Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശാരീരികവും മാനസികവുമായി കന്യാസ്ത്രീകളെ പീഡിപ്പിക്കുന്നു; ഭ്രാന്തിനുള്ള മരുന്ന് കഴിപ്പിച്ചുവെന്ന തുറന്ന് പറച്ചിൽ ഗൗരവതരം; സിസ്റ്റർ മേരി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തൽ കത്തോലിക്കാ സഭയ്ക്ക് വെല്ലുവിളിയാകുന്നു; പരാതിയുമായി ക്രൈസ്തവ സംഘടനകളും

ശാരീരികവും മാനസികവുമായി കന്യാസ്ത്രീകളെ പീഡിപ്പിക്കുന്നു;  ഭ്രാന്തിനുള്ള മരുന്ന് കഴിപ്പിച്ചുവെന്ന തുറന്ന് പറച്ചിൽ ഗൗരവതരം; സിസ്റ്റർ മേരി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തൽ കത്തോലിക്കാ സഭയ്ക്ക് വെല്ലുവിളിയാകുന്നു; പരാതിയുമായി ക്രൈസ്തവ സംഘടനകളും

കൊച്ചി : കത്തോലിക്കാ സഭാ നേതൃത്വം കന്യാസ്ത്രീകളെ ഭ്രാന്തിനുള്ള മരുന്ന് കഴിപ്പിക്കുന്നുവെന്നുള്ള പാലാ ചേർപ്പുങ്കൽ നസ്രേത്ത്് ഭവൻ കോൺവന്റിലെ സിസ്റ്റർ മേരി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ക്രിസ്ത്യൻ സംഘടനകൾ രംഗത്തു വന്നു. കേരളാ കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം (കെ.സി.ആർ.എം), ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ, കാത്തലിക് പ്രീസ്റ്റ് ആൻഡ് എക്സ് പ്രീസ്റ്റ്സ് അസോസിയേഷൻ എന്നീ സംഘടനകളാണു രംഗത്തുള്ളത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സംഘടനകൾ പരാതി നൽകി.

സഭയ്ക്കുള്ളിൽ പ്രശ്‌നങ്ങൾ ഉയർത്തക്കാട്ടിയപ്പോൾ മോഷണ കേസിൽ പ്രതിയാക്കുകയും ബാലികാ പീഡനത്തിന് കേസെടുക്കുകയും ചെയ്താണ് സിസ്റ്റർ മേരി സെബാസ്റ്റ്യനെ സഭ പീഡിപ്പിച്ചതെന്നാണ് ആക്ഷേപം. ഇതോടെ തിരുവസ്ത്രം ഉപേക്ഷിച്ച് സഭയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കാൻ ഒരുങ്ങിയാണ് പാലാ ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സെബാസ്റ്റ്യൻ രംഗത്തെത്തിയത്. സഭ വിടാനുള്ള തീരുമാനത്തിന് പിന്നിൽ സഭയിൽ നിന്നും തന്നെയുണ്ടായ ക്രൂരതകളാണെന്നും സിസ്റ്റർ മേരി വ്യക്തമാക്കി. പലവിധത്തിൽ സഭ തന്നെ ദ്രോഹിച്ചെന്നും സിസ്റ്റർ മേരി സെബാസ്റ്റ്യൻ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. പഠനകാലത്ത് വൈദീകനുമായി പ്രണയത്തിലായെന്ന തെറ്റിദ്ധാരണയാണ് തനിക്കെതിരെയുള്ള പ്രൊവിൻഷ്യൽ നേതൃത്വത്തിന്റെ പ്രതികാര നടപടികൾക്കു കാരണമെന്നും ഇക്കാര്യത്തിൽ നിരപരാധിയായ തന്നെ മേലധികാരികൾ തന്ത്രപരമായി മാനസിക രോഗത്തിനുള്ള മരുന്നുകൾ കഴിപ്പിച്ചെന്നും സിസ്റ്റർ മേരി സെബാസ്റ്റ്യൻ മറുനാടനനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈസ്തവ സംഘടനകൾ തന്നെ രംഗത്ത് വന്നത്.

കാലങ്ങളായി സഭയ്ക്കുള്ളിൽ നടക്കുന്ന പല സംഭവങ്ങളും പുറംലോകം അറിയാതെ പോകുന്നതുമൂലമാണ് സഭയ്ക്ക് എന്തും ചെയ്യാൻ പ്രേരണയാകുന്നതെന്ന് കേരളാ കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം (കെ.സി.ആർ.എം), ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ, കാത്തലിക് പ്രീസ്റ്റ് ആൻഡ് എക്സ് പ്രീസ്റ്റ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹികൾ പറയുന്നു. ഭീഷണിപ്പെടുത്തിയും പീഡനമേൽപ്പിച്ചും സഭ നടത്തിയ വഴിവിട്ട കാര്യങ്ങളാണ് സിസ്റ്റർ മേരിയുടെ വെളിപ്പെടുത്തലുകളിലൂടെ പുറത്തുവന്നത്. ഏറെ പീഡനങ്ങൾ സഹിച്ചശേഷമാണ് സിസ്റ്റർ ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. സർക്കാരിനോ കോടതിക്കോ ഇടപെടാൻ കഴിയാത്ത വിധം കൈയടക്കിയിട്ടുള്ള അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചും കൂടുതൽ വെളിപ്പെടുത്തലുകൾ വേണമെന്നാണ് സംഘടനകളുടെ ആവശ്യം. ശാരീരികവും മാനസികവുമായി കന്യാസ്ത്രീകളെ കത്തോലിക്കാ നേതൃത്വം പീഡിപ്പിക്കുന്നത് ഗൗരവമായി കാണണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെടണമെന്നും ഇതിന് കൂട്ടുനിന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയും നടപടിയുണ്ടാവണം. ദുരൂഹ സാഹചര്യത്തിൽ കന്യാസ്ത്രീകൾ മരിച്ചത് സംബന്ധിച്ച് നടന്ന അന്വേഷണങ്ങളെല്ലാം പ്രഹസനങ്ങളായിരുന്നുവെന്നും പരാതി ഉയരുന്നു. ദുരൂഹ സാഹചര്യത്തിൽ മരിച്ചതും മഠം വിട്ട് പുറത്ത് പോയതുമായ കന്യാസ്ത്രീകൾ മാനസിക രോഗികളാണെന്ന് സഭാ നേതൃത്വം പല തവണ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു കുഴപ്പവുമില്ലാതെ മഠത്തിൽ ചേരുന്നവർ മനോരോഗികളാകുന്നതെങ്ങനെയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. സർക്കാരിന് കണക്ക് നൽകുന്ന ഒരു സംവിധാനവും കത്തോലിക്കാ സഭക്കില്ല. സ്വത്തുക്കൾ സംബന്ധിച്ച കണക്കുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അറിയില്ല. ഇതിലൂടെ കോടിക്കണക്കിന് രൂപ സർക്കാരിന് നഷ്ടമാകുന്നുണ്ട്. കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള അനാഥാലയങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു. കെ.സി.ആർ.എം സംസ്ഥാന പ്രസിഡന്റ് കെ.ജോർജ്ജ് ജോസഫ്, ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിയിൽ, കാത്തലിക് പ്രീസ്റ്റ് ആൻഡ് എക്സ് പ്രീസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി ഫാ.കെ.പി ഷിബു, റെജി ഞള്ളാനി എന്നിവരാണ് പരാതിയുമായി രംഗത്തുള്ളത്.

പാലാ ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ മേരി സെബാസ്റ്റ്യൻ കൊഴുവനാൽ സെന്റ് ജോൺ നെഫുംസ്യാൻ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക കൂടിയാണ്. പാലാ ബിഷപ്പായിരുന്ന ജോസഫ് പള്ളിക്കാപറമ്ബിലിൽ നിന്നും തിരുവസ്ത്രം സ്വീകരിച്ച് ആരംഭിച്ച സന്യാസ ജീവിതം 21 വർഷം പിന്നിടുന്നതിനിടെയായിരുന്നു പ്രശ്‌നങ്ങൾ എത്തിയത്. ഇതിനിടയിൽ കന്യാസ്ത്രീ സമൂഹത്തിൽ നടക്കുന്ന നിരവധി കൊള്ളരുതായ്മക്ക് മനസ്സില്ലാ മനസ്സോടെ കൂട്ടുനിൽക്കേണ്ടി വന്നിട്ടുണ്ടെന്നും സിസ്റ്റർ മേരി പറഞ്ഞിരുന്നു. 1998ൽ രാജഗിരിയിൽ എം എസ് ഡബ്ല്യൂ കോഴ്‌സിന് ചേർന്നതോടെയാണ് തിരുവസ്ത്രത്തിനുള്ളിലെ ദുരിത ജീവിതത്തിന്റെ തുടക്കം. ഇവിടെത്തെ പഠനത്തിനിടയിൽ ഫാദർ ജോയി എന്നൊരാളുമായി എനിക്ക് അടുപ്പമുണ്ടെന്നാരോ പ്രചരിപ്പിച്ചു. ഇത് ചെവിയിലെത്തിയപ്പോൾ പ്രൊവിൻഷ്യൽ അധികൃതർ ഒരുവാക്കുപോലും ചോദിക്കാതെ എന്നെ നാടുകടത്തി. കോതമംഗലത്തിനടുത്ത് നാടുകാണിയെന്ന ഉൾഗ്രാമത്തിലെ മഠത്തിൽ പുറത്തിങ്ങാൻ സ്വാതന്ത്ര്യമില്ലാതെ 20 ദിവസത്തോളം പാർപ്പിച്ചതായിരുന്നു ഇക്കാര്യത്തിൽ ആദ്യശിക്ഷ.

പിന്നീട് ഒരോ കാരണങ്ങളുടെ പേരിൽ ഫീൽഡ് പ്രവർത്തനങ്ങൾ വിലക്കുകയും ദൂരസ്ഥലങ്ങളിലെ ആശ്രമങ്ങളിൽ മാറ്റി മാറ്റി താമസിപ്പിക്കുകയും ചെയ്യുന്നത് പതിവായി. മേലധികാരികൾക്ക് പിടിക്കാത്ത കന്യസ്ത്രീകളെ മനോരോഗികളായി ചിത്രീകരിച്ച് ഭാവിജീവിതം തകർക്കുന്ന ക്രൂരമായ രീതി മഠങ്ങളിൽ വ്യാപകമാണ്. ഇത്തരത്തിൽ എന്റെ നേരെയും നീക്കമുണ്ടായി. മനോരോഗ ചികിത്സകനെ കണ്ട് ചികത്സതേടണമെന്നുള്ള അസിസ്റ്റന്റ് പ്രോവിൻഷാളമ്മയുടെ നിർദ്ദേശം തള്ളിയത് മഠം അധികൃതർക്ക് എന്നോടുള്ള പക ഇരട്ടിയാക്കിയെന്നും സിസ്റ്റർ വെളിപ്പെടുത്തിയിരുന്നു. പ്രൊവിൻഷ്യാൽ അധികൃതരുടെ മാസീക പീഡനം സഹിക്കാവുന്നതിലപ്പുറം വളർന്നപ്പോൾ കാനോൺ നിയമപ്രകാരം ബഹിർവാസത്തിന് അനുമതി തേടി സഭാതേതൃത്വത്തെ സമീപിച്ചു.

മൂന്നുവർഷം അൽമായ വേഷത്തിൽ പുറത്തു ജീവിക്കുകയും പിന്നീട് മടങ്ങി വന്ന് സന്യാസി ജീവിത തുടരുകയോ ഉപേക്ഷിക്കുകയോ ചെയ്യാം എന്നതാണ് ബഹിർവാസം സംബന്ധിച്ച സഭാനിയമം. സ്‌കൂളിൽ പഠിപ്പിക്കുവാൻ നൽകിയ അപേക്ഷ അംഗീകരിച്ചതിനാൽ ഈ അപേക്ഷ അംഗീകരിക്കാനാവില്ലന്നായിരുന്നു പ്രൊവിൻഷ്യൽ അധികൃതരുടെ നിലപാട്. ഇതേത്തുടർന്ന് ഞാൻ നിയമ നടപടികളുമായി മുന്നോട്ട് പോയി. പ്രൊവിൻഷ്യൽ നേതൃത്വത്തിന്റെ നടപടിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. ശിഷ്ട ജീവിതത്തിനായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. പിന്നീടാണ് ഇത്രനാളും ദൈവവഴിയിൽ നടന്ന എന്നെ മോഷണക്കേസിൽ അകത്താക്കാൻ ഉന്നതർ ചരടുവലികൾ നടന്നത്. പാല പൊലീസിന് സത്യാവസ്ഥ ബോദ്ധ്യമായതോടെ ഈ കളിയും പൊളിഞ്ഞു. പിന്നെ ഒത്തുതീർപ്പ് ശ്രമങ്ങളുമായി പൊലീസും സഭയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയും രംഗത്തെത്തി. 30ലക്ഷം എന്ന നിലപാടിൽ നിന്നും ഞാൻ വിട്ടുവീഴ്ചക്ക് തയ്യാറായി. 20 ലക്ഷം തന്നാലും നിയമനടപടികൾ അവസാനിപ്പിക്കാൻ ഒരുക്കമാണെന്ന് ഞാൻ ഒത്തുതീർപ്പ് ചർച്ചയിൽ വ്യക്തമാക്കിയിരുന്നതായും സിസ്റ്റർ വെളിപ്പെടുത്തിയിരുന്നു.

പിന്നീട് ഒത്തുതീർപ്പ് വ്യവസ്ഥകളിൽ നിന്നും പിന്നോക്കം പോയ മഠം അധികൃതർ ഇക്കാര്യത്തിൽ കേസ്സുനടത്തി പണം വാങ്ങാനാണ് എന്നോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനിടെയാണ് ക്രൈസ്തവ സംഘടനകൾ തന്നെ ഈ വിഷയം ഏറ്റെടുത്ത് പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP