Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊലയാളി സംഘത്തിൽ പെട്ട ആകാശുമായുള്ള അടുത്ത സൗഹൃദം.. കൊല നടന്ന ദിവസത്തെ ഫോൺ വിളികൾ.. ജില്ലാ നേതൃത്വത്തിന് പങ്കെന്ന ഷുഹൈബിന്റെ പിതാവിന്റെ മൊഴി; കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പി ജയരാജനെ കുടുക്കാൻ പോന്ന പ്രധാനപ്പെട്ട കാര്യങ്ങൾ; മോദിയാണ് സിബിഐ ഭരിക്കുന്നതെന്ന് കോടിയേരിയുടെ വാക്കുകളും വിരട്ടാൻ നോക്കേണ്ടെന്ന ജയരാജന്റെ വാക്കും ജില്ലാ സെക്രട്ടറിയുടെ കസ്റ്റഡി ഭയന്നുള്ള മുൻകൂർ ജാമ്യമോ?

കൊലയാളി സംഘത്തിൽ പെട്ട ആകാശുമായുള്ള അടുത്ത സൗഹൃദം.. കൊല നടന്ന ദിവസത്തെ ഫോൺ വിളികൾ.. ജില്ലാ നേതൃത്വത്തിന് പങ്കെന്ന ഷുഹൈബിന്റെ പിതാവിന്റെ മൊഴി; കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പി ജയരാജനെ കുടുക്കാൻ പോന്ന പ്രധാനപ്പെട്ട കാര്യങ്ങൾ; മോദിയാണ് സിബിഐ ഭരിക്കുന്നതെന്ന് കോടിയേരിയുടെ വാക്കുകളും വിരട്ടാൻ നോക്കേണ്ടെന്ന ജയരാജന്റെ വാക്കും ജില്ലാ സെക്രട്ടറിയുടെ കസ്റ്റഡി ഭയന്നുള്ള മുൻകൂർ ജാമ്യമോ?

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ പി ജയരാജൻ കുടുങ്ങുമോ എന്ന ചർച്ച സജീവമായി. ഇപ്പോൾ തന്നെ സിപിഎമ്മിനെ പ്രതിക്കൂട്ടില്ലാകും വിധത്തിൽ നാല് സിബിഐ കേസുകൾ നിലവിലുണ്ട്. ഇതിനിടെയാണ് പി ജയരാജൻ അടക്കം ഉൾപ്പെടാൻ സാധ്യതയുള്ള മറ്റൊരു കേസു കൂടി ഉണ്ടായിരിക്കുന്നത്. സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറിയെ ഷുഹബ് വധവുമായി ബന്ധപ്പെടുത്താൻ പോന്ന നിരവധി സാഹചര്യ തെളിവുകൾ കേസിലുണ്ട്. ഇക്കാര്യം ഇപ്പോഴത്തെ കേരളാ പൊലീസിന്റെ അന്വേഷണ സംഘം തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

ഒന്നിലേറെ തെളിവുകൾ പി ജയരാജനെതിരെ ഉണ്ടെന്നാണ് പുറത്തു വരുന്ന സൂചന. കൊലപാതക കേസിൽ നേരിട്ട് പങ്കാളിയായ ആകാശ് തില്ലങ്കേരിയുമായുള്ള പി ജയരാജന്റെ ബന്ധം തന്നെയാണ് ഇതിൽ പ്രധാനമായ വിഷയം. ആകാശ് തില്ലങ്കേരിക്ക് പി ജയരാജനുമായുണ്ടായിരുന്ന അടുത്ത സൗഹൃദമാണ്. കണ്ണൂരിലെ സിപിഎമ്മിന്റെ സൈബർ പോരാളികളിലെ പ്രധാനിയായിരുന്നു ആകാശ് തില്ലങ്കേരി. പി ജയരാജൻ ആകട്ടെ താഴെ തട്ടിലെ നേതാക്കളെ പോലും പേരു ചൊല്ലി വിളിക്കാൻ കഴിയുന്ന വിധത്തിൽ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന വ്യക്തിയും.

സിപിഎം ജില്ലാ സെക്രട്ടറി എന്നതിൽ ഉപരിയായി ജയരാജനുമായി ഉറ്റ സൗഹൃദമാണ് ആകാശിനുണ്ടായിരുന്നത്. ഈ ബന്ധം തന്നെയാണ് സിബിഐ കേസ് ഏറ്റെടുത്താൽ ആദ്യം അന്വേഷിക്കേണ്ടി വരിക. ഷുഹൈബ് കൊല്ലപ്പെടുന്ന ദിവസം പി ജയരാജന്റെ ഫോണിലേക്ക് വന്ന കോൾ വരെ പരിശോധിക്കപ്പെടാൻ സാധ്യത ഏറെയാണ്. കൊലപാതകം നടന്ന രാത്രിയിൽ ആകാശ്, പി ജയരാജന്റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.

പി ജയരാജനുമൊത്തുള്ള ആകാശിന്റെ സെൽഫിയടക്കം ഈ ഘട്ടത്തിൽ ചർച്ച ചെയ്യപ്പെടും. ഇത്തരമൊരു കൊലപാതകം നടക്കുമ്പോൾ സ്വാഭാവികമായും വിവരം ജയരാജനെ അറിയിച്ചിരിക്കില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. കാരണം കണ്ണൂരിന്റെ രാഷ്ട്രീയ സ്വഭാവം വെച്ച് നേതാക്കൾ അറിയാതെ എവിടെയും ഒന്നും നടക്കില്ലെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്.

കൊലപാതകം ആസൂത്രണം ചെയ്തത് നേതാക്കളാണെന്ന ശുഹൈബിന്റെ പിതാവിന്റെ മൊഴിയും സിപിഐഎം നേതൃത്വത്തിന് വിനയാകും. പി ജയരാജനെ രക്ഷപ്പെടുത്താനാണ് കേസിൽ പൊലീസ് അന്വേഷണം മതിയെന്ന പിടിവാശി, സർക്കാർ തുടർന്നതെന്ന വാദവും പരിഗണിക്കപ്പെടും. രാഷ്ട്രീയ കൊലപാതകമായ, സമാന സ്വഭാവമുള്ള കതിരൂർ മനോജ് വധക്കേസിലെ അനുബന്ധ കുറ്റപത്രത്തിൽ പി ജയരാജൻ ഗൂഢാലോചനയിൽ പങ്കാളിയാണെന്ന പരാമർശമുള്ളതും കേസിൽ ജയരാജനെ ദോഷകരമായി ബാധിക്കുന്നതാണ്.

ഇതിനൊക്കെപ്പുറമേ, കേന്ദ്ര ഏജൻസിയായ സിബിഐയെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന സിപിഎമ്മിന്റെ ആരോപണം പരിഗണിച്ചാലും പി ജയരാജൻ കുടുങ്ങുമെന്നുറപ്പാണ്. കാരണം, ബിജെപിയെ രാഷ്ട്രീയമായി നേരിടുന്നതിൽ മുൻപന്തിയിലുള്ള നേതാവാണ് പി ജയരാജൻ. അദ്ദേഹം രാഷ്ട്രീയമായി ഇല്ലാതാകുന്നത് ബിജെപിക്ക് മുന്നേറ്റത്തിനുള്ള ചുവടാണ്. കേരള പൊലീസ് നടത്തിയ അന്വേഷണം ശരിയായിരുന്നുവെന്നും സിബിഐ അന്വേഷിക്കട്ടെയെന്ന ഹൈക്കോടതി വിധി നടപ്പാകട്ടെയെന്നുമായിരുന്നു പി ജയരാജന്റെ പ്രതികരണം. വിരട്ടാൻ നോക്കേണ്ടെന്നും പി ജയരാജൻ പറഞ്ഞു കഴിഞ്ഞു.

സാധാരണ ഗതിയിൽ സിപിഎം പ്രാദേശിക പ്രവർത്തകർ ഉൾപ്പെട്ട കേസാണെങ്കിൽ ആ കേസിൽ പെട്ടവരെ പാർട്ടി തള്ളിപ്പറയണം. എന്നാൽ, ഷുഹൈബിന്റെ ഘാതകർ സിപിഎമ്മിന്റെ അടുത്ത വ്യക്തികളായിട്ടും സിപിഎം തള്ളിപ്പറഞ്ഞിട്ടില്ല. മാത്രമല്ല, പ്രതിസ്ഥാനത്തുള്ളവർ ഇപ്പോഴും പാർട്ടിയിൽ ഉണ്ട് താനും. ആകാശ് അടക്കമുള്ളവർ പാർട്ടിക്കാരാണെന്ന് ജയരാജനും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കേസുമായി ബന്ധമില്ലാത്തവരെ അറസ്റ്റ് ചെയ്യുന്ന രീതി സിബിഐയ്ക്ക് ഉണ്ടെന്നും സിബിഐ അന്വേഷണത്തെ എതിർത്ത സർക്കാർ നടപടിയിൽ തെറ്റില്ലെന്നും കോടിയേരി പറഞ്ഞു. മോദിയുടെ സിബിഐയാണ് ഭരിക്കുന്നതെന്ന് പറഞ്ഞു കൊണ്ട് കോടിയേരി പറഞ്ഞത് മുൻകൂർ ജാമ്യമെടുക്കലാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പൊലീസിന് പ്രതികളെ പിടിക്കാമായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ആരുടെയോ നിർദ്ദേശം കിട്ടിയെന്ന പോലെ പ്രവർത്തിക്കുകയായിരുന്നു പൊലീസ് എന്ന ആക്ഷേപവും ശക്തമായി ഉയർന്നു. അന്വേഷണ സംഘത്തിൽ പോലും ഒരു ഘട്ടത്തിൽ ഭിന്നിപ്പുണ്ടായി. വിവരങ്ങൾ ചോരുന്നു എന്നായിരുന്നു ഉയർന്നു കേട്ട വിമർശനം. അതേസമയം സിപിഎം ജില്ലാ കമ്മിറ്റിക്കും ഇക്കാര്യത്തിൽ കൃത്യമായ അറിവുണ്ടെന്ന ആരോപണവും സുധാകരൻ ഉയർത്തിയിരുന്നു. മട്ടന്നൂർ, പേരാവൂർ ഏരിയാ കമ്മറ്റികൾക്കുള്ള പങ്കും സുധാകരൻ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതെല്ലാം പി ജയരാജനെ വെട്ടിലാക്കാൻ പോന്നതാണ്.

കേസിൽ ഒന്നും ഒളിക്കാനില്ലെങ്കിൽ പിന്നെന്തിന് സിബിഐ അന്വേഷണത്തെ ഭയപ്പെടണം എന്ന ചോദ്യം കേസിലെ തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു. കേസിൽ ഏത് അന്വേഷണവും നടത്താമെന്നാണ് നേരത്തെ സർക്കാർ കൈക്കൊണ്ട നിലപാട്. ഈ നിലപാട് തന്നെ വിമർശനങ്ങൾക്കി ഇടയാക്കിയിരുന്നു. പിടിയിലായവർ ഡമ്മി പ്രതികളാണെന്ന ആക്ഷേപവും പിന്നാലെ ഉയർന്നിരുന്നു. പൊലീസ് അന്വേഷണത്തിൽ 11 പ്രതികളെയാണ് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP