നോട്ട് നിരോധന സമയത്ത് യൂണിയന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപ മാറിയെടുത്തു; വ്യാജരേഖ ചമച്ച് മൈക്രോഫിനാൻസ് വായ്പാത്തുകയിലും പലിശയിനത്തിലും തട്ടിപ്പ്; മാവേലിക്കര എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെ കടുത്ത ആരോപണങ്ങൾ; കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ മാവേലിക്കര യൂണിയൻ പിരിച്ചുവിടാനൊരുങ്ങി നേതൃത്വം; ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെ പത്തു പ്രതികൾ; വെള്ളാപ്പള്ളിയോട് ഇടഞ്ഞ സുഭാഷ് വാസു പുറത്തേക്ക്
December 01, 2019 | 10:35 AM IST | Permalink

മറുനാടൻ ഡെസ്ക്
ആലപ്പുഴ; മൈക്രോഫിനാൻസ് തട്ടിപ്പുകളെ സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തിൽ എസ്.എൻ.ഡി.പി. യോഗം മാവേലിക്കര യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിക്കും.നോട്ട് നിരോധന സമയത്ത് യൂണിയന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപ മാറിയെടുത്തെന്നും 13 വർഷംകൊണ്ട് വ്യാജരേഖ ചമച്ച് മൈക്രോഫിനാൻസ് വായ്പാത്തുകയും പലിശയിനത്തിലും തട്ടിപ്പ് നടത്തിയെന്നതുമുൾപ്പടെയാണ് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം ദയകുമാർ ചെന്നിത്തല, മുൻ യൂണിയൻ സെക്രട്ടറി ബി. സത്യപാൽ തുടങ്ങിയവർ നൽകിയിരിക്കുന്ന പരാതിയിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയും സ്പൈസസ് ബോർഡ് ചെയർമാനുമായ യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു ഉൾപ്പടെയുള്ളവർക്കെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി.യൂണിയൻ, ബി.ഡി.ജെ.എസ് നേതാക്കളും ബാങ്ക് മാനേജർമാരുമടക്കം പത്ത് പേരാണ് പ്രതികൾ. മാവേലിക്കര എസ്.എൻ.ഡി.പി യൂണിയനെ വഞ്ചിച്ച് 11 കോടി രൂപയിലധികം തട്ടിയെടുത്തെന്നാണ് കേസ്. മാവേലിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ദക്ഷിണ മേഖല ഐ.ജി അന്വേഷണം നടത്തിയാണ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ശിപാർശ ചെയ്തത്. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ ഉത്തവിട്ടു. സുഭാഷ് വാസുവിന് പുറമെ യൂണിയൻ സെക്രട്ടറിയും എൻ.ഡി.എ സംസ്ഥാന ജോയിന്റ് കൺവീനറുമായ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ബി. സുരേഷ് ബാബു, യൂണിയൻ പ്രസിഡന്റും ബി.ഡി.ജെ.എസ് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ മാവേലിക്കര നഗരസഭാംഗം ഷാജി എം. പണിക്കർ തുടങ്ങിയവരാണ് പ്രതികൾ
എസ്.എൻ.ഡി.പി യോഗം നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുഭാഷ് വാസു ഒരുവർഷക്കാലമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും യോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി ഉൾപ്പടെയുള്ള നേതാക്കളുമായും അകൽച്ചയിലായിരുന്നു. കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
എൻ.ഡി.എ. ബാന്ധവത്തിന്റെ ആദ്യ നാളുകളിൽ കിട്ടിയ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം സുഭാഷും ഐ.ടി.ഡി.സി. ഡയറക്ടർ സ്ഥാനം പത്തനംതിട്ടയിലെ പത്മകുമാറുമാണ് പങ്കിട്ടെടുത്തത്. അടുത്തവർഷം നടക്കാനിരിക്കുന്ന യോഗം തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ കസേരയായിരുന്നു സുഭാഷ് വാസുവിന്റെ ലക്ഷ്യം. അതിനുള്ള കരുനീക്കങ്ങൾ സുഭാഷ് വാസു നേരത്തേ ആരംഭിച്ചു എന്ന തിരിച്ചറിവാണ് പുതിയ സംഭവവികാസങ്ങളുടെ പിന്നിൽ എന്നാണ് അറിയുന്നത്. എന്നാൽ കഴിഞ്ഞദിവസംവരെ സുഭാഷിനൊപ്പമുണ്ടായിരുന്ന ഐ.ടി.ഡി.സി. ഡയറക്ടർ പത്മകുമാറും അടിമാലി യൂണിയനിലെ അനിൽ തറനിലവും മറുകണ്ടം ചാടി ഇപ്പോൾ വെള്ളാപ്പള്ളിക്കൊപ്പമാണ് .
സുഭാഷ് വാസു മാനേജരായുള്ള മാവേലിക്കരയിലെ എഞ്ചിനീയറിങ് കോളജിലെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളാണ് അഭിപ്രായ വ്യത്യാസത്തിനു തുടക്കമിട്ടത്. കഴിഞ്ഞ വർഷം കോളജിൽ എസ്. എഫ്. ഐ.യുടെ നേതൃത്തിൽനടന്ന സമരം അക്രമാസക്തമാകുകയും കോളജ് ഓഫീസ് കെട്ടിടം തല്ലിത്തകർക്കുകയും ചെയ്തിരുന്നു. കോളജ് മാനേജർ കൂടിയായ സുഭാഷ് വാസുവിനെതിരേയുള്ള വിദ്യാർത്ഥിസമരവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും കോളേജിനുണ്ടാക്കിയ ചീത്തപ്പേര് തുടർന്നുള്ള വർഷത്തെ അഡ്മിഷനെയും കാര്യമായി ബാധിച്ചിരുന്നു. ഇതാണ് സുഭാഷ് വാസ് വെള്ളാപ്പള്ളിയുടെ കണ്ണിലെ കരടായത്.
