Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാവി വധുവിനെ കാണാൻ രാത്രി പത്ത് മണിക്ക് ഹോസ്റ്റലിന് മുമ്പിലെത്തിയത് പൊലീസ് ഏമാൻ; ഒളിഞ്ഞ് നോക്കിയത് കണ്ടപ്പോൾ ആരാടാ അതെന്ന് ചോദിച്ചപ്പോൾ അസഭ്യവർഷം; അച്ഛനെ ചീത്തപറഞ്ഞത് ചോദ്യം ചെയ്ത മകന് മർദ്ദനവും; ജീപ്പിലേക്ക് വലിച്ചിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞത് നാട്ടുകാരും: എസ്ഐ മർദ്ദിച്ച പട്ടിക ജാതി വിദ്യാർത്ഥി നീതി തേടി തെരുവിലേക്ക്

ഭാവി വധുവിനെ കാണാൻ രാത്രി പത്ത് മണിക്ക് ഹോസ്റ്റലിന് മുമ്പിലെത്തിയത് പൊലീസ് ഏമാൻ; ഒളിഞ്ഞ് നോക്കിയത് കണ്ടപ്പോൾ ആരാടാ അതെന്ന് ചോദിച്ചപ്പോൾ അസഭ്യവർഷം; അച്ഛനെ ചീത്തപറഞ്ഞത് ചോദ്യം ചെയ്ത മകന് മർദ്ദനവും; ജീപ്പിലേക്ക് വലിച്ചിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞത് നാട്ടുകാരും: എസ്ഐ മർദ്ദിച്ച പട്ടിക ജാതി വിദ്യാർത്ഥി നീതി തേടി തെരുവിലേക്ക്

കോഴിക്കോട്: എസ്ഐ മർദ്ദിച്ച പട്ടിക ജാതിക്കാരനായ വിദ്യാർത്ഥിയുടെ കുടുംബം നീതി തേടി തെരുവിലേക്ക്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയും പ്ലസ് വൺ വിദ്യാർത്ഥിയുമായ അജയ്യും കുടുംബവുമാണ് നീതിക്കുവേണ്ടി സമരത്തിനിറങ്ങുന്നത്. കോഴിക്കോട് കളക്ടറേറ്റേിനു മുന്നിലും തുടർന്ന് എഡിജിപി ഓഫീസിനു മുന്നിലും സമരം നടത്താനാണ് ആദ്യഘട്ടത്തിൽ കുടുംബത്തിന്റെ തീരുമാനം. അതിനിടെ വിദ്യാർത്ഥി പട്ടിക ജാതിക്കാരനാണെന്ന വിവരം മറച്ചു വെയ്ക്കാനാണ് പൊലീസിന്റെ ശ്രമം. എസ്ഐയെ സഹായിക്കാൻ ചില സി.പി.എം നേതാക്കൾ ശ്രമിക്കുന്നതായി ആരോപണമുണ്ട്.

കഴിഞ്ഞ മാസം 26നാണ് അജയ്ക്ക് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്ഐ ഹബീബുള്ളയുടെ മർദ്ദനമേൽക്കുന്നത്. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ആദ്യ ഘട്ടത്തിൽ പൊലീസ് കേസ് പോലും എടുക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് സംഭവം വിവാദമായതിനെ തുടർന്നാണ് കേസ് എടുത്തത്. മാത്രമല്ല യുവതിയെ അസഭ്യം പറഞ്ഞെന്ന പേരിൽ അജയ്ക്കും അച്ഛൻ പുരുഷോത്തമുനുമെതിരെ കൗണ്ടർ കേസ് എടുക്കുകയും ചെയ്തു. അജയ്യെ മർദ്ദിച്ച കേസിൽ കേസ് എടുത്തതല്ലാതെ കൂടുതൽ നടപടി ഒന്നും ഉണ്ടായിട്ടില്ല. പൊലീസ് വന്ന് മൊഴി എടുത്തു പോയെന്ന് മാത്രം. ഇതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ കുടുംബം നിർബന്ധിതരായത്.

ആദ്യപടിയായി തിങ്കളാഴ്ച കോഴിക്കോട് കള്ടറേറ്റിന് മുന്നിലാണ് സമരം. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ബ്യൂറോ എന്ന സംഘടനയുടെ സഹായത്തോടെയാണ് കുടുംബം സമരം നടത്തുക. അജയ്, അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ നീതിക്കായി കളക്ടറേറ്റിനു മുന്നിൽ സമരം ചെയ്യും. തുടർന്ന് ബുധനാഴ്ച എഡിജിപി ഓഫീസിന് മുന്നിലും കുടുംബം സമരം നടത്തും.

തുടക്കം മുതലേ പൊലീസ് കേസ് ഒതുക്കി തീർക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം പരാതി നൽകാൻ ചെന്നപ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തങ്ങളെ ശകാരിക്കുകയാണ് ഉണ്ടായതെന്ന് കുടുംബം പറയുന്നു.

പൊലീസുകാർക്കെതിരെ പരാതി നൽകാൻ നടക്കുകയാണോ എന്ന് ചോദിച്ചായിരുന്നു ശകാരമെന്നും അവർ പറയുന്നു. ഇതിനിടെ അജയ്യുടെ ജാതി മറച്ചു വെയ്ക്കാനും പൊലീസ് ബോധപൂർവ്വം ശ്രമം നടത്തി. മേലുദ്യാഗസ്ഥരെ ഈ വിവരം അറിയിച്ചിരുന്നില്ല. അജയ്യുടേയും കുടുംബത്തിന്റേയും മൊഴി എടുത്തപ്പോൾ അവർ ഇക്കാര്യം വ്യക്തമാക്കിയതായിരുന്നു. എന്നാൽ പട്ടികജാതിക്കാരനാണെന്ന മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. അജയ് പ്രായപൂർത്തിയാവാത്ത ആളാണെന്ന കാര്യവും ആദ്യ ഘട്ടത്തിൽ പൊലീസ് മറച്ചു വെച്ചു.

മർദ്ദിച്ച സംഭവത്തിൽ ദിവസങ്ങൾക്ക് ശേഷം കേസെടുത്തെങ്കിലും മർദ്ദനമേറ്റ അജയ്ക്കും അച്ഛനും എതിരേയും കേസെടുത്ത് പൊലീസ് അവരെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു. യുവതിയെ അസഭ്യം പറഞ്ഞു എന്ന പേരിലാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിട്ടുള്ളത്. എന്നാൽ പരാതിയുടെ പകർപ്പ് ചോദിച്ചപ്പോൾ പൊലീസ് അത് നൽകാൻ തയ്യാറായിട്ടില്ല.

പട്ടികജാതിക്കാരായ ഒരു കുടുംബത്തെ മർദ്ധിച്ച കേസ് തീരെ ഗൗരവമില്ലാതെയാണ് പൊലീസ് ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളത്. പട്ടിക ജാതിക്കാർക്ക് നിയമം നൽകുന്ന പരിരക്ഷയെ തകർക്കാനാണ് ഈ കേസിൽ പൊലീസിന്റെ ശ്രമം. എസ്ഐക്കെതിരായ കേസ് അട്ടി മറിക്കാൻ കോഴിക്കോട്ടെ ചില സി.പി.എം നേതാക്കളുടെ സഹായം ഉണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

വനിതാ ഹോസ്റ്റലിന് മുന്നിൽ രാത്രി 10 മണിയോടെ യുവതിയേയും എസ്ഐയേയും കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഹോസ്റ്റലിൽ താമസിക്കുന്ന ഭാവി വധുവിനെ കാണാൻ വന്നതായിരുന്നു എസ്ഐ. അസമയത്ത് ഇടവഴിയിൽ നിൽക്കുന്നതാരാണെന്ന് അജയ് യുടെ അച്ഛൻ നോക്കിയതോടെ എസ്ഐ അസഭ്യം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അജയിനെ എസ്ഐ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ജീപ്പിലേക്ക് വലിച്ചിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ നാട്ടുകാർ ഇടപെട്ടതോടെ എസ്ഐ ഇതിൽ നിന്നും പിന്മാറുകയായിരുന്നു. മർദ്ദനത്തിൽ സാരമായി പരുക്കേറ്റ അജയ് ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP