Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായിക്കെതിരെ പോർവിളിയുമായി സെൻകുമാർ; ഇനി പൊലീസിൽ രഹസ്യമൊന്നുമില്ല; എല്ലാം വിവരാവകാശത്തിന്റെ പരിധിയിൽ; ഇരുമ്പുമറ നീക്കി ഡിജിപിയുടെ വിവാദ ഉത്തരവ്; ടോപ് സീക്രട്ട് സെക്ഷനിലെ രേഖകൾ ബീനാകുമാരി പുറത്ത് നൽകേണ്ടി വരും; വിവാദ ഉത്തരവ് സർക്കാർ റദ്ദാക്കിയേക്കും

പിണറായിക്കെതിരെ പോർവിളിയുമായി സെൻകുമാർ; ഇനി പൊലീസിൽ രഹസ്യമൊന്നുമില്ല; എല്ലാം വിവരാവകാശത്തിന്റെ പരിധിയിൽ; ഇരുമ്പുമറ നീക്കി ഡിജിപിയുടെ വിവാദ ഉത്തരവ്; ടോപ് സീക്രട്ട് സെക്ഷനിലെ രേഖകൾ ബീനാകുമാരി പുറത്ത് നൽകേണ്ടി വരും; വിവാദ ഉത്തരവ് സർക്കാർ റദ്ദാക്കിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിനെ വെല്ലുവിളിച്ച് വീണ്ടും പൊലീസ് മേധാവി ടിപി സെൻകുമാർ. പൊലീസ് ആസ്ഥാനത്തെ രഹസ്യങ്ങളുടെ കലവറ പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുകയാണ് പൊലീസ് മേധാവി. പൊലീസിൽ ഇനി രഹസ്യങ്ങൾ വേണ്ടെന്നും എല്ലാം വിവരാവകാശ പ്രകാരം പൊതു ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ഡിജിപി സെൻകുമാർ ഉത്തരവിട്ടു. ഫലത്തിൽ സംസ്ഥാന സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് ഡിജിപി. ഈ ഉത്തരവ് ഉടൻ തന്നെ സർക്കാർ റദ്ദാക്കുമെന്നാണ് സൂചന.

പൊലീസിലെ ടി സെക്ഷനെന്നാൽ ടോപ് സീക്രട്ട് എന്നാണ് വയ്പ്. ഈ വിഭാഗത്തിലെ രേഖകളൊന്നും വിവരാവകാശ പ്രകാരം ലഭ്യമാകില്ല. ഈ സാഹചര്യത്തിലാണ് സെൻകുമാറിന്റെ ഇടപെടൽ. നേരത്തെ ഈ സെക്ഷനിലെ ജൂനിയർ സൂപ്രണ്ടായ ബീനാ കുമാരിയെ സെൻകുമാർ മാറ്റിയത് വൻ വിവാദമായിരുന്നു. ഇത് സർക്കാർ ഇടപെട്ട് റദ്ദാക്കി. ഇതിന് ശേഷമാണ് ടി സെക്ഷൻ രഹസ്യ സ്വഭാവം പോലും സെൻകുമാർ ഇല്ലാതാക്കുന്നത്. നേരത്തെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സെൻകുമാറിനെ മാറ്റിയതിന് ശേഷം ചില വിവരാവകാശങ്ങൾ ടി സെക്ഷനുമായി ബന്ധപ്പെട്ട് ചിലർ ചോദിച്ചിരുന്നു. ഇത് നിഷേധിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമെന്നോണമാണ് ബീനാകുമാരിയെ സെൻകുമാർ മാറ്റിയതെന്നായിരുന്നു പരാതി. ഇതാണ് സർക്കാർ റദ്ദാക്കിയത്. ഈ സാഹചര്യത്തിലാണ് ബീനാകുമാരിയുടെ സെക്ഷന്റെ രഹസ്യ സ്വഭാവം സെൻകുമാർ ഇല്ലാതാക്കുന്നത്. മംഗളം ടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

മനുഷ്യാവകാശ ധ്വംസനങ്ങളും അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും ഉൾപ്പെട്ട വിവരങ്ങൾ കൈമാറണമെന്നാണ് ആവശ്യം. പൊലീസ് ആസ്ഥാനത്തെ എല്ലാ വിഭാഗങ്ങളും ഉത്തരവ് നടപ്പാക്കണം. പ്രത്യേകിച്ച് ടി വിഭാഗമെന്നാണ് ഉത്തരവ് വിശദീകരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരങ്ങൾ ടി സെക്ഷനും കൈമാറണം. ഇത് ചീഫ് ഇൻഫർമേഷൻ കമ്മീഷണറേയും അറിയിക്കണം. ഇത്തരത്തിൽ ആരെങ്കിലും വിവരം അറിയാൻ വിസമതം പ്രകടിപ്പിച്ചാൽ ഡിജിപിയെ ബന്ധപ്പെട്ട വിവരാവകാശ ഓഫീസർ അറിയിക്കണം. പൊലീസ് ആസ്ഥാനത്തെ എല്ലാ സെക്ഷനും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുമെന്നും ഉത്തരവ് വിശദീകരിക്കുന്നു. 2009ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഈ നിർദ്ദേശം. വ്യാഴാഴ്ചയാണ് വിവാദ ഉത്തരവ് സെൻകുമാർ പുറത്തിറക്കിയത്.

എഡിജിപി ടോമിൻ തച്ചങ്കരി അടക്കമുള്ളവരുടെ അറിവില്ലാതെയാണ് ഈ ഉത്തരവ് അതീവ രഹസ്യമായി സെൻകുമാർ ഇറക്കിയതെന്നാണ് സൂചന. ഉത്തരവിൽ സെൻകുമാർ തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്. പഴയ ഉത്തരവുകളെല്ലാം വ്യക്തമായി ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഇതിനെ വിവരാവകാശ പ്രവർത്തകർ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാൽ സർക്കാർ കടുത്ത അമർഷത്തിലാണ്. പൊലീസിലെ ടോപ് സീക്രട്ട് സെക്ഷന് ചില പ്രത്യേക അവകാശങ്ങൾ ഉണ്ട്. പൊലീസിന്റെ ഭാഗമായ എല്ലാ രഹസ്യങ്ങളും പുറത്തു പറയാൻ പാടില്ല. ഈ സാഹചര്യത്തിൽ മുമ്പ് സെൻകുമാർ പുറത്തിറക്കിയ ഉത്തരവുകളുടെ ഗതി ഇതിനും വരും. സർക്കാർ ഉടൻ ഇത് റദ്ദാക്കും. എന്നാൽ ഇങ്ങനെ സർക്കാർ ഉത്തരവ് റദ്ദാക്കിയാൽ വിവരാവകാശ പ്രവർത്തകർ നിയമ പോരാട്ടത്തിനും ഇറങ്ങും. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്യും. അതിന് സാഹചര്യമൊരുക്കാനാണ് ഉത്തരവെന്ന് സർക്കാരും തിരിച്ചറിയുന്നുണ്ട്. അതിനാൽ നിയമോപദേശത്തിന് ശേഷം മാത്രമേ ഉത്തരവ് റദ്ദാക്കൂവെന്നാണ് സൂചന. 

കേരള പൊലീസിലെ ഏറ്റവും സുപ്രധാനമായ ഓഫിസ് വിഭാഗമാണ് ടി ബ്രാഞ്ച് പൊലീസിലെ രഹസ്യ രേഖകൾ കൈകാര്യം ചെയ്യുന്ന മേഖല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടി ബ്രാഞ്ചും അവിടത്തെ ജൂനിയർ സൂപ്രണ്ട് വി എൻ ബീനാ കുമാരിയും വാർത്തകളിൽ നിറഞ്ഞത് സെൻകുമാറിന്റെ ഉത്തരവിലൂടെയായിരുന്നു. പാലീസ് ആസ്ഥാനത്തെ അധികാര തർക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നു വിലയിരുത്തപ്പെടുന്നു. സർക്കാരിന്റെ പിന്തുണയുള്ള എഡിജിപി ടോമിൻ തച്ചങ്കരി സെൻകുമാറിനെ മറികടന്ന് പൊലീസ് ഭരണത്തിൽ പിടിമുറുക്കുന്നതായാണു സൂചന. സ്ഥലംമാറ്റിയിട്ടും ബീനാകുമാരി കസേര ഒഴിയാതിരുന്നത് തച്ചങ്കരിയുടെ നിർദ്ദേശപ്രകാരമായിരുന്നു. ഡിജിപിയും തച്ചങ്കരിയും തമ്മിൽ അടിപടിയുടെ വക്കിലെത്തുന്ന വാക്കേറ്റം പോലും ഉണ്ടായിക്കഴിഞ്ഞു. എന്തും ഏതും അവിടെ നടക്കാം. ഇതിലെല്ലാം സെൻകുമാറിനെ മാത്രമാണ് മുഖ്യമന്ത്രി ഓഫീസ് കുറ്റക്കാരനായി കാണുന്നത്. താൻ നിയമിച്ചതു കൊണ്ട് എഡിജിപിയെ സെൻകുമാർ അംഗീകരിക്കുന്നില്ല. ചർച്ചയ്ക്ക് എന്ന് പറഞ്ഞ് എല്ലാ സീമയും വിടുന്ന സംഭാഷണമാണ് സെൻകുമാർ നടത്തുന്നത്. തച്ചങ്കരിയോട് മോശമായി സംസാരിച്ചപ്പോൾ അദ്ദേഹവും തട്ടിക്കയറി. ഇത്തരം സാഹചര്യം ഉണ്ടാക്കുന്നത് സെൻകുമാറാണ്. പൊലീസ് ആസ്ഥാനത്തെ അച്ചടക്കം ഡിജിപി തന്നെ ഇല്ലാതാക്കുന്നു. ഇതൊന്നും ആരും ചെയ്യാൻ പാടില്ലെന്നാണ് സർക്കാർ പക്ഷം.

കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സെൻകുമാർ കസേരയിൽ വീണ്ടുമെത്തിയത്. ജനപിന്തുണയും മാധ്യമ സഹകരണവും ആവോളം ലഭിക്കുന്നുമുണ്ട്. എന്നാൽ ഇതിന്റെ മറവിൽ സർക്കാരിനെ അനുസരിക്കില്ലെന്ന നിലപാട് സെൻകുമാർ എടുക്കുന്നു. കഴിഞ്ഞ ഒൻപതിനാണു പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി കുമാരി ബീന അടക്കം നാലു ജൂനിയർ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി സെൻകുമാർ ഉത്തരവിട്ടത്. ഇതിൽ കുമാരി ബീനയ്ക്കു പകരം സി.എസ്.സജീവ് ചന്ദ്രനെയാണു നിയമിച്ചത്. എന്നാൽ അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചു. രണ്ടു മണിക്കൂറിനു ശേഷം മറ്റൊരു ജൂനിയർ സൂപ്രണ്ടിനെ അവിടെ നിയമിച്ചു. കുമാരി ബീനയെ പേരൂർക്കട എസ്എപി ക്യാംപിലേക്കും മാറ്റി. ഒരു ദിവസം രണ്ട് ഉത്തരവിലൂടെ നാലു ജൂനിയർ സൂപ്രണ്ടുമാരെയാണു സെൻകുമാർ മാറ്റിയത്. എന്നാൽ അടുത്ത ദിവസം തന്നെ കുമാരി ബീന സ്ഥലം മാറ്റത്തിനെതിരെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകി. പുറ്റിങ്ങൽ, ജിഷ കേസുകളുമായി ബന്ധപ്പെട്ട് ആരോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകൾ നൽകാത്തതിനാലാണു തന്നെ മാറ്റിയതെന്നായിരുന്നു ഇവരുടെ പരാതി.

തുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസ് സെൻകുമാറിനെ ബന്ധപ്പെട്ടു തൽക്കാലം ഉത്തരവു നടപ്പാക്കേണ്ടതില്ലെന്ന് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ബീനാകുമാരി ടി ബ്രാഞ്ചിൽ തുടർന്നു. അവർക്കൊപ്പം മാറ്റിയവർ പൊലീസ് ആസ്ഥാനത്തു റിപ്പോർട്ട് ചെയ്‌തെങ്കിലും പഴയ സ്ഥലത്തേക്കു മടങ്ങാനായിരുന്നു ഓഫിസ് മാനേജരുടെ നിർദ്ദേശം. അവരും പഴയ സ്ഥലങ്ങളിൽ ചുമതലയേറ്റു. ഇതിനിടെയാണ് ആദ്യ സ്ഥലംമാറ്റ ഉത്തരവിൽ ഉൾപ്പെട്ട രണ്ടു ജൂനിയർ സൂപ്രണ്ടുമാരെ പൊലീസ് ആസ്ഥാനത്തു നിയമിച്ച് ഉത്തരവായത്. സുരേഷ് കൃഷ്ണ, സതി കുമാർ എന്നിവരെ കെ, ആർ ബ്രാഞ്ചുകളിലാണു നിയമിച്ചത്. ഒന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ നോക്കുന്ന സെക്ഷൻ, മറ്റൊന്നു പൊലീസ് വാഹനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നോക്കുന്ന സെക്ഷൻ. മുഖ്യമന്ത്രിയോട് ചോദിക്കാതെയായിരുന്നു ഈ ഉത്തരവുകൾ. ഇതിനെ ഗൗരവത്തോടെ സർക്കാർ എടുത്തു.

രാവിലെ ഉത്തരവിറങ്ങിയതു നിമിഷങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. തുടർന്നു വൈകുന്നേരത്തോടെ സെൻകുമാർ ഒൻപതിനിറക്കിയ രണ്ടു സ്ഥലം മാറ്റ ഉത്തരവുകളും മരവിപ്പിച്ച് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ഉത്തരവിട്ടു. ഇതോടെ അതിനു ശേഷമുള്ള ഉത്തരവും മരവിച്ച സ്ഥിതിയിലായി. ബീനാ കുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവുകൾ മരവിപ്പിച്ചതെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP