Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നു മന്ത്രിമാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക ഇനിയും അകലെ; സായികേന്ദ്രത്തിൽ പീഡനത്തിനിരയായ തുഴച്ചിൽതാരങ്ങൾ ആരോഗ്യം വീണ്ടെടുക്കാനാവാതെ ചികിൽസയിൽ

മൂന്നു മന്ത്രിമാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക ഇനിയും അകലെ; സായികേന്ദ്രത്തിൽ പീഡനത്തിനിരയായ തുഴച്ചിൽതാരങ്ങൾ ആരോഗ്യം വീണ്ടെടുക്കാനാവാതെ ചികിൽസയിൽ

ആലപ്പുഴ : പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ആലപ്പുഴ സായി തുഴച്ചിൽ കേന്ദ്രത്തിലെ താരങ്ങൾക്കു മുന്നു മന്ത്രിമാർ ഒരുപോലെ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക നൽകാതെ സർക്കാർ പീഡിപ്പിക്കുന്നു. മരിച്ച താരത്തിനും ഇരകളായ സഹതാരങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയാണ് കൊടുക്കാതിരിക്കുന്നത്.

ആലപ്പുഴ സ്വദേശികളായ അപർണ, സബിത, ട്രീസ, ശില്പ എന്നീ നാലു ദേശീയ റോവിങ് താരങ്ങളാണ് പീഡനത്തിന് ഇരകളായത്. ഇതിൽ അപർണ മരണത്തിനു കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമായി സായി കേന്ദ്രം പ്രഖ്യാപിച്ച 5 ലക്ഷം രൂപ ധനസഹായം ഡയറക്ടർ അപർണയുടെ വീട്ടിലെത്തി നൽകിയിട്ട് ഒരു മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രി നേരിട്ട് മരണവീട് സന്ദർശിച്ച് പ്രഖ്യാപിച്ച തുകയാണ് ലഭിക്കാത്തത്. മുഖ്യമന്ത്രിക്കു പിന്നാലെ സംഭവത്തിൽ അനുശോചനമറിയിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കായിക മന്ത്രി തിരുവഞ്ചൂർ രാധകൃഷ്ണൻ എന്നിവരും താരങ്ങളുടെ വീടുകളിൽ എത്തിയിരുന്നു.

നഷ്ടപരിഹാരമായി എത്ര തുക നൽകണമെന്ന് മന്ത്രിസഭാ യോഗം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രിമാർ കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.പിന്നീട് നടന്ന മന്ത്രിസഭാ യോഗത്തിൽ മൂന്നു ലക്ഷം രൂപ ആശ്വാസത്തുകയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മൂന്നുമന്ത്രിമാരും ഒരുപോലെ ഉറപ്പ് നൽകിയ നഷ്ടപരിഹാരത്തുകയാണ് ജലരേഖയായത്.

അവശനിലയിലായ സബിത, ട്രീസ, ശില്പ എന്നീ താരങ്ങൾ ഇപ്പോഴും ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ കഴിയാതെ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരിൽ ചേർത്തല സ്വദേശിയായ ട്രീസ കഴിഞ്ഞ ദേശീയ ഗെയിംസിൽ റോവിങ് ഇനത്തിൽ സ്വർണമെഡൽ ജേതാവാണ്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികളാണ് ഇവർ. മെഡൽ നേടിയാൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷകർത്താക്കൾ സായികേന്ദ്രത്തിൽ കുട്ടികളെ പരിശീലനത്തിനയച്ചത്.

അതേസമയം ദേശീയ മെഡൽ ജേതാക്കളായ താരങ്ങളുടെ ജീവൻ രക്ഷിക്കാനും സംഭവത്തിന്റെ നിജസ്ഥിതി തെളിയിക്കാനും സർക്കാർ അലംഭാവം കാട്ടുന്നുവെന്ന ആക്ഷേപം ഉയരുമ്പോഴാണ് നഷ്ടപരിഹാരത്തുക നൽകാതെയും വട്ടംചുറ്റിക്കുന്നത്. ഇപ്പോൾ നാട്ടുകാർ ചേർന്ന് ആക്ഷൻകൗൺസിൽ രൂപീകരിച്ച് അന്വേഷണം സി ബി ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP