Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നീയാണല്ലേ പണി തരുന്ന പരാതിക്കാരൻ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി; ജീവരക്ഷാർത്ഥം ഓടിക്കയറിയത് നഗരസഭാ എഞ്ചിനീയർമാരുടെ സെക്ഷനിലേക്ക്; കയ്യും കെട്ടി നോക്കി നിന്ന ഉദ്യോഗസ്ഥരുടെ മുന്നിലിട്ട് തല്ലി ചതച്ച് തല ഭിത്തിയിലിടിച്ച് പൊട്ടിച്ചു; വിവരാവകാശ പ്രവർത്തകനെ നഗരസഭാ ഓഫീസിലിട്ട് മർദ്ദിച്ച മണൽ മാഫിയാ സംഘത്തിന് ഒത്താശ ചെയ്തുകൊടുത്ത് കോട്ടയം നഗരസഭ; മഹേഷ് വിജയനെ മർദ്ദിച്ചതിൽ പ്രതിഷേധവുമായി വന്നത് ആം ആദ്മി പാർട്ടി മാത്രം

നീയാണല്ലേ പണി തരുന്ന പരാതിക്കാരൻ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി; ജീവരക്ഷാർത്ഥം ഓടിക്കയറിയത് നഗരസഭാ എഞ്ചിനീയർമാരുടെ സെക്ഷനിലേക്ക്; കയ്യും കെട്ടി നോക്കി നിന്ന ഉദ്യോഗസ്ഥരുടെ മുന്നിലിട്ട് തല്ലി ചതച്ച് തല ഭിത്തിയിലിടിച്ച് പൊട്ടിച്ചു; വിവരാവകാശ പ്രവർത്തകനെ നഗരസഭാ ഓഫീസിലിട്ട് മർദ്ദിച്ച മണൽ മാഫിയാ സംഘത്തിന് ഒത്താശ ചെയ്തുകൊടുത്ത് കോട്ടയം നഗരസഭ; മഹേഷ് വിജയനെ മർദ്ദിച്ചതിൽ പ്രതിഷേധവുമായി വന്നത് ആം ആദ്മി പാർട്ടി മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മണൽ മാഫിയയ്ക്കെതിരെ നിരന്തരമായി പരാതി നൽകുകയും നടപടി എടുപ്പിക്കുകയും ചെയ്തിട്ടുള്ള വിവരാവകാശ പ്രവർത്തകനെ മാഫിയാ സംഘങ്ങൾ നഗരസഭയ്ക്കുള്ളിലിട്ട് മർദ്ദിച്ചവശനാക്കി. എസ്.എച്ച് മൗണ്ട് സ്വദേശിയായ പൊതു പ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ മഹേഷ് വിജയനെയാണ് കോട്ടയം നഗരസഭാ ഓഫീസിനുള്ളിലിട്ട് മർദ്ദിച്ചത്. മർദ്ദനത്തിൽ തലയ്ക്ക് പൊട്ടലുണ്ടാകുകയും ശരീരത്തിലാകമാനം പരിക്കേൽക്കുകയും ചെയ്തു. മർദ്ദനം നടക്കുമ്പോൾ നഗരസഭയിലെ ഉദ്യോഗസ്ഥരെല്ലാം കയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു. നഗരസഭയിലെത്തിയ നാട്ടുകാരാണ് ഇയാള മെർദ്ദനത്തിൽ നിന്നും രക്ഷപെടുത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കഞ്ഞിക്കുഴി ഭാഗത്തെ മണ്ണെടുപ്പ് സംബന്ധിച്ച പരാതി അസിസ്റ്റന്റ്റ് എൻജിനീയറെ നേരിൽ കണ്ട് സംസാരിക്കാൻ എത്തിയതായിരുന്നു മഹേഷ്. എ.ഇ സീറ്റിൽ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തെ മൊബൈലിൽ വിളിച്ച് പരാതിയെ പറ്റി മഹേഷ് സംസാരിച്ചു. ഫോണിൽ സംസാരിക്കുന്നത് കരാറുകാർ കേൾക്കുകയും തുടർന്ന് അവരിലൊരാൾ തൊട്ടടുത്ത് തന്നെയുള്ള കരാറുകാരുടെ വിശ്രമമുറിയിലേക്ക് വിളിച്ച് കയറ്റുകയായിരുന്നു. പിന്നെ നടന്ന സംഭവം മഹേഷിന്റെ വാക്കുകളിലൂടെ;

'രണ്ട് പേരാണ് അപ്പോൾ അവിടെ ഉണ്ടായിരുന്നത്. അനധികൃത മണ്ണ് ഖനനത്തിനെതിരേ ഞാൻ പരാതികൾ നൽകുന്നത് ഇരുവരും ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ഞാൻ മൊബൈലിൽ റെക്കോർഡ് ചെയ്യാനാരംഭിച്ചു. പൊടുന്നനെ, മറ്റ് മൂന്ന് കരാറുകാർ കൂടി മുറിയിലേക്ക് കടന്ന് വരികയും എല്ലാവരും ചേർന്ന് മർദ്ദനം ആരംഭിക്കുകയുമായിരുന്നു. അവിടെ നിന്നും ഒരുവിധത്തിൽ രക്ഷപെട്ട് ഞാൻ എഞ്ചിനീയറിങ് സെക്ഷനിലേക്ക് ഓടിക്കയറിയെങ്കിലും കരാറുകാർ പിന്തുടർന്ന് മർദ്ദിക്കുകയായിരുന്നു. ഭിത്തിയിലും കമ്പ്യൂട്ടറിലും മറ്റും തലകൊണ്ട് പല തവണ ഇടിപ്പിക്കുകയും ചോര വരികയും ചെയ്തു. അവിടെ നിന്നും ഫ്രണ്ട് ഓഫീസിന്റെ ഭാഗത്തേക്ക് ഞാനോടി. അവിടെ വെച്ച് വീണ്ടും മർദ്ദിക്കുകയും മൊബൈൽ തട്ടിയെടുക്കുകയുമായിരുന്നു. കണ്ണടയും നഷ്ടപ്പെട്ടു. അതിന് ശേഷം ഉണ്ടായ സംഭവങ്ങളാണ് ആ സമയം അവിടെയെത്തിയ ഫിലിപ്പ് ചേട്ടൻ റെക്കോർഡ് ചെയ്ത വീഡിയോയിൽ ഉള്ളത്. അപ്പോഴേക്കും ഉദ്ദേശം പതിനഞ്ച് മിനിറ്റോളം മർദ്ദനം ഏൽക്കേണ്ടി വന്നു. നഗരസഭയിലെ സെക്യൂരിറ്റിക്കാർ ഉൾപ്പടെ എല്ലാ ഉദ്യോഗസ്ഥരും കയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു ആ സമയമത്രയും. ഇതിനിടെ പൊലീസിനെ വിളിക്കാൻ ഞാൻ പല ഉദ്യോഗസ്ഥരോടും അപേക്ഷിച്ചെങ്കിലും ആരും അനങ്ങിയില്ല.

ഒടുവിൽ പൊതുജനങ്ങളിൽ ആരോ ആണ് പൊലീസിനെ വിളിച്ച് അറിയിച്ചതും അവരെത്തി എന്നെ ജില്ലാ ആശുപത്രിയിൽ കൊണ്ട് പോയതും. അവിടെ അഡ്‌മിറ്റ് ആക്കാൻ ഡ്യൂട്ടി ഡോക്ടർ വിസമ്മതിച്ചതിനെ തുടർന്ന് മരുന്ന് വാങ്ങി ഞാൻ കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ എത്തി മൊഴി നൽകുകയായിരുന്നു. എന്റെ സ്റ്റേറ്റ്മെന്റ് ഞാൻ പറയുന്നവിധം രേഖപ്പെടുത്താൻ ആദ്യം പൊലീസ് തയ്യാറായില്ല. തുടർന്ന്, ഞാൻ പ്രതിഷേധിക്കുകയും മാധ്യമപ്രവർത്തകരും മറ്റും എത്തിയതോടെയുമാണ് സ്റ്റേറ്റ്മെന്റ് യഥാവിധി രേഖപ്പെടുത്തിയത്. തുടർന്ന്, പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തട്ടിയെടുത്ത ഫോൺ ഉടനെ തന്നെ സ്വിച്ച് ഓഫ് ആക്കിയിരുന്നു. രാത്രി വൈകി വീട്ടിൽ വന്നശേഷം മറ്റൊരു നമ്പരിലേക്ക് കോൾ ഡൈവേർട്ട് ചെയ്തതിനാലാണ് ഇപ്പോൾ എന്നെ വിളിച്ചാൽ ലഭിക്കുന്നത്. അപ്പോൾ മുതൽ നിരവധി പേർ വിളിച്ച് വിവരം തിരക്കുകയും പിന്തുണ അറിയിക്കുകയുമുണ്ടായി.

രാവിലെ വീണ്ടും ഹോസ്പിറ്റലിൽ പോയി വേദനയ്ക്ക് മരുന്ന് വാങ്ങി. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് അറിയുന്നത്. എന്നെ ആക്രമിക്കുന്ന മുഴുവൻ ദൃശ്യങ്ങളും നഗരസഭയിലെ വിവിധ സി.സി. ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ആയത് നശിപ്പിക്കുമോ എന്ന് എനിക്ക് അതിയായ ഭയമുണ്ട്. അനധികൃത മണ്ണെടുപ്പിന് കോട്ടയം നഗരസഭ ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായി കാണിച്ച് ഞാൻ വിവിധ പരാതികൾ അടുത്തിടെ നൽകിയിട്ടുള്ളതാണ്. അതുൾപ്പടെ, ആക്രമിക്കപ്പെടാനുണ്ടായ വിവിധ കാരണങ്ങളെ കുറിച്ച് വളരെ വിശദമായി വൈകാതെ എഴുതുന്നതാണ്. ഈ ആപത്ഘട്ടത്തിൽ കൂടെ നിന്ന, പിന്തുണ നൽകിയ എല്ലാവരോടും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു. ശരീരത്തിന് ക്ഷീണം ഉണ്ടെങ്കിലും അനധികൃത മണ്ണെടുപ്പിനും നിർമ്മാണത്തിനും കയ്യേറ്റങ്ങൾക്കും എതിരെ വർദ്ധിത വീര്യത്തോടെ പോരാട്ടം തുടരുക തന്നെ ചെയ്യും.'

പത്ത് വർഷത്തിനടുത്ത് പൊതു പ്രവർത്തന രംഗത്തുള്ള ആളാണ് മഹേഷ്. കംപ്യൂട്ടർ എഞ്ചിനീയറായ ഇദ്ധേഹം ബാംഗ്ലൂരിലെ ഐ.ടി കമ്പനിയിലെ ലക്ഷം രൂപയുടെ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചിട്ടാണ് പൊതു പ്രവർത്തന രംഗത്തേക്ക് കടന്ന് വന്നത്. നാടിനെ നശിപ്പിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും പരാതി നൽകുകയും ചെയ്യുന്നയാളാണ് മഹേഷ്. അടുത്തിടെ അസെറ്റ് ഹോംസിന്റെ പുത്തനങ്ങാടി സൈറ്റിൽ അനധികൃതമായി കുഴിച്ചെടുത്ത 400 ലോഡോളം മണ്ണ് അവിടെ നിന്നും മാറ്റുന്നതിനെതിരെ പരാതി നൽകുകയും തുടർന്ന് സ്റ്റോപ്പ് മെമോ നൽകുകയും ചെയ്തിരുന്നു. അതിനാൽ അസെറ്റ് ഹോംസിന്റെ ഭീഷണിയും മഹേഷിനുണ്ട്.

കഴിഞ്ഞ വർഷവും മണ്ണ് കടത്തുന്ന കരാറുകാർ മഹേഷിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ പൊതു പ്രവർത്തനം ജീവിതചര്യയാക്കിയ മഹേഷ് പിന്നോട്ട് പോകാതെ നാടിന് വേണ്ടി നിർലാഭം പ്രവർത്തിക്കുകയാണ്. നഗരസഭാ അധികൃതർക്കും വലിയ തലവേദനയാണ് മഹേഷ്. ദിവസവും നിരവധി പരാതികളാണ് നൽകുന്നത്. അതിനാൽ പലരുടെയും കമ്മീഷൻ കിട്ടാതെ വരികയും ചെയ്യുന്നുണ്ട്. ഇതുമൂലമാണ് മഹേഷിനെ കൺമുന്നിലിട്ട് മർദ്ദിച്ചിട്ടും ഉദ്യോഗസ്ഥർ അനങ്ങാതിരുന്നത്. എന്നാൽ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണുയരുന്നത്. ഇന്ന് രാവിലെ ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭയിക്ക് മുന്നിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP