Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോളാർ കമ്മീഷൻ ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ ചെയ്യിച്ച സരിതയ്ക്ക് എന്തുകൊണ്ട് ആ കത്ത് കീറി കളഞ്ഞുകൂടാ? കത്തു ബോംബിന്റെ മേൽ ദുരൂഹത നിലനിർത്തുന്നത് ബ്ലാക്ക് മെയിൽ കച്ചവടം തുടരാനോ?

സോളാർ കമ്മീഷൻ ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ ചെയ്യിച്ച സരിതയ്ക്ക് എന്തുകൊണ്ട് ആ കത്ത് കീറി കളഞ്ഞുകൂടാ? കത്തു ബോംബിന്റെ മേൽ ദുരൂഹത നിലനിർത്തുന്നത് ബ്ലാക്ക് മെയിൽ കച്ചവടം തുടരാനോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജയിലിൽ വച്ച് എഴുതിയ കത്ത് ഹാജരാക്കണമെന്ന സോളാർ കമീഷൻ ഉത്തരവിനെതിരെ സരിത എസ്. നായർ ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങിയിരിക്കുന്നു. സോളാർ കമീഷന്റെ ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. എന്നാൽ ഈ നിയമക്കുരുക്കുകളൊന്നുമില്ലാതെ സരിതയ്ക്ക് തന്നെ പരിഹരിക്കാവുന്ന പ്രശ്‌നായിരുന്നു ഇത്. കത്തിനെ പറ്റി സോളാർ കമ്മീഷൻ ചോദിച്ചപ്പോൾ തന്നെ അത് കീറി കളഞ്ഞുവെന്ന് സരിതയ്ക്ക് പറയാമായിരുന്നു. മാനസിക സംഘർഷമുള്ളതിനാൽ കത്ത് കീറിയതാണെന്ന് പറഞ്ഞാൽ നിയമപരമായി പോലും കമ്മീഷന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. എന്നാൽ കത്ത് തന്റെ കൈയിലുണ്ടെന്നും അത് ഹാജരാക്കുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും സരിത പറയുന്നു. ഇതിൽ കള്ളക്കളിയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

സോളാറിലെ സരിതയുടെ വിലപേശൽ ശക്തിയെന്ന് പറയുന്നത് പ്രസ്തുത കത്താണ്. ജയിലിൽ വച്ചെഴുതിയ കത്ത് പുറത്തുവന്നാൽ പല വമ്പന്മാരുടേയും തല ഉരുളും. ഈ ഭീഷണിയിൽ പല പ്രമുഖരും പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് സോളാര് കമ്മീഷന് മുന്നിൽ കത്ത് തന്റെ കൈയിലുണ്ടെന്ന് സരിത പറഞ്ഞത്. ഇതിലൂടെ ബ്ലാക് മെയിൽ രാഷ്ട്രീയത്തിന്റെ സാധ്യത തുറന്നിടുന്നു. ഈ കത്ത് കമ്മീഷന് നൽകിയാലും അതോടെ അതിന്റെ പ്രസക്തി നഷ്ടമാകും. ചില മന്ത്രിമാർക്ക് രാജിവയ്‌ക്കേണ്ടി വരുമായിരിക്കും. എങ്കിലും സരിതയ്ക്ക് നഷ്ടം മാത്രമേ ഉള്ളൂ. കത്തിന്റെ ഉറവിടം കമ്മീഷന് കിട്ടിയാൽ അതിന്റെ പ്രസക്തി അതോടെ നഷ്ടമാകും. ഈ സാഹചര്യവും അടയ്ക്കുന്നത് ബ്ലാക് മെയിൽ രാഷ്ട്രീയത്തിന്റെ സാധ്യതയാണ്. അതുകൊണ്ടാണ് കത്ത് നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കി അത് പുറത്തു പോകാതിരിക്കാൻ സ്വകാര്യതയുടെ മറ സരിത ആയുധമാക്കുന്നത്.

തന്റെ കത്ത് സ്വകാര്യ രേഖയാണെന്ന് സരിത സോളാർ കമീഷനിൽ വാദിച്ചിരുന്നു. എന്നാൽ ഈ വാദം തള്ളിയ കമീഷൻ കത്ത് ഹാജരാക്കണമെന്ന് നിർദേശിക്കുകയായിരുന്നു. ഇതിനകം തന്നെ കത്തിന്റെ സ്വകാര്യത നഷ്ടപ്പെട്ടു എന്നും കേസിന്റെ മുന്നോട്ടുപോക്കിന് കത്ത് ഹാജരാക്കിയേ മതിയാകൂ എന്നും കമീഷൻ പറഞ്ഞു. ഇത് ചോദ്യം ചെയ്താണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. ജയിലിൽ വച്ച് സരിത എഴുതി അഭിഭാഷകന് കൈമാറിയ കത്ത് ഹാജരാക്കാൻ നിർദേശിക്കണമെന്ന ആവശ്യം തെളിവെടുപ്പിനിടെ കമീഷൻ മുമ്പാകെ ഉയർന്നിരുന്നു. സരിതയുടെ അഭിഭാഷകൻ ഈ ആവശ്യത്തെ എതിർത്തെങ്കിലും എതിർപ്പ് തള്ളുകയും കത്ത് ഹാജരാക്കാൻ കമീഷൻ നിർദേശിക്കുകയുമായിരുന്നു. ഈ ഉത്തരവിനെതിരെയാണ് സരിത ഹർജി നൽകിയതും അനുകൂല വിധി നേടിയതും.

സ്വകാര്യസ്വഭാവം ഉള്ളതിനാലും ഉള്ളടക്കം കമീഷന്റെ പരിഗണനയിലുള്ള കാര്യമല്ലാത്തതിനാലും കത്ത് ഹാജരാക്കാൻ തടസ്സമുണ്ടെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ഇതാണ് താൽകാലികമായി അംഗീകരിക്കപ്പെടുന്നത്. പ്രഫഷനൽ കമ്യൂണിക്കേഷന്റെ പരിധിയിൽ വരുന്നതാണിത്. തെളിവുനിയമത്തിന്റെ 126ാം വകുപ്പ് പ്രകാരം ഇത്തരം കാര്യങ്ങൾ ഹാജരാക്കാൻ കോടതിക്കോ മറ്റു ഫോറങ്ങൾക്കോ ആവശ്യപ്പെടാനാകില്ലെന്നാണ് കോടതിയിൽ സരിത വാദിക്കുന്നത്. അതിനിടെ സോളാർ കമ്മിഷനോടു സഹകരിക്കില്ലെന്നും സരിത സൂചന നൽകുന്നു. തന്റെയും മക്കളുടേയും ഭാവിയെക്കരുതിയാണു കത്ത് കമ്മിഷനു മുന്നിൽ ഹാജരാക്കാത്തതെന്നും സരിത പറയുന്നു. മനുഷ്യത്വരഹിതമായാണു കമ്മിഷൻ തന്നോടു പെരുമാറുന്നതെന്നു സരിത പറഞ്ഞു.

സ്ത്രീയെന്ന പരിഗണനയും മനുഷ്യാവകാശവും കമ്മിഷൻ പരിഗണിക്കുന്നില്ല. അതുകൊണ്ടു കമ്മിഷനുമായി തുടർന്നു സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട്. വിവേകക്കുറവുകൊണ്ടാണു കത്ത് മാദ്ധ്യമങ്ങൾക്കു മുന്നിൽ ഹാജരാക്കിയത്. ഭാവിയെക്കരുതി കത്ത് കമ്മിഷനുമുന്നിൽ ഹാജരാക്കാനാകില്ല. മുഖ്യമന്ത്രി സോളാർ കമ്മിഷനുമുന്നിലെത്തിയതിൽ തനിക്ക് ആശങ്കയില്ലെന്നും സരിത വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോൾ സരിത എഴുതിയതായി പറയുന്ന കത്ത് ഹാജരാക്കണമെന്നായിരുന്നു സോളർ കമ്മിഷന്റെ ഉത്തരവ്. കമ്മിഷനിൽ മൊഴി നൽകാനെത്തുമ്പോൾ കത്തു കൊണ്ടുവരണമെന്നാണു ജസ്റ്റിസ് ജി. ശിവരാജന്റെ നിർദ്ദേശം.

പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെങ്കിൽ 27, 28 തീയതികളിൽ സരിത കമ്മിഷനിൽ ഹാജരാകണമെന്നാണു നിർദ്ദേശം. ഹൈക്കോടതി സ്‌റ്റോയോടെ കത്ത് സരിതയ്ക്ക് ഹാജരാക്കേണ്ടതില്ല. സരിത എസ്. നായരുടെ വിവാദ കത്ത് പിടിച്ചെടുക്കുന്നതിനു നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുമെന്നു സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ സോളർ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ മുൻപാകെ പറഞ്ഞിരുന്നു.

കത്തിലെ രഹസ്യം പരസ്യമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ കത്തിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടെന്നും സോളർ തട്ടിപ്പ് അന്വേഷണത്തിനു കത്ത് ആവശ്യമാണെന്നും കമ്മിഷൻ ഡിജിപിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സരിത കോടതിയെ സമീപിച്ചത്. ഇത് വിജയിക്കുന്നതോടെ സോളാർ കത്തിലെ ബ്ലാക് മെയിൽ തുടരാൻ വീണ്ടും അവസരമൊരുങ്ങുകയാണ്. മുമ്പ് ഇതേ കത്ത് മാദ്ധ്യമങ്ങൾക്ക് മുന്നിൽ സരിത ഉയർത്തിക്കാട്ടിയിരുന്നു. അന്ന് ഇതിലെ വസ്തുതകൾ പുറത്തുവരികയും ചെയ്തിരുന്നു. അത്തരമൊരു കത്താണ് സരിത ഇപ്പോൾ ഹാജരാക്കാൻ കഴിയില്ലെന്ന് പറയുന്നത്.

പ്രസ് ക്ലബ്ബിലെ വാർത്താസമ്മേളനവും ബ്ലാക് മെയിൽ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ആരോപണം ഉയർന്നിരുന്നു. സോളാറുമായി ബന്ധപ്പെട്ട പല കേസുകളും ഒതുക്കിത്തീർക്കപ്പെട്ടിരുന്നു. ഇതിന് കാരണം ഈ കത്ത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ബ്ലാക് മെയിലിംഗാണെന്നാണ് വിലയിരുത്തൽ. സരിത ജയിലിലുള്ളപ്പോൾ തന്നെ സോളാറിലെ പല കേസുകളും കാശു കൊടുത്ത് ഒതുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP