Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാനേജർമാരുടെ മകളെ മൂന്നാം ഭാര്യയാക്കാൻ അണ്ണാച്ചി ശ്രമിച്ചത് ജ്യോത്സ്യന്റെ വാക്ക് കേട്ട്; ശല്യം കാരണം നാടു വിട്ടു പോയിട്ടും വെറുതെ വിട്ടില്ല; രാജഗോപാലിനെ ഞെട്ടിച്ച് വിവാഹം നടത്തിയപ്പോൾ ആഗ്രഹം നിയന്ത്രിക്കാനാവാതെ ജ്യോതിയുടെ ഭർത്താവിന്റെ ഘാതകനായി; ജാമ്യത്തിൽ ഇറങ്ങിയിട്ടും ജ്യോതിയോടുള്ള മോഹവുമായി ജീവിച്ചു; പക കൈവിടാതെ പോരാടി ജ്യോതിയും; ജീവപര്യന്തം വിധിക്കപ്പെട്ടെങ്കിലും കേവലം എട്ട് മാസം മാത്രം ജയിലിൽ ജീവിച്ച 'ദോശ മുതലാളിയുടെ' ജീവിതം അവസാനിക്കുമ്പോൾ

മാനേജർമാരുടെ മകളെ മൂന്നാം ഭാര്യയാക്കാൻ അണ്ണാച്ചി ശ്രമിച്ചത് ജ്യോത്സ്യന്റെ വാക്ക് കേട്ട്; ശല്യം കാരണം നാടു വിട്ടു പോയിട്ടും വെറുതെ വിട്ടില്ല; രാജഗോപാലിനെ ഞെട്ടിച്ച് വിവാഹം നടത്തിയപ്പോൾ ആഗ്രഹം നിയന്ത്രിക്കാനാവാതെ ജ്യോതിയുടെ ഭർത്താവിന്റെ ഘാതകനായി; ജാമ്യത്തിൽ ഇറങ്ങിയിട്ടും ജ്യോതിയോടുള്ള മോഹവുമായി ജീവിച്ചു; പക കൈവിടാതെ പോരാടി ജ്യോതിയും; ജീവപര്യന്തം വിധിക്കപ്പെട്ടെങ്കിലും കേവലം എട്ട് മാസം മാത്രം ജയിലിൽ ജീവിച്ച 'ദോശ മുതലാളിയുടെ' ജീവിതം അവസാനിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ദാശ ചുട്ടെടുക്കും പോലെയായിരുന്നു പി.രാജഗോപാൽ എന്ന ശരവണഭവൻ സ്ഥാപകന്റെ ജീവിതത്തെ ജീവജ്യോതി നിയമ പോരാട്ടത്തിലൂടെ തളർത്തിയത്. ജീവജ്യോതിയുടെ ഭർത്താവിനെ കൊന്ന കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും രാജഗോപാൽ ജയിലിൽ കഴിഞ്ഞത് 8 മാസം മാത്രമായിരുന്നു. ജയിലിൽ കഴിയുന്നതിനിടെ, വീട്ടിൽ നിന്നുള്ള ഭക്ഷണം ലഭ്യമാക്കാനായി ജയിൽ അധികൃതർക്കു മാസം ഒരു ലക്ഷം രൂപ വീതം കൈക്കൂലി നൽകിയിരുന്നതായി പിന്നീട് രാജഗോപാൽ വെളിപ്പെടുത്തിയിരുന്നു. പണത്തിനു മീതെ നിയമവും പറക്കില്ലെന്നു വെല്ലുവിളിച്ച ദോശരാജാവിനെ എട്ട് മാസമെങ്കിലും അഴിയെണ്ണിച്ചതു ജീവജ്യോതി നടത്തിയ നിരന്തര പോരാട്ടം. ഒടുവിൽ സുപ്രീംകോടതിയും ദോശ അണ്ണാച്ചിയെ തള്ളി പറഞ്ഞു. ഇത് അണ്ണാച്ചിയെ മാനസികമായി തളർന്നു. അങ്ങനെ കാലം അണ്ണാച്ചിക്ക് വിധിച്ചത് ഹൃദ്രോഗത്തിൽ പൊതിഞ്ഞ മരണ ശിക്ഷയാണ്.

ശരവണ ഭവൻ ചെന്നൈ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജരായിരുന്ന രാമസാമിയുടെ മകൾ ജീവജ്യോതിയോടു തോന്നിയ വഴിവിട്ട മോഹമാണു രാജഗോപാലിനെ കൊലപാതകത്തിലേക്കു നയിച്ചത്. ജ്യോതിയെ മൂന്നാം ഭാര്യയാക്കിയാൽ ബിസിനസ് ഇനിയും അഭിവൃദ്ധിപ്പെടുമെന്നു ജ്യോതിഷി പറഞ്ഞെന്നായിരുന്നു ന്യായീകരണം. അന്ന്, രാജഗോപാലിനു പ്രായം 53, ജീവജ്യോതിക്ക് 20. ജ്യോതി വിവാഹാഭ്യർഥന തള്ളി. പ്രലോഭനവും ഭീഷണിയും ആഭിചാരവുമെല്ലാം ഉപയോഗിച്ചിട്ടും മനസ്സു മാറിയില്ല. ശരവണ ഭവനിലെ തന്നെ ജീവനക്കാരനായിരുന്ന പ്രിൻസ് ശാന്തകുമാറിനെ രാമസാമി മകനു കണക്ക് ട്യൂഷനെടുക്കാൻ ഏർപ്പാടാക്കി. അതോടെയാണു പ്രിൻസും ജ്യോതിയും പ്രണയത്തിലായതും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് 1999 ൽ വിവാഹിതരായതും. ഇതാണ് കഥയിൽ ട്വിസ്റ്റായത്. ഇതിനെ അംഗീകരിക്കാൻ ദോശ രാജാവിന് മനസ്സ് വന്നില്ല. പ്രിൻസിനെ ഇല്ലായ്മ ചെയ്ത് ജീവജ്യോതിയെ സ്വന്തമാക്കാനായി ശ്രമം. എന്നാൽ പ്രിൻസിനെ കൊന്നിട്ടും ജീവജ്യോതിയെ മാത്രം കിട്ടിയില്ല. ആ പെൺമനസ്സ് ദോശ രാജാവിനെതിരെ പോരിനിറങ്ങി. ഒടുവിൽ കോടതിയിൽ നിന്ന് നീതി വാങ്ങി. അങ്ങനെ ദോശരാജാവ് അഴിക്കുള്ളിലും. പിന്നേയും നിയമ പോരാട്ടത്തിലൂടെ ജാമ്യം നേടി പുറത്തു തന്നെ കഴിഞ്ഞു. അതിന് വേണ്ടി വിലങ്ങു തടിയായി സുപ്രീംകോടതി വിധിയെത്തി. ഇതോടെ ആകെ തളർന്ന അണ്ണാച്ചിയെ മരണം കീഴ്‌പ്പെടുത്തുകയായിരുന്നു. ദക്ഷിണേന്ത്യയിലെ വീട്ടുഭക്ഷണമായിരുന്ന ദോശയും ഇഡ്ഡലിയും ആഗോള ബ്രാൻഡാക്കി മാറ്റിയ ദോശ രാജാവാണ് ഓർമ്മയാകുന്നത്.

ദക്ഷിണേന്ത്യയിൽ നിന്നുള്ള രാജ്യാന്തര ബ്രാൻഡ് ആയി വളർന്ന ശരവണ ഭവന് ഇന്ന് ശാഖകൾ 20 ലേറെ രാജ്യങ്ങളിലുണ്ട്. 30,000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യമായി വളർന്ന ശരവണ ഭവൻ ശൃംഖലയിലെ ഹോട്ടലുകളിൽ സ്വന്തം ബ്രാൻഡിലുള്ള ഐസ്‌ക്രീം ആണ് വിൽക്കുന്നത്. ഇന്നലെയും എല്ലാ ശരവണ ഭവൻ ഹോട്ടലുകളും തുറന്നുപ്രവർത്തിച്ചു. തന്റെ മരണത്തിന് സ്ഥാപനങ്ങൾക്കു അവധി നൽകരുതെന്ന് രാജഗോപാൽ മക്കളോടു പറഞ്ഞേൽപ്പിച്ചിരുന്നുവത്രെ. ഇന്നലെ അൽപം നേരത്തെ രാത്രി എട്ടിന് അടച്ചുവെന്നു മാത്രം. കെ.കെ. നഗറിലും മലേഷ്യയിലെ ക്വാലലംപുരിലും ശരവണ ഭവനിൽ നൽകുന്ന ചട്‌നിക്ക് ഒരു രുചിയാണ്. രാവിലെ 5ന് എഴുന്നേറ്റ് ഓരോ കടയിലുമെത്തി ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്ന കഠിനാധ്വാനി, ജീവനക്കാരെ സ്വന്തം കുടുംബാംഗങ്ങളെപോലെ പരിഗണിക്കുന്ന വിശാല മനസ്സിനുടമ, സ്വന്തം ഗ്രാമത്തിലെ ചെറുപ്പക്കാരെ ജീവിതവിജയത്തിലേക്കു പിടിച്ചുയർത്തിയ മനുഷ്യസ്‌നേഹി, ക്ഷേത്രങ്ങൾക്കും മറ്റും കയ്യയച്ചു സഹായിക്കുന്ന ഉദാരമതി. എന്നാൽ എന്നാൽ ജീവജ്യോതിക്ക് ഇയാൾ കുടുംബം തകർത്ത ദ്രോഹിയാണ്. അതുകൊണ്ടാണ് രണ്ടും കൽപ്പിച്ച് പോരാട്ടത്തിന് ഇറങ്ങിയത്. വിചാരണയ്ക്കിടെ പ്രിൻസിന്റെ സഹോദരൻ പോലും കൂറു മാറിയിട്ടും അവർ പോരാട്ടം കൈവിട്ടില്ല. ജയിലിൽ നിന്ന് ഇറങ്ങിയിട്ടും രാജഗോപാൽ ജ്യോതിയെ കണ്ടു വിവാഹ വാഗ്ദാനം നൽകി. തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെന്നു പൊലീസിൽ പരാതിപ്പെട്ടാണു ജീവജ്യോതി പ്രതികരിച്ചത്.

ഒറ്റയ്ക്ക് ഒരാൾ കെട്ടിപ്പടുത്ത ഒരു ഹോട്ടൽ ശൃംഖല ഇന്ത്യയിൽ ആകമാനം വ്യാപിക്കുക. ഇതേ ശൃംഖല കടൽ കടന്നു യുഎസ്, യുകെ, ഫ്രാൻസ്, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിക്കുക. ഒരിക്കലും എളുപ്പമായ കാര്യങ്ങൾ അല്ല ഇത്. ഇത്തരം എളുപ്പമല്ലാത്ത കാര്യങ്ങൾ കാര്യങ്ങൾ യാഥാർഥ്യമാക്കിയാണ് ശരവണഭവൻ എന്ന ഹോട്ടൽ ശൃംഖല വ്യവസായ വൃത്തങ്ങളിൽ അണ്ണാച്ചി എന്നറിയപ്പെടുന്ന പി. രാജഗോപാൽ ലോകം മുഴുവൻ പടർത്തിയത്. ഈ അണ്ണാച്ചിക്ക് ഈ ഗതി വരുമെന്ന് അണ്ണാച്ചിയെ അറിയുന്ന ഒരാളും കരുതിയതുമില്ല. സൗന്ദര്യത്തിന്റെ മകുടോദാഹരണമായി ജീവജ്യോതി രാജഗോപാലിന്റെ മനസിലേക്ക് കടന്നു വന്നതോടെയാണ് വ്യക്തിപരമായി അദ്ദേഹത്തിന് ഇറക്കം തുടങ്ങുന്നത്. വ്യക്തിപരമായി കോടതിയും കേസുമായി പോകുമ്പോഴും ശരവണഭവൻ ഹോട്ടൽ ശൃംഖലയ്ക്കും വ്യവസായ ശൃംഖലയ്ക്കും ഒരിളക്കവും തട്ടിയതുമില്ല. കൊലപാതകക്കേസിൽ കുടുങ്ങി വ്യക്തിപരമായി തകർന്നടിയുമ്പോഴും തന്റെ വ്യവസായ ശൃംഖലയ്ക്ക് ഒരു കോട്ടവും തട്ടിയില്ലാ എന്ന കാര്യം അണ്ണാച്ചി എന്ന രാജഗോപാലിന്റെ, വ്യവസായിയുടെ മിടുക്കായി ഉയർന്നു നിൽക്കുകയും ചെയ്യുന്നു.

സ്ത്രീ രാജഗോപാലിന് ഒരു ദൗർബല്യമായിരുന്നു. രണ്ടു ഭാര്യമാർ ഉള്ളപ്പോൾ തന്നെയാണ് രാജഗോപാലിന്റെ കഴുകൻ കണ്ണുകൾ തന്റെ ശാഖയിൽ അസിസ്റ്റന്റ് മാനേജരുടെ മകളുടെ മേൽ ഉടക്കുന്നത്. ആഗ്രഹിച്ചത് എല്ലാം നേടിയിട്ടുള്ള രാജഗോപാലിന് ജീവജ്യോതി ഒരു പ്രശ്നമായി തോന്നിയതുമില്ല. 20 വയസുള്ള ജീവജ്യോതിയെ കെട്ടാൻ തന്റേതായ ഒരു കാരണവും രാജഗോപാലിന് ഉണ്ടായിരുന്നു. 20 വയസുള്ള പെണ്ണിനെ കെട്ടിയാൽ മേൽക്ക് മേൽ അഭിവൃദ്ധി എന്നാണ് വിശ്വസ്തനായ ജ്യോതിഷി രാജഗോപാലിന്റെ ചെവിട്ടിൽ മന്ത്രിച്ചത്. ജീവജ്യോതിയുടെ ത്രസിപ്പിക്കുന്ന സൗന്ദര്യവും ജ്യോതിഷിയുടെ പ്രവചനവും രാജഗോപാലിന്റെ ജീവിതം മാറ്റി മറിക്കുക തന്നെ ചെയ്തു. ജീവജ്യോതിയോട് രാജഗോപാൽ നേരിട്ട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. രാജഗോപാൽ പോലുള്ള കോടീശ്വരനായ വ്യവസായി വിവാഹാഭ്യർത്ഥന നടത്തിയിട്ടും ജീവജ്യോതി കുലുങ്ങിയില്ല. ഈ അഭ്യർത്ഥന നിരസിക്കാൻ ഒരു മടിയും ജീവജ്യോതി കാട്ടിയതുമില്ല.

പ്രായം അതിരു കടന്നിട്ടും ജീവജ്യോതിയെ മോഹിച്ചപ്പോൾ അവളെ വിട്ടുകളയാൻ രാജഗോപാലിന്റെ മനസ് അനുവദിച്ചതുമില്ല. എന്ത് സംഭവിച്ചാലും പെൺകുട്ടിയെ സ്വന്തമാക്കാനുള്ള രാജഗോപാലിന്റെ നീക്കങ്ങളാണ് അന്തർദേശീയ തലത്തിൽ തന്നെ ഈ വ്യവസായ ശൃംഖലയ്ക്ക് മേൽ കരിനിഴൽ ഏൽപ്പിച്ചത്.ജീവജ്യോതിയോടുള്ള മോഹം രാജഗോപാലിന്റെ കണ്ണഞ്ചിക്കുന്ന ജീവിതത്തിന്റെ തന്നെ അവസാനമാവുകയും ചെയ്തു. സുപ്രീംകോടതി വിധി പ്രകാരം ജീവപര്യന്തം ശിക്ഷയ്ക്കാണ് ഇനി രാജഗോപാൽ കീഴടങ്ങാൻ പോകുന്നതും. രാജഗോപാലിന്റെ ആഗ്രഹം നിരസിച്ച ജീവജ്യോതി മറ്റൊരു യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇത് അണ്ണാച്ചിയെ പ്രകോപിപ്പിക്കുക തന്നെ ചെയ്തു. ജീവജ്യോതിയുടെ ഭർത്താവായ പ്രിൻസ് ശാന്തകുമാറിന് രാജഗോപാലിന്റെ ഭീഷണികൾ ലഭിച്ചു തുടങ്ങി. പലവിധ ഭീഷണികൾ വന്നു തുടങ്ങിയപ്പോൾ വിവാഹം കഴിഞ്ഞ ശേഷം 2001-ൽ ശാന്തകുമാറും ജീവജ്യോതിയും പൊലീസിൽ പരാതി നൽകി. ഈ പരാതിയാണ് ശാന്തകുമാറിന്റെ ജീവൻ എടുത്തത്. ശാന്തകുമാറിനോട് ജീവജ്യോതിയെ ഒഴിവാക്കാനാണ് രാജഗോപാൽ ആവശ്യപ്പെട്ടത്. ഇത് നിരസിച്ചതോറ്റ ശാന്തകുമാറിന് ജീവൻ നഷ്ടമാകുകയും ചെയ്തു. വിവാഹത്തിനു ശേഷം വെറും മൂന്നു വർഷം ജീവജ്യോതിക്ക് ഒപ്പം കഴിയാൻ മാത്രമാണ് ശാന്തകുമാറിന് കഴിഞ്ഞത്. 1999ലായിരുന്നു ഇവരുടെ വിവാഹം. 2001-ൽ ശാന്തകുമാർ വധിക്കപ്പെടുകയും ചെയ്തു.

രാജഗോപാലിന്റെ ഭീഷണിയായിരുന്നു ദമ്പതിമാരുടെ പരാതിക്ക് ആധാരം. പൊലീസിൽ പരാതിപ്പെട്ടതിനു പിന്നാലെ ശാന്തകുമാറിനെ കാണാതായി. രാജഗോപാലിന്റെ ഗുണ്ടാസംഘം ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയ ശേഷം കൊല്ലുകയായിരുന്നു. കൊടൈക്കനാലിലെ മേഖലയിൽ ശാന്തകുമാറിനെ എത്തിച്ച ശേഷം കൊല്ലുകയും മൃതദേഹം വനത്തിൽ മറവുചെയ്യുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമാവുകയും അണ്ണാച്ചിയുടെ പേര് വ്യവസായവൃത്തങ്ങളിൽ മങ്ങുകയും ചെയ്തത്. ആദായ നികുതി വകുപ്പ് ശരവണഭവൻ ഗ്രൂപ്പുകളിൽ നടത്തിയ റെയ്ഡിൽ കോടിക്കണക്കിനു രൂപ പിടിച്ചെടുത്തിരുന്നു. റെയിഡ് പേടിച്ചു കോടിക്കണക്കിനു സ്വർണവും വജ്രവും അടക്കം ശ്മശാനത്തിൽ കുഴിച്ചിട്ടത് ആദായ നികുതി വകുപ്പ് കണ്ടെടുക്കുകയും ചെയ്തിരുന്നു. 2001-ലെ ഈ കൊലക്കേസിൽ 2009ൽ രാജഗോപാൽ ജാമ്യം നേടിയിരുന്നു. ശാന്തകുമാറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാൽ ശാന്തകുമാറിനെ കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്.

18 വർഷങ്ങൾക്കുശേഷമാണ് ഈ കേസിൽ വിധി വന്നത്. രാജഗോപാലിനെതിരെ ആദ്യം ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് മാറ്റി കൊലക്കുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതി വിധി ശരിയായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതിന് ശേഷവും കീഴടങ്ങാൻ രാജഗോപാൽ മനസ്സ് കാട്ടിയത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉയർത്തി പോരാട്ടം തുടർന്നു. ഇതിനിടെയിലും എട്ടു മാസം ജയിൽ വാസം അനുഭവിക്കേണ്ടിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP