Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറുനാടൻ വാർത്ത തുണയായപ്പോൾ സച്ചിനും ഭവ്യക്കും വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണ തുടരുന്നു; ഏഴ് കീമോകൾക്ക് ശേഷം നടന്ന വിവാഹത്തിന് പിന്നാലെ തുടർ ചികിത്സ; ശസ്ത്രക്രിയ പൂർത്തിയാക്കിയ ഭവ്യ ജീവിതത്തിലേക്ക് മടങ്ങുന്നതിൽ മനം നിറഞ്ഞ് സച്ചിൻ; ചികിത്സയ്ക്ക് ഇനിയും വേണ്ടത് ലക്ഷങ്ങൾ; ക്യാൻസറിനെ പിഴുതെറിയാനുള്ള ദൃഡനിശ്ചയത്തിൽ ദമ്പതികൾ

മറുനാടൻ വാർത്ത തുണയായപ്പോൾ സച്ചിനും ഭവ്യക്കും വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണ തുടരുന്നു; ഏഴ് കീമോകൾക്ക് ശേഷം നടന്ന വിവാഹത്തിന് പിന്നാലെ തുടർ ചികിത്സ; ശസ്ത്രക്രിയ പൂർത്തിയാക്കിയ ഭവ്യ ജീവിതത്തിലേക്ക് മടങ്ങുന്നതിൽ മനം നിറഞ്ഞ് സച്ചിൻ; ചികിത്സയ്ക്ക് ഇനിയും വേണ്ടത് ലക്ഷങ്ങൾ; ക്യാൻസറിനെ പിഴുതെറിയാനുള്ള ദൃഡനിശ്ചയത്തിൽ ദമ്പതികൾ

എം പി റാഫി

മലപ്പുറം: സച്ചിൻ-ഭവ്യ ദമ്പതികളുടെ നിശ്ചയദാർഢ്യത്തിന് ലോകം അകമഴിഞ്ഞ് പിന്തുണ നൽകിയപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു നടക്കാനുള്ള ചുവടുവെയ്‌പ്പിലാണ് വിധിയെ പൊരുതിത്തോൽപ്പിച്ച ഈ നവ ദമ്പതികൾ. രോഗത്തിന് കീഴ്പ്പെടാത്ത നിശ്ചയദാർഢ്യത്തോടെ സെപ്റ്റംബർ 6ന് ആയിരുന്നു പൂളപ്പാടം സ്വദേശി സച്ചിനും കരുളായി സ്വദേശി ഭവ്യയും കതിർ മണ്ഡപത്തിലേറിയത്. ഇരുവരുടെയും വിവാഹ ദിനത്തിൽ മറുനാടൻ മലയാളിയാണ് ഈ ചരിത്ര പ്രണയത്തിന്റെ നേർകഥ ലോകത്തിനു മുന്നിൽ എത്തിച്ചത്. തുടർന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നവദമ്പതികൾക്ക് അഭിനന്ദന പ്രവാഹവും സഹായവും എത്തുകയായിരുന്നു.

ഇപ്പോൾ സച്ചിന്റെ സ്നേഹ തണലിൽ ഭവ്യ ജീവിതത്തിലേക്ക് മടങ്ങുകയാണ്, കൂടെ കരുത്തേകാൻ ഒരു നാടും ഇവരോടൊപ്പമുണ്ട്. കാൻസർ രോഗ ബാധിതയായ ഭവ്യയെ സച്ചിൻ വിവാഹം ചെയ്തത് മുതൽ ലോകമലയാളികൾ ഒന്നാകെ ഏറ്റെടുത്തിരുന്നു ഇവരുടെ വാർത്ത.പ്രണയത്തിനിടയ്ക്ക് വില്ലനായി കടന്നു വന്ന രോഗത്തെ ഭവ്യയ്ക്കൊപ്പം ചേർന്നു തോല്പിക്കുകയാണ് സച്ചിൻ. ഒന്നാമത്തെ കിമോ കഴിഞ്ഞപ്പോൾ നിശ്ചയവും ഏഴാമത്തെ കിമോ കഴിഞ്ഞപ്പോൾ വിവാഹവും നടത്തി സച്ചിൻ അവൾക് ആത്മവിശ്വാസം നൽകുകയായിരുന്നു.

എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സ ചെയ്യുന്ന ഭവ്യയ്ക് ഭീമമായ ചികിത്സ ചിലവുകളാണ് ഉള്ളത് പഠനം ഉപേക്ഷിച്ചു കൂലി പണി ചെയ്യുന്ന സച്ചിന് ഒറ്റയ്ക് അതു ഏറ്റെടുക്കാൻ കഴിയുന്ന സാഹചര്യവുമലല്ല ഉള്ളത്. ആ സാഹചര്യത്തിലായിരുന്നു വാർത്തയിലൂടെ ഈ ജീവിത യാഥാർത്ഥ്യം പുറത്തറിയുന്നത്. ഇതോടെ ചികിത്സക്കുള്ള തുകയും മറ്റു പിന്തുണകളും ഇവർക്കു ലഭിച്ചു. തങ്ങളുടെ വാർത്ത മറുനാടൻ മലയാളിയിലൂടെയാണ് പുറം ലോകമറിഞ്ഞതെന്നും, പിന്നീട് ലോകം ഏറ്റെടുക്കുകയായിരുന്നെന്നും സച്ചിൻ പറഞ്ഞു. ഇതിനു ശേഷം മറ്റു പത്രങ്ങളിലും ചാനലുകളിലും വാർത്ത വന്നിരുന്നു. ഭവ്യയുടെ ശസ്ത്രക്രിയക്കു വേണ്ട സഹായവും ലഭിച്ചു. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചവർക്കും, ഞങ്ങളെ സഹായിച്ചവർക്കും, വാർത്ത പ്രസിദ്ധീകരിച്ച എല്ലാ മാധ്യമങ്ങൾക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും എന്നും ഉണ്ടാകുമെന്നും സച്ചിൻ പറഞ്ഞു.

ക്യാൻസറിനെ പാടെ പിഴുതെറിയുകയാണ് ലക്ഷ്യം. മലയാളികളുടെ സ്നേഹത്തിനും പിന്തുണക്കും മുന്നിൽ അതിനുള്ള ആത്മവിശ്വാസം ഇവർ ആർജിക്കുകയായിരുന്നു. ക്യാൻസർ പിടിപെട്ട ഭാഗം ശസ്ത്രക്രിയയിലൂടെ മാറ്റുക മാത്രമാണ് പ്രതിവിധി. ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ ആദ്യ ചവിട്ടുപടി ഭവ്യ ഇപ്പോൾ കടന്നിരിക്കുകയാണ്. ശസ്ത്രക്രിയ പൂർത്തിയായിരിക്കുന്നു. ഇവരുടെ വാർത്ത അറിഞ്ഞ നിരവധി പേർ സഹായം എത്തിച്ചിരുന്നു എങ്കിലും ലോക്ഷോർ ആശുപത്രിയിൽ സർജറി കഴിഞ്ഞു വിശ്രമിക്കുന്ന ഭവ്യയ്ക് ഇനിയും വലിയ തുക തുടർചികിത്സയ്ക്ക് ആവിശ്യമായിട്ടുണ്ട്.

സ്നേഹ തണലിലെ ഈ പൂക്കൾ വാടാൻ അനുവദിക്കാതെ അവരെ ജീവിതത്തിൽ എത്തിക്കാൻ സുമനസുകളുടെ പിന്തുണ ഇനിയും ഇവർക്ക് ആവശ്യമാണ്. ഈ സാഹചര്യത്തിൽ നാട്ടുകാരുടെയും പനങ്കയം യുണൈറ്റഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നിലമ്പുർ എം എൽ എ പി.വി അൻവർ ,വയനാട് എംപി ഷാനവാസ്,രാജ്യസഭാ എംപി പി.വി അബ്ദുൽ വഹാബ് ,ബ്ലോക്ക് പ്രസിഡന്റ് സുഗതൻ മാസ്റ്റർ എന്നിവർ രക്ഷാധികരികളായും പഞ്ചായത്തു പ്രസിഡന്റ് കരുണാകരൻ പിള്ള ചെയർമാനായുമുള്ള കമ്മിറ്റി രൂപീകരിച്ചു സച്ചിന് പിന്തുണയേകുകയാണ് ഒരു നാട് മുഴുവനും.

4 ലക്ഷം രൂപയാണ് സർജറിക്കും അനുബന്ധ ചികിത്സയ്ക്കും ചെലവായത്. വാർത്ത കൊടുത്തത് മുതൽ ലഭിച്ച തുക ഓപ്പറേഷൻ നു സഹായകരമായെന്ന് സച്ചിൻ പറഞ്ഞു. പി.വി അൻവർ എംഎ‍ൽഎ , പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ,ഫിറോസ് കുന്നപള്ളി,ബ്ലോക്ക് പ്രസിഡന്റ് സുഗതൻ മാസ്റ്റർ,നിരവധി രാഷ്ട്രീയ സാമുദായിക നേതാക്കന്മാർ സച്ചിനെ വീട്ടിൽ എത്തി സന്ദർശിക്കുകയും സഹായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തിരുന്നു. ആശുത്രിയിൽ സന്ദർശിച്ച എം സ്വരാജ് എം.ൽ.എ ആശുപത്രി മാനേജ്മെന്റുമായും ഡോക്ടര്മാരുമായും സംസാരിക്കുകയും ചികിത്സാ ഇളവകൾ ലഭ്യമാക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തിൽ വച്ചാണ് പൂളപ്പാടം സ്വദേശി സച്ചിനും കരുളായി സ്വദേശി ഭവ്യയും അടുക്കുന്നത്. സൗഹൃദം മുന്നോട്ടു പോയെങ്കിലും ആദ്യത്തെ ആറു മാസം കഴിഞ്ഞാണ് ഇരുവരും പ്രണയം തുറന്ന് പറയുന്നത്. പ്രണയമൊട്ടുകൾ വിടർന്നതോടെ ഇരുവരും പാറിനടന്ന് സ്വപ്നങ്ങൾ നെയ്തു. ഇതിനിടെ നിലമ്പൂർ ചന്തക്കുന്നിലെ ബാങ്കിൽ ഭവ്യയ്ക്ക് ജോലി ലഭിച്ചു. തുടർ പഠനം നടത്തി ഉയർന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും.

ഈ സമയത്താണ് ഭവ്യയിൽ അസഹ്യമായപുറം വേദന ഉണ്ടാകുന്നത്. വിശദമായി പരിശോധന കഴിഞ്ഞപ്പോൾ കാൻസർ സ്ഥിരീകരിച്ചു.എന്നാൽ ഭവ്യയെ തനിച്ചക്കാൻ സച്ചിന് കഴിഞ്ഞില്ല. തുടർ പഠനവും മറ്റു തൊഴിൽ പരിശ്രമങ്ങളുമെല്ലാം ഉപേക്ഷിച്ചു സച്ചിൻ അവളെ ചികിത്സിച്ചു. പണത്തിന് ബുദ്ധിമുട്ട് കൂടി വന്നപ്പോൾ കൂലി പണിക്ക് ഇറങ്ങി. അഛൻ കൂലിപ്പണിയെടുത്തുള്ള വരുമാനമാണ് ഭവ്യയുടെ കുടുംബത്തിലെ ഏക ആശ്രയം. ചികിത്സ കൂടിയായതോടെ താങ്ങാൻ പറ്റാതെയായി. ഈ സാഹചര്യത്തിലാണ് തന്റെ മോഹങ്ങളെല്ലാം ഉപേക്ഷിച്ച് പ്രണയിനിയുടെ ചികിത്സക്കായ് കൂലിപ്പണിക്കിറങ്ങിയത്. മാർബിൾ പണിയെടുത്താണ് സച്ചിൻ ചെലവ് കണ്ടെത്തിയിരുന്നത്.

ഇരു വീട്ടുകാരുടെയും ചുമതല സച്ചിന്റെ ചുമലിലാണിപ്പോൾ. ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം സഹായിച്ചു. ആദ്യ കീമോ കഴിഞ്ഞപ്പോൾ തന്നെ വിവാഹ എൻഗേജ്മെന്റ് നടന്നു. അന്ന് ആത്മവിശ്വാസം നൽകാൻ തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു. എട്ടാമത്തെ കീമോചെയ്യുന്നതിനു മുമ്പായിരുന്നു വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങോടെ കഴിഞ്ഞ മാസം വിവാഹിതരായത്.

രോഗത്തിന്റെ പിടിയിൽ അമർന്നു ഭവ്യയെ സച്ചിൻ ജീവിതത്തിലേക്ക് ചേർത്തു പിടിച്ചിരിക്കുകയാണിന്ന്.പൂളപ്പാടം സ്വദേശി രാധാകൃഷ്ണൻ, ഭാനുമതി ദമ്പതികളുടെ മകൻ സച്ചിനും കരുളായി സ്വദേശി ഗിരീഷ്, മഞ്ചു ദമ്പതികളുടെ മകൾ ഭവ്യയുമാണ് അപൂർവ്വം പ്രണയത്തിന് മൊട്ടുവിടർത്തിയത്. ഒത്തിരി പ്രതീക്ഷകളും മോഹങ്ങളും പരസ്പരം പങ്ക് വെച്ച് സച്ചിനും പ്രിയതമ ഭവ്യയും വിധിയെ പഴിക്കാതെ ജീവതത്തെ തിരിച്ചു പിടിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്. അവർക്ക് ആത്മ വിശ്വാസവും കരുത്തും പകർന്നു നൽകി ഒരു നാട് മുഴുവനും ഉണ്ട് അവരുടെ കൂടെയുണ്ടിപ്പോൾ.

ഭവ്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വലിയ ഒരു തുക പെട്ടന്ന് തന്നെ കണ്ടെത്തേണ്ട സാഹചര്യം ആണ് നിലവിലുള്ളത്. ശസ്ത്രക്രിയക്കു ശേഷമുള്ള തുടർ ചികിത്സയ്ക്ക് വലിയ തുക ആവിശ്യമാണ്. ഈ പ്രണയജോഡികൾക്കു മുന്നിൽ ചെയ്യാനുള്ളത് ചികിത്സാ സഹായം നൽകലാണ്. സുമനസുകൾ കനിഞ്ഞാൽ പഴയ ജീവിതത്തിലേക്കുള്ള കാൽവെയ്‌പ്പിൽ ഭവ്യക്കു കരുത്തേകാൻ നമുക്ക് സാധിക്കും. സഹായമെത്തിക്കേണ്ട ഭവ്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഇതാണ്:

BHAVYA P
Acc.number: 40160101056769. IFSC : KGB0040160. KARULAI

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP