Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരൻ; എളമരം കരീമിന് വേണ്ടപ്പെട്ടയാൾ; തലസ്ഥാനത്തെ പത്രക്കാരുടെ ഇഷ്ടകഥാപാത്രം: ഭീമയ്ക്ക് കോടികളുടെ ഭൂമി ചുളുവിലയ്ക്ക് നൽകിയ താരം; വിരമിച്ചവർക്ക് പോലും നിയമനം നൽകി കാർഗോ കമ്പനിയെ അടച്ചു പൂട്ടലിന്റെ വക്കിലെത്തിച്ചു; ഒടുവിൽ സർക്കാർ ഇടപെടൽ; ഇനി സജി ബഷീറിനെതിരെ സിബിഐ അന്വേഷണം

കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരൻ; എളമരം കരീമിന് വേണ്ടപ്പെട്ടയാൾ; തലസ്ഥാനത്തെ പത്രക്കാരുടെ ഇഷ്ടകഥാപാത്രം: ഭീമയ്ക്ക് കോടികളുടെ ഭൂമി ചുളുവിലയ്ക്ക് നൽകിയ താരം; വിരമിച്ചവർക്ക് പോലും നിയമനം നൽകി കാർഗോ കമ്പനിയെ അടച്ചു പൂട്ടലിന്റെ വക്കിലെത്തിച്ചു; ഒടുവിൽ സർക്കാർ ഇടപെടൽ; ഇനി സജി ബഷീറിനെതിരെ സിബിഐ അന്വേഷണം

കൊച്ചി: സിഡ്‌കോ മുൻ എം.ഡി സജി ബഷീറിനെതിരെ സിബിഐ അന്വേഷണമാകാമെന്ന് സംസ്ഥാന സർക്കാർ. സജി ബഷീറിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച കേസിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അനധികൃത സ്വത്ത് സമ്പാദനം, ഡൈ അമോണിയം സൾഫേറ്റ് വിതരണം ഉൾപ്പെടെയുള്ള കേസുകൾ സിബിഐക്ക് വിടാമെന്ന് സർക്കാർ അറിയിച്ചു. ആ വിവാദങ്ങൾ പുറം ലോകത്തുകൊണ്ടു വന്നത് മറുനാടൻ മലയാളിയായിരുന്നു. ഈ റിപ്പോർട്ടുകളാണ് സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

അതിനിടെ അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്ന സജി ബഷീർ ഒരു സ്ഥാപനത്തിലും നിയമനം നേടാൻ അർഹനല്ലെന്നു കാണിച്ച് സംസ്ഥാന സർക്കാർ ഉത്തരവും ഇറങ്ങി. തനിക്ക് നിയമനം നൽകണമെന്നാവശ്യപ്പെട്ട് സജി ബഷീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സജി ബഷീർ അവകാശപ്പെടുന്നതുപോലെ അദ്ദേഹം സി-ആപ്റ്റിലെ (പഴയ കേരള സ്റ്റേറ്റ് ഓഡിയോവിഷ്വൽ ആൻഡ് റിപ്രോഗ്രാഫിക് സെന്റർ) സ്ഥിരം ജീവനക്കാരനാണെങ്കിൽ ഇപ്പോൾ ഏതെങ്കിലും സ്ഥാപനത്തിൽ നിയമനം നൽകണമെന്നും ഇനി അഥവാ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്നുമായിരുന്നു ജസ്റ്റീസ് പി.വി. ആശയുടെ ഉത്തരവ്. ഈ സാഹചര്യത്തിലാണ് സജി ബഷീറിനെ സർക്കാർ പുറത്താക്കിയത്.

ഭരണ ഉദ്യോഗസ്ഥ തലത്തിൽ സ്വാധീനമുള്ള സജീ ബഷീറിനെതിരെ സംസ്ഥാന ഏജൻസി നടത്തുന്ന അന്വേഷണം പര്യാപ്തമല്ലെന്ന ചൂണ്ടിക്കാട്ടി ദിലീപ് ചാല എന്ന വ്യക്തി ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്നായിരുന്നു ആവശ്യം. ഇതിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സർക്കാർ ഇപ്പോൾ നിലപാട് അറിയിച്ചിരിക്കുന്നത്. അനധികൃതമായി സമ്പാദിച്ച സ്വത്ത് സജി ബഷീർ വിദേശത്തും നിക്ഷേപിച്ചിട്ടുണ്ട്. ഇത് ഒരു കേന്ദ്ര ഏജൻസി അന്വേഷണത്തിലൂടെയേ കണ്ടെത്താനാകൂ. ഉത്തർപ്രദേശ് സഹകരണ ഫെഡറേഷന് ഡൈ അമോണിയം സൾഫേറ്റ് വിതരണം ചെയ്തതിലെ ക്രമക്കേടിലും സിബിഐ അന്വേഷണമാണ് പ്രായോഗികം. മറ്റു കേസുകൾ സിബിഐക്ക് വിടുന്നതിൽ സർക്കാറിന് എതിർപ്പില്ലെന്നും വിജിലൻസ് വകുപ്പ് അണ്ടർ സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.

കേസ് 15ാം തീയതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് നിർണായകമായിരിക്കും. സിഡ്‌കോ മുൻ എം.ഡി ആയിരുന്ന സജി ബഷീറിനെതിരെ പത്തിലധികം വിജിലൻസ് അന്വേഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 2011ൽ രജിസ്റ്റർചെയ്ത തിരുവനന്തപുരം ടെക്‌നോസിറ്റിൽ നിന്ന് മണ്ണ് കടത്ത് കേസാണ് ഏറ്റവും പഴയത്. സിഡ്‌കോയിലെയും കെ.എസ്.ഐ.ഇയിലെയും അനധികൃത നിയമനങ്ങൾ, കടവന്ത്രയിലെ ഭൂമി കൈമാറ്റം, സർക്കാർ ഭൂമി ഭൂമി സ്വന്തം പേരിൽ മാറ്റിയത് എന്നിവ മറ്റു പ്രധാന കേസുകൾ.

സജി ബഷീറിനെ കേരള സ്റ്റേറ്റ് ഓഡിയോവിഷ്വൽ ആൻഡ് റിപ്രോഗ്രാഫിക് സെന്റർ എം.ഡി ആയാണ് ആദ്യം നിയമിക്കുന്നത്. പ്രൊബേഷൻ കാലയളവിൽ സിഡ്‌കോയിൽ എം.ഡി ആയി നിയമിക്കപ്പെട്ടു. 2011 ഫെബ്രുവരി 24ന് റിപ്രോഗ്രാഫിക് സെന്ററിൽ നിന്ന് നീക്കം ചെയ്തു. അതോടെ ഒരു സ്ഥാപനത്തിലും സ്ഥിരം ജീവനക്കാരനല്ലാതായി. സിഡ്‌കോയിൽ നിരവധി ആരോപണങ്ങൾ നേരിട്ടു. സർക്കാരിന് 5.47 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നും അത് സജി ബഷീറിൽ നിന്ന് ഈടാക്കണമെന്നും സി.എ.ജിയുടെ കുറ്റപ്പെടുത്തലുണ്ട്. മേനംകുളം ടെലികോം സിറ്റി ഇടപാടിലും ഒലവക്കോട് സിഡ്‌കോ വ്യവസായ കേന്ദ്രത്തിൽ ഷെഡ് വാടക സംബന്ധിച്ച കേസിലും വിജിലൻസ് അന്വേഷണം നടക്കുന്നു. കെ.എസ്.ഐ.ഇയിൽ നിയമിച്ചത് അതിന്റെ ആർട്ടിക്കിൾ ഒഫ് അസോസിയേഷൻ പ്രകാരമാണ്. ഇതിനിടെയാണ് മറുനാടൻ അഴിമതി വാർത്തകൾ പുറത്തുവിട്ടതും. സർക്കാർ നടപടിയെടുത്തതും.

അതേസമയം ധനവകുപ്പിന്റെ അനുവാദമില്ലാതെ സജി ബഷീറിനെ സിഡ്‌കോ എം.ഡിയായി സ്ഥിര നിയമനം നടത്തിയതായി ഒരു സർക്കാർ ഉത്തരവുണ്ട്. എന്നാൽ ഇതു സംബന്ധിച്ച മറ്റ് വകുപ്പുകളിലൊന്നും ഒരു ഫയലുമില്ല. വ്യവസായ വകുപ്പിലും ഈ ഫയൽ ഇപ്പോൾ കാണാനില്ല. കൊച്ചിയിലെ കണ്ണായ സ്ഥലത്ത് 3000 കോടി വിലമതിക്കുന്ന ഭൂമി തുച്ഛമായ വിലയ്ക്ക് ജുവല്ലറി ഭീമൻ ഭീമയ്ക്ക് ചുളുവിലയ്ക്ക് കൈമാറാൻ ശ്രമിച്ചതും വിവാദത്തിലായിരുന്നു. ചാടിയ സിഡ്കോ മുൻ എംഡിക്കെതിരെ പുതിയ കേസ്. ഒല്ലൂർ സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഭൂമി വ്യവസായ സംരംഭകർക്ക് അനുവദിച്ചതിൽ അഴിമതിയും ക്രമക്കേടും നടന്നതായി വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെയാണ് സിഡ്‌കോ മുൻ മാനേജിങ് ഡയറക്ടർ അടക്കം അഞ്ചുപേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

അധികാരത്തിലിരിക്കുന്നവർക്കായി എളുപ്പം വഴങ്ങുന്ന പ്രകൃതക്കാരനായിരുന്നു സജി ബഷീർ. കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ സജി ബഷീറിന് മുൻ വ്യവസായ മന്ത്രി എളമരം കരീമുമായും നല്ല ബന്ധമാണ് നിലവിലുള്ളത്. തലസ്ഥാനത്തെ മാധ്യമവൃന്ദവുമായും അടപ്പമുള്ള സജി ബഷീറിന്റെ അഴിമതിക്ക് കൂട്ടു നിൽക്കുന്നത് ഉന്നത രാഷ്ട്രീയക്കാർ തന്നെയാണ്. നേരത്തെ എറണാകുളം കടവന്ത്രയിലുള്ള സർക്കാർ ഭൂമി ഭീമ ജൂവലറിക്ക് കൈമാറാൻ സിഡ് കോ നടത്തിയ നീക്കം സർക്കാർ തടഞ്ഞത് ഈ വിഷയം മറുനാടൻ മലയാളി ഉയർത്തിക്കൊണ്ടുവന്നതിനെ തുടർന്നാണ്. ആയിരക്കണക്കിന് കോടികൾ വിലമതിക്കുന്ന 5.13 ഏക്കർ ഭൂമി വെറും 15 കോടി രൂപ മുൻകൂർ വാങ്ങി ഭീമ ജൂവലറിക്ക് 80 വർഷത്തേക്ക് കൈമാറാൻ സിഡ്‌കോ മുൻ എം ഡി സജി ബഷീറിന്റെ നേതൃത്വത്തിൽ ശ്രമം നടന്നത്. ഈ ഇടപാട് അടക്കം നിരവധി വിജിലൻസ് അന്വേഷണം നേരിടുന്ന സജി ബഷീർ നടത്തിയ ഈ ഇടപാടിൽ ദുരൂഹത ഏറെയുണ്ടായിരുന്നു. മറുനാടൻ മലയാളിയാണ് ഇക്കാര്യം രേഖകൾ സഹിതം റിപ്പോർട്ട് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട വി എസ് പ്രശ്‌നം സഭയിൽ ഉന്നയിക്കുകയായിരുന്നു. ഇതിലെ കള്ളക്കളികൾ മനസ്സിലാക്കി ഉചിതമായ തീരുമാനം പിണറായി സർക്കാർ ഉടൻ പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് നടപടിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

കടവന്ത്രയിൽ വ്യവസായ കേന്ദ്രം നിർമ്മിക്കാനാണ് ഭൂമി ഭീമയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. 80 വർഷത്തേക്ക് ഭൂമി ലഭിക്കുന്നതിന് ഭീമ മുൻകൂർ അടയ്‌ക്കേണ്ട തുകയായ 15 കോടി 10 വർഷം കൊണ്ട് അടച്ചാൽ മതി. കൂടാതെ വാടക ഇനത്തിൽ 80 വർഷത്തേക്ക് അടയ്‌ക്കേണ്ട തുക 98 കോടിയായും നിജപ്പെടുത്തിയിട്ടുണ്ട് . 80 വർഷം കൊണ്ട് ഭൂമി വിലയിൽ വരുന്ന വർദ്ധന പോലും കണക്കാക്കാതെയാണ് ഈ തുകകൾ നിശ്ചയിച്ചിരിക്കുന്നത് എന്നതാണ് ഏറെ ഗുരുതരം. ഇടപാടിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇടപാടിന്റെ ഭാഗമായി ഭീമ 50 ലക്ഷം രൂപ സിഡ്‌കോ യിൽ അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്താണ് ഭൂമി കൈമാറുന്നതിനുള്ള അവസാന ഘട്ട നടപടിക്രമങ്ങൾ ആരംഭിച്ചത്. എന്നാൽ സർക്കാരിനെ അറിയിക്കാതെയായിരുന്നു സിഡ് കോയുടെ തീരുമാനങ്ങൾ. ഇതിലെ കള്ളക്കളികൾ സിഡ്‌കോയുടെ ഇപ്പോഴത്തെ നേതൃത്വും തിരിച്ചറിഞ്ഞു. ഇതോടെയാണ് പിണറായി ഇടപാട് റദ്ദാക്കുന്നത്.

സിഡ്കോയിൽ നടത്തിയ അഴിമതികളുടെ പേരിൽ സ്ഥലംമാറ്റപ്പെട്ട മാനേജിങ് ഡയറക്ടർ സജി ബഷീർ പുതിയ സ്ഥാപനത്തിലും നടത്തിയത് നിരവധി ക്രമക്കേടുകൾ നടത്തി. സിഡ്കോയിൽ നടത്തിയ അഴിമതികളുടെ പേരിൽ സസ്പെന്റ് ചെയ്യണമെന്ന് വിജിലൻസ് ശിപാർശ ചെയ്ത സജി ബഷീറിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മറ്റൊരു സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിലേക്ക് (കെ.എസ്.ഐ.ഇ) മാറ്റിയത്. സംസ്ഥാനത്തെ കാർഗോയുടെ ഗതാഗത ചുമതലയുള്ള സ്ഥാപനമാണ് കെ.എസ്.ഐ.ഇ. എന്നാൽ ഇപ്പോൾ നഷ്ടത്തിന്റെ പടുകുഴിയിലാണ് ഈ സ്ഥാപനം. അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിൽക്കുന്നു. കാർഗോ ഗതാഗതത്തിലുണ്ടായ കുറവല്ല, സജി ബഷീറിന്റെ വഴിവിട്ട നടപടികളാണ് കെ.എസ്.ഐ.ഇയെ നശിപ്പിച്ചത്. സാമ്പത്തിക ബാധ്യത താങ്ങാനാവാതെ കമ്പനി അകാല ചരമം അടയുകയാണ്.

2015 സെപ്റ്റംബറിലാണ് സജിബഷീർ കെ.എസ്.ഐ.ഇയുടെ മാനേജിങ് ഡയറക്ടർ ആകുന്നത്. ചുമതലയേറ്റശേഷം സജി പഴയ പണി തുടങ്ങി. അനധികൃതമായി നിയമനം നടത്തുകയായിരുന്നു ആദ്യഘട്ടം. ആറുമാസത്തിനുള്ളിൽ നാല് സ്ഥിരം നിയമനങ്ങളും 27 നേരിട്ടുള്ള നിയമനങ്ങളും 84 പുറം കരാർ നിയമനങ്ങളും നടത്തി. കെ.എസ്.ഐ.ഇയിലെ ചട്ടങ്ങളും വ്യവസായ വകുപ്പ് രൂപീകരിച്ച ആർ.ഐ.എ.ബിയും മറികടന്നാണ് ഈ നിയമനങ്ങളെല്ലാം നടത്തിയത്. ചട്ടങ്ങൾ ലംഘിച്ച് ഇവർക്ക് ശമ്പളവും നിശ്ചയിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്ക് പോലും കെ.എസ്.ഐ.ഇയിൽ ജോലി ലഭിച്ചുവെന്നതാണ് വിചിത്രമായ വസ്തുത. സെക്രട്ടേറിയറ്റ്, പൊതുമരാമത്ത്, ആരോഗ്യവകുപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിരമിച്ചവർക്ക് പോലും കെ.എസ്.ഐ.ഇയിൽ ജോലി ലഭിച്ചു.

സജി ബഷീറിന്റെ ഈ നിയമന നടപടികളെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉയർന്നത്. ഇതോടെ അന്വേഷണം വന്നു. വ്യവസായ വകുപ്പ് കമ്പനിയിൽ പരിശോധന നടത്തി. അനധികൃത നിയമനങ്ങളുണ്ടായെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതുമൂലം കമ്പനിക്ക് പ്രതിമാസം 10 ലക്ഷം രൂപയിലധികം അധിക ചെലവുണ്ടാകുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ സാമ്പത്തിക ബാധ്യത കമ്പനിയെ അടച്ചുപൂട്ടലിലേക്ക് നയിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. തുടർന്ന് ഈ നിയമനങ്ങൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ ഉത്തരവിലൂടെ റദ്ദാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP