Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊടി സുനിയെയും കൂട്ടരെയും മുടക്കോഴി മലയിൽ വച്ച് സാഹസികമായി പിടിച്ച സമർത്ഥൻ; പി മോഹനന് വിലങ്ങു വച്ചപ്പോൾ സിപിഎമ്മിന്റെ ശത്രുവായി; രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതിരിക്കാൻ എൻഐഎയിലേക്ക് ചേക്കേറി; ഐസിസിന്റെ കേരള വേരുകൾ അറുത്തെടുത്ത് താരമായ മലയാളി ഉദ്യോഗസ്ഥൻ ഷൗക്കത്തലിയെ അറിയാം..

കൊടി സുനിയെയും കൂട്ടരെയും മുടക്കോഴി മലയിൽ വച്ച് സാഹസികമായി പിടിച്ച സമർത്ഥൻ; പി മോഹനന് വിലങ്ങു വച്ചപ്പോൾ സിപിഎമ്മിന്റെ ശത്രുവായി; രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതിരിക്കാൻ എൻഐഎയിലേക്ക് ചേക്കേറി; ഐസിസിന്റെ കേരള വേരുകൾ അറുത്തെടുത്ത് താരമായ മലയാളി ഉദ്യോഗസ്ഥൻ ഷൗക്കത്തലിയെ അറിയാം..

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഐസിസിന്റെ കേരളത്തിലെ വേരുകൾ കണ്ടെത്തിയത് മലയാളിയും എൻഐഎ ഉദ്യോഗസ്ഥനുമായ എ പി ഷൗക്കത്തലി. ഐസിസിന്റെ മലയാളി ഗ്രൂപ്പുകളിൽ തുമ്പുണ്ടാക്കിയത് തലശ്ശേരി ഡിവൈഎസ്‌പിയായിരുന്ന ഷൗക്കത്തലിയാണ്. കുറ്റാന്വേഷകനെന്ന നിലയിൽ ടിപി വധക്കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ ഷൗക്കത്തലിയുടെ കരുതലോടെയുള്ള നീക്കമാണ് കനകമലയിലെ ഐസിസ് ബന്ധം വെളിച്ചത്തു കൊണ്ടുവന്നതും അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചതും. കണ്ണൂരും മലബാറും നന്നായി അറിയാവുന്ന ഷൗക്കത്തലി വലയിൽ കുരുങ്ങിയ ഐസിസുകാർ വഴുതി പോകാതിരിക്കാൻ കൃത്യമായ മുൻകരുതലും എടുത്തിരുന്നു.

എട്ട് മാസങ്ങൾക്ക് മുൻപാണ് പിടിയിലായ ഐഎസ് അനുഭാവികൾ ടെലഗ്രാമിൽ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത്. സമീർ അലിയെന്ന വ്യാജപേരുള്ള കണ്ണൂർ സ്വദേശി മൻസീദായിരുന്നു സംഘത്തലവൻ. ഈ ഗ്രൂപ്പ് ശ്രദ്ധയിൽപ്പെട്ട എൻ.ഐ.എ തന്ത്രപൂർവ്വം അപേക്ഷ നൽകി പങ്കാളിയാവുകയായിരുന്നു. കേരളത്തിലെ ഇസ്ലാമിലെ തീവ്രസ്വഭാവം പുലർത്തുന്ന സംഘടനകളെയും ആളുകളെയും വ്യക്തമായ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ ഇത്തരക്കാരെ അടുത്തറിയാവുന്ന ഷൗക്കത്തലിയുടെ ഇടപെടലുകളിൽ സമീർ അലിയെന്ന മൻസീദായ്ക്ക് ഒരു സംശയവും തോന്നിയില്ല. അങ്ങനെയാണ് കനകമലയിലെ റെയ്ഡ് യാഥാർത്ഥ്യമായത്. മലയുടെ പ്രത്യേകതകൾ നന്നായി അറിയാവുന്ന ഷൗക്കത്തലി കരുതലോടെ മുന്നിൽ നിന്നപ്പോൾ തീവ്രവാദികൾക്ക് രക്ഷപ്പെടാൻ പഴുതുകളില്ലാതെയായി. കേരളാ പൊലീസിലെ മികച്ച അന്വേഷകനെന്ന് പേരെടുത്ത ഷൗക്കത്തലി, ടിപി വധക്കേസ് അന്വേഷണത്തിന് ശേഷമാണ് എൻഐഎയിൽ എത്തിയത്.

1995 കേരളാ പൊലീസ് എസ്.ഐ. ബാച്ചിൽ ഒന്നാം റാങ്കുകാരനാണ് എ.പി. ഷൗക്കത്തലി. കുറ്റാന്വേഷണത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും പരിശീലനം നേടിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കുടുക്കാനുള്ള തന്ത്രങ്ങൾ ഷൗക്കത്തിലിക്ക് വശമുണ്ട്. ഇത് തന്നെയാണ് കനകമലയിലും തെളിഞ്ഞു നിന്നത്. കേരള പൊലീസിൽ സീനിയർ ഡിവൈ.എസ്‌പി.യായ ഷൗക്കത്തലി അഡീഷണൽ സൂപ്രണ്ട് തസ്തികയിലാണ് എൻഐഎയിൽ എത്തിയത്. ഇതിനിടെയിൽ എസ് പിയായി സംസ്ഥാന സർക്കാർ പ്രെമോഷൻ നൽകി. ഇതോടെ എൻഐഎയിലും എസ് പിയായി. ഷൗക്കത്തലി നേരത്തെ ഐ.എസ്.ഐ.ടിയിൽ (ഇന്റേണൽ സെക്യൂരിറ്റി ഇൻവസ്റ്റിഗേഷൻ ടീം) ഡിവൈ.എസ്‌പിയായി പ്രവർത്തിച്ചിരുന്നു. അതിനുശേഷമാണു തലശേരി ഡിവൈ.എസ്‌പിയായത്.

2012 ജൂലൈ 14ന് മുടക്കോഴിമലയിൽ വച്ച് ടി.പി. വധക്കേസ്് കൊലയാളി സംഘാംഗങ്ങളെ സൈലന്റ് നൈറ്റ് ഓപ്പറേഷനിലൂടെ പിടികൂടിയതിൽ ഷൗക്കത്തലിയുടെ പങ്കു നിർണായകമാണ്. ടിപി കേസിൽ പ്രതികളെ പിടികൂടാനുള്ള ചുമതലയായിരുന്നു ഷൗക്കത്തലിക്കുണ്ടായിരുന്നത്. കൊടി സുനിയെയും സംഘത്തെയും മുടക്കോഴി മലയിൽ അർധരാത്രിയെത്തി സാഹസികമായി പിടികൂടിയത് ഷൗക്കത്തലിയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച വാൾ കിണറ്റിലിട്ട ലംബു പ്രദീപനെ കുടുക്കിയത്, കൊലയാളി സംഘാംഗമായ ടി.കെ. രജീഷിനെ തിരഞ്ഞ് മുംബൈയിലേക്കുള്ള യാത്ര, ടി.പി. കേസിൽ കോളിളക്കം സൃഷ്ടിച്ചുനടന്ന പി. മോഹനന്റെ അറസ്റ്റ് എന്നിവയും ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു ഷൗക്കത്തലി. അതുകൊണ്ട് തന്നെയാണ് കേരളാ പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എൻ ഐ എയിലേക്ക് പോകാൻ ഷൗക്കത്തലിയെ പ്രേരിപ്പിച്ചത്.

ടിപി കേസ് അന്വേഷണത്തോടെ സിപിഎമ്മിന്റെ കണ്ണിലെ കരടായി ഷൗക്കത്തലി. ഭരണം മാറിവന്നാൽ എന്താകും സംഭവിക്കുകയെന്ന് ഷൗക്കത്തലിക്ക് അറിയാമായിരുന്നു. ഇതുകൊണ്ട് കൂടിയാണ് കിട്ടിയ അവസരത്തിൽ ഡെപ്യൂട്ടേഷനുമായി എൻഐഎയിൽ എത്തിയത്. ടി.പി വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ ലിസ്റ്റിൽ വന്നതിന്റെ പേരിൽ പ്രമോഷൻ ഇടത് സർക്കാർ തടഞ്ഞത് വലിയ ചർച്ചയായിരുന്നു. രണ്ടരമാസക്കാലമായി തടഞ്ഞുവച്ചിരുന്ന പ്രമോഷൻ കഴിഞ്ഞ മാസമാണ് അംഗീകരിച്ചത്. ടി.പി വധക്കേസ് അന്വേഷിക്കുകയും സിപിഐ(എം) ഉന്നത നേതാക്കളുടെ പങ്ക് വെളിച്ചത്തുകൊണ്ടുവരികയും ചെയ്താണ് ഷൗക്കത്തലിയുടെ പ്രമോഷൻ നീണ്ടുപോയത്. എൻഐഎയിൽ എത്തിയതോടെ സാങ്കേതിക വിദ്യയിൽ കൂടുതൽ പ്രാവീണ്യവും നേടി. കേരളത്തിലെ ഐസിസ് വേരുകൾ കണ്ടെത്തേണ്ട ചുമതലയും വന്നു. മാദ്ധ്യമ റിപ്പോർട്ടുകളും മറ്റും പരിശോധിച്ച് കരുതലോടെ കാത്തിരുന്നു. അങ്ങനെയാണ് ഐസിസിന്റെ മലയാളം ഗ്രൂപ്പിലേക്ക് അന്വേഷണമെത്തിയത്. ആർക്കും സംശയം തോന്നാതെ നുഴഞ്ഞു കയറി അവരുടെ ഉദ്ദേശ ലക്ഷ്യങ്ങൾ തടഞ്ഞു. കേരളാ പൊലീസുമായും നല്ല ബന്ധം ഷൗക്കത്തലിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പൊലീസുമായി ആശയ വിനിമയവും സുഗമമായി.

ജമാഅത്തെ ഇസ്ലാമിയുടെ കൊച്ചിയിലെ സമ്മേളന സ്ഥലത്തേക്ക് ടിപ്പർ ഇടിച്ച് കയറ്റുന്നത് സംബന്ധിച്ച ചർച്ച ചോർന്നതോടെ ടെലഗ്രാം ഗ്രൂപ്പ് നിശ്ചലമായിരുന്നു. ഗ്രൂപ്പിലെ ഒറ്റുകാരനെ കണ്ടെത്താൻ ഇവർ ഒത്തുചേരാൻ തീരുമാനിച്ച സ്ഥലമായിരുന്നു കണ്ണൂരിലെ കനകമല. ഈ വിവരം ചോർത്തിയാണ് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം യുവാക്കളെ കുടുക്കിയത്. ചാറ്റിങ് ഗ്രൂപ്പിൽ മൊത്തം 12 പേരാണ് അംഗങ്ങൾ. ഇതിൽ പകുതി പേരും രാജ്യത്തിന് പുറത്താണ്. കേരളത്തിലെ 4 പ്രമുഖരെ വധിക്കാനും ഗ്രൂപ്പിലുള്ള ഇവർ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് എൻഐഎയുടെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രതികളെ പിടികൂടാൻ ഷൗക്കത്തലി കനകമലയിലെത്തിയത്. ഈ വിവരം ചോരാതിരിക്കാനും എല്ലാ മുൻകരുതലുമെടുത്തു. ഇതാണ് ലക്ഷ്യം കണ്ടത്.

ദിവസങ്ങളായി നിരീക്ഷണത്തിലുള്ള യുവാക്കളുടെ മൊബൈൽ കേന്ദ്രീകരിച്ചു നടന്ന അന്വേഷണമാണ് കനകമലയിലെത്തിയത്. എപി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഞായാറാഴ്ച ഉച്ചക്ക് ഐജി അടക്കം ആറംഗം സംഘം പ്രത്യേക നിരീക്ഷണത്തിൽ കണ്ടെത്തിയ സ്ഥലത്ത് ഒത്തുചേർന്ന അഞ്ചുപേരെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടതായും സൂചനയുണ്ട്. കശുമാവിൻ തോപ്പിൽ ഇരുന്നായിരുന്നു ആസൂത്രണം.

ഈ സംഘത്തിൽ മലയാളിയായ വിക്രമനെന്ന ഡിവൈഎസ്‌പിയുമുണ്ടായിരുന്നു. അടുത്തയിടെ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ വിക്രമനെ തേടിയെത്തിയിരുന്നു. ബോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിൽ മലപ്പുറം പേരാമ്പ്രയിൽ ബാങ്ക് കൊള്ള നടത്തിയ സംഘത്തെ പിടികൂടിയ അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്നു വിക്രമൻ. 2008ൽ കരിപ്പൂർ വിമാനത്താവളം വഴി ദാവൂദിന്റെ സംഘമെത്തിച്ച 72.05 ലക്ഷം രൂപയുടെ കള്ളനോട്ടും, നെടുമ്പാശ്ശേരി വിമാനത്താവളം വഴി എത്തിച്ച 24.16 ലക്ഷത്തിന്റെ കള്ളനോട്ടുകൾ പിടിച്ച കേസിലും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ താഹിറിന്റെ പങ്ക് പുറത്തുകൊണ്ടുവന്നത് വിക്രമനാണ്. താഹിർ ഐസിസ് ഏജന്റായി പ്രവർത്തിച്ചിരുന്നതായും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം തലശ്ശേരി പെരിങ്ങത്തൂർ കനകമലയിൽ നിന്ന് അറസ്റ്റിലായി എറണാകുളം എൻഐഎ കോടതി റിമാന്റ് ചെയ്ത ഐഎസ് ഭീകരരിൽനിന്നു എൻഐഎ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഞായറാഴ്ച കനകമലയിൽ രഹസ്യയോഗം ചേരുന്നതിനിടെ പാനൂർ അണിയാരം സ്വദേശി മദീന മൻസിലിൽ മൻസീദ്(ഒമർ അൽ ഹിന്ദി), മലപ്പുറം സ്വദേശി പി. സഫ്വാൻ, കോഴിക്കോട് സ്വദേശി എൻ.കെ. ജാസീം,കോയമ്പത്തൂർ സ്വദേശി അബു ബഷീർ, തൃശൂരിലെ സ്വാലിഹ് മുഹമ്മദ് എന്നിവരെയായിരുന്നു എൻഐഎ സംഘം പിടികൂടിയത്. ഇതൊടൊപ്പം കോഴിക്കോട് കുറ്റ്യാടിയിൽനിന്ന് റംഷാദ്, കോയമ്പത്തൂരിൽനിന്ന് ഉക്കടം ജിഎം നഗറിലെ നവാസ്, മുഹമ്മദ് റഹ്മാൻ എന്നിവരെയും എൻഐഎ സംഘം അന്നേ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

കനകമലയിൽ കോയമ്പത്തൂർ, തൃശൂർ,മലപ്പുറം, കോഴിക്കോട് സ്വദേശികളെ എത്തിച്ചതും, സൗകര്യം ചെയ്തുകൊടുത്തതും സമീപവാസി അണിയാരത്തെ മൻസീദായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആളുകൾ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഈ സുരക്ഷിതകേന്ദ്രം ഇവർ തിരഞ്ഞെടുത്തതെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP