Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആ ജീവൻ തട്ടിപ്പറിച്ചെടുത്തത് നിർധനയായ ഒരു രോഗിക്ക് വൃക്കദാനം ചെയ്യാമെന്ന് ഏറ്റ ശേഷം; പാവങ്ങൾക്ക് വീടൊരുക്കിയും പാവപ്പെട്ട വിദ്യാർത്ഥികളെ പഠിപ്പിച്ചും ഗ്രാമത്തിൽ നിറഞ്ഞു നിന്ന ഷുഹൈബിന്റെ മരണത്തിൽ മനംനൊന്ത് നാട്ടുകാർ; കൊലപാതകം അംഗീകരിക്കാതെ സിപിഎം അണികൾ പോലും; ജീവൻ വെട്ടിയെടുത്തത് നിർധന കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച അതേ ദിവസം

ആ ജീവൻ തട്ടിപ്പറിച്ചെടുത്തത് നിർധനയായ ഒരു രോഗിക്ക് വൃക്കദാനം ചെയ്യാമെന്ന് ഏറ്റ ശേഷം; പാവങ്ങൾക്ക് വീടൊരുക്കിയും പാവപ്പെട്ട വിദ്യാർത്ഥികളെ പഠിപ്പിച്ചും ഗ്രാമത്തിൽ നിറഞ്ഞു നിന്ന ഷുഹൈബിന്റെ മരണത്തിൽ മനംനൊന്ത് നാട്ടുകാർ; കൊലപാതകം അംഗീകരിക്കാതെ സിപിഎം അണികൾ പോലും; ജീവൻ വെട്ടിയെടുത്തത് നിർധന കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച അതേ ദിവസം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ്. നാട്ടുകാർക്ക് പ്രിയങ്കരനായ ഷുഹൈബിനെ സിപിഎം ലക്ഷ്യമിട്ടിട്ട് നാളേറെയായി. ഇതിനിടെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങൾ അതിരൂക്ഷമാകുന്നത്. കെ എസ് യു താൽപ്പര്യങ്ങൾക്കൊപ്പം ഷുഹൈബ് നിലകൊണ്ടപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് കൊലക്കത്തിക്കിരയായി.

കണ്ണൂരിൽ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ വിശ്വസ്തനായിരുന്നു ഷുഹൈബ്. സിപിഎമ്മിനെ രാഷ്ട്രീയമായി എതിർത്ത് മുന്നേറുമ്പോഴും എല്ലാവർക്കും പ്രിയങ്കരനായിരുന്നു ഈ യുവ നേതാവ്. സാമൂഹിക പ്രശ്‌നങ്ങളിലെ ഇടപെടലായിരുന്നു ഇതിന് കാരണം. നാട്ടിലെ പാവപ്പെട്ട കുടുംബത്തിന് കണ്ണീരൊപ്പാൻ വൃക്കദാനത്തിന് പോലും സമ്മതം അറിയിച്ച നേതാവ്. മരണമെത്തിയത് ഈ വൃക്കദാനത്തിനു തൊട്ടുമുൻപാണെന്നത് സുഹൃത്തുക്കളുടെ ദുഃഖം ഇരട്ടിയാക്കുന്നു.

നാട്ടിലെ നിർധന കുടുംബാംഗത്തിനു വൃക്ക നൽകാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു ഷുഹൈബ് എന്നു സുഹൃത്തുക്കൾ പറയുന്നു. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഷുഹൈബ്. പാവപ്പെട്ട കുടുംബത്തിന്റെ കണ്ണീരൊപ്പുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന കുടുംബത്തിന് താങ്ങും തണലുമാവുകയായിരുന്നു ലക്ഷ്യം. ഇതിന് സമാനമായി നിരവധി സാമൂഹിക ഇടപെടലുകൾ ഷുഹൈബ് നടത്തിയിരുന്നു. പ്രാദേശിക സിപിഎം നേതാക്കൾക്കും മതിപ്പ് തോന്നിയ ഇടപെടലുകൾ. അതുകൊണ്ട് കൂടിയാണ് ഷുഹൈബിന്റെ കൊല നാടിന്റെ കണ്ണീരായി മാറുന്നതും.

കീഴല്ലൂർ പഞ്ചായത്തിലെ വിദ്യാർത്ഥിനി ആര്യയ്ക്ക് എൻജിനീയറിങ് പഠനത്തിനു സഹായം ചെയ്തതും ആര്യയുടെ അമ്മയ്ക്കു സൗജന്യ ചികിത്സാസൗകര്യമൊരുക്കിയതും ഷുഹൈബാണ്. കാനാട്ടെ ദേവകിയമ്മയ്ക്കു വീടു നിർമ്മിക്കാനും മുൻകയ്യെടുത്തു. വീടിന്റെ 80% പണി പൂർത്തിയായി. എടയന്നൂർ എൽപി സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർന്ന 42 വിദ്യാർത്ഥികൾക്കും സൗജന്യമായി പാഠപുസ്തകം, കുട, ബാഗ് തുടങ്ങിയവ നൽകാൻ നേതൃത്വംനൽകി. മേഖലയിലെ അറുന്നൂറോളം രക്തദാതാക്കളുടെ പട്ടിക ഷുഹൈബിന്റെ കയ്യിലുണ്ടായിരുന്നു. അങ്ങനെ എല്ലാ മേഖലയിലും വമ്പൻ ഇടപെടൽ.

എടയന്നൂരിൽ രോഗിയായ സക്കീനയും മൂന്നു മക്കളും ഒരു നേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നതറിഞ്ഞാണു ഷുഹൈബ് സഹായത്തിനെത്തിയത്. ഈ കുടുംബത്തിന് ഒരു മാസത്തേക്ക് അരിയും ഭക്ഷണസാധനങ്ങളും എത്തിച്ചുകൊടുത്ത്, അവർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ അതേ ദിവസമാണു ഷുഹൈബ് കൊല്ലപ്പെട്ടത്. സക്കീനയുടെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുന്നതായി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നിലും ഷുഹൈബിന്റെ ഇടപെടലായിരുന്നു.

അതിനിടെ ഷുഹൈബ് വധക്കേസിൽ പ്രാദേശിക സിപിഎം നേതാക്കൾക്കെതിരെ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴിയും ചർച്ചയാവുകയാണ്. കേസിൽ ഡമ്മി പ്രതികളെ നൽകാമെന്ന് പാർട്ടി ഉറപ്പു നൽകിയിരുന്നുവെന്ന് ആകാശ് മൊഴി നൽകി. പ്രാദേശിക നേതൃത്വമാണ് ഇതുസംബന്ധിച്ച ഉറപ്പ് നൽകിയത്. ഭരണം ഉള്ളതിനാൽ അന്വേഷണത്തെ ഭയക്കേണ്ടെന്നും പ്രാദേശിക നേതാവ് പറഞ്ഞതായി ആകാശ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ നൽകിയാൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തില്ലെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞു. അടിച്ചാൽ പോരേയെന്ന് ചോദിച്ചപ്പോൾ വെട്ടണമെന്ന് ശഠിച്ചുവെന്നും ആകാശ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ആക്രമിച്ചതിനുശേഷം താനും റിജിലും നാട്ടിലേക്ക് പോയി. കൂട്ടത്തിലുള്ള ഒരാൾ ആയുധങ്ങൾ കൊണ്ടുപോയി. എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഷുഹൈബിന്റെ മരണവാർത്ത അറിഞ്ഞശേഷമാണ് ഒളിവിൽ പോയതെന്നും ആകാശ് മൊഴി നൽകിയിട്ടുണ്ട്. ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശ്, റജിൻ രാജ് എന്നിവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് വിവരങ്ങൾ ലഭിച്ചത്. പ്രതികൾ കുറ്റം സമ്മതിച്ചതായും ഇവർക്ക് മറ്റുപ്രതികളുടെ സഹായം ലഭിച്ചതായും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ആകാശ് അടക്കമുള്ള പ്രതികൾ ഉന്നത സിപിഎം നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇതിനിടെ പുറത്തുവന്നിരുന്നു. സ.പി.എം ജില്ലാ സെക്രട്ടറി പി ജയരാജൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കൊപ്പമുള്ള പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP