Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഈ റീത്ത് വെച്ചിരിക്കുന്നത് എന്റെ മരണത്തിന്റെ പ്രതീകമായിട്ടാണ്.. അനിയന്റെ കൊലയാളികളെ പിടികൂടിയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് മരിക്കും'; പൊലീസുകാർ കസ്റ്റഡിയിൽ തല്ലിക്കൊന്ന അനുജന് വേണ്ടി ജ്യേഷ്ടന്റെ സമരം രണ്ട് വർഷമാകുമ്പോൾ കൂടുതൽ തീവ്രമാകുന്നു; ഏഴ് ദിവസമായി തുടരുന്ന ജലപാനമില്ലാത്ത സമരത്തിൽ ശ്രീജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം; കണ്ടില്ലെന്ന് നടിച്ച് അധികാരികളും

'ഈ റീത്ത് വെച്ചിരിക്കുന്നത് എന്റെ മരണത്തിന്റെ പ്രതീകമായിട്ടാണ്.. അനിയന്റെ കൊലയാളികളെ പിടികൂടിയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് മരിക്കും'; പൊലീസുകാർ കസ്റ്റഡിയിൽ തല്ലിക്കൊന്ന അനുജന് വേണ്ടി ജ്യേഷ്ടന്റെ സമരം രണ്ട് വർഷമാകുമ്പോൾ കൂടുതൽ തീവ്രമാകുന്നു; ഏഴ് ദിവസമായി തുടരുന്ന ജലപാനമില്ലാത്ത സമരത്തിൽ ശ്രീജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം; കണ്ടില്ലെന്ന് നടിച്ച് അധികാരികളും

അരുൺ ജയകുമാർ

തിരുവനന്തപുരം: ''ഈ റീത്ത് ഇവിടെ വെച്ചിരിക്കുന്നത് ഉടൻ സംഭവിക്കാൻ പോകുന്ന എന്റെ മരണത്തിന്റെ പ്രതീകമായിട്ടാണ്. എന്റെ അനിയന്റെ മരണത്തിന് കാരണക്കാരായവരെ പിടികൂടുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഞാനും ഇവിടെ കിടന്ന് മരിക്കും അതിന് ഇനി വലിയ താമസമൊന്നുമില്ല'' തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സഹോദരന്റെ പൊലീസ് കസ്റ്റഡി മരണത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്നാവിശ്യപ്പെട്ടുള്ള ശ്രീജിത്തിന്റെ സമരം തുടങ്ങിയിട്ട് വർഷം രണ്ടായി. കഴിഞ്ഞ 7 ദിവസമായി ജലപാനമില്ലാതെ നിരാഹാരസമരത്തിലുള്ള ശ്രീജിത്തിന്റെ ആരോഗ്യ സ്ഥിതി ഇപ്പോൾ അവശതയിലേക്കാണ് പോകുന്നത്. കേസന്വേഷണം സിബിഐക്ക് കൈമാറിയെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ഉത്തരവൊന്നും ലഭിക്കാത്തതുകൊണ്ടാണ് സമരം തുടരുന്നതെന്നും ശ്രീജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.

ശ്രീജിത്തിന്റെ സഹോദരന്റെ കസ്റ്റഡി മരണത്തെതുടർന്ന് പൊലീസ് കംപ്ലയിന്റ്സ് അതോരിറ്റി 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. ഇത് ശ്രീജിത്തിന്റെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. എന്നാൽ പത്ത് ലക്ഷം രൂപയല്ല വേണ്ടത്. എന്റെ സഹോദരൻ എന്റെ മുന്നിൽവച്ചാണ് മരിക്കുന്നത്. എന്നിട്ട് ആ പൈസ വാങ്ങിച്ച് ഇരിക്കാൻ പറ്റില്ല. അനിയൻ മരിച്ചതിന്റെ ആഘാതത്തിൽ നിന്നും അമ്മ രമണി ഇനിയും മുക്തി നേടിയിട്ടില്ല ഇത് പറയുമ്പോൾ ശ്രീജിത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇപ്പോൾ അവശ നിലയിലാണ് ശ്രീജിത്ത് ഉള്ളത്. അയാളുടെ ജീവനും കൂടി അപകടം സംഭവിച്ചാൽ ആ അമ്മയ്ക്ക് അത് താങ്ങാനുള്ള ശക്തിയുണ്ടാകില്ല.

പൊലീസ് കംപ്ലയിന്റ്സ് അതോരിറ്റി നഷ്ടപരിഹാര തുക വെറുതെ തന്നതല്ലല്ലോ. അപ്പോൾ അവിടെ തെറ്റ് സംഭവിച്ചതുകൊണ്ട് തന്നെയാണ് ഈ തീരുമാനം. അതിന് കാരണക്കാരായവരെ പിടികൂടണം. സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യമുന്നയിച്ച് സമരം തുടങ്ങിയ ശേഷം ശ്രീജിത്തിന്റെ സ്ഥലം എംഎൽഎ കെ ആൻസലൻ, പിസി ജോർജ് ഉൾപ്പടെയുള്ളവർ ശ്രീജിത്തിനെ നേരിൽ കണ്ടിരുന്നു. പിന്നീട് പി സി ജോർജ് ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരിൽ നിന്നും സിബിഐ അന്വേഷണത്തിന് ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കാൻ ഈ യുവാവ് തയ്യാറല്ല.

നെയ്യാറ്റിൻകര വ്‌ളാത്താങ്കര സ്വദേശി ശ്രീജിവിന്റെ മരണം സ്വാഭാവികമല്ലെന്നും മറിച്ച് പൊലീസ് നടത്തിയ കൊലപാതകമാണെന്നാണ് കുടുംബം ആദ്യം മുതൽ തന്നെ ആരോപിക്കുന്നത്. 2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്. 2015 മെയ് മുതലാണ് സഹോദരൻ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്.

അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.

2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. ശ്രീജിവ് എത്തിയാൽ ഉടൻ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറിൽ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ അന്വേഷച്ചെങ്കിലും അവർക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

തുടർന്ന് തൊട്ടടുത്ത ദിവസം പാറശ്ശാല സ്റ്റേഷനിലെ രണ്ടു പൊലീസുകാർ വീട്ടിലെത്തി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചുവെന്നും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അറിയിച്ചു. തുടർന്ന് ആശുപത്രയിലെത്തിയപ്പോൾ കണ്ടത് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കിടക്കുന്ന ശ്രീജിവിനെയാണ്. എന്തിനാണ് പാറശ്ശാല പൊലീസ് തങ്ങളുടെ അതിർത്തിയിൽ പെടാത്ത സ്ഥലത്തുനിന്നും പെറ്റിക്കേസെന്നു പറഞ്ഞ ശേഷം പൊലീസ് പിടികൂടിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും സഹോദരൻ ശ്രീജിത്ത് നേരത്തെ തന്നെ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു.

ശ്രീജിവിന്റെ മരണമൊഴി പോലും പൊലീസ് തടഞ്ഞുവെന്നും പൊലീസ് കസ്റ്റഡിയിൽ പൊലീസ് നിഷ്‌കരുണം മർദ്ദിച്ചുവെന്നും സഹോദരൻ ആരോപിക്കുന്നു. ശ്രീജിവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ രാജീവ് തന്നെയാണ് വിളിച്ചുവരുത്തിയ ശേഷം ശ്രീജിവിനെ പൊലീസിനു ഒറ്റുകൊടുത്തതെന്നും കുടുംബം ആരോപിക്കുന്നു.തൊട്ടടുത്ത ദിവസം പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ ശേഷം മാത്രമാണ് ശ്രീജിവിന്റെ മൃതദേഹം പോലും കുടുംബത്തിനു വിട്ടുകിട്ടിയത്. പെൺകുട്ടിയുടെ ചില ബന്ധുക്കൾ പൊലീസിലാണെന്നും ഇവരുടെ ഇടപെടലോടെയാണ് കൊല നടന്നതെന്നും കുടുംബം ആരോപിക്കുന്നു.

പൊലീസിൽ നിന്നും ക്രൂര മർദ്ദനമേറ്റെങ്കിലും പോസ്റ്റ്മാർട്ടം റിപ്പോർട്ട് പോലും അവർക്കനുകൂലമായാണ് എഴുതിയതെന്നും ആരോപണമുണ്ട്. ഇപ്പോൾ ക്രൈം ബ്രാഞ്ചാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ നീതി കിട്ടില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് തന്റെ ആവശ്യമെന്നും സഹോദരൻ ശ്രീജിത്ത് പറയുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീജിത്ത് പറയുന്നു.

സമരം ചെയ്തിരുന്ന ശ്രീജിത്തിനെ ബുദ്ധിമുട്ടിക്കാനും പൊലീസ് ആവുന്ന വേലകൾ ചെയ്തിരുന്നു. സമര പന്തലിലിരുന്ന് കപ്പലണ്ടി കച്ചവടം നടത്തിയതിനും വായിക്കാൻ പുസ്തകങ്ങൾ കൊണ്ട് വന്നതിനെ എടുത്തുകൊണ്ട് പോയി കത്തിച്ചും പൊലീസ് പക വീട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP