Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാസിസ്റ്റുകളെ ഭയപ്പെടാതെ നേരിടണമെന്ന് അരുന്ധതീറോയി; എഴുനേറ്റ്‌നിന്ന് ചോദ്യങ്ങൾ ചോദിക്കാൻ സമയമായെന്ന് നടൻ പ്രകാശ് രാജ്; ഹിന്ദുത്വവാദികൾ ജാതീയതയെ പുനർനിർമ്മിക്കയാണെന്ന് റൊമീലാ ഥാപ്പർ; വാക്കിന് വെടിയുണ്ട നൽകിയാലും നിലപാട് മാറ്റില്ലെന്ന് ഡോ.കെ.എസ് ഭഗവാൻ; തെറിവിളികൊണ്ട് നിങ്ങൾക്ക് സത്യത്തെ മറയ്ക്കാനാവില്ലെന്ന് കുരീപ്പുഴ: ഫാസിസത്തിനും ഹിന്ദുത്വവാദത്തിനുമെതിരെ ആഞ്ഞടിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം

ഫാസിസ്റ്റുകളെ ഭയപ്പെടാതെ നേരിടണമെന്ന് അരുന്ധതീറോയി; എഴുനേറ്റ്‌നിന്ന് ചോദ്യങ്ങൾ ചോദിക്കാൻ സമയമായെന്ന് നടൻ പ്രകാശ് രാജ്; ഹിന്ദുത്വവാദികൾ ജാതീയതയെ പുനർനിർമ്മിക്കയാണെന്ന് റൊമീലാ ഥാപ്പർ; വാക്കിന് വെടിയുണ്ട നൽകിയാലും നിലപാട് മാറ്റില്ലെന്ന് ഡോ.കെ.എസ് ഭഗവാൻ; തെറിവിളികൊണ്ട് നിങ്ങൾക്ക് സത്യത്തെ മറയ്ക്കാനാവില്ലെന്ന് കുരീപ്പുഴ: ഫാസിസത്തിനും ഹിന്ദുത്വവാദത്തിനുമെതിരെ ആഞ്ഞടിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം

എം ബേബി

കോഴിക്കോട്: സാഹിത്യ കുലപതി എം ടിവാസുദേവൻനായർ തൊട്ട് ന്യൂജൻ കവികളെവരെ ഒരു കുടക്കീഴിൽ അണിനിരത്തി, മാനവികതക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും എതിരായ നീക്കങ്ങളെ ശക്തമായി അപലപിച്ച് കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിന് കോഴിക്കോട് കടുപ്പുറത്ത് തുടക്കം.ഡി.സി കിഴക്കേമുറി ഫൗണ്ടേഷനും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് നടത്തുന്ന മേള, എഴുത്തുകാരുടെ എണ്ണംകൊണ്ടും,പൊതുജനങ്ങളുടെ പങ്കാളിത്തംകൊണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക ഉൽസവമായി മാറിയിരിക്കയാണ്..

ഫാസിസത്തിനും മതമൗലിക വാദത്തിനുമെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയാണ് മേള തുടങ്ങിയത്.ഉദ്ഘാടന ദിവസത്തെ മേളയുടെ പ്രധാന ആകർഷണകേന്ദ്രമായ അരുന്ധതീറോയ് അടക്കമുള്ള എഴുത്തുകാർ നരേന്ദ്ര മോദി സർക്കാറിനെതിരെയും,ഇന്ത്യയിലെ കാവിവത്ക്കരണത്തിനെതിരെയും ആഞ്ഞടിച്ചു.

എഴുത്തുകാരന്റെ നെഞ്ചത്തേക്ക് വെടിയുണ്ടകൾ പായിപ്പിച്ചുകൊണ്ട് നമ്മെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ് ഫാസിസ്റ്റുകൾ എന്ന് സമീപകാല സംഭവങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് അരുന്ധതീറോയ് ചൂണ്ടിക്കാട്ടി.അടിസ്ഥാനപരമായി ഭീരുക്കളാണ് എല്ലാ ഫാസിസ്റ്റുകളും.അതിനാൽ അവരെ ഭയപ്പെടാതെ നേരിടുകയാണ് വേണ്ടത്.നോട്ടുനിരോധനവും ജി.എസ്.ടിയടക്കമുള്ള കാര്യങ്ങളിലൂടെ മോദി സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി.ശതകോടീശ്വരന്മ്മാരെ കൂടുതൽ കോടീശ്വരന്മ്മാർ ആക്കുകയും പാവങ്ങളെ പാപ്പരക്കുകയും ചെയ്യുന്ന സർക്കാറാണ് മോദിയുടേതെന്ന് അരുന്ധതീ റോയ് ചൂണ്ടിക്കാട്ടി.'പ്രതിഷേധിക്കാനുള്ള സ്വതന്ത്ര്യംപോലും അവർ നമുക്ക് നൽകുന്നില്ല.എല്ലാവർക്കും സൗജന്യമായി പ്രതിഷേധിക്കാനുള്ള സ്ഥലമായിരുന്നു ഡൽഹിയിലെ ജന്ദർ മന്ദിർ.എന്നാൽ മോദി സർക്കാർ പൊലീസിനെ വിട്ട് അവിടം അടച്ചുപൂട്ടി.ഇപ്പോൾ പ്രതിഷേധിക്കാൻപോലും അരലക്ഷം രൂപ ചെലവിട്ട് രാംലീലാ മൈതാനം വാടകക്ക് എടുക്കണം'- അരുന്ധതീ റോയ് ചൂണ്ടിക്കാട്ടി.

കോഴിക്കോട് ബീച്ചിൽ സൂചികുത്താൻപോലും ഇടമില്ലാത്ത രീതിയിൽ തിങ്ങി നിറഞ്ഞ ജനം വൻ കൈയടിയോടെയാണ് അരുന്ധതീറോയുടെ പ്രസംഗം കേട്ടത്.ഒരു സിനിമാ നടിക്കുകിട്ടുന്ന രീതിയിലുള്ള സ്വീകരണമാണ് അവർക്ക് കോഴിക്കോട്ട് കിട്ടിയത്.സെൽഫിയെടുക്കാനും ഓട്ടോഗ്രാഫിനുമായി എത്തിയ ആരാധക്കൂട്ടം അവരെ സ്‌നേഹത്താൽ വീർപ്പുമുട്ടിച്ചു.ഒരു മഹാസമ്മേളനം പോലുള്ള ആൾക്കൂട്ടത്തെ ഒരു സാഹിത്യമേളയിൽ താൻ ആദ്യമായിട്ട് കാണുകയാണെന്നും അരുന്ധതീ റോയ് പ്രതികരിച്ചു. കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്നതിനാലാണ് മറ്റ് സാഹിത്യ സമ്മേളനങ്ങളിൽ താൻ പങ്കെടുക്കാത്തത്.ഇത്രയും വലിയ സ്വീകരണം നൽകിയ കോഴിക്കോട്ടുകാർക്ക് നന്ദി പറഞ്ഞാണ് അവർ മടങ്ങിയത്.

മേളയുടെ മറ്റൊരു ആകർഷണമായ തമിഴ് നടൻ പ്രകാശ്രാജും ഹിന്ദുത്വവാദികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്.സൂര്യന്റെ ഉദയത്തെക്കുറിച്ചും അസ്തമയത്തെക്കുറിച്ചും സംസാരിക്കേണ്ട സമയമല്ല ഇതെന്നും, എഴുനേറ്റ്‌നിന്ന് ചില ചോദ്യങ്ങൾ ചോദിക്കാൻ സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അവർ നമ്മെ ഭയപ്പെടുത്താൻ ശ്രമിക്കയാണെന്നും അതിന് കീഴ്‌പ്പെടരുതെന്നും പ്രകാശ്രാജ് തുറന്നടിച്ചു.
ഇന്ത്യയിൽ എക്കാലവും ജാതി ഒരു സവിശേഷ പ്രശ്‌നവിഷയമാണെന്നും ഇപ്പോൾ നവജാതിവാദമാണ് ഫാസിസ്റ്റുകൾ പരീക്ഷിക്കുന്നതെന്നും പ്രശസ്ത ചരിത്രകാരി റൊമീലാ ഥാപ്പർ ചൂണ്ടിക്കാട്ടി.ജാതിയെ ഇല്ലാതാക്കി മതം എന്ന കൾട്ടിലേക്ക് കൊണ്ടുപോവാനാണ് ഹിന്ദുത്വവാദികളുടെ തന്ത്രമെന്നും അവർ ചൂണ്ടിക്കാട്ടി.

വാക്കിന് വെടിയുണ്ട നൽകിയാലും നിലപാട് മാറ്റില്‌ളെന്നും,എഴുത്തോ വലുത് കഴുത്തോ എന്ന് ചോദിച്ചാൽ എഴുത്ത് എന്നുതന്നെ പറയുമെന്നും സംഘപരിവാർ ഭീഷണി നേരിടുന്ന പ്രശസ്ത എഴുത്തുകാരൻ ഡോ.കെ.എസ് ഭഗവാൻ ചൂണ്ടിക്കാട്ടി.അഭിപ്രായ സ്വതന്ത്ര്യത്തിന്റെ കടക്കൽ കത്തിവച്ചാൽ ജനാധിപത്യം ഇല്ലാതാവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തെറിവിളികൊണ്ടും കുപ്രചാരണങ്ങൾകൊണ്ടും നിങ്ങൾക്ക് സത്യത്തെ മറക്കാനാവില്‌ളെന്ന് ആർ.എസ്.എസ് ഭീഷണി നേരിടുന്ന കവി കുരീപ്പുഴ ശ്രീകുമാർ വ്യക്തമാക്കി.മനുഷ്യന് പട്ടിയുടെ വിലപോലും നൽകാത്ത ജാതി മതിലുകൾ കേരളത്തിലുമുണ്ടെന്നത് അപമാനകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എം ടി, ആനന്ദ്, ടി.പത്മനാഭൻ, സച്ചിതാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തൊട്ട് പുതിയ എഴുത്തുകാർ അടക്കം നൂറോളം പ്രമുഖരാണ് ആദ്യ ദിവസത്തെ വിവധ സെഷനുകളിൽ പങ്കെടുത്തത്.സംസ്ഥാന സർക്കാറിനുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചത്.നാലുദിവസം നീണ്ടുനിൽക്കുന്ന മേള ഫെബ്രുവരി 11ന് സമാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP