Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചികിൽസ കിട്ടാതെ രോഗികൾ മരിക്കുമ്പോഴും ആശുപത്രികൾക്ക് സർക്കാർ ഒഴുക്കുന്നത് കോടികൾ; ഈ കൊടുക്കുന്ന പണം ഇങ്ങു തന്നാൽ അനേകരുടെ ജീവൻ രക്ഷിക്കാമെന്ന് ഫാ ടോമി; മലയാളി വൈദികന് താലൂക്ക് ആശുപത്രി നടത്തിപ്പ് വിട്ടു കൊടുത്ത് മഹാരാഷ്ട്ര സർക്കാർ; ഇന്ത്യയിലെ സർക്കാർ ആശുപത്രി നടത്തിപ്പിൽ അഴിച്ചു പണി നടത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ഫാ ടോമി; എയിഡ്‌സ് രോഗികളെ പുനരധിവസിപ്പിച്ചതിന്റെ പേരിൽ പ്രസിഡന്റായിരിക്കവേ കലാം എത്തി ആദരിച്ച മലയാളിയുടെ കഥ

ചികിൽസ കിട്ടാതെ രോഗികൾ മരിക്കുമ്പോഴും ആശുപത്രികൾക്ക് സർക്കാർ ഒഴുക്കുന്നത് കോടികൾ; ഈ കൊടുക്കുന്ന പണം ഇങ്ങു തന്നാൽ അനേകരുടെ ജീവൻ രക്ഷിക്കാമെന്ന് ഫാ ടോമി; മലയാളി വൈദികന് താലൂക്ക് ആശുപത്രി നടത്തിപ്പ് വിട്ടു കൊടുത്ത് മഹാരാഷ്ട്ര സർക്കാർ; ഇന്ത്യയിലെ സർക്കാർ ആശുപത്രി നടത്തിപ്പിൽ അഴിച്ചു പണി നടത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ഫാ ടോമി; എയിഡ്‌സ് രോഗികളെ പുനരധിവസിപ്പിച്ചതിന്റെ പേരിൽ പ്രസിഡന്റായിരിക്കവേ കലാം എത്തി ആദരിച്ച മലയാളിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

സത്താറ: മഹാരാഷ്ട്രയിൽ പുതിയ ആരോഗ്യ മോഡൽ അവതരിപ്പിക്കുകയാണ് മലയാളിയായ ഫാ ടോമി കരിയിലുക്കുളം. മഹരാഷ്ട്ര സർക്കാരിന്റെ പ്ര്‌ത്യേക നിർദ്ദേശ പ്രകാരം പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ഈ കോട്ടയത്തുകാരൻ മഹാബലേശ്വറിലെ താലൂക്ക് ആശുപത്രി ഏറ്റെടുക്കും. ഇതിനൊപ്പം രണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും. മഹാരാഷ്ട്രയിലെ പ്രധാന ഹിറ്റ് സ്റ്റേഷനിലെ സർക്കാർ ആശുപത്രിയാണ് പുതിയ മുഖം തേടി മലയാളിയുടെ കൈയിലേക്ക് വരുന്നത്. രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കീഴിൽ 12ഓളം സബ് സെന്ററും ഇനി മലയാളി നടത്തും,

മഹാരാഷ്ട്രയിലെ പാഞ്ചഗണി എന്ന സ്ഥലത്ത് റെഡ് ക്രോസിന്റെ ഒരു ആശുപത്രി ഏറ്റെടുത്ത് വിജയകരമായി നടത്തുകയും ഷിക്കാഗോ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നഴ്സിങ് കോളേജ് നടത്തുകയും അന്താരാഷ്ട്ര സ്‌കൂൾ നടത്തുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകനാണ് ഫാ. ടോമി കരിയിലുക്കുളം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ മുൻ ഉപദേശകൻ കൂടിയായ ഫാ. ടോമി എയിഡ്സ് ബാധിതരുടെ പുനരധിവാസ കാര്യത്തിൽ ഇന്ത്യക്ക് മുഴുവൻ മാതൃക സൃഷ്ടിച്ചയാളാണ്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയം കൺസെൾട്ടന്റുമായിരുന്നു. ഈ അനുഭവ സമ്പത്ത് മഹബലേശ്വറിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ഉപയോഗിക്കുകയാണ് ഫട്‌നാവീസ് സർക്കാർ. താലൂക്ക് ആശുപത്രിയും രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഫാ ടോമിക്ക് കൈമാറുന്ന ഉത്തരവും മഹാരാഷ്ട്ര സർക്കാരും പുറപ്പെടുവിച്ചിട്ടുണ്ട്.

മഹാബലേശ്വർ താലൂക്ക് ആശുപത്രിക്കായി കോടികളാണ് സർക്കാർ ചെലവിടുന്നത്. എന്നാൽ ഒന്നും ലക്ഷ്യം കണ്ടില്ല. താലൂക്ക് ആശുപത്രിയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ശോചനീയാവസ്ഥയിൽ. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ഈ ആശുപത്രികളിലെ സർക്കാർ ജീവനക്കാരെ മുഴുവൻ സർക്കാർ പിൻവലിക്കും. 12 ഏക്കറിലെ ആശുപത്രിയിൽ ജീവനക്കാരെ നിയമിക്കുന്നതുൾപ്പെടെയുള്ള ഉത്തരവാദിത്തം ഫാ ടോമിക്കാകും. കണക്കുകൾ സർക്കാരിന് സമർപ്പിച്ച് ഗ്രാന്റായി ചെലവ് തുക വാങ്ങും. ഈ ആശുപത്രിയിൽ മികച്ച സംവിധാനമൊരുക്കാൻ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സഹായവും വാങ്ങും. മികച്ച ഓപ്പറേഷൻ തിയേറ്ററും അത്യാധുനിക സംവിധാനവും ഇവിടെ കൊണ്ടുവരും. ഇതെല്ലാം പാവപ്പെട്ടവർക്ക് സൗജന്യമായി തന്നെ കിട്ടും. സർക്കാർ ആശുപത്രിയെ മികവുറ്റതാക്കാനുള്ള പുതിയ മോഡലാണ് ഇത്. ഇന്ത്യയിൽ ആദ്യത്തെ മോഡലാണ് ഇത്.

പാഞ്ചാഗണിയിൽ റെഡ് ക്രോസിന് കീഴിൽ വലിയ ആശുപത്രിയുണ്ട്. നേഴ്‌സിങ് കോളേജുമുണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാരെ കണ്ടെത്തക പ്രയാസകരമാകില്ല. ഈ മേഖലയിലെ സാധാരണക്കാർക്കിടയിൽ ഫാ ടോമിയും സംഘവും പ്രവർത്തിച്ചിരുന്നു. ഇതിനിടെയാണ് ആശുപത്രിയുടെ ശോചനീയവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഏറ്റെടുക്കാൻ സർക്കാരിന് അപേക്ഷ നൽകി. ഇത് പരിഗണിച്ച മഹാരാഷ്ട്ര സർക്കാർ ഫാ ടോമിയോട് താലൂക്ക് ആശുപത്രി കൂടി ഏറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ഫാ ടോമി കൈക്കൊണ്ട നടപടികളായിരുന്നു ഇതിന് കാരണം. ഇത് സന്തോഷത്തോടെ ഫാ ടോമിയും ഏറ്റെടുത്തു. ഇത് പുതിയ മോഡലായി മാറുകയാണ്.

എച്ച് ഐ വി ബാധിതരുടെ പുനരധിവാസത്തിന് മുൻകൈയെടുത്ത ഫാ ടോമി കോട്ടയം ജില്ലയിലെ എടക്കടത്തി സ്വദേശിയാണ്. അനേകം എയ്ഡ്‌സ് രോഗികളെ പുനരധിവസിപ്പിച്ചു. വേറിട്ട വഴിയിലൂടെ സുവിശേഷ പ്രസംഗ നടത്തിയും വിശ്വാസികളിലേക്ക് ഇറങ്ങി ചെല്ലുന്ന വൈദികൻ. അബ്ദുൾ കലാം പ്രസിഡന്റായിരിക്കെ പാഞ്ചാഗണിയെന്ന സ്ഥലത്തെത്തി ഫാ ടോമിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. എല്ലാ പിന്തുണയും നൽകി. അങ്ങനെയാണ് കേന്ദ്ര സർക്കാരിന്റെ ഉപദേഷ്ടാവായി ടോമി മാറിയത്. ടൈംസ് ഓഫ് ഇന്ത്യ വർഷം തോറും നൽകി വരുന്ന ഹെൽത്ത് കെയർ അച്ചീവേഴ്സ് അവാർഡും ടോമിക്ക് ലഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയിൽ വൈദികന്റെ നേതൃത്വത്തിൽ നടത്തുന്ന റെഡ്ക്രോസ് ഉടമസ്ഥതയിലുള്ള ബെൽ എയർ ഹോസ്പിറ്റലിനാണ് ഇന്നോവേഷൻ ഇൻ മാനേജിങ്ങ് ലോംഗ് ടേം കണ്ടീഷൻ എന്ന വിഭാഗത്തിൽ അവാർഡ് ലഭിച്ചത്. പൂനയിലെ ഗ്രാമകേന്ദ്രീകൃതമായ പ്രദേശത്ത് പ്രവർത്തിക്കുന്ന ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ഫാ ടോമിയുടെ നേതൃത്വം കിട്ടിയതോടെയാണ് പുതുജീവൻ വന്നത്. 1912ൽ പ്രവർത്തനമാരംഭിച്ച ആശുപത്രിയാണ് ബെൽ-എയർ. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ടിബി സാനിറ്റോറിയവും ഈ ആശുപത്രിയിലാണ്. 1964ലാണ് ആശുപത്രി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്ക് കൈമാറുന്നത്. ഒരു നൂറ്റാണ്ടിന് മുമ്പ് ടിബി സാനിറ്റോറിയം ആയി ആരംഭിച്ചതും പിൽക്കാലത്ത് റെഡ് ക്രോസ് ഏറ്റെടുത്തതുമായ ആശുപത്രി കേട് പിടിച്ച് നശിച്ചു

ഇത്തരമൊരു ആശുപത്രിയാണ് കാൽ നൂറ്റാണ്ട് മുമ്പ് ഫാ. ടോമി ഏറ്റെടുത്തത്. 1994ലാണ് ഫാ. ടോമി കരിയിലക്കുളം ഇവിടെ എത്തിയത്. എച്ച്ഐവി റീഹാബിലിറ്റേഷൻ രംഗത്ത് കേന്ദ്ര സർക്കാർ നടത്തുന്നത് ഫാ. ടോമി വികസിപ്പിച്ചെടുത്ത മോഡലാണ്. ലോകാരോഗ്യ സംഘടനയുടേയും ഉപദേശകസമിതിയംഗമായിരുന്ന ഫാ. ടോമിയെക്കുറിച്ച് പെൻയിൻ പുസ്തകം ഇറക്കുകയും ചെയ്തു്. അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഫാ. ടോമി നടത്തുന്ന നഴ്സിങ്ങ് കോളേജിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പലിശ രഹിത വായ്പ വരെ ലഭ്യമാണ്.

ഫാ. ടോമി കരിയിലക്കുളം കാൽ നൂറ്റാണ്ടായി മഹാരാഷ്ട്രയിലെ പാഞ്ചഗണിയിലാണ് പ്രവർത്തിക്കുന്നത്. ജോലി തേടി സത്താറ ജില്ലയിൽ പോയ സീറോ മലബാർ വിശ്വാസികൾക്ക് കുർബാന അർപ്പിക്കാനായി അയച്ചതാണ് ഫാദർ ടോമിയെ അദ്ദേഹത്തിന്റെ സഭ. അതിനിടെയാണ് പാഞ്ചഗണിയിൽ അടച്ചു പൂട്ടപ്പെട്ട നിലയിൽ കിടന്ന റെഡ് ക്രോസ് ആശുപത്രി കണ്ടെത്തിയത്. ആ ആശുപത്രി ഏറ്റെടുത്ത് വലുതാക്കി ഇന്ത്യയിലെ ഏറ്റവും വലിയ എച്ച് ഐ വി പുനരധിവാസ കേന്ദ്രമാക്കി മാറ്റുകയായിരുന്നു ആ വൈദികൻ. ഒപ്പം എല്ലാ സൗകര്യമുള്ള സാധാരണ ആശുപത്രിയും റെസിഡൻഷ്യൽ സ്‌കൂളും അമേരിക്കയിൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നേഴ്സിങ് കോളേജും ആരംഭിച്ചു. ഇവയിൽ നിന്നൊക്കെ ലഭിക്കുന്ന വരുമാനം ആശുപത്രിയുടെ വികസനത്തിന് ചെലവിട്ട് മാതൃക കാട്ടി.

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും ഈ മലയാളി വൈദികന്റെ ഉപദേശം സ്വീകരിച്ചു്. ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ ഗ്രാമങ്ങൾ തോറും നേഴ്സുമാർക്ക് പ്രത്യേക പരിശീലനം നൽകി നേഴ്സിങ്ങ് പ്രാക്ടീഷ്യനഴ്സ് ആക്കാനുള്ള ഫാ. ടോമിയുടെ നിർദ്ദേശം കേന്ദ്ര സർക്കാർ നയരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേഴ്സിങ് തൊഴിലിന്റെ അന്തസ് കൂട്ടുന്ന ഈ പരിഷ്‌കാരം നടപ്പിലാക്കിയാൽ ഗ്രാമങ്ങളിലെ പ്രത്യേക പരിശീലനം സിദ്ധിച്ച നേഴ്സുമാർക്ക് ഡോക്ടർമാരുടെ ജോലി ചെയ്യാൻ സാധിക്കും. ഇതു മാത്രമാണ് ഇന്ത്യൻ ആരോഗ്യ രംഗത്തെ പ്രതിസന്ധി മാറികാടക്കാനുള്ള എളുപ്പവഴിയെന്നാണ് ഫാ. ടോമി പറയുന്നത്.

തന്റെ ജീവിതത്തിൽ ഏറ്റവും വലിയ നേട്ടമായി ഫാ. ടോമി കരുതുന്നത് ഇതുവരെ ഒരാളെ പോലും മതം മാറ്റിയില്ല എന്നതാണ്. പാഞ്ചഗണിയിൽ മറാത്തികളായ ചെറുപ്പക്കാർ പോലും ടോമിയച്ഛന്റെ വാക്കുകൾക്ക് ഏറെ വിലകൊടുക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP