Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പെരിയാറിന്റെ രൗദ്രഭാവത്തിൽ അകപ്പെട്ടപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളം പൂട്ടിയിട്ടത് ദിവസങ്ങളോളം; വെള്ളവും ചെളിയും മലമ്പാമ്പുമെത്തിയപ്പോൾ രംഗം ഭീതിജനകവുമായി; പുതിയ ലൈറ്റുകൾ സ്ഥാപിച്ച റൺവേയിൽ അവശേഷിക്കുന്നത് ചെറിയ പണികൾ മാത്രം; പൂർണമായും സൗരോർജമുപയോഗിക്കുന്നതും തുണയായി; വീണ്ടും ചിറക് വിരിക്കാൻ തയ്യാറായി കൊച്ചി വിമാനത്താവളം

പെരിയാറിന്റെ രൗദ്രഭാവത്തിൽ അകപ്പെട്ടപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളം പൂട്ടിയിട്ടത് ദിവസങ്ങളോളം; വെള്ളവും ചെളിയും മലമ്പാമ്പുമെത്തിയപ്പോൾ രംഗം ഭീതിജനകവുമായി; പുതിയ ലൈറ്റുകൾ സ്ഥാപിച്ച റൺവേയിൽ അവശേഷിക്കുന്നത് ചെറിയ പണികൾ മാത്രം; പൂർണമായും സൗരോർജമുപയോഗിക്കുന്നതും തുണയായി; വീണ്ടും ചിറക് വിരിക്കാൻ തയ്യാറായി കൊച്ചി വിമാനത്താവളം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരിയാറിലെ വെള്ളം ആലുവയെ മുഴുവൻ മുക്കി. നെടുമ്പാശ്ശേരിക്കും അതിൽ നിന്ന് ഒഴിഞ്ഞു മാറാനായില്ല. വിമാനത്തവാളത്തിലൂടേയും പെരിയാറിലെ വെള്ളം ഒഴുകി. ചെളി കയറി. മലപാമ്പുകളെത്തി. അങ്ങനെ വിമാനത്താവളത്തെ ഭീതിജനകമായ അവസ്ഥയിലേക്ക് തള്ളി വിടുകയായിരുന്നു പ്രളയം. എന്നാൽ ഈ വെല്ലുവിളികളെ അതിജീവിക്കാൻ നെടുമ്പാശ്ശേരിക്ക് വളരെ കുറച്ച് സമയമേ വേണ്ടി വരുള്ളൂ. നേരത്തെ പറഞ്ഞ അതേ സമയത്തിന് തന്നെ നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കും. വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തിൽ ഓഗസ്റ്റ് 26 ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സിയാൽ.

മലബാറിലേയും മധ്യകേരളത്തിലേയും യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നത് നെടുമ്പാശ്ശേരിയെയാണ്. പ്രവാസികൾക്കും വിമാനത്താവളം അടച്ചത് വലിയ തിരിച്ചടിയായി. കോയമ്പത്തൂരും തിരുവനന്തപുരത്തും വിമാനം ഇറങ്ങി വീട്ടിലേക്ക് വരികയാണ് പ്രവാസികൾ. വിസ തീർന്നിട്ടും വിമാനം ഇല്ലാത്തതിനാൽ കുടുങ്ങിയ മലയാളികളും ഉണ്ട്. താൽകാലിക പരിഹാരമായി വായുസേനാ വിമാനത്താവളത്തിൽ വിമാനം ഇറങ്ങി. എന്നാൽ ഇതൊന്നും ഗൾഫ് മോഹങ്ങളുമായി പറന്നുയരാൻ ആഗ്രഹിച്ച മലയാളിക്ക് മതിയാവുമായിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് സിയാൽ അതിവേഗം തിരിച്ചു വരുന്നത്. പ്രളയക്കെടുതിയിൽ പകച്ച് നിൽക്കാതെ പറന്നുയരാനുള്ള മലയാളിയുടെ മനസ്സ് കൂടിയാണ് നെടുമ്പാശ്ശേരിയിൽ സിയാൽ നിറയ്ക്കുന്നത്.

സിയാലിന്റെ കരുത്തിന്റെ തെളിവ് കൂടിയാണ് ഈ അതിവേഗ തരിച്ചു വരവ്. വിമാനത്താവളം മുഴുവൻ വെള്ളം കയറി അലങ്കോലമായിട്ടും ഒരാഴ്ചയ്ക്കുള്ള അന്താരാഷ്ട്ര പ്രൗഡി വീണ്ടെടുക്കാൻ ഒരുങ്ങുകയാണ് കേരളത്തിന്റെ വിജയ മാതൃക. വിമാനത്താവള ടെർമിനലിനുള്ളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറും പ്രവർത്തിച്ചാണ് മാലന്യങ്ങൾ അതിവേഗം മാറ്റുന്നത്. വെള്ളപ്പൊക്കം നശിപ്പിച്ചതെല്ലാം മാറ്റം. പകരം പുതിയവ വരും. അങ്ങനെ സിയാലിലെ മുഴുവൻ പേരും ഒത്തൊരുമയോടെ പ്രവർത്തിച്ച് പറഞ്ഞ ദിവസം തന്നെ വിമാനത്താവളം തുറക്കാനാണ് ശ്രമം.

റൺവേ, ടാക്‌സ് വേ, പാർക്കിങ് ബേ എന്നിവിടങ്ങളിൽ നിന്ന് വെള്ളം പൂർണ്ണമായി നീങ്ങിയെന്ന് കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. റൺവേയിൽ ചെറിയരീതിയിൽ അറ്റകുറ്റപണികൾ നടത്തേണ്ടതുണ്ട്. രണ്ടു ദിവസത്തിനുള്ള അത് പൂർത്തിയാക്കും. റൺവേയിലുണ്ടായിരുന്ന ലൈറ്റുകളെല്ലാം അഴിച്ച് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം പുനഃസ്ഥാപിച്ചിട്ടുണ്ട്. ചുറ്റുമതിലിന്റെ പുനർനിർമ്മാണവും നടത്തും. ഇതിന്റെ പണികളെല്ലാം നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ടെന്നും സിയാൽ അറിയിച്ചു. അടിയന്തര ആവശ്യങ്ങളിൽ വിളിക്കുന്നതിന് സിയാൽ മൂന്നു ടെലിഫോൺ നമ്പറുകൾ ക്രമീകരിച്ചിട്ടുണ്ട്. നമ്പറുകൾ- +919072604004, +919072604006, +919072604007, +919072604008

ഏകദേശം 2600 മീറ്റർ മതിലാണു പ്രളയത്തിൽ തകർന്നത്. പുനർനിർമ്മാണം ആരംഭിച്ചു കഴിഞ്ഞതായും സിയാൽ അറിയിച്ചു. നിലവിൽ വില്ലിങ്ഡൻ ഐലൻഡിലെ കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്നാണ് ആഭ്യന്തര യാത്രാവിമാന സർവീസുകൾ നടത്തുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) ലോകത്തിലെ പ്രഥമ സമ്പൂർണ സൗരോർജ വിമാനത്താവളമാണ്. അതുകൊണ്ട് തന്നെ നെടുമ്പാശ്ശേരിയിലെ വൈദ്യുത കണക്ഷൻ കെ എസ് ഇ ബി ശരിയാക്കും വരെ കാത്തിരിക്കേണ്ട അവസ്ഥ സിയാലിനുണ്ടായില്ല. സ്വന്തംകാലിൽ നിന്നതിനാൽ വൈദ്യുതി കണക്ഷന് അതിവേഗം എത്തി. അതുകൊണ്ട് തന്നെ അതിവേഗം വെള്ളമൊഴിവാക്കി ആധുനിക സൗകര്യങ്ങളുപയോഗിച്ച് ശുചീകരണത്തിന് സിയാലിന് കഴിഞ്ഞു.

കാർഗോ കോംപ്ലക്‌സിന് സമീപം 45 ഏക്കറിൽ വിന്യസിച്ചിട്ടുള്ള 46,150 സോളാർ പാനലുകളിലൂടെയാണ് കൊച്ചി വിമാനത്താവളത്തിന് വൈദ്യുതി നൽകുന്നത്. വിമാനത്താവളത്തിന്റെ ഒരു ദിവസ ഉപയോഗത്തിന് അരലക്ഷം യൂണിറ്റോളം വൈദ്യുതി ആവശ്യമാണ്. 12 മെഗാവാട്ട് വൈദ്യുതി പ്ലാന്റ് പ്രവർത്തനം തുടങ്ങിയതോടെ പ്രതിദിനം 52,000 യൂണിറ്റ് വൈദ്യുതി സിയാലിന് ലഭ്യമായിരുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം എട്ട് കോടി യാത്രക്കാരെ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രവർത്തനം തുടഹ്ങി പത്തൊമ്പത് സാമ്പത്തിക വർഷങ്ങൾ പിന്നിടുമ്പോൾ പ്രതിവർഷം ഒരുകോടിയിലധികം പേർ യാത്രചെയ്യുന്ന, കേരളത്തിലെ ഏക വിമാനത്താവളമെന്ന നേട്ടത്തിലേയ്ക്ക് സിയാൽ ഉയർന്നു. അതുകൊണ്ട് തന്നെ പ്രതിസന്ധി ഘട്ടത്തിൽ അതിവേഗം ഉയർത്തെഴുന്നേൽക്കേണ്ടത് നെടുമ്പാശ്ശേരിക്ക് അനിവാര്യതയുമായിരുന്നു,

1999 ജൂൺ പത്തിനാണ് നെടുമ്പാശ്ശേരിയിൽ ആദ്യ വിമാനമിറങ്ങിയത്. ആദ്യ സാമ്പത്തിക വർഷത്തിൽ (2000 മാർച്ച് വരെ) 4.95 ലക്ഷം പേർ സിയാൽ വഴി യാത്രചെയ്തു. വിമാനങ്ങളുടെ മൊത്തം ടേക് ഓഫ്-ലാൻഡിങ് എണ്ണം 6473 ആയിരുന്നു. ആദ്യത്തെ പൂർണ സാമ്പത്തിക വർഷമായ 2001-02-ൽ യാത്രക്കാരുടെ എണ്ണം 7.72 ലക്ഷമായി ഉയർന്നു. ഇതിൽ 4.57 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരായിരുന്നു. 2002-03-ൽ യാത്രക്കാരുടെ എണ്ണം ആദ്യമായി 10 ലക്ഷം കടന്നു. 2006-07-ആകുമ്പോഴേക്ക് പ്രതിവർഷം കാൽക്കോടി യാത്രക്കാരുമായി സിയാൽ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി മാറി.

ആദ്യ സാമ്പത്തികവർഷം ഒഴികെ, തുടർന്നുള്ള എല്ലാ വർഷങ്ങളിലും രാജ്യാന്തര യാത്രക്കാരായിരുന്നു മുന്നിൽ. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ നാലാം സ്ഥാനവും സിയാലിന് നേടാനായി. മൊത്തം യാത്രക്കാരുടെ എണ്ണം ഒരു കോടി പിന്നിടാൻ ഏഴ് പൂർണ സാമ്പത്തിക വർഷവും ഒരു അർധ സാമ്പത്തിക വർഷവും വേണ്ടിവന്നു. പിന്നീട് മൂന്ന് വർഷങ്ങൾ കൊണ്ട് അടുത്ത ഒരു കോടി യാത്രക്കാർ എന്ന നേട്ടത്തിലെത്തി. 2006-07 മുതൽ 2009-10 വരെ 1.64 കോടി യാത്രക്കാരായിരുന്നു സിയാൽ വഴി പറന്നത്. തുടർന്ന് ഒരു കോടി പിന്നിടാൻ രണ്ടര സാമ്പത്തിക വർഷം മതിയായി. 2013-14 -ൽ ഒരു സാമ്പത്തിക വർഷത്തിലെ യാത്രക്കാരുടെ എണ്ണം ആദ്യമായി 50 ലക്ഷം പിന്നിട്ടു. തുടർന്നുള്ള രണ്ടുഘട്ടങ്ങളിൽ ഒന്നരവർഷം കൊണ്ടാണ് ഒരുകോടി യാത്രക്കാർ സിയാലിലെത്തിയത്. 2013-14-ൽ 64.12 ലക്ഷം പേരും 2014-15-ൽ 77.57 ലക്ഷം പേരും 22016-17-ൽ 89.41 ലക്ഷം പേരും സിയാൽ വഴി യാത്രചെയ്തു. 2017-18 മാർച്ച് 28 ന് ആ സാമ്പത്തികവർഷം മാത്രം സിയാൽ കൈകാര്യം ചെയ്ത യാത്രക്കാരുടെ എണ്ണം ഒരു കോടി തികഞ്ഞു.

2017-18-ൽ മാത്രം സിയാൽ വഴി യാത്രചെയ്തത് 1.01 കോടി യാത്രക്കാരാണ്. ഇതിൽ 52.35 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരാണ്. 48.89 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും. 1999-2000 മുതൽ 2017-18 വരെ യാത്രക്കാരുടെ എണ്ണത്തിൽ ഏറെക്കുറെ സ്ഥിരതയ്യാർന്ന വളർച്ചയാണ് സിയാലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്തം യാത്ര ചെയ്ത 7,37,25,036 പേരിൽ 4,17,80,106 പേർ രാജ്യാന്തരയാത്രക്കാരാണ്. 3,19,44,930 പേർ ആഭ്യന്തര യാത്രക്കാരും. ഇതുവരെ 6,65,178 തവണ വിമാനങ്ങൾ വന്നുപോയി. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ദേശീയ ശരാശരിയേക്കാൾ സിയാൽ വളർച്ചാ നിരക്ക് പ്രകടിപ്പിക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP