Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശബരിമല പ്രതിഷേധം വിദേശങ്ങളിലും വ്യാപിക്കുന്നു; മലേഷ്യ, ഓസ്‌ട്രേലിയ, യുകെ, അമേരിക്ക എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തം; യുകെയിൽ നിന്ന് രാഷ്ട്രപതിക്ക് ഓൺ ലൈൻ ഒപ്പുശേഖരണം; പ്രളയ ദുരിതാശ്വാസം തേടിയെത്തുന്ന മന്ത്രിമാർക്ക് മുന്നിലും പ്രതിഷേധ നീക്കം; സഹായ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ആഹ്വാനം: ശബരിമല പ്രതിഷേധത്തിൽ അണിചേരാൻ പ്രവാസി ഹിന്ദു സമൂഹവും

ശബരിമല പ്രതിഷേധം വിദേശങ്ങളിലും വ്യാപിക്കുന്നു; മലേഷ്യ, ഓസ്‌ട്രേലിയ, യുകെ, അമേരിക്ക എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തം; യുകെയിൽ നിന്ന് രാഷ്ട്രപതിക്ക് ഓൺ ലൈൻ ഒപ്പുശേഖരണം; പ്രളയ ദുരിതാശ്വാസം തേടിയെത്തുന്ന മന്ത്രിമാർക്ക് മുന്നിലും പ്രതിഷേധ നീക്കം; സഹായ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ആഹ്വാനം: ശബരിമല പ്രതിഷേധത്തിൽ അണിചേരാൻ പ്രവാസി ഹിന്ദു സമൂഹവും

പ്രത്യേക ലേഖകൻ

ലണ്ടൻ: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ഉടലെടുത്ത പ്രക്ഷോഭം വിദേശ രാജ്യങ്ങളിലും വ്യാപിക്കുന്നു. മലേഷ്യയിൽ തുടക്കമിട്ട പ്രതിഷേധം ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങൾ പിന്നിട്ടു യുകെയിലും എത്തുകയാണ്. ഇതിന്റെ ആദ്യ ഘട്ടത്തിൽ ശനിയാഴ്ച ബർമിങ്ഹാം ബാലാജി ക്ഷേത്രത്തിൽ ആയിരത്തോളം പേരെ പങ്കെടുപ്പിച്ചു നാമജപ ഘോഷ യാത്ര നടത്തുമെന്ന് നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ഹെറിറ്റേജ് ഇൻ യുകെ ഭാരവാഹികൾ അറിയിച്ചു.

തികച്ചും സമാധാനപരമായി നടക്കുന്ന നാമജപഘോഷ യാത്ര കേരളത്തിൽ സർക്കാരിനെക്കൊണ്ട് വിവേകപൂർണമായ തീരുമാനം എടുപ്പിക്കാൻ വിശ്വാസികൾ നടത്തുന്ന ശ്രമങ്ങൾക്ക് കരുത്തുപകരുവാൻ വേണ്ടിയാണെന്ന് നാഷണൽ കൗൺസിൽ പ്രസിഡന്റ് ഗോപകുമാർ മാഞ്ചസ്റ്റർ വ്യക്തമാക്കി. ശബരിമല വിഷയത്തിന് ശ്വാശ്വത പരിഹാരം ഉണ്ടാകും വരെ യുകെ ഹിന്ദു സമൂഹവും കേരളത്തിലെ ബന്ധുജനങ്ങൾക്കായി പ്രക്ഷോഭ രംഗത്തുണ്ടാകും എന്നും നാഷണൽ കൗൺസിൽ വ്യക്തമാക്കി.

അതിനിടെ മലയാളി സമൂഹം ശക്തമായ പല രാജ്യങ്ങളിലും ഹൈന്ദവർ ശബരിമല പ്രക്ഷോഭം ഏറ്റെടുക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ നിയമപരമായ തടസം ഉള്ളതിനാൽ പരസ്യ പ്രക്ഷോഭ പരിപാടികൾ നടക്കുന്നില്ല. എന്നാൽ അമേരിക്ക, ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഒക്കെ അയ്യപ്പ ഭക്തർ പ്രതിഷേധവുമായി രംഗത്തുണ്ട്. കറുപ്പ് വസ്ത്രമണിഞ്ഞു, ശരണം വിളികളുമായാണ് പ്രതിഷേധം. അടുത്ത ആഴ്ച മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ രാജ്യങ്ങളിൽ എത്തുമ്പോൾ പ്രതിഷേധക്കാർ നേരിൽ കണ്ടു തങ്ങളുടെ ആശങ്കകൾ വ്യക്തമാക്കും.

ദുരിതാശ്വാസ നിധി സമാഹരണവുമായി സർക്കാർ ഏറ്റുമുട്ടൽ പാത ഉപേക്ഷിക്കും വരെ സഹകരിക്കരുതെന്നു വിദേശ മലയാളികൾക്കിടയിൽ സോഷ്യൽ മീഡിയ പ്രചാരണം ശക്തമാകും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെ ബ്രിട്ടനിലേക്ക് വരുന്നതിനാൽ യുകെ മലയാളി സമൂഹം കൂടുതൽ സമ്മർദ്ദ ശക്തിയാകാൻ ഉള്ള തയ്യാറെടുപ്പും നടത്തുന്നതായി സൂചനയുണ്ട്. മന്ത്രിയെ സാധ്യമായാൽ പരസ്യമായി തടയണമെന്ന ആഹ്വനം ഒരു വശത്തു നടക്കുമ്പോൾ സമാധാനപരമായ പ്രക്ഷോഭ പരിപാടി ബ്രിട്ടനിൽ എത്തുന്ന മന്ത്രിയുടെ മുൻപാകെ തന്നെ നടത്തണമെന്ന ആവശ്യമാണ് മറ്റൊരു വിഭാഗം നടത്തുന്നത്. ഇക്കാര്യത്തിൽ ശനിയാഴ്ച ബർമിങ്ഹാമിൽ നാമജപ ഘോഷയാത്രക്ക് ശേഷം ചർച്ച ചെയ്തു തീരുമാനിക്കും.

എന്നാൽ രാഷ്ട്രീയ വേർതിരിവ് സൃഷ്ടിച്ചു ഹിന്ദു സമുദായത്തെ ഇനിയും ഒറ്റാൻ ഉള്ള ഇടതു ചിന്താഗതിക്കാരുടെ ശ്രമം തുടക്കത്തിലേ തള്ളിക്കളയാൻ ഉള്ള പ്രചാരണവും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നുണ്ട്. കോടതി വിധി തിരക്കിട്ടു നടപ്പാക്കാൻ സർക്കാർ കാണിക്കുന്ന വ്യഗ്രതയ്ക്കു കാരണമെന്ത് എന്ന ചോദ്യവും പ്രതിഷേധക്കാർ ഉയർത്തുന്നു. ഈ മാസം 19, 20, 21 തീയതികളിൽ ലണ്ടൻ, ബർമിങ്ഹാം, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലാണ് കടകംപള്ളി ഫണ്ട് പിരിവിനായി എത്തുന്നത്. എന്നാൽ യുകെ മലയാളി സമൂഹം ഇതിനകം തന്നെ പല തരത്തിൽ ദുരിതാശ്വാസത്തിൽ പങ്കെടുത്തു കഴിഞ്ഞതിനാൽ മന്ത്രിയുടെ വരവ് എത്രകണ്ട് വിജയിക്കും എന്ന കാര്യത്തിൽ ആശങ്കയുണ്ട്.

ക്രോയ്‌ഡോൺ ഹിന്ദു സമാജം യുകെയിൽ പ്രതിഷേധത്തിനു ആവേശം പകരാൻ തന്ത്രി കുടുംബാംഗമായ രാഹുൽ ഈശ്വറിനെ തന്നെ എത്തിക്കുമെന്ന് പറയുമ്പോൾ ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷൻ ഓൺലൈൻ പരാതി തയ്യാറാക്കി രാഷ്ട്രപതിക്ക് എത്തിക്കാൻ ഉള്ള ശ്രമമാണ് നടത്തുന്നത്. യുകെ ഹിന്ദു സമൂഹത്തിനു ഏതൊക്കെ വിധത്തിൽ ഫലപ്രദമായി ഇടപെടാൻ കഴിയും എന്ന ചിന്തയിലാണ് വിവിധ ഹിന്ദു സമാജം പ്രവർത്തകരെ കോർത്തിണക്കി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.

അതിനിടെ, പൊതുസമൂഹത്തിൽ നിന്നും യുകെയിൽ ഹൈന്ദവ വിശ്വാസികൾ നടത്തുന്ന പ്രതിഷേധത്തിനു മഹിളാ കോൺഗ്രസ്സ് സോഷ്യൽ മീഡിയ വിഭാഗം ചുമതലയുള്ള ഷൈനു ക്ലയർ മാത്യുസ് അടക്കമുള്ള വനിതകളും മറ്റും പിന്തുണ അർപ്പിച്ചു രംഗത്തെത്തി. ശബരിമലയിലെ ആചാരവും അനുഷ്ടാനവും പിന്തുടരാൻ ഉള്ള അവകാശം വിശ്വാസികൾക്ക് തന്നെ വിട്ടുനൽകുന്നതാണ് സംസ്ഥാനത്തെ സാമൂഹ്യ സാഹചര്യത്തിന് കൂടുതൽ അനുഗുണമാകുകയെന്നും അവർ അഭിപ്രായപ്പെട്ടു.

സ്ത്രീ സമത്വത്തിന്റെ പേരിൽ വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചു എന്ന ധാരണയാണ് ഇപ്പോൾ പൊതു സമൂഹത്തിൽ രൂപപ്പെടുന്നത്. ഇക്കാര്യത്തിൽ കോടതിക്ക് നിലപാടെടുക്കാൻ സർക്കാരിന്റെ നിലപാടും കാരണമായിട്ടുണ്ട്. അതിനാൽ എല്ലാ വിഭാഗത്തിലും വീണ്ടു വിചാരം ആവശ്യമാണെന്നും ഷൈനു ചൂണ്ടിക്കാട്ടി.

കോംഗോയിലും പ്രതിഷേധം

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സമര പ്രഖ്യാപനവുമായി ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ മലയാളി ഭക്തരും. ഇവിടെ നടന്ന ഭക്തജന സംഗമവും നാമജപ പ്രതിഷേധ കൂട്ടായ്മയും ശ്രദ്ധേയമായി. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ കിൻഷാസ അയ്യപ്പ സേവാ സംഗം പ്രവർത്തകർ പ്രതിഷേധം അറിയിച്ചു. കിൻഷാസ അയ്യപ്പ സേവാ സംഗം ആണ് പ്രതിഷേധ കൂട്ടായിമ സംഘടിപ്പിച്ചത്.

തുടർന്ന് 150 മലയാളികൾ ഒപ്പിട്ട പ്രതിഷേധ കുറിപ്പ് കോംഗോ ഇന്ത്യൻ എംബസിക്കും ,വിദേശ കാര്യ വകുപ്പിനും നല്കാൻ തീരുമാനിച്ചു .കൂടാതെ സുപ്രിം കോടതിയിൽ റിവ്യൂ ഹർജി നൽകണമെന്ന് കേരളാ സർക്കാരിനോടും ആവശ്യപ്പെട്ടു. കോംഗോയുടേ തലസ്ഥാനമായ കിൻഷാസയിൽ ഉള്ള കോംഗോ ഹിന്ദു മണ്ഡലിൽ ആണ് പ്രതിഷേധം നടന്നത്.

കിൻഷാസ അയ്യപ്പ സേവാ സംഗം പ്രവർത്തകരായ പ്രദീപ് ,ജയകൃഷ്ണൻ ,രാജേഷ് കുമാർ ,കെ.ജി ഓമനക്കുട്ടൻ,സുജേഷ് സുധാകരൻ ,പ്രകാശ് എന്നിവർ നേതൃത്വം നൽകി. പന്തളം രാജ കുടുബത്തിലേ പ്രതിനിധി രാജ രാമ ദാസ് പങ്കടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP