Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കവനന്റിൽ ഒന്നുമില്ല; രാജ്യവും രാജാധികാരവും കടക്കെണിയിലായപ്പോൾ തിരുവിതാംകൂറിന് അടിയറവ് വച്ചവരാണ് പന്തളം രാജവംശം; ഇതോടെ ശബരിമല ക്ഷേത്രത്തിലെ നടവരവും നഷ്ടമായി; തിരു-കൊച്ചിയും കേരളവും രൂപപ്പെട്ടപ്പോൾ അത് ദേവസ്വം സ്വത്തുമായി; ശബരിമലയിൽ അവകാശമുള്ളത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രം; തന്ത്രിയും പരികർമ്മികളും ശ്രമിച്ചത് സുപ്രീംകോടതി വിധി അട്ടിമറിക്കാൻ; സുകുമാരൻ നായർക്കും ഒളിയമ്പ്; ശബരിമലയിൽ നിലപാട് കടുപ്പിക്കാൻ മുഖ്യമന്ത്രി; ചിത്തിര നടതുറക്കൽ നിർണ്ണായകമാകും

കവനന്റിൽ ഒന്നുമില്ല; രാജ്യവും രാജാധികാരവും കടക്കെണിയിലായപ്പോൾ തിരുവിതാംകൂറിന് അടിയറവ് വച്ചവരാണ് പന്തളം രാജവംശം; ഇതോടെ ശബരിമല ക്ഷേത്രത്തിലെ നടവരവും നഷ്ടമായി; തിരു-കൊച്ചിയും കേരളവും രൂപപ്പെട്ടപ്പോൾ അത് ദേവസ്വം സ്വത്തുമായി; ശബരിമലയിൽ അവകാശമുള്ളത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രം; തന്ത്രിയും പരികർമ്മികളും ശ്രമിച്ചത് സുപ്രീംകോടതി വിധി അട്ടിമറിക്കാൻ; സുകുമാരൻ നായർക്കും ഒളിയമ്പ്; ശബരിമലയിൽ നിലപാട് കടുപ്പിക്കാൻ മുഖ്യമന്ത്രി; ചിത്തിര നടതുറക്കൽ നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീകൾ പ്രവേശിച്ചാൽ ശബരിമല നട അടച്ച് താക്കോൽ നൽകി പതിനെട്ടാംപടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച തന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ക്ഷേത്രത്തിൽ അവകാശമുണ്ടെന്ന പന്തളം കൊട്ടാരത്തിന്റെ അവകാശ വാദവും മുഖ്യമന്ത്രി പുച്ഛിച്ച് തള്ളി. ഇതിനൊപ്പം ക്ഷേത്ര സ്വത്തുകൾ സർക്കാരെടുക്കുന്നുവെന്ന എൻഎസ് എസ് ജറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കും പിണറായി വിജയൻ മറുപടി നൽകി. സുപ്രീംകോടതി വിധി എന്ത് വിലകൊടുത്തും നടപ്പാക്കുമെന്നും മുഖ്യമന്ത്രി നിലപാട് എടുക്കുകയാണ്. ഇതോടെ നവംബർ അഞ്ചിന് ചിത്തര ഉത്സവത്തിന് ശബരിമല നട തുറക്കുമ്പോൾ വലിയ സംഘർഷത്തിനുള്ള സാധ്യതയും തെളിയുകയാണ്.

ശബരിമല ക്ഷേത്രത്തിലെ പൂജാദികർമങ്ങൾ തീരുമാനിക്കാനുള്ള അവകാശം തന്ത്രിക്കുണ്ടാകാം, പക്ഷേ ഭരണപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ബോർഡിനാണെന്ന് മറന്ന് പോകരുതെന്ന് മുഖ്യമന്ത്രി. വിശ്വാസികൾ കടക്കുന്നത് തടയാനല്ല, അവരെ പ്രവേശിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് ബോർഡിനും തന്ത്രിക്കുമുള്ളത്. അത് മറന്ന്, ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിച്ച്, സുപ്രീംകോടതി വിധി അട്ടിമറിക്കാൻ തന്ത്രിയും പരികർമികളും ശ്രമിച്ചത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്ര തുറക്കാനും അടയ്ക്കാനുമുള്ള അവകാശം ദേവസ്വം ബോർഡിനാണ്. തുറന്നിരിക്കുന്ന ക്ഷേത്രത്തിൽ പൂജ നടത്താനേ തന്ത്രിക്ക് അവകാശമുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല വിധിയിൽ സുപ്രീംകോടതി റിവ്യൂ ഹർജികൾ ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. നവംബർ 13നാണ് ഈ ഹർജി പരിഗണിക്കുന്നത്. വിധിയിൽ സ്റ്റേയും വന്നിട്ടില്ല. അതുകൊണ്ട് തന്നെ നവംബർ ആറിന് നട തുറക്കുമ്പോൾ പ്രശ്‌നമുണ്ടാകാൻ സാധ്യത ഏറെയാണ്. എന്ത് വിലകൊടുത്തും സ്ത്രീകളെ തടയുമെന്ന നിലപാടിലാണ് പന്തളം കൊട്ടരവും തന്ത്രി കുടുംബവും. ബിജെപിയും പിന്തുണയുമായുണ്ട്. അതുകൊണ്ട് തന്നെ നവംബർ ആറിന് വലിയ സംഘർഷത്തിലേക്ക് കാര്യങ്ങൾ പോകും. എൻ എസ് എസിനേയും മുഖ്യമന്ത്രി കടന്നാക്രമിക്കാൻ പരോക്ഷമായി ശ്രമിക്കുന്നുണ്ട്. ഇതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തും.

കഴിഞ്ഞ അഞ്ച് വർഷമായി സർക്കാർ ശബരിമലയിൽ ചെലവഴിച്ചത് 302 കോടി രൂപയാണ്. ദേവസ്വംബോർഡിന്റെ പണം സർക്കാർ എടുക്കുന്നു എന്ന അസത്യപ്രചാരണമുള്ളതുകൊണ്ടാണ് ഇക്കാര്യം തുറന്നുപറയുന്നത്. എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ വാക്കുകൾക്കുള്ള മറുപടിയായിരുന്നു ഇത്. എന്നാൽ എൻ എസ് എസിനെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. എൻ എസ് എസുമായുള്ള സഹകരണം ഇനി ഉണ്ടാകില്ലെന്ന സൂചനയാണ് പിണറായി നൽകുന്നത്. സ്ത്രീ പ്രവേശനത്തിന്റെ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സർക്കാരിനുണ്ട്. ഇത് സർക്കാർ നടപ്പിലാക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു. ക്ഷേത്രത്തിൽ അവകാശമുണ്ടെന്ന പന്തളം രാജകുടുംബത്തിന്റെ അവകാശ വാദവും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

ക്ഷേത്രം ആരുടെ സ്വത്താണ് ക്ഷേത്രം ദേവസ്വംബോർഡിന്റെയാണ്. അതിൽ മറ്റാർക്കും അവകാശമില്ല എന്നതാണ് സത്യം. 1949 ലെ കവനന്റ് അനുസരിച്ച് അവകാശമുണ്ടെന്ന് ചിലർ പറയുന്നു. ആ കവനന്റ് പ്രകാരം തിരുവിതാകൂർ കൊച്ചി രാജാക്കന്മാരും കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് വി.പി.മേനോനുമാണുണ്ടായിരുന്നത്. രണ്ട് കാര്യങ്ങളാണ് അതിൽ പറയുന്നത്. ഒന്ന് തിരുക്കൊച്ചി ലയനം. തിരുവിതാംകൂറിന് കീഴിലുള്ള ക്ഷേത്രങ്ങൾ തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലും കൊച്ചി രാജാവിന് കീഴിലുള്ള ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡിന് കീഴിലും കൊണ്ടുവരണം എന്നതാണ് അതിലെ പ്രധാന വ്യവസ്ഥ. പന്തളം രാജാവ് ഇതിൽ കക്ഷിയായിരുന്നില്ല. പന്തളം രാജാവ് അധികാരം തിരുവിതാംകൂർ രാജാവിന് നേരത്തെ അടിയറ വച്ചിരുന്നു. കളക്കെണികാരണമായിരുന്നു ഇത്. അന്ന് തന്നെ പന്തളം കൊട്ടാരത്തിന് അവകാശങ്ങൾ ഇല്ലാതെയായി.

ശബരിമലയിലെ നടവരവ് സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുത്തിരുന്നു. ഇത്തരം അധികാരങ്ങൾ പണ്ട് മുതൽത്തന്നെ ഇല്ലാതായതായി കാണാൻ കഴിയും. ആദ്യം തിരുവിതാംകൂർ രാജാവിന്റെയും, പിന്നീട് തിരുക്കൊച്ചി സംസ്ഥാനത്തിന്റെയും സ്വത്തായിരുന്ന ശബരിമല പിന്നീട് ഐക്യകേരളം രൂപീകരിക്കപ്പെട്ടപ്പോൾ സംസ്ഥാനത്തിന്റെ സ്വത്തായി മാറുകയായിരുന്നു. പിന്നീട് ഹിന്ദു ക്ഷേത്രങ്ങൾ ഭരിക്കാൻ രൂപീകരിച്ച ദേവസ്വംബോർഡിന്റെ കീഴിലായി ശബരിമല. അങ്ങനെ നോക്കിയാൽ ശബരിമലയുടെ നിയമപരമായ അവകാശി ദേവസ്വംബോർഡ് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവിതാംകൂറിന് പന്തളം രാജ്യവും രാജാധികാരവും അടിയറവ് വച്ചു. കടക്കെണിയിലായതായിരുന്നു കാരണം. ഇതോടെ ശബരിമല നടവരവ് ഉൾപ്പെടെ എല്ലാം തിരുവിതാംകൂറിന് വിട്ടുകൊടുത്തിരുന്നു. ഇത്തരം അധികാരങ്ങൾ പണ്ട് മുതൽ തന്നെ പന്തളം കൊട്ടാരത്തിന് ഇല്ലാതെയായി. ഇതോടെ തന്നെ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ തിരുവിതാംകൂറിന്റെ സ്വത്തായി. ഇത് തിരിക്കൊച്ചിക്കും കേരളത്തിനും വന്നു ചേർന്നു.

അക്രമികൾക്ക് അഴിഞ്ഞാടാനുള്ള വേദിയായി ശബരിമലയെ മാറ്റാൻ സർക്കാർ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറയുന്നു. സ്ത്രീപ്രവേശനകാര്യത്തിൽ സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വിശ്വാസികളുടെ വിശ്വാസത്തെയും സർക്കാർ മാനിക്കുന്നു. ശബരിമല ഒരു ആരാധനാ സ്ഥലമാണ്. അതിന് ആവശ്യമായ ശാന്തിയും സമാധാനവുമാണ് വേണ്ടത്. ശബരിമലയെ ഒരു സംഘർഷ ഭൂമിയാക്കുക സർക്കാരിന്റെ ഉദ്ദേശമല്ല. സുപ്രീംകോടതി വിധിയനുസരിച്ച് വിശ്വാസികൾക്കെല്ലാം ശബരിമലയിൽ പോയി ആരാധിക്കാനുള്ള അവകാശമുണ്ട്. അതിനുള്ള സ1കര്യമൊരുക്കുകത എന്നതാണ് സർക്കാരിന്റെ ചുമതല. ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തുന്നത്. അതിന് ഗൂഢമായ പദ്ധതിതന്നെ സംഘപരിവാർ തയ്യാറാക്കി. ശബരിമലയിൽ സർക്കാരോ പൊലീസോ ഒരു വിശ്വാസിയെയും തടയുന്നതിനോ എതിർക്കുന്നതിനോ തയ്യാറായിട്ടില്ല. അവിടെ പന്തംകൊളുത്തി സമരം നടന്നപ്പോൾ പോലും സർക്കാർ എതിര് നിന്നില്ല.

സന്നിധാനത്തെത്തുന്ന വിശ്വാസികളെ പരിശോധനയ്ക്ക് ശേഷമേ കടത്തിവിടൂ എന്ന സ്ഥിതിയാണ് സംഘപരിവാർ സ്വീകരിച്ചത്. കുറേഭക്തക്ക് നേരെ ആക്രമണവുമുണ്ടായി. ശബരിമലയിലേക്ക് പോകുന്ന സാധാരണ ഭക്തർക്കും തടസ്സം സൃഷ്ടിച്ചു. ഇവിടെ മാധ്യമപ്രവർത്തകർക്കുനേരെയും ആക്രമണമുണ്ടായി എന്നത് എടുത്തുപറയേണ്ടതാണ്. ഇത് കേരളത്തിൽ പുതിയൊരു രീതിയാണ്. തങ്ങൾക്ക് ഇഷ്ടമുള്ളത് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആക്രമിക്കും എന്ന് മാധ്യമപ്രവർത്തരോട് പരസ്യമായി വെല്ലുവിളിച്ചു. മാധ്യമപ്രവർത്തകർക്കുനേരെ സംഘപ്രവർത്തകർ ചീറിയടുക്കുകയായിരുന്നു. അയ്യപ്പഭക്തർ ശബരിമലയിലെത്തുന്നതിനെ സമരം, നിയമം കൈയിലെടുക്കുന്ന സമരം ഇതൊക്കെയാണ് നടന്നത്. ദർശനത്തിനെത്തിയവർക്കുനേരെ കല്ലേറുണ്ടാവുകയും അവരെ മാനസിമായി പീഡിപ്പിക്കുകയും ചെയ്തു. ഇത്തരം ഘട്ടത്തിൽ അവിടെയെത്തുന്നവർക്ക് സംരക്ഷണം ഒരുക്കുക എന്നതാണ് പൊലീസിന്റെ കടമയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തു മുതൽ അൻപത് വയസ്സ് വരെയുള്ള സ്ത്രീകളെ തടയുമെന്നാണ് ഇക്കൂട്ടർ പറഞ്ഞിരുന്നത്. എന്നാൽ ആ പരിധിക്ക് അപ്പുറവും ഇപ്പുറവും പ്രായമുള്ളവരെയും തടഞ്ഞു. സമരക്കാർക്കൊപ്പം ചില ദേവസ്വം ജീവനക്കാരും വരുന്ന അവലോകന യോഗത്തിലെത്തിയ സ്ത്രീകളെ തടഞ്ഞു എന്ന വാർത്തകളുണ്ടായിരുന്നു. ഇത് ദേവസ്വം ബോർഡ് ഗൗരവമായി പരിശോധിക്കണം. എല്ലാ മേഖലയിലും വർഗീയധ്രുവീകരണം നടത്താനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP