം ചേരും. ശബരിമലയിലെ പൊലീസ് നടപടികളെ വിമർശിച്ച ഹൈക്കോടതി, സന്നിധാനത്ത് പ്രതിഷേധ പ്രകടനങ്ങൾ പാടില്ലെന്നും നിർദ്ദേശിച്ചിരുന്നു. സമിതിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് അംഗങ്ങൾ വ്യക്തമാക്കി. ആലുവ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽ രാവിലെ 10.30നാണ് യോഗം.

കോടതി ഉത്തരവു നടപ്പാക്കാൻ വേണ്ട നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്കു നൽകാനും സുഗമമായ തീർത്ഥാടനം ഉറപ്പാക്കാനും ആരും അതിരുവിട്ടു പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാനും സമിതിയെ അധികാരപ്പെടുത്തുന്ന ഉത്തരവിന്റെ വിശദാംശങ്ങളാണു പുറത്തുവന്നത്. പരിധി വിടാതെയും നിയമപരമായും ക്രമസമാധാന പാലനത്തിനു പൊലീസിനുള്ള സ്വാതന്ത്ര്യവും നിയമവാഴ്ചയും നടപ്പാക്കുന്നതിനൊപ്പം, തീർത്ഥാടകരോ തീർത്ഥാടകർ ചമഞ്ഞെത്തുന്നവരോ നിയമവിരുദ്ധമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊലീസ്, ദേവസ്വം, വനം, പൊതുമരാമത്ത് തുടങ്ങി അധികൃതരുടെയോ തീർത്ഥാടകരുൾപ്പെടെ മറ്റു ബന്ധപ്പെട്ടവരുടെയോ ഭാഗത്തുനിന്ന് അതിരുവിട്ട പെരുമാറ്റം ഇല്ലെന്നുറപ്പാക്കാൻ സമിതിക്കു നടപടിയെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് നിയന്ത്രണങ്ങളിൽ ഇനിയും അയവ് വരുമെന്നാണ് സൂചന. മഹാകാണിക്ക അർപ്പിക്കുന്നതിനും വാവരുനടയിൽ ദർശനത്തിനു പോകുന്നതിനും തടസ്സമായ ബാരിക്കേഡ് മാറ്റണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. ഈ ബാരിക്കേഡ് വരുമാനത്തെ ബാധിച്ചതിനാൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ നേതൃത്വത്തിൽ ഡിജിപിയെ കണ്ടതാണ്. പക്ഷേ ചിത്തിര ആട്ടവിശേഷത്തിന് പ്രതിഷേധക്കാർ സംഘടിച്ച സ്ഥലമെന്ന നിലയിലാണ് ഇവിടം അടച്ചിട്ടിരിക്കുന്നത്. കോടതി മേൽനോട്ട സമിതി ഇക്കാര്യത്തിൽ എടുക്കുന്ന നിലപാടാകും നിർണ്ണായകം. ഏതായാലും ഹൈക്കോടതി നിരീക്ഷണമെല്ലാം നടപ്പായി എന്ന് സമിതി ഉറപ്പാക്കും. ബാരിക്കേഡുകൾ നീക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടണ്ട്. ഇതെല്ലാം പൊലീസിന് നടപ്പാക്കേണ്ടി വരും. സമിതി സന്നിധാനത്ത് എത്തുന്നതിന് മുമ്പ് തന്നെ പതിയെ എല്ലാം ശരിയാക്കാനാണ് നീക്കം. സമിതിയിലെ ഒരു അംഗം എല്ലാ സമയത്തും സന്നിധാനത്തുണ്ടാകുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ശബരിമലയിലെ എല്ലാ കാര്യവും മേൽനോട്ട സമിതിക്ക് വിധേയമാകും.

നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് 24 മണിക്കൂറും കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങിയിട്ടുണ്ട്. രാത്രി 11ന് നട അടച്ച ശേഷവും പമ്പയിൽ നിന്ന് തീർത്ഥാടകർക്ക് മലകയറാം. നെയ്യഭിഷേകം നടത്താൻ തീർത്ഥാടകർക്ക് സന്നിധാനത്തു തങ്ങാമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിരിവയ്ക്കാൻ പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചു. സന്നിധാനം വലിയ നടപ്പന്തലിൽ പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വിരിവയ്ക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഉറങ്ങാൻ പാടില്ലന്ന നിബന്ധനയും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP