Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാർ പൂട്ടിയാൽ ഖജനാവ് പൂട്ടുമെന്ന വാദം പച്ചക്കള്ളം; ബാറുടമകളുടെ നക്കാപ്പിച്ചക്കു പകരം കോടികൾ കൊയ്യാൻ ഒരുങ്ങി ബിവറേജസ്; സെക്കന്റ്‌സ് വിൽപ്പന കൂടി നിന്നാൽ വീണ്ടും വരുമാനം കൂടും

ബാർ പൂട്ടിയാൽ ഖജനാവ് പൂട്ടുമെന്ന വാദം പച്ചക്കള്ളം; ബാറുടമകളുടെ നക്കാപ്പിച്ചക്കു പകരം കോടികൾ കൊയ്യാൻ ഒരുങ്ങി ബിവറേജസ്; സെക്കന്റ്‌സ് വിൽപ്പന കൂടി നിന്നാൽ വീണ്ടും വരുമാനം കൂടും

ആവണി ഗോപാൽ

തിരുവനന്തപുരം: ബാർ ഹോട്ടലുകൾ തകർന്നാൽ സർക്കാർ ഖജനാവ് തന്നെ കാലിയാകുമെന്നായിരുന്നു വിലയിരുത്തലുകൾ. ഹൈക്കോടതിയിൽ ബാർ കേസിന്റെ വാദത്തിനിടെ ഉയർന്ന പ്രധാന ചോദ്യവും സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ളതായിരുന്നു. എന്നാൽ ബാർ പൂട്ടിയത് നഷ്ടമാകില്ലെന്നാണ് ധനകാര്യവകുപ്പിലെ ഉന്നതർ നൽകുന്ന സൂചന. വരും ദിനങ്ങളിൽ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഉയരുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നും കണക്ക് കൂട്ടുന്നു. ബജറ്റിൽ വിദേശ മദ്യത്തിൽ നിന്നുള്ള വരുമാനം ഈ സാമ്പത്തിക വർഷം ഉയരുമെന്ന് വ്യക്തമാക്കാൻ കാരണവും ഇതു തന്നെ. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞു.

2014-15 സാമ്പത്തിക വർഷത്തിൽ 9309 കോടി രൂപയുടെ വിറ്റുവരാണ് ബിവറേജസ് കോർപ്പറേഷൻ നേടിയത്. ഇതിൽ നികുതിയിനത്തിൽ 7575 കോടി രൂപ ഖജനാവിലേക്കെത്തി. ഴിഞ്ഞ സാമ്പത്തികവർഷം ഒരു കോടി ഏഴുലക്ഷം കെയ്‌സ് ബിയറാണ് കോർപ്പറേഷൻ വിറ്റത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യം മൂന്നുകോടി 48 ലക്ഷം കെയ്‌സുകളും ചെലവായി. 418 ബാറുകൾ പൂട്ടിയത് ബിവറേജസ് കോർപ്പറേഷന്റെ വരുമാനത്തിൽ വർധനവുണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ മൊത്തം ബാറുകളും പൂട്ടിയത് കാര്യങ്ങൾ ബിവറേജസിന് അനുകൂലമാകും. അടുത്ത വർഷം വലിയ വർദ്ധനവ് കണക്കുകളിൽ ഉണ്ടാകും. നികുതി വരുമാനവും കൂടും. ഇത് സാമ്പത്തികമായി സംസ്ഥാനത്തിന് കരുത്താവുക തന്നെ ചെയ്യും.

ബാറുകൾ പൂട്ടിയത് ബിവറേജസ് ഷോപ്പുകളിലെ വില്പന ഇരട്ടിയാക്കിയിട്ടുണ്ട്. 2014-15 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ബിവറേജസ് കോർപ്പറേഷന്റെ വരുമാനം 10,615 കോടി രൂപയാണ്. ബാറുകൾ പൂട്ടിയതോടെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലെ വില്പനയാണ് കൂടിയിട്ടുള്ളത്. 2013-14 സാമ്പത്തികവർഷത്തെ വരുമാനം കഴിഞ്ഞ ഫെബ്രുവരിയിൽ കോർപ്പറേഷൻ മറികടന്നിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷം വലിയ ഉയർച്ച ബിവറേജസിന്റെ ലാഭക്കണക്കുകളിൽ ഉണ്ടാകും.

അതിലെല്ലാം ഉപരി കരുതലോടെ നീങ്ങിയാൽ നല്ല മദ്യം മാത്രം ആവശ്യക്കാരിൽ എത്തുന്ന സാഹചര്യം വരും. ബാറുകളിൽ വിറ്റഴിച്ചിരുന്നതിൽ ഏറെയും സെക്കന്റ്‌സ് മദ്യമാണ്. ബാർ മുതലാളിമാർ സ്വന്തമായി തയ്യാറാക്കി നൽകിയ വ്യാജൻ. ഇത് പരസ്യമായ രഹസ്യമാണ്. ബാറുകൾ പൂട്ടുമ്പോൾ സെക്കന്റ്‌സ് വിൽപ്പനയ്ക്കുള്ള സാധ്യത കുറയും. ഇതോടെ സർക്കാർ വിതരണം ചെയ്യുന്ന മദ്യം മാത്രമേ സാധാരണക്കാരുടെ കൈയിലെത്തൂ. അങ്ങനെ മദ്യവിൽപ്പന കണക്കുകളിൽ കൂടും. ബാറുകളിൽ വിറ്റിരുന്ന പകുതിയിലധികവും സെക്കന്റ്‌സ് മദ്യമാണെന്ന വിലയിരുത്തൽ തന്നെയാണ് എക്‌സൈസ് വകുപ്പിനുമുള്ളത്. ഉന്നത തല ബന്ധമുള്ള ബാറുകളിൽ റെയ്ഡ് നടത്തുക ഒരിക്കലും നടക്കാറില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് സെക്കന്റ് മദ്യ വിൽപ്പന കുറഞ്ഞത്.

ബാറുകൾ പൂട്ടിയപ്പോൾ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിലെ വിൽപ്പന വർധിച്ചു. ഡിസ്റ്റിലറികൾക്ക് വിറ്റുവരവിൽ കുറവുണ്ടാകാനിടയില്ല. ബിവറേജസ് വെയർഹൗസുകളിൽ നിന്നാണ് ബാറുകൾക്ക് മദ്യം നൽകിയിരുന്നതെങ്കിലും ബാറുകളിലേക്കുള്ള കച്ചവടം ഡിസ്റ്റിലറികൾ ഇടനിലക്കാരെയും ജീവനക്കാരെയും ഉപയോഗിച്ച് നിയന്ത്രിച്ചിരുന്നു. മദ്യത്തിന്റെ വിലയുടെ അടിസ്ഥാനത്തിലാണ് നികുതി സർക്കാറിന് ലഭിക്കുന്നത്. ഒത്തുകളിയുടെ ഭാഗമായി വിലകുറച്ചിരിക്കുന്നതിനാൽ നികുതി കുറയും. മൊത്തവിലയ്ക്കും നികുതി നൽകേണ്ടതില്ല. മദ്യകമ്പനിക്ക് ബാക്കി ലഭിക്കേണ്ട തുക ബാറുകാർ നേരിട്ട് നൽകും. തെക്കൻ ജില്ലകളിൽ വ്യാപകമായി വിറ്റഴിച്ചിരുന്ന വിലകുറഞ്ഞ പല മദ്യബ്രാൻഡുകളും ചില ബാറുകൾക്ക് മാത്രം സ്വന്തമായിരുന്നു.

അതുകൊണ്ട് തന്നെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമായി ബാർ ലൈസൻസ് നിജപ്പെടുത്തിയപ്പോൾ ബാറുകളിലെ നികുതി വെട്ടിച്ചുള്ള മദ്യക്കച്ചവടത്തിനും വിരാമമായി. സെക്കൻഡ്‌സ് എന്ന പേരിൽ നികുതി ഒടുക്കാത്ത മദ്യം ബാറുകളിൽ വിറ്റഴിച്ചിരുന്നുവെന്നത് ശരിവെക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബാറുകളുടെ എണ്ണം കുറഞ്ഞതോടെ നികുതി വെട്ടിച്ചുള്ള വിദേശമദ്യക്കച്ചവടത്തിന് കുറവുണ്ടായിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. നികുതി വെട്ടിച്ചെത്തുന്ന മദ്യം വ്യാപകമായി വിറ്റഴിച്ചിരുന്നത് ബാറുകളിലായിരുന്നു. ചില ഡിസ്റ്റിലറികളുടെ ഒത്താശയോടെയാണ് നികുതി വെട്ടിച്ചുള്ള മദ്യം ബാറുകളിൽ എത്തിയിരുന്നത്. നിലവാരമില്ലാത്ത ചില ബാറുകളുടെ പ്രധാനവരുമാനം നികുതി വെട്ടിച്ചുള്ള മദ്യക്കച്ചവടമായിരുന്നു.

എക്‌സൈസ് ഡ്യൂട്ടിയിലെ വർധനവ് ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില ഉയർത്തിയിട്ടുണ്ട്. ഇതും വരുമാന വർദ്ധനവിന് കാരണമാകും ബയറിന് പത്തുരൂപവരെയും ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് 50 രൂപയുടെയും വർധനവാണുണ്ടായത്. മദ്യത്തിന്മേലുള്ള എക്‌സൈസ് ഡ്യൂട്ടി 108 ശതമാനത്തിൽ നിന്നും 158 ശതമാനമായിട്ടാണ് ഉയർന്നത്. ബിവറേജസ് കോർപ്പറേഷൻ പുതുക്കിയ മദ്യവില ഷോപ്പുകൾക്കും വെയർ ഹൗസുകൾക്കും കൈമാറിയിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതലാണ് നിരക്ക് വർധന നിലവിൽ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP