Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാക്കെടുത്താൽ കള്ളം മാത്രം പറയുന്നത് പതിവാക്കി; വിവാഹം കഴിച്ചത് രണ്ട് തവണ; ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട അനീഷുമായുള്ള കല്യാണക്കഥ വീട്ടുകാരിൽ നിന്ന് മറച്ചുവച്ചു; ഗർഭം അലസിയ വിവരം ഭർത്താവിനോട് പറഞ്ഞില്ല; നവജാത ശിശുവിനെ തട്ടിയെടുത്തത് ഭർത്താവിനെ ബോധ്യപ്പെടുത്താൻ: ബീന നുണ പറഞ്ഞു വളർന്ന വിളഞ്ഞ വിത്ത്

നാക്കെടുത്താൽ കള്ളം മാത്രം പറയുന്നത് പതിവാക്കി; വിവാഹം കഴിച്ചത് രണ്ട് തവണ; ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട അനീഷുമായുള്ള കല്യാണക്കഥ വീട്ടുകാരിൽ നിന്ന് മറച്ചുവച്ചു; ഗർഭം അലസിയ വിവരം ഭർത്താവിനോട് പറഞ്ഞില്ല; നവജാത ശിശുവിനെ തട്ടിയെടുത്തത് ഭർത്താവിനെ ബോധ്യപ്പെടുത്താൻ: ബീന നുണ പറഞ്ഞു വളർന്ന വിളഞ്ഞ വിത്ത്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ ബീന വിളഞ്ഞ വിത്ത്. നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന ഇവർ ഇപ്പോഴത്തെ ഭർത്താവ് അനീഷിനെ വരെ പറഞ്ഞു പറ്റിക്കുകയായിരുന്നു. ആദ്യ വിവാഹം നിയമപരമായി ഒഴിയാതെയാണ് ബീന വച്ചൂച്ചിറ സ്വദേശി അനീഷുമായി കഴിഞ്ഞിരുന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നും വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് റാന്നി ചെല്ലക്കാട് സ്വദേശികളായ സജിയുടെയും അനിതയുടെയും നാലുദിവസം പ്രായമായ ആൺകുഞ്ഞിനെ ബീന തട്ടിക്കൊണ്ടുപോയത്. സംഭവത്തെ കുറിച്ച് ഏറ്റവും പുതുതായി പൊലീസ് പറയുന്ന കഥ ഇങ്ങനെ:

ഭർത്താവുമായി ഒത്തുപോകുന്നതിനും കുടുംബഭദ്രത നിലനിർത്തുന്നതിനുമായാണ് നവജാത ശിശുവിനെ തട്ടിയെടുത്ത് റാന്നി വച്ചൂച്ചിറ പുതുപറമ്പിൽ അനീഷിനൊപ്പം കഴിയുന്ന ബീന (30) വളർത്താൻ തീരുമാനിച്ചത്. പൊലീസും പൊതുസമൂഹവും വ്യാപകമായ തെരച്ചിൽ നടത്തിയതോടെയാണ് വെള്ളിയാഴ്ച രാത്രി കുട്ടിയെയും പ്രതിയെയും വച്ചൂച്ചിറയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

കോട്ടയം രേഖ തീയറ്ററിന് അടുത്തു താമസിക്കുന്ന ബീന ബിരുദധാരിയാണ്. 2007 നവംബർ 21 ന് ചവറ സ്വദേശി രവി ഇവരെ വിവാഹം കഴിച്ചു. അധികം കഴിയും മുമ്പേ ബീന ഭർത്താവിനെ ഉപേക്ഷിച്ച് തിരികെ സ്വന്തംവീട്ടിലെത്തി. തനിക്ക് മക്കളുണ്ടാകില്ലെന്നു പറഞ്ഞ് രവി നിരന്തരമായി പീഡിപ്പിച്ചതു കൊണ്ടാണ് തിരികെ വന്നതെന്നാണ് വീട്ടുകാരോട് പറഞ്ഞത്. ഇതിനിടെ പിതാവിന് ഒരു അപകടത്തിൽ പരുക്കേറ്റു. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ചികിൽസ. ഈ സമയം അനീഷ് പിതാവിനെയും കൊണ്ട് അവിടെ ചികിൽസിക്കാനുണ്ടായിരുന്നു. ഏറെ നാളത്തെ പരിചയം അടുപ്പമായപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചു. അനീഷിന്റെ ആദ്യ വിവാഹമായിരുന്നു. താൻ ആദ്യം ഒരു വിവാഹം കഴിച്ചതാണെന്ന് അനീഷിനോട് പറഞ്ഞിരുന്നുവെന്നാണ് ബീന പറയുന്നത്. എന്നാൽ, പൊലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. അനീഷിനെയും പറ്റിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.

ഇതുമായി ബന്ധപ്പെട്ട് പിന്നീട് അനീഷിനെ ചോദ്യം ചെയ്യും. റാന്നിക്കടുത്ത് കുന്നം ക്ഷേത്രത്തിൽ വച്ച് പരസ്പരം തുളസിമാല ചാർത്തിയെന്നല്ലാതെ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. വീണ്ടും വിവാഹിതയായ കാര്യം ബീന വള്ളിക്കോട്ടെ വീട്ടിൽ അറിയിച്ചതുമില്ല. ഇവിടെ നിന്നാണ് ബീന നുണകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ തുടങ്ങിയത്. മെഡിക്കൽ കോളജിൽ വച്ച് പരിചയപ്പെട്ട അനീഷ് ഇടയ്ക്കിടെ വീട്ടിൽ വന്നിരുന്നു. ഒരു തവണ ബീനയെ വിവാഹം ആലോചിക്കുകയും ചെയ്തു. എന്നാൽ, അതിന് മുൻപ് തന്നെ ഇവർ വിവാഹിതരായിരുന്നു.

വിവാഹശേഷം അനീഷിന്റെ വീട്ടിൽ താമസിക്കാൻ രണ്ടു മുട്ടൻ നുണകൾ ബീന പറഞ്ഞു. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ തനിക്ക് ജോലി കിട്ടി എന്നതായിരുന്നു അതിലൊന്ന്. ഈ പേര് പറഞ്ഞ് ഇവർ വച്ചൂച്ചിറയിലെ അനീഷിന്റെ വീട്ടിലേക്കാണ് പോയിരുന്നത്. രാത്രിയിലും അവിടെ കഴിയേണ്ടി വന്നപ്പോൾ മറ്റൊരു സൗകര്യപ്രദമായ കള്ളം വീട്ടിൽ പറഞ്ഞു. അതായിരുന്നു പുനലൂരിലെ പോളിടെക്‌നിക്കിൽ ജോലി കിട്ടിയെന്നത്. ഇതിനായി അവിടെ താമസിക്കുകയാണെന്നും വീട്ടിൽ അറിയിച്ചു. ഇങ്ങനെ വച്ചൂച്ചിറയിലെ അനീഷിന്റെ വീട്ടിൽ സ്ഥിരതാമസമാക്കി.

ഇതിനിടെ ബീന ഗർഭിണിയായി. ഇടയ്ക്ക് ഗർഭം അലസിപ്പോയി. ഇക്കാര്യം അനീഷിനെ അറിയിച്ചിരുന്നില്ല. പ്രസവ തീയതി അടുത്തതിനാൽ ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ച ഇവർ അനീഷിന്റെ വീട്ടിൽ നിന്ന് ഇറങ്ങി. പിന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രി പരിസരത്ത് ചുറ്റിക്കറങ്ങി. ഇരട്ടക്കുട്ടികൾ ഉണ്ടെങ്കിൽ അതിലാന്നിനെ തട്ടിയെടുക്കാനായിരുന്നു ഉദ്ദേശം. ഇതിനായി തിരുവല്ല മനയ്ക്കച്ചിറ സ്വദേശി ശരണ്യ എന്ന യുവതി പ്രസവിച്ച ഇരട്ട കുട്ടികളെ നോട്ടമിട്ട് വട്ടം ചുറ്റി. പക്ഷേ, എപ്പോഴും ബന്ധുക്കൾ കൂടെ നിന്നതിനാൽ അത് നടക്കില്ലെന്ന് വന്നു. അപ്പോഴാണ് ഏതെങ്കിലും ഒരു കുട്ടിയെ എടുക്കാമെന്ന് പ്ലാൻ മാറ്റിയത്. അങ്ങനെയാണ് റാന്നി ചെല്ലക്കാട് സ്വദേശി സജി-അനിത ദമ്പതികളുടെ കുട്ടിയെ ലക്ഷ്യമിട്ടത്.

തുടർന്ന് കുട്ടിയുടെ ബന്ധുക്കളുമായി സൗഹൃദം സ്ഥാപിച്ചു. ഇതിന് ശേഷമാണ് സജിയുടെ കൈയിൽനിന്നും പാൽ കൊടുക്കാനെന്ന വ്യാജേന കുട്ടിയുമായി കടന്നത്. മെയിൻ റോഡിലേക്ക് ഇറങ്ങിയ ബീന ആദ്യം കണ്ട ഓട്ടോയിൽ കയറി തെക്കേമലയിൽ ഇറങ്ങി. ഇവിടെനിന്നും കെഎസ്ആർടിസി ബസിൽ കയറി പത്തനംതിട്ടയിലെത്തിയ ശേഷം വീണ്ടും ഓട്ടോറിക്ഷയിൽ കുലശേഖര പേട്ടയിൽ കുഞ്ഞമ്മയുടെ മകളെ കെട്ടിച്ചു വിട്ട വീട്ടിലെത്തി. ഇതിനിടെ സിസി ടിവികൾ കേന്ദ്രീകരിച്ച് അന്വേഷിച്ച പൊലീസ് തൊട്ടു പിന്നാലെ പ്രയാണം തുടങ്ങിയിരുന്നു.

ആശുപത്രിയിൽ നിന്നും ബീന കയറിയ ഓട്ടോ, തെക്കേമലയിൽ നിന്നും കയറിയ കെഎസ്ആർടിസി ബസ്, പത്തനംതിട്ടയിൽ നിന്നും കുലശേഖരപേട്ടയിലേക്ക് പോയ ഓട്ടോറിക്ഷ എന്നിവ നിമിഷങ്ങൾക്കുള്ളിൽ പൊലീസ് കണ്ടെത്തി. ബീനയുടെ കുഞ്ഞമ്മയുടൈ വീട്ടിൽ പൊലീസ് എത്തുമ്പോൾ അകത്തു നിന്ന് ഗ്രിൽ പൂട്ടിയിരിക്കുകയായിരുന്നു. കുഞ്ഞുമായി ഒരു സ്ത്രീ ഇവിടെ വന്നിരുന്നുവോ എന്ന പൊലീസിന്റെ ചോദ്യത്തിന് മുന്നിൽ വീട്ടുകാർ കൈമലർത്തി. ഈ സമയം ബീന ആ വീട്ടിലുണ്ടായിരുന്നു. ഭർത്താവിനോട് പിണങ്ങി കുട്ടിയെ എടുത്തു വന്നതാണെന്ന് ബീന പറഞ്ഞത് ആ വീട്ടുകാർ വിശ്വസിച്ചു. ബീനയുടെ കുഞ്ഞമ്മയുടെ മകളുടെ ഭാര്യാമാതാവ് റിട്ട. സ്‌കൂൾ അദ്ധ്യാപികയായിരുന്നു. ബീന പറഞ്ഞ കാരണം അവർ വിശ്വസിച്ചതു കൊണ്ടാണ് പൊലീസിന്റെ മുന്നിൽ പൊട്ടൻ കളിച്ചത്. ഇതിനിടെ കനത്ത മഴ ആരംഭിച്ചു. ഇതോടെ പൊലീസ് തിരച്ചിൽ അവസാനിപ്പിച്ചു.

ഈ സമയം കുലശേഖരപതിയിലെ വീട്ടിൽ നിന്നും ഇറങ്ങിയ ബീന ടാക്‌സി പിടിച്ച് വച്ചൂച്ചിറയിലെ വീട്ടിലെത്തി. അനീഷിന്റെ സുഹൃത്തുക്കൾക്കും നാട്ടിലെ ജനപ്രതിനിധികൾക്കും ഗർഭിണിയായിരുന്ന ബീനയുടെ പ്രസവം പുതിയ വാർത്തയായിരുന്നു. ഇവരും പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വച്ചൂച്ചിറ എസ്‌ഐ വിപിൻ ഗോപിനാഥും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബീനയെ കസ്റ്റഡിയിൽ എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP