Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

32 ദിവസത്തെ ശമ്പളം ഇല്ലാതെ സമരം ചെയ്തയാളാണു ഞാൻ.. പക്ഷേ ഇക്കുറി എന്റെ പരമാവധി ഞാനും എന്റെ കുട്ടികളും വീട്ടുകാരും ചേർന്നു ചെയ്തു.. സാലറി ചലഞ്ചിന് ആദ്യത്തെ 'നോ' ആകട്ടെ എന്റേത്; ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്.. മറിച്ച്, സഹകരണമാണ്; സാലറി ചലഞ്ചിനെതിരെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ 'നോ' പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി പ്രതികാരം: ചെന്നിത്തല പറഞ്ഞ സർക്കാറിന്റെ 'ഗുണ്ടാ പിരിവ്' ആരോപണം ശരിയാകുന്നത് ഇങ്ങനെ

32 ദിവസത്തെ ശമ്പളം ഇല്ലാതെ സമരം ചെയ്തയാളാണു ഞാൻ.. പക്ഷേ ഇക്കുറി എന്റെ പരമാവധി ഞാനും എന്റെ കുട്ടികളും വീട്ടുകാരും ചേർന്നു ചെയ്തു.. സാലറി ചലഞ്ചിന് ആദ്യത്തെ 'നോ' ആകട്ടെ എന്റേത്; ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്.. മറിച്ച്, സഹകരണമാണ്; സാലറി ചലഞ്ചിനെതിരെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ 'നോ' പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി പ്രതികാരം: ചെന്നിത്തല പറഞ്ഞ സർക്കാറിന്റെ 'ഗുണ്ടാ പിരിവ്' ആരോപണം ശരിയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ പുനർനിർമ്മിക്കാനായി ഒരു മാസത്തെ ശമ്പളം ഉദ്യോഗസ്ഥർ നൽകണമെന്നാണ് സർക്കാറിന്റെ നിർദ്ദേശം. എന്നാൽ, ഇത് നിർബന്ധിത പിരിവായി മാറുന്നു എന്ന ആരോപണം ഒരു വശത്ത് ശക്തമാകുകയായിരുന്നു. സർക്കാറിന്റെ നീക്കം ഗുണ്ടാപ്പിരിവായി മാറരുത് എന്നു പറഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. പ്രതിപക്ഷ സംഘടനയും നിർബന്ധമായി ഒരു മാസത്തെ ശമ്പളം നൽകുന്ന നിലപാടിനെതിരെ രംഗത്തുവന്നിരുന്നു. പല സർക്കാർ ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളിൽ ഒരു മാസത്തെ ശമ്പളം നൽകിയാൽ കുടുംബ ബജറ്റിനെ ബാധിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ. അതുകൊണ്ട് തന്നെയാണ് ചെന്നിത്തല ഈ വിഷയത്തിൽ ഇടപെട്ടതും.

ചെന്നിത്തല പറഞ്ഞതു പോലെ ഗുണ്ടാപ്പിരിവിലേക്കാണോ കാര്യങ്ങളുടെ പോക്കെന്ന സംശയം ഉയർന്നു കഴിഞ്ഞു. സാലറി ചലഞ്ചിനെതിരെ നോ പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിക്കൊണ്ടാണ് സർക്കാർ നടപടി സ്വീകരിച്ചത്. സർക്കാർ അനുകൂല സർവീസ് സംഘടനാ നേതവിനെതിരെയാണ് നടപടി വന്നിരിക്കുന്നത്. സാലറി ലഞ്ചുമായി ബന്ധപ്പെട്ട ഉത്തരവ് തയ്യാറാക്കിയ ധനവകുപ്പിലെ സെക്ഷൻ ഓഫീസറായ അനിൽ രാജാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ സാലറി ചാലഞ്ചിന് വിസമ്മതം അറിയിച്ചത്.

വീട്ടിലെ പരാധീനതകൾ കാരണം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ കഴിയില്ലെന്നും പകരം ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നൽകാമെന്നും വ്യക്തമാക്കി ഇട്ട പോസ്റ്റിനെ തുടർന്നാണ് നടപടി. ഒരു മാസത്തെ ശമ്പളം വാങ്ങാൻ ഉത്തരവിട്ട ധനവകുപ്പിലെ തന്നെ സെക്ഷൻ ഓഫിസർ കെ.എസ്. അനിൽരാജിനെയാണ് സന്ദേശമിട്ട് മണിക്കൂറുകൾക്കുള്ളിൽ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കു തട്ടിയത്.

ഇന്നലെ രാവിലെ ധനവകുപ്പ് ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പായ 'ഫിനാൻസ് ഫ്രണ്ട്‌സി'ൽ അനിൽ രാജ് പോസ്റ്റ് ചെയ്ത സന്ദേശം ഇതായിരുന്നു ''മാസശമ്പള ചാലഞ്ചിന് പിന്തുണ. നൽകാൻ കഴിവുള്ളവർ തീർച്ചയായും നൽകണം. അത്തരക്കാർക്ക് അഭിനന്ദനങ്ങൾ. ശമ്പളം നൽകാൻ കഴിവില്ലാത്തവരുമുണ്ട്. അവരും സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. അവരെ പുച്ഛിക്കരുത്. കളിയാക്കരുത്. കാരണം, പ്രളയദുരത്തിൽപ്പെട്ടവർക്കു നേരേ ഏതെങ്കിലും രീതിയിൽ സഹായഹസ്തം നീട്ടാത്തവർ കുറവാണ്. ഓർക്കുക, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്. മറിച്ച്, സഹകരണമാണ്.''

ഈ സന്ദേശത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ മറുപടികൾ ഗ്രൂപ്പിലെത്തിയതോടെ അനിൽ രാജ് തന്റെ നിസഹായതയും നിലപാടും വ്യക്തമാക്കി മറ്റൊരു സന്ദേശമിട്ടു. ''32 ദിവസത്തെ ശമ്പളം ഇല്ലാതെ സമരം ചെയ്തയാളാണു ഞാൻ. പക്ഷേ, ഇക്കുറി എന്റെ പരമാവധി ഞാനും എന്റെ കുട്ടികളും വീട്ടുകാരും ചേർന്നു ചെയ്തു. സാലറി ചാലഞ്ചിന് ആദ്യത്തെ 'നോ' ആകട്ടെ എന്റേത്. കഴിവില്ല. അതു തന്നെ ഉത്തരം. ഞാനും എന്റെ ഭാര്യയും സർക്കാർ ജീവനക്കാരാണ്. രണ്ടു പേർക്കും സാലറി ചാലഞ്ച് ഏറ്റെടുക്കണമെന്നുണ്ട്. പക്ഷേ, ചില പരാധീനതകൾ അതിനു വിലങ്ങിടുന്നു. അതു കൊണ്ട് ഭാര്യ ചാലഞ്ച് ഏറ്റെടുത്തു. പകരം ഞാൻ 'നോ' പറഞ്ഞു. സംഭവം ഇതായിരിക്കെ ഞാൻ ഇതിന് എതിരാണെന്ന മട്ടിൽ പറഞ്ഞു നടന്നു. അതു വേണ്ട. കാരണം ഇത് ജനങ്ങളുടെ ഒപ്പമുള്ള ജനകീയ സർക്കാർ. എന്നും അതിനൊപ്പം മാത്രം.''

ശമ്പളം നൽകുന്നില്ലെങ്കിലും സാലറി ചാലഞ്ചിനെ അനുകൂലിക്കുന്നതായിരുന്നു അനിൽരാജിന്റെ നിലപാട്. എന്നിട്ടും ഈ വിഷയത്തിൽ വിട്ടുവീഴ്‌ച്ചക്ക് ധനവകുപ്പ് തയ്യാറായില്ല. ഇന്നലെ വൈകിട്ടു തന്നെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവുമെത്തി. ചുരുക്കത്തിൽ ഒരു മാസത്തെ ശമ്പളം നൽകാൻ കൂട്ടാക്കാത്തവർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിച്ചു തുടങ്ങിയെന്ന് വ്യക്തം. സർക്കാർ അനുകൂല സംഘടനയുടെ ഭാഗമായിട്ടു കൂടി സർക്കാർ നടപടി സ്വീകരിച്ചതോടെ കൂടുതൽ സർക്കാർ ജീവനക്കാർ പ്രതികാര നടപടി ഭയക്കുന്നുണ്ട്.

ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നൽകിയ ആളാണ് അനിൽരാജ്. മക്കൾക്ക് ഒപ്പം ദുരിതാശ്വാസ സഹായ കേന്ദ്രങ്ങളിലും പ്രവർത്തിച്ചു. സഹോദരൻ ചെങ്ങന്നൂരിൽ ശുചിയാക്കൽ യജ്ഞത്തിലും പങ്കെടുത്തിരുന്നു. സാലറി ചാലഞ്ചിനെതിരെ ഭരണപക്ഷ അനുകൂല സംഘടനയ്ക്കുള്ളിൽ തന്നെ ഭിന്നതയുണ്ടായത് സർക്കാരിനും ക്ഷീണമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP