Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗൾഫ് യാത്രയ്ക്കിടെ ചിലതെല്ലാം സംഭവിച്ചു; നെറ്റിയിലെ മുറിവിനെ മൃതദേഹം കമ്പു കൊണ്ട് കുത്തി കരയ്ക്ക് അടുപ്പിച്ചപ്പോൾ ഉണ്ടായ മുറിവെന്ന് വരുത്തി തീർത്തതിലും ദുരൂഹത കണ്ടത് പ്രകാശാനന്ദ സ്വാമി; ജലസമാധി തിയറി കൊണ്ടുവരാൻ പോസ്റ്റുമോർട്ടം ചെയ്തത് വെള്ളാപ്പള്ളിയുടെ അതിവിശ്വസ്തൻ; വെളിപ്പെടുത്തൽ പലതു വന്നിട്ടും ശാശ്വതീകാനന്ദയുടെ മരണത്തിൽ സത്യം ഇപ്പോഴും അജ്ഞാതം; സുഭാഷ് വാസുവും തുറന്നു വിടുന്നത് ആ പഴയ 'ശിവഗിരി ഭൂതത്തെ'

വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗൾഫ് യാത്രയ്ക്കിടെ ചിലതെല്ലാം സംഭവിച്ചു; നെറ്റിയിലെ മുറിവിനെ മൃതദേഹം കമ്പു കൊണ്ട് കുത്തി കരയ്ക്ക് അടുപ്പിച്ചപ്പോൾ ഉണ്ടായ മുറിവെന്ന് വരുത്തി തീർത്തതിലും ദുരൂഹത കണ്ടത് പ്രകാശാനന്ദ സ്വാമി; ജലസമാധി തിയറി കൊണ്ടുവരാൻ പോസ്റ്റുമോർട്ടം ചെയ്തത് വെള്ളാപ്പള്ളിയുടെ അതിവിശ്വസ്തൻ; വെളിപ്പെടുത്തൽ പലതു വന്നിട്ടും ശാശ്വതീകാനന്ദയുടെ മരണത്തിൽ സത്യം ഇപ്പോഴും അജ്ഞാതം; സുഭാഷ് വാസുവും തുറന്നു വിടുന്നത് ആ പഴയ 'ശിവഗിരി ഭൂതത്തെ'

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ ഇപ്പോഴും ബാക്കി. സ്വാമിയുടെ രണ്ട് സഹായികളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത് കേസിലെ സുപ്രധാന വഴിത്തിരിവാകുമോ എന്ന് കണ്ടറിയണം. 2002 ജൂലൈ ഒന്നിന് ആലുവ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ശാശ്വതീകാന്ദയുടെ മുങ്ങി മരണം. എന്നും വിവാദങ്ങൾക്കൊപ്പമായിരുന്ന ശാശ്വതീകാനന്ദയെ മരണത്തിലും വിവാദം വിടാതെ പിന്തുടരുകയായിരുന്നു. ഇപ്പോഴിതാ എസ് എൻ ഡി പി നേതാവായിരുന്ന സുഭാഷ് വാസുവും വെള്ളാപ്പള്ളി നടേശനുമായി തെറ്റി ശാശ്വതീകാനന്ദയുടെ മരണം ചർച്ചകളിലെത്തിക്കുന്നു. വെള്ളാപ്പള്ളി കുടുംബത്തിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സുഭാഷ് വാസു ആരോപിക്കുമ്പോൾ ചർച്ചയാകുന്നത് ആലുവയിലെ മുങ്ങി മരണമാണ്. ജലസമാധിയെന്ന് വെള്ളാപ്പള്ളിയും കൂട്ടരും വിളിച്ച മരണം കൊലപാതകമെന്ന സംശയം ആളിക്കത്തിക്കുന്നതാണ് സുഭാഷ് വാസുവിന്റെ വെളിപ്പെടുത്തൽ.

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്ന് ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ തുറന്നു പറഞ്ഞിരുന്നു. മൃതദേഹം കണ്ടപ്പോൾതന്നെ സ്വാഭാവിക മരണമല്ലെന്ന് മനസിലായെന്ന് അദ്ദേഹം പറഞ്ഞത് ഏറെ വിവാദമായിരുന്നു. ശാശ്വതീകാനന്ദയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപ്പോൾ ഉണ്ടായ മുറിവാണ് അതെന്നാണ് തന്നോട് പറഞ്ഞത്. എന്നാൽ മുറിവ് അങ്ങനെ ഉണ്ടായതല്ലെന്ന് ഉറപ്പുണ്ട്. നീന്തൽ അറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്നും സ്വാമി പ്രകാശാനന്ദ ചോദിച്ചു. ശാശ്വതീകാനന്ദ മരിച്ചതിനു പിന്നാലെ ഇതെല്ലാം താൻ പറഞ്ഞതാണെന്നും തനിക്ക് ആരെയും പേടിയില്ലെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞിരുന്നു.

കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് തനിക്ക് അറിയില്ല. വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗൾഫ് യാത്രയ്ക്കിടെ ചിലതെല്ലാം സംഭവിച്ചുവെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി സ്വാമി പ്രകാശാനന്ദ ആരോപിച്ചിരുന്നു. സ്വാമിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണ് മരണം സംബന്ധിച്ച ചർച്ച മുമ്പ് ഉയർന്നത്. അത് എങ്ങനെയോ തണുത്തു. അതിന് ശേഷമാണ് സുഭാഷ് വാസുവും വെള്ളാപ്പള്ളി കുടുംബത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ ഡോക്ടർ സോമനാണ് സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്. ഇതിലും ദുരൂഹത കാണുന്നവരുണ്ട്.

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം എന്നനിലയിൽതന്നെ അന്വേഷിക്കണമെന്ന് എൻ.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റ് സി.കെ വിദ്യാസാഗറും ആവശ്യപ്പെട്ടിരുന്നു. യോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത വേണമെന്ന് ശാശ്വതീകാനന്ദ നിർദ്ദേശിച്ചിരുന്നു. സുതാര്യതയില്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ശാശ്വതീകാനന്ദ മരിച്ച ദിവസം അദ്ദേഹത്തിന്റെ സഹായി സാബു വർക്കലയിലേക്ക് പോയതിൽ ദുരൂഹതമുണ്ട്. സാബുവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാത്തതും ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ശ്രീനാരായണ ദർശനത്തെ മാനവികമായ രീതിയിൽ വ്യാഖ്യാനിച്ച് മനുഷ്യനും മതവും തമ്മിലുള്ള അകലം സുനിശ്ചിതമായി നിരീക്ഷിച്ചിരുന്ന ആളായിരുന്നു സ്വാമി ശാശ്വതീകാനന്ദ. മതത്തിന്റെ കെട്ടുപാടുകളിൽ നിന്ന് ശ്രീനാരായണ ദർശനത്തെ മാനവികതയുടെ ദർശനമായി മാറ്റാൻ അദ്ദേഹം ശ്രമിച്ചു. ശ്രീനാരായണ ദർശനത്തിൽ അഗാധപാണ്ഡിത്യമുള്ള ശാശ്വതികാനന്ദ ഈ വിഷയത്തിൽ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു. ആറാം വയസിൽ അന്തേവാസിയായി ശിവഗിരിയിലെത്തിയ തിരുവനന്തപുരം മണക്കാട് സ്വദേശി ശശിധരൻ പിന്നീട് ശ്രീനാരായണ ദർശനങ്ങളിൽ ആകൃഷ്ടനായി സ്വാമി ശാശ്വതികാനന്ദയായി. പൂർവാശ്രമത്തിൽ ശശി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്വാമി ശാശ്വതികാനന്ദ 1952-ൽ തിരുവനന്തപുരത്തെ മണക്കാട്ട് പഴഞ്ചിറ കാരിക്കര ചെല്ലപ്പന്റെയും വർക്കല സ്വദേശിനി കൗസല്യയുടെയും മകനായി ജനിച്ചു.

പിതൃസഹോദരൻ സ്വാമി കുമാരാനന്ദയോടൊപ്പമാണ് അദ്ദേഹം ശിവഗിരിയിലെത്തുന്നത്. വർക്കല എസ് എൻ സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം നേടിയ സ്വാമി എസ് എൻ കോളജിലാണ് ബിരുദ പഠനം നടത്തിയത്. അതിനുശേഷം ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ വേദപഠനത്തിന് ചേർന്ന് പഠിച്ച അദ്ദേഹം പഠനാനന്തരം 1977ൽ സ്വാമി ബ്രഹ്മാനന്ദയിൽ നിന്ന് സന്ന്യാസം സ്വീകരിച്ചു. തുടർന്ന് സ്വാമി ശാശ്വതികാനന്ദ ശിവഗിരി ധർമ്മസംഘം ബോർഡംഗമായി. 1979ൽ ശിവഗിരിയുടെ ഭരണം അട്ടിമറിയിലൂടെ സ്വാമി ഗീതാനന്ദയ്ക്ക് നേടിക്കൊടുത്ത സ്വാമി ശാശ്വതികാനന്ദ പിന്നീട് ചവട്ടിക്കയറിയത് വളർച്ചയുടെ കൊടുമുടിയായിരുന്നു. 1984-ലെ തെരഞ്ഞെടുപ്പിലാണ് സ്വാമി ശാശ്വതികാനന്ദ ശിവഗിരിമഠത്തിന്റെ നേതൃസ്ഥാനത്തെത്തുന്നത്.

അന്നത്തെ ജനറൽ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദയുമായി അകന്നതിനെ തുടർന്ന് സ്വാമി ശാശ്വതികാനന്ദ വിവാദങ്ങളുടെ കയത്തിൽ വീണു. പിന്നീട് വെള്ളാപ്പള്ളി നടേശനെ മുൻനിർത്തി ശാശ്വതീകാന്ദ സമുദായത്തിൽ പിടിമുറുക്കി. ഇതിനിടെയാണ് മുങ്ങി മരണം. ഇതിന് പിന്നിൽ വെള്ളാപ്പള്ളിയുടെ പങ്ക് പലതലത്തിൽ ഉയർന്നു. എന്നാൽ തെളിവുകളൊന്നും ആർക്കും ശാസ്ത്രീയമായി നൽകാനായില്ല.

കൊലപാതകം തന്നെന്ന് പ്രിയന്റെ കൂട്ടുപ്രതിയുടെ വെളിപ്പെടുത്തൽ

ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദ സ്വാമിയുടേത ുകൊലപാതകം തന്നെയെന്ന് വെളിപ്പെടുത്തലുമായി കൈരളി ടിവി വീണ്ടും രംഗത്തുവന്നതും ചർച്ചയായി. വാടകക്കൊലയാളിയാ പ്രിയൻ ആണ് ശാശ്വതികാനന്ദ സ്വാമിയെ കൊന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയുമാണ് കൊലപാതകത്തിന് പിന്നിലെന്നും കൈരളി ടീവിയിൽ വെളിപ്പെടുത്തൽ എത്തിയിരുന്നു. പ്രിയന്റെ കൂട്ടുപ്രതിയായിരുന്ന സജീഷ് ആണ് കൈരളിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പുതിയ തലം നൽകുന്നതാണ് സുഭാഷ് വാസുവിന്റെ തുറന്നു പറച്ചിൽ.

ശാശ്വതികാനന്ദയെ കൊല്ലാൻ പ്രവീൺ കൂട്ടുനിന്നുവെന്നും സജീഷ് കൈരളിയോട് വെളിപ്പെടുത്തിയിരുന്നു. സ്വാമിയുടെ കൊലപാതകം പുറത്തറിയാതിരിക്കാനാണ് പ്രവീണിനെ കൊന്നത്. ഏത് നിമിഷവും താനും കൊല്ലപ്പെട്ടേക്കാം. അതുകൊണ്ടാണ് ഇക്കാര്യം പുറത്ത പറയുന്നത് എന്നും സജീഷ് പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വളരെ നിർണായകമായ വെളിപ്പെടുത്തലാണ് പുറത്തു വന്നത്. വെള്ളാപ്പള്ളി നടേശന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് പ്രിയനാണ് ശാശ്വതീകാന്ദയെ വധിച്ചത് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ്് പ്രവീൺ വധക്കേസിൽ പ്രിയന്റെ കൂട്ടുപ്രതിയായ സജീഷ് നടത്തിയത്. ശാശ്വതീകാനന്ദയെ വധിച്ച ക്വട്ടേഷൻ സംഘത്തിൽ പ്രിയനൊപ്പം പ്രവീണും ഉണ്ടായിരുന്നുവെന്നും സജീഷ് പറഞ്ഞു.

ശാശ്വതീകാനന്ദയെ പുഴക്കരയിലേക്ക് എത്തിച്ചത് സ്വാമിയുടെ അടുത്ത സഹായി ആയിരുന്നുവെന്ന് പ്രിയൻ തന്നോട് പറഞ്ഞതായി സജീഷ് വെളിപ്പെടുത്തിയിരുന്നു. വെള്ളാപ്പള്ളി നടേശന്റെയും തുഷാർ വെള്ളാപ്പള്ളിയുടേയും ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തിയ കൊലപാതകത്തെക്കുറിച്ച് പ്രവീൺ ചിലരോട് തുറന്നു പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് പ്രവീണിനെ വക വരുത്താൻ പ്രിയൻ തീരുമാനിച്ചത്. അതേസമയം തന്നെയായിരുന്നു പ്രവീണിനെ വധിക്കാൻ ഡിവൈഎസ്‌പി ഷാജിയുടെ ക്വട്ടേഷനും വന്നതെന്നും സജീഷ് പറഞ്ഞു.

ഇതേസമയത്താണ് പ്രവീണിനെ വധിക്കാൻ കൂടെ നിൽക്കാൻ ആവശ്യപ്പെട്ട് പ്രിയൻ തന്നെ സമീപിച്ചതെന്നും സജീഷ് പറയുന്നു. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും പ്രിയൻ തന്നോട് തുറന്ന് പറഞ്ഞതെന്നും സജീഷ് വെളിപ്പെടുത്തി. വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും ഒത്താശ പ്രകാരമാണ് പ്രവീണിനെ വധിച്ചതെന്നും സജീഷ് പറയുന്നു. പ്രതിഫലമായി 10 ലക്ഷം രൂപ വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് വാങ്ങി തരാമെന്ന് പ്രിയൻ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഒരു പൈസ പോലും തനിക്ക് തന്നിട്ടില്ലെന്നും സജീഷ് വെളിപ്പെടുത്തി. വെള്ളാപ്പള്ളിക്ക് സംരക്ഷണം നൽകുന്നത് പ്രിയന്റെ ഗുണ്ടകൾ ആണെന്നും സജീഷ് പറയുന്നു.

സ്വാമിയെയും പ്രവീണിനെയും ഇല്ലാതാക്കിയപോലെ തന്നെയും ഇല്ലാതാക്കുമോ എന്ന് ഭയം ഉള്ളതായും സജീഷ് പറഞ്ഞിരുന്നു. 2005 ഫെബ്രവരി 15 നാണ് പ്രവീൺ കൊല്ലപ്പെടുന്നത്. കൊലപാതകം നടന്ന് 9 വർഷത്തോളം ഒളിവിലായിരുന്ന സജീഷ് കഴിഞ്ഞ വർഷം വടകരയിൽ വച്ചാണ് പിടിയിലാകുന്നത്. പിന്നീട് ജയിലിലുമായി.

ശാശ്വതീകാനന്ദയുടെ കൂട്ടുപ്രതിയും മുങ്ങി മരിച്ചു

സ്വാമി ശാശ്വതീകാനന്ദ ഒന്നാം പ്രതിയായിരുന്ന വധശ്രമക്കേസിൽ കൂട്ടുപ്രതിയായ വൈദികന്റെ മുങ്ങിമരണത്തിലും ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ശാശ്വതീകാനന്ദയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വൈദികന്റെ മരണവും അന്ന് വിവാദമായത്. വർക്കല സ്വദേശി വി. രാധാകൃഷ്ണനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴാം പ്രതിയായിരുന്ന ഫാദർ കെ.വി വർക്കിയുടെ മുങ്ങി മരണമാണ് ചർച്ചയായത്.

സ്വാമി പെരിയാറ്റിൽ മുങ്ങിമരിച്ചപ്പോൾ ഫാദർ കെ വി വർക്കി രണ്ടുവർഷത്തിനുശേഷം ജൂലൈയിൽ പമ്പയാറ്റിലാണ് മുങ്ങിമരിച്ചത്. തന്റെ മരണം അടുത്തതായി ഫാദർ കെവി വർക്കി സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. 2002 ലാണ് സ്വാമി ശാശ്വതീകാനന്ദ ആലുവാപ്പുഴയിൽ മുങ്ങി മരിച്ചത്. രണ്ടു വർഷങ്ങൾക്ക് ശേഷം 2004 ജൂലൈയിലാണ് ഫാദർ കെ.വി. വർക്കിയെ പമ്പാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടുപേർക്കും സംഭവിച്ചത് സ്വഭാവിക മരണമാണെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, വധശ്രമക്കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2007 മെയ് 30ന് കണ്ടെത്തിയപ്പോഴേക്കും പ്രതികളായ സ്വാമി ശാശ്വതീകാനന്ദനയും ഫാദർ വർക്കി കറുകയിലും മുങ്ങിമരിച്ചിരുന്നു.

വർക്കല സ്വദേശി വി രാധാകൃഷ്ണനെ 1992 ഡിസംബറിലാണ് ചിലർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. ശിവഗിരിയിൽ സ്വാമി ശാശ്വതീകാനന്ദയുടെ നേതൃത്വത്തിൽ നടക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് പ്രതിയോഗി എന്ന പേരിൽ ഒരു പുസ്തകം എഴുതിയതാണ് തട്ടിക്കൊണ്ടുപോകലിനും വധശ്രമത്തിനും കാരണമെന്നാണ് രാധാകൃഷ്ണന്റെ പരാതി. ഈ കേസിൽ സ്വാമി ശാശ്വതീകാനന്ദ ഒന്നാം പ്രതിയും എറണാകുളത്ത് വൈദീകനായിരുന്ന വർക്കി കറുകയിൽ എഴാം പ്രതിയുമായിരുന്നു. കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് എട്ടു പേർക്കെതിരെയാണ് കുറ്റപത്രം നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP