Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുന്നികളുടെ മേൽ ബഹുദൈവാരാധകരെന്ന മുദ്ര ചാർത്തിയ മുജാഹിദുകളുടെ പരിപാടിയിൽ സുന്നി നേതാക്കൾ പോകുന്നതെന്തിന്? മുജാഹിദ് സമ്മേളത്തിൽ പങ്കെടുത്ത പാണക്കാട് തങ്ങൾമാർക്കെതിരെ സമസ്തയിൽ അതൃപ്തി പുകയുന്നു; റഷീദലി തങ്ങളെ ഇകെ സുന്നികളുടെ പരിപാടിയിൽ നിന്ന് വിലക്കി; സമസ്തയുടെ അടിയന്തിര യോഗം നാളെ

സുന്നികളുടെ മേൽ ബഹുദൈവാരാധകരെന്ന മുദ്ര ചാർത്തിയ മുജാഹിദുകളുടെ പരിപാടിയിൽ സുന്നി നേതാക്കൾ പോകുന്നതെന്തിന്? മുജാഹിദ് സമ്മേളത്തിൽ പങ്കെടുത്ത പാണക്കാട് തങ്ങൾമാർക്കെതിരെ സമസ്തയിൽ അതൃപ്തി പുകയുന്നു; റഷീദലി തങ്ങളെ ഇകെ സുന്നികളുടെ പരിപാടിയിൽ നിന്ന് വിലക്കി; സമസ്തയുടെ അടിയന്തിര യോഗം നാളെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് റഷീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും വേങ്ങര കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിലെത്തിയതിൽ സമസ്തക്കുള്ളിൽ അമർഷം പുകയുന്നു. കടുത്ത നിലപാടെടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് സമസ്ത. നവീന ആശയക്കാരുടെ സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്ന് സമസ്തകേരള ജംഇയ്യത്തുൽ ഉലമ(ഇ.കെ

സുന്നി) പണ്ഡിതർ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതിനെ മറികടന്ന് മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതാണ് സമസ്ത നേതാക്കളെയും പ്രവർത്തകരെയും ചൊടിപ്പിച്ചിരിക്കുന്നത്. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതിനു പിന്നാലെ റശീദലി തങ്ങളെ ഇ.കെ സുന്നികളുടെ പരിപാടികളിൽ നിന്നും ഇതിനോടകം വിലക്കിയിട്ടുണ്ട്. പാരമ്പര്യ സുന്നികളും സമസ്തയുടെ ഭഗമായി പ്രവർത്തിക്കുക.യും ചെയ്യുന്നവരാണ് മുസ്ലിംലീഗ് നേതാക്കൾ കൂടിയായ പാണക്കാട് തങ്ങൾ കുടുംബം. എന്നാൽ സമസ്ത പണ്ഡിതസഭയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതാണ് കടുത്ത നടപടിയിലേക്ക് സമസ്ത നേതാക്കളെ നീങ്ങാൻ പ്രേരിപ്പിച്ചിരിക്കുന്നത്.

നാല് ദിവസമായി കൂരിയാട് നടന്നുവരുന്ന കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'പള്ളി, മദ്‌റസ, മഹല്ല്' സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് കേരള വഖഫ് ബോർഡ് ചെയർമാൻ കൂടിയായ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ പങ്കെടുത്തത്. മുജാഹിദ് സമ്മേളനത്തിൽ ഇന്നലെ നടന്ന യുവജന സമ്മേളനം ഉദ്ഘാടകനായാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയത്.

ആരുടെയും മുന്നിൽ ആശയം അടിയറവ് വെച്ചല്ല താൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും സമസ്തയുടെ ആദർശം ഉൾകൊണ്ടാണെന്നും താനൊരൗ സമസ്ത പ്രവർത്തകനാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ റശീദലി തങ്ങൾ പറഞ്ഞിരുന്നു. ഭിന്ന സ്വരങ്ങളല്ല സംഘടനയിൽ നിന്നും വരേണ്ടത്. ഐക്യത്തിന്റെ വഴിയാണ് ഉണ്ടാവേണ്ടത്. ഐക്യ നിലനിർത്തി മുന്നോട്ട് പോവാൻ നമുക്ക് സാധിക്കണം. സംഘടനയേക്കാൾ വലുതാണ് ഇസ്ലാം. ഐക്യത്തിന്റെ പാതയിൽ നിന്നും പിന്മാറാൻ ഒരിക്കലും ഇസ്ലാം കൽപ്പിച്ചിട്ടില്ല. മുജാഹിദ് പ്രസ്ഥാനം പിളർന്ന സമയത്ത് ഇരു സംഘടനകളെയും ഒന്നിപ്പിക്കുന്നതിന് പ്രവർത്തിച്ചയാളാണ് പാണക്കാട് ശിഹാബ് തങ്ങൾ. പാണക്കാട് പൂക്കോയ തങ്ങളുടെയും ശിഹാബ് തങ്ങളുടെയും പാത താനും പിന്തുടരുമെന്നും റശീദലി തങ്ങൾ പ്രസംഗത്തിൽ പറഞ്ഞു പറഞ്ഞു.

മുജാഹിദ് സമ്മേളനത്തിൽ റഷീദലി തങ്ങൾ പങ്കെടുക്കുന്നതിനെതിരെ സമസ്തയുടെ വിദ്യാർത്ഥി യുവജന പ്രസ്ഥാനമായ എസ്‌കെഎസ്എസ്എഫ് നേതാക്കളാണ് ആദ്യം വിമർശനവുമായെത്തിയത്. വിഷയത്തിൽ റഷീദലി തങ്ങൾ ഫേസ്‌ബുക്ക് വഴി വിശദീകരണം നൽകിയിരുന്നു. പിന്നീട് സമസ്ത പത്രകുറിപ്പ് ഇറക്കി മുജാഹിദ് വേദിയിൽ പങ്കെടുക്കരുതെന്നത് സമസ്തയുടെ നിലപാടാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇത് മറികടന്ന് പാണക്കാട് കുടുംബത്തിലെ രണ്ട് തങ്ങന്മാർ പങ്കെടുത്തത് ഗൗരവത്തോടെയാണ് സമസ്ത പണ്ഡിത സഭയും പോഷക ഘടകങ്ങളും കാണുന്നത്. വിഷയത്തിൽ സമസ്ത നേതാക്കളുടെ അടിയന്തിര യോഗം നാളെ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഇ.കെ സുന്നി സമസ്തയുടെ പോഷകഘടകമായ സുന്നി മഹല്ല് ഫെഡറേഷൻ മലപ്പുറം ജില്ലാ പ്രസിഡന്റാണ് റശീദലി ശിഹാബ് തങ്ങൾ.
മുനവ്വറലി തങ്ങളാകട്ടെ എസ്.കെ.എസ്.എസ്.എഫിനു കീഴിലെ 'ട്രെൻഡ്' വിംഗിന്റെ സംസ്ഥാന ചെയർമാനുമാണ്.

മുസ്ലിംലീഗ് നേതൃത്വത്തിൽ നിന്നുള്ള ശക്തമായ ഇടപെടലിനെ തുടർന്നാണ് പാണക്കാട് തങ്ങന്മാർ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത വൈസ് പ്രസിഡന്റുമായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുടെ മൗനസമ്മദവും തങ്ങന്മാരുടെ വേദി പങ്കിടലിൽ ഉണ്ടെന്നാണ് അറിയുന്നത്. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതിനു പിന്നാലെ റശീദലി തങ്ങളെ സമസ്ത പരിപാടികളിൽ നിന്നും വിലക്കിയിട്ടുണ്ട്.

ഇന്നലെ കോഴിക്കോട് മുക്കം ഓമശേരിയിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷൻ മേഖലാ സമ്മേളന പരിപാടിയിൽ നിന്നും റശീദലി തങ്ങളെ വിലക്കി. പ്രവർത്തകരുടെയും നേതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് റശീദലി തങ്ങളെ വിലക്കുകയായിരുന്നു. സമസ്ത നേതാക്കളും റശീദലി തങ്ങളും പങ്കെടുക്കുന്ന മറ്റൊരു പരിപാടി താനൂർ നടക്കാവിൽ നടക്കാനിരിക്കുകയാണ്. എന്നാൽ റശീദലി തങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ പങ്കെടുക്കില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നാളെ നടക്കുന്ന യോഗത്തിലും മുജാഹിദ് വേദി പങ്കിട്ട തങ്ങന്മാർക്കെതിരെ പ്രതിഷേധം ഉയരുമെന്നാണ് അറിയുന്നത്. മുമ്പ് നടന്ന സമസ്ത തൊണ്ണൂറാം വാർഷിക പരിപാടിയിൽ നിന്നും റശീദലി തങ്ങൾ വിട്ട് നിന്നിരുന്നു. ആ സമയത്ത് റശീദലി തങ്ങൾക്കെതിരെ സമസ്തയിൽ നിന്നുള്ള എതിർപ്പുണ്ടായിരുന്നു. പിന്നീട് സമസ്തയുടെ നേമിനിയായി വഖഫ് ബോർഡ് അധ്യക്ഷനായെത്തുകയായിരുന്നു.

അതേസമയം മുസ്ലിംങ്ങളുടെ ഐക്യമാണ് ലക്ഷ്യമെന്നും വഖഫ് ബോർഡ് സ്ഥാനത്തിരിക്കുമ്പോൾ എല്ലാ സംഘടനകളേയും ഒരുപോലെ കാണണമെന്നുമാണ് റശീദലി തങ്ങളുടെ നിലപാട്. സലഫി ധാര പിന്തുടരുന്ന മുജാഹിദ് പ്രസ്ഥാനത്തെ മതത്തിലെ നവീന വാദികളായാണ് പാരമ്പര്യ സുന്നികൾ കാണുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നികളെ മുശ്രിക്ക് (ബഹുദൈവാരാധകർ), കാഫിർ (അവിശ്വാസി) എന്ന ഗണത്തിൽപ്പെടുന്നവരായാണ് മുജാഹിദുകൾ കണ്ടിരുന്നത്. സൂഫി ധാരയിൽപ്പെടുന്ന സുന്നികളുടെ പല ആചാര അനുഷ്ഠാനങ്ങലെ
ശിർക്കായിട്ടുമാണ് മുജാഹിദുകൾ കണ്ടിരുന്നത്. മലബാറിലെ ആത്മീയ കേന്ദ്രം കൂടിയാണ് പാണക്കാട് കുടുംബങ്ങൾ. ഇവിടെ ആത്മീയ ചികിത്സയും അനുബന്ധ കാര്യങ്ങളും ഇപ്പോഴും നടന്നു വരുന്നുണ്ട്.

എന്നാൽ ഇത് കടുത്ത മത വിരുദ്ധതയാണെന്നും ഇവർ മുസ്ലിംങ്ങളല്ലെന്നുമാണ് സലഫി-മുജാഹിദുകളുടെ വാദം. സുന്നികളുടെ മേൽ ബഹുദൈവാരാധകരെന്ന മുദ്ര ചാർത്തിയ മുജാഹിദുകളുടെ പരിപാടിയിൽ പിന്നെന്തിന് പോകണം എന്നാണ് സമസ്തയുടെ ചോദ്യം. എ.പി വിഭാഗം സുന്നികൾ മുജാഹിദുകളുമായി നേരത്തെ അകൽച്ച പാലിച്ചു വരുന്നവരാണ്. എന്നാൽ സമസ്ത ഇ.കെ വിഭാഗവും കടുത്ത നടപടിയിലേക്ക് പോകുന്നതോടെ സുന്നി ഐക്യമെന്ന സാധ്യതയ്ക്കും പണ്ഡിതർ വഴി ആരായുന്നുണ്ട്. മുസ്ലിംലീഗുമായി ചേർന്നു പ്രവർത്തിച്ചു വരുന്നവരാണ് സമസ്ത(ഇ.കെ സുന്നി)യും പോഷക ഘടകങ്ങളും. ലീഗ് സമസ്ത അകൽച്ച ഈയിടെയായി വർദിച്ചുവന്നു. എന്നാൽ സമസ്ത പണ്ഡിതരുടെ ഒന്നടങ്കം തീരുമാനത്തെ മറികടന്ന സംഭവം ലീഗ്-ഇ.കെ സുന്നി ബന്ധത്തെ ഏത് തരത്തിൽ ബാധിക്കുമെന്ന് കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP