Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴ പെയ്താൽ ചോരുന്നൊരു വീട്; കാറ്റൊന്ന് വീശിയാൽ പാറിപ്പറക്കുന്ന മേൽക്കൂര; ഒന്നിരിക്കാൻ പോലും ഇടമില്ലാത്തൊരു വീടും; എന്നിട്ടും ചിപ്പിയുടെ കുഞ്ഞുചിലങ്ക ചിലമ്പുന്നത് കാൻസർ രോഗികൾക്കായി; നൃത്തം ചെയ്തു കിട്ടുന്ന പണം രോഗികൾക്ക് നൽകി കൈയടി വാങ്ങുന്ന മൂന്നാംക്ലാസുകാരിയുടെ കഥ

മഴ പെയ്താൽ ചോരുന്നൊരു വീട്; കാറ്റൊന്ന് വീശിയാൽ പാറിപ്പറക്കുന്ന മേൽക്കൂര; ഒന്നിരിക്കാൻ പോലും ഇടമില്ലാത്തൊരു വീടും; എന്നിട്ടും ചിപ്പിയുടെ കുഞ്ഞുചിലങ്ക ചിലമ്പുന്നത് കാൻസർ രോഗികൾക്കായി; നൃത്തം ചെയ്തു കിട്ടുന്ന പണം രോഗികൾക്ക് നൽകി കൈയടി വാങ്ങുന്ന മൂന്നാംക്ലാസുകാരിയുടെ കഥ

ആർ പീയൂഷ്

ആലപ്പുഴ: മഴ പെയ്താൽ ചോരുന്നൊരു വീട്, കാറ്റൊന്ന് ശക്തിയായി വീശിയാൽ പാറിപ്പറക്കുന്ന മേൽക്കൂര, ഒന്നിരിക്കാൻ പോലും ഇടമില്ലാത്തൊരു വീട്... ഈ വീട്ടിൽനിന്നുള്ള മൂന്നാം ക്ലാസുകാരി നൃത്തം ചെയ്തുകിട്ടുന്ന പണം അതേപടി നിർദ്ധനരായ കാൻസർ രോഗികൾക്കുവേണ്ടി ചെലവിടുകയാണ്.

എട്ടു വയസ്സിനുള്ളിൽ 76 വേദികളിൽ ചിപ്പി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അതിൽനിന്നു കിട്ടിയ പണം രോഗികൾക്കു കൊടുക്കുകയായിരുന്നു. ജീവകാരുണ്യത്തിന്റെ പേരിൽ വിദേശത്തുനിന്നു അനേക കോടികൾ വരുത്തി അതിൽനിന്നുള്ള നക്കാപ്പിച്ച മാത്രം ചാരിറ്റിയായി നൽകി മേനി നടിക്കുകയും പബ്ലിസിറ്റി നേടുകയും ചെയ്യുന്ന മെത്രാപ്പൊലീത്തയിൽനിന്നും അമ്മയിൽനിന്നുമൊക്കെ വ്യത്യസ്തയാണു ചിപ്പി. ജീവിക്കാൻ നിവൃത്തിയുള്ളവരല്ല ചിപ്പിയുടെ മാതാപിതാക്കൾ. എന്നാലും നൃത്തം ചെയ്തു കിട്ടുന്ന തുച്ഛമായ തുക രോഗികൾക്ക് സഹായം നൽകി ഒരു നിർദ്ധന പെൺകുട്ടി നാടിന് മാതൃകയാവുകയാണ്.

വള്ളികുന്നം നന്ദനത്തിൽ പ്രദീപ് - ചിത്ര ദമ്പതികളുടെ മകളായ ചിപ്പിയാണ് കാരുണ്യസ്പർശത്തിന് വേറിട്ട മുഖം നൽകുന്നത്. നൃത്തച്ചുവടിന് കിട്ടുന്ന കുഞ്ഞു തുക കൊണ്ട് രോഗികളുടെ കണ്ണീരൊപ്പാൻ ശ്രമിക്കുകയാണ് ഈ കുരുന്നു കലാകാരി. അവളുടെ കാലിലെ ചിലങ്ക പോലും ചുവടുകൾക്കിടയിൽ അവളെ വേദനിപ്പിക്കില്ല. ചുവടൊന്നിടറുകപോലുമില്ല. കാരണം അവളുടെ ചുവടുകളും ചിലമ്പൊലികളും നിർദ്ധന രോഗികൾക്ക് വേണ്ടിയാണ്.

ഒന്നര വയസു മുതലേ ടി.വി യിലെ നൃത്ത പരിപാടികൾകണ്ട് ചിപ്പി ചുവട് വച്ചിരുന്നു. നൃത്തത്തോടുള്ള മകളുടെ കമ്പം മനസ്സിലാക്കിയ പ്രദീപ് മകളെ നൃത്തം അഭ്യസിക്കാൻ അയയ്ക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. ഓച്ചിറയിലുള്ള ശിവശക്തി നൃത്ത സംഗീത വിദ്യാകേന്ദ്രത്തിൽ ചിപ്പിയെ നൃത്തം അഭ്യസിക്കാനായി ചേർത്തു. വളരെ വേഗം തന്നെ നൃത്തച്ചുവടുകൾ ഹൃദ്യസ്ഥമാക്കിയ ചിപ്പി അഞ്ചാം വയസിൽ ക്ലാസിക്കൽ ഡാൻസിൽ അരങ്ങേറ്റം കുറിച്ചു.

ശേഷം വിവിധ വേദികളിൽ നൃത്തം അവതരിപ്പിച്ചു. ആദ്യമായി നൃത്തം അവതരിപ്പിച്ചു കിട്ടിയ തുക നിർദ്ധനരായ രോഗികൾക്ക് കൊടുക്കണമെന്ന് ചിപ്പി അച്ഛനോട് ആവശ്യപ്പെട്ടു. വളരെ ചെറിയ തുകയായതിനാൽ പ്രദീപ് പറഞ്ഞു, കുറച്ച് തുക കൂടിയായിട്ട് കൊടുക്കാം അപ്പോഴെ അവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കൂ എന്ന്. വീണ്ടും ലഭിച്ച കുഞ്ഞു തുക ഒട്ടും പാഴാക്കാതെ ചിപ്പി സ്വരുക്കൂട്ടി വച്ചു. ഇതിനിടയിലാണ് ടി.വിയിൽ കാൻസർ രോഗികളെ പറ്റിയുള്ള ഒരു പ്രോഗ്രാം ചിപ്പി കാണുകയും അവർ അനുഭവിക്കുന്ന ദുരിതങ്ങൾ അറിയുകയും ചെയ്തത്. ഇതിന് ശേഷം ചിപ്പി തന്റെ കുഞ്ഞു മനസ്സിൽ ഒരു ദൃഢ പ്രതിജ്ഞ എടുക്കുകയായിരുന്നു. ഇനി നൃത്തം ചെയ്ത് കിട്ടുന്ന തുക എത്രയാണെങ്കിലും കാൻസർ രോഗംമൂലം കഷ്ടത അനുഭവിക്കുന്ന രോഗികൾക്കുള്ളതാണ്. അന്ന് മുതൽ കൂട്ടി വച്ച തുകകൾ ഒരു സംഘടനയെ ഏൽപ്പിക്കുകയും അവർ വഴി രോഗികൾക്ക് നൽകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

മകളുടെ സഹായ മനസ്‌കതയെ പറ്റി പറയുമ്പോൾ പിതാവ് പ്രദീപ് വാചാലനാവും. ഓർമ്മ വച്ച നാൾ മുതൽ വീട്ടിൽ ഭിക്ഷയാചിച്ചെത്തുന്നവർക്ക് രൂപ നൽകാൻ യാതൊരു മടിയുമില്ലായിരുന്നു. ഭക്ഷണം പോലും തൽകിയേ വിട്ടയക്കുകയുള്ളൂ. ഇപ്പോഴും രോഗികൾ ആരെങ്കിലും സഹായം ചോദിച്ചു വന്നാൽ അവളുടെ കൈയിലുള്ളതെല്ലാം വാരി കൊടുക്കും. നൃത്തം ചെയ്തു കിട്ടുന്ന തുകയിൽ നിന്ന് ഒരു രൂപ പോലും മറ്റാവശ്യങ്ങൾക്കായി അവളോ ഞാനോ എടുക്കാറില്ല. ദൈവം നൽകിയ കഴിവിനാൽ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുമ്പോൾ ഏറെ സന്തോഷമാണ്... പ്രദീപിന്റെ കണ്ണുകൾ തൂവുന്നു. ഉള്ളതു മനസ്സറിഞ്ഞും കൈ അയച്ചും സഹായിക്കുമ്പോഴും അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീടോ മാറിയുടുക്കാൻ ഒരു നല്ല വസ്ത്രമോ ചിപ്പിക്കില്ല. പ്രദീപ് ചപ്പാത്തിയും കുടിവെള്ളവും കടകളിൽ കൊടുത്തു കിട്ടുന്ന തുചഛമായ വരുമാനത്തിലാണ് ഇവർ ജീവിക്കുന്നത്.

അഞ്ചാം വയസിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. ഗുരുവായൂർ, ശബരിമല, മാതാ അമൃതാനന്ദമയി മഠം തുടങ്ങി വിവിധ വേദികളിൽ നൃത്തം അവതരിപ്പിച്ചു. അൻപതാമത്തെ വേദിയായ തഴവാ മാമ്പുഴ ക്ഷേത്രത്തിൽ നിന്നും ലഭിച്ച നടരാജ വിഗ്രഹമാണ് ചിപ്പിക്ക് ലഭിച്ച പുരസ്‌ക്കാരങ്ങളിൽ ഏറെ വിലമതിച്ചതായുള്ളത്. നൃത്ത പരിപാടികൾക്ക് ഏറെ സഹായം നൽകുന്നത് നൃത്താധ്യാപിക കെ.എസ്.പുരം സാവിത്രി രാമചന്ദ്രനും മകൾ ആശയുമാണ്. മേക്കപ്പിനും കോസ്റ്റ്യൂമിനും ഏറെ തുക വേണ്ടി വരും കൂലി പണിക്കാരനായ പ്രദീപിന് ഇത് താങ്ങാനാവില്ല. സാവിത്രിയും, ആശയുമാണ് ഇതിനുള്ള മുഴുവൻ തുകയും മുടക്കുന്നത്. വിവിധ വേദികളിൽ വച്ച് ചലച്ചിത്ര താരങ്ങളായ ദിലീപ്, സുരാജ് വെഞ്ഞാറമ്മൂട്, വിനീത്, ഭീമൻ രഘു, താരാ കല്യാൺ, കുമരകം രഘുനാഥ് തുടങ്ങിയവരുടെ അനുഗ്രഹവും ഈ കൊച്ചു കലാകാരി നേടിയിട്ടുണ്ട്. മഞ്ജു വാര്യരെ നേരിട്ട് കാണണമെന്നാണ് ചിപ്പിയുടെ ഏറ്റവും വലിയ ആഗ്രഹം.

നിരവധി സംഘടനകൾ ഈ കലാകാരിയെ ആദരിച്ചു വരികയാണ്. കിട്ടിയ പുരസ്‌ക്കാരങ്ങൾ പോലും സൂക്ഷിക്കാൻ ഇടമില്ല. ഈ വർഷത്തെ കലാനിധി പുരസ്‌ക്കാരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ച് കേരളാ സ്പീക്കർ ചിപ്പിക്കു സമ്മാനിക്കും. കൃഷ്ണപുരം ബിഷപ് മൂർ വിദ്യാപീഠത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ചിപ്പി.നൃത്തത്തിന് പുറമേ ചിത്രരചനയിലും, സംഗീതത്തിലും ചിപ്പി കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു കുഞ്ഞനുജനുണ്ട് ചിപ്പിക്ക് ഒരു വയസുള്ള മണികണ്ീൻ. കൂലിപ്പണിക്കാരനായ പ്രദീപ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിലും, രോഗികളെ സഹായിക്കാനുള്ള മകളുടെ ആഗ്രഹത്തിന് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP