Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബന്ധുക്കളുടെയും ബിനാമികളുടെയും പേരുകളിൽ ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടി; ജില്ലാകലക്ടറിൽനിന്ന് കള്ളസർട്ടിഫിക്കറ്റുണ്ടാക്കി വാട്ടർ തീംപാർക്ക് ഉണ്ടാക്കി; അനധികൃത തടയണയുംറോപ്പ് വേയും നിർമ്മിച്ചു; രാഷ്ട്രീയ സ്വാധീനം കൂടിയായതോടെ കേസുകൾ കാറ്റിൽ പറന്നു; മലബാറിന്റെ ഗവിയെന്ന് വിളിക്കുന്ന കക്കാടംപൊയിൽ ഗ്രാമത്തെ ഇടതു എംഎൽഎ പിവി അൻവർ അടക്കിഭരിക്കുന്നത് ഇങ്ങനെ

ബന്ധുക്കളുടെയും ബിനാമികളുടെയും പേരുകളിൽ ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടി; ജില്ലാകലക്ടറിൽനിന്ന് കള്ളസർട്ടിഫിക്കറ്റുണ്ടാക്കി വാട്ടർ തീംപാർക്ക് ഉണ്ടാക്കി; അനധികൃത തടയണയുംറോപ്പ് വേയും നിർമ്മിച്ചു; രാഷ്ട്രീയ സ്വാധീനം കൂടിയായതോടെ കേസുകൾ കാറ്റിൽ പറന്നു; മലബാറിന്റെ ഗവിയെന്ന് വിളിക്കുന്ന കക്കാടംപൊയിൽ ഗ്രാമത്തെ ഇടതു എംഎൽഎ പിവി അൻവർ അടക്കിഭരിക്കുന്നത് ഇങ്ങനെ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്; ദുരന്തനിവാരണ അഥോറിറ്റിയുടെ പട്ടികയിൽ സോൺ ഒന്നിൽപെട്ട അതീവ പരിസ്ഥിതി ലോല പ്രദേശമാണ് മലപ്പുറം കോഴിക്കോട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന കക്കാടംപൊയിൽ. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലുള്ള മലബാറിന്റെ ഗവിയെന്ന് വിളിക്കുന്ന പ്രദേശം. അടുത്ത കാലങ്ങളിൽ നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎൽഎ പിവി അൻവറിന്റെ പേരിനോടൊപ്പം മാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് കേരളം ഈ കൊച്ചുപ്രദേശത്തെ ശ്രദ്ധിച്ച് തുടങ്ങിയത്.

അൻപതുകളിൽ കോട്ടയത്ത് നിന്നും പാലായിൽ നിന്നും കുടിയേറിപ്പാർത്ത കുടിയേറ്റ കർഷകരുടെ നാട്. കോഴിപ്പാറ വെള്ളച്ചാട്ടവും, പഴശ്ശിഗുഹയുമടക്കം നിരവധി സ്വാഭാവിക വിനോദസഞ്ചാര സാധ്യതകൾ സർക്കാർ ഉപയോഗപ്പെടുത്തിത്തുടങ്ങുന്നതിന് മുമ്പേ ഇവിടുത്തെ ടൂറിസം സാധ്യതകൾ മനസ്സിലാക്കിയ ആളാണ് പിവി അൻവർ. എംഎൽഎയാകുന്നതിനും രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനുംമുമ്പേ അൻവർ ഇവിടെ കോടികൾ നിക്ഷേപിച്ചിരുന്നു. സ്വന്തംപേരിലും, ബന്ധുക്കളുടെയും ബിനാമികളുടെയും പേരുകളിലുമായി ഏക്കറുകണക്കിന് ഭൂമി ഇന്നിവിടെ അൻവറിനുണ്ട്. ഇതിനെല്ലാം പുറമെ വാർത്തകളിൽ ഇടം നേടിയ മൂന്ന് പ്രധാന പദ്ധതികളും. മൂന്നും നിർമ്മിച്ചതാകട്ടെ നഗ്നമായ പരിസ്ഥിതി ചൂഷണവും നിയമലംഘനവും നടത്തിയും.

അൻവറെന്ന പഴയ വ്യവസായി ഇത് ചെയ്തതിലേക്കാളേറെ ഗൗരവമായിക്കാണേണ്ടത് ഇദ്ദേഹം ഇന്ന് ഇടതുപിന്തുണയോടെ ജയിച്ച ഒരു എംഎൽഎയാണെന്നത് തന്നെയാണ്. അതും പുല്ലങ്കോട് എസ്റ്റേറ്റിലെ ഉടുതുണിക്ക് മറുതുണിയില്ലാതെ അസുഖങ്ങളോട് മല്ലിട്ട് കഴിഞ്ഞിരുന്ന തോട്ടംതൊഴിലാളികൾക്ക് നല്ലൊരുജീവിതം നേടിക്കൊടുത്ത സഖാവ് കുഞ്ഞാലിയുടെ ചോരവീണ നിലമ്പൂരിന്റെ മണ്ണിൽ നിന്ന്. തേക്കിന്റെ നാട്ടിൽ അൻവറിനെപോലൊരു വ്യവസായിയെ സ്ഥാനാർത്ഥിയായി നിർത്തിയപ്പോഴെ ആളുകൾ അടക്കം പറഞ്ഞിരുന്നൊരു കാര്യമുണ്ട്. വോട്ട് ചോദിച്ച് അൻവർ ഓരോ സ്ഥലത്തെത്തുമ്പോഴും അയാളുടെ കണ്ണ് അവിടങ്ങളിലെല്ലാമുള്ള വലിയ തേക്കുകളിലായിരുന്നു എന്ന്. തെരഞ്ഞെടുപ്പിന് വേണ്ടി ഒരു ലക്ഷം അയാൾ മുടക്കിയിട്ടുണ്ടെങ്കിൽ ഒരു കോടിയായി അത് തിരിച്ച് പിടിക്കുകയും ചെയ്യുമെന്ന് നിലമ്പൂരിലുള്ളവർക്ക് ഉറപ്പായിരുന്നു.

ഇതെല്ലാം സ്വപ്നം കണ്ട് തന്നെയാണ് അദ്ദേഹം രാഷ്ട്രീയക്കാരന്റെ കുപ്പായമിട്ടത്. കക്കാടംപൊയിലിൽ അൻവറിന്റെ ഉടമസ്ഥതയിൽ അല്ലെങ്കിൽ അദ്ദേഹം പണം മുടക്കിയിട്ടുള്ളതായ മൂന്ന് പ്രധാന പദ്ധതികളാണുള്ളത്. നാച്ചുറോ വാട്ടർതീംപാർക്ക്, ഇതേ പേരിലുള്ള റിസോർട്ട്, ചീങ്കണ്ണിപ്പാലിയിലെ റോപ്പ് വേയും തടയണയും. മൂന്നും നിർമ്മിച്ചിട്ടുള്ളത് എല്ലാവിധ നിയമങ്ങളെയും കാറ്റിൽപറത്തിയിട്ടാണ് എന്നതാണ് ഇതിന് മൂന്നിനുമുള്ള മറ്റൊരു സമാനത.

നാച്ചുറോ വാട്ടർ തീംപാർക്ക്

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിൽപെട്ട കൂടരഞ്ഞി പഞ്ചായത്തിലെ 12 ഏക്കർ സ്ഥലത്താണ് പിവി അൻവർ എംഎൽഎ ഡയറക്ടറായ നാച്ചുറോവാട്ടർതീംപാർക്ക് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് ജില്ലാകലക്ടർ യാതൊരു കുഴപ്പവുമല്ലാത്ത ഭൂമിയെന്ന് കള്ളസർട്ടിഫിക്കറ്റുണ്ടാക്കി നൽകിയ 12 ഏക്കർ സഥലമെന്ന് വേണം പറയാൻ. കൃത്രിമ രേഖകളുണ്ടാക്കി അധികാരികളെ പറ്റിച്ചും ചാക്കിലാക്കിയും ഇത്തരമൊരു പാർക്ക് നിർമ്മിക്കുന്നതിന് യാതൊരുവിധ തടസ്സവുമില്ലാത്ത ഭൂമിയെന്ന് സർട്ടിഫിക്കറ്റ് വാങ്ങിയ സ്ഥലത്താണ് ഇക്കഴിഞ്ഞ മാസം 13ന് ചെറുതെങ്കിലും ഭീഷണിയായൊരു ഉരുൾപൊട്ടലുണ്ടായത്.

പാർക്കിന് തൊട്ടുതാഴെ. കുത്തനെയുള്ള കുന്നിൻ മുകളിൽ യന്ത്രഊഞ്ഞാലും ഭീമൻ വാട്ടർ റൈഡുകളും സ്ഥാപിച്ചത് യാതൊരുവിധ മുൻകൂർ അനുമതികളും വാങ്ങാതെയാണ്. നിർമ്മാണമെല്ലാം കഴിഞ്ഞതിന് ശേഷമാണ് പഞ്ചായത്തിലെത്തി അനുമതിക്ക് അപേക്ഷിക്കുന്നത്. അതാകട്ടെ പാർക്കിലേക്ക് ആളുകളെ കയറ്റാനുള്ള അനുമതിക്കായിരുന്ന എന്ന് മാത്രം. മുൻകൂർ അനുമതി വാങ്ങാതെ നിർമ്മാണം നടത്തിയതിന് പഴിയടച്ചതെടെ പഞ്ചായത്ത് 50 രൂപ ടിക്കറ്റ് വാങ്ങി പകൽ സമയത്ത് പാർക്കിലേക്ക് ആളുകളെ പ്രവേശിക്കാനുള്ള അനുമതി നൽകി.

മൂന്ന് മാസത്തേക്ക്. പിന്നീടത് ഒരുവർഷത്തേക്ക് നീട്ടിനൽകി പഞ്ചായത്ത് മഹാമനസ്‌കത കാണിച്ചു. അതിന്റെ കാലാവധി ഇക്കഴിഞ്ഞ ജൂൺ 30 അവസാനിക്കുകയും ചെയ്തു. എന്നാൽ പാർക്കിൽ പ്രവേശന ടിക്കറ്റിന് 100 രൂപയും മറ്റുറൈഡുകൾക്ക് 500 രൂപവരെയുമാണ് ഇത്രയും കാലമായി പാർക്ക് വാങ്ങിയിരുന്നത്. പാർക്കിന് ലഭിച്ച സുരക്ഷാസർട്ടിഫിക്കറ്റെന്ന് പറയുന്നത് പാർക്കിന്റെ ടിക്കറ്റ് കൗണ്ടറുൾക്കൊള്ളുന്ന കെട്ടിടത്തിന്റെ പേരിലും. ഈ സർട്ടിഫിക്കറ്റുപയോഗിച്ചാണ് 12 ഏക്കർ സ്ഥലത്തെ റൈഡുകളടക്കം എല്ലാ കെട്ടിടങ്ങളും നിർമ്മാണങ്ങളും സുരക്ഷിതമാണെന്ന് പറഞ്ഞുകൊണ്ടിരുന്നത്.

ഇതുപോലൊരു പ്രദേശത്ത് നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്ക് പാലിക്കേണ്ട യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും നടത്താതെയാണ് ഇത്രയും കാലം പാർക്ക് പ്രവർത്തിച്ചുകൊണ്ടിരുന്നത്. കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാഭരണകൂടവും ദുരന്തനിവാരണ അഥോറിറ്റിയുമെല്ലാം പാർക്കിന് സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ടെങ്കിലും 15ാം തിയ്യതിക്ക് ശേഷം പാർക്ക് വീണ്ടും പഴയപോലെ പ്രവർത്തിപ്പിക്കുെമന്നാണ് ഇപ്പോൾ പാർക്കിൽ നിന്ന് ലഭിക്കുന്ന വിവരം. നേരത്തെ പഞ്ചായത്ത് നൽകിയ അനുമതിയുടെ കാലാവധി ജൂൺ 30ന് അവസാനിച്ചതിനാലും ജില്ലയിലാകെയും പ്രത്യേകിച്ച് ഈ പാർക്കിന് സമീപത്തുമുണ്ടായ ഉരുൾപൊട്ടലിന്റെയും പശ്ചായതലത്തിൽ പ്രഖ്യാപിച്ച റെഡ്അലർട്ടിന്റെയും, സ്റ്റോപ്പ് മെമോയയുടെയും പശ്ചാതലത്തിൽ പാർക്ക് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.

എന്നാൽ അനുമതി പുതുക്കി നൽകുന്നതിന് വേണ്ടി കൂടരഞ്ഞി പഞ്ചായത്തിൽ അപേക്ഷസമർപ്പിച്ചട്ടുണ്ടെന്ന് പാർക്കധികൃതരും അപേക്ഷലഭിച്ചിട്ടുണ്ടെന്നും ഒരുംസശയവും കൂടാതെ അുമതി നൽകുമെന്ന് കൂടരഞ്ഞി പഞ്ചായത്തധികൃതരും വ്യക്തമാക്കുന്ന സാഹര്യത്തിൽ എല്ലാ നിയമ സംവിധാനങ്ങളെയും നോക്കുകുത്തികളാക്കി പാർക്ക് വീണ്ടും തുറക്കുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

ചീങ്കണ്ണിപ്പാലിയിലെ റോപ്പ് വേയും അനധികൃത തടയണയും

മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലാണ് പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്ത് 20 മീറ്റർ ആഴത്തിലും വീതിയിലും അനധികൃതമായൊരു തടയണയും അതിന് കുറുകെ സാഹസിക വിനോദ സഞ്ചാരികൾക്കായുള്ള റോപ്പ് വേയും നിർമ്മിച്ചത്. നിരവധിയായ പ്രതിഷേധങ്ങളെ തുടർന്ന് മലപ്പുറം ജില്ലാഭരണകൂടവും ജില്ലാകളക്ടറും സ്ഥലം പരിശോധിക്കുകയും തടയണ പൊളിച്ചുമാറ്റണമെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നെങ്കിലും പിന്നീട് അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് ഇതിന് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി.

തന്റെ വാദം കേൾക്കാതെയാണ് കളക്ടർ ഇങ്ങനെയൊരു ഉത്തരവിറക്കിയെതെന്നായിരുന്നു ഭാര്യപിതാവിന്റെ വാദം. എന്നാൽ ഡെപ്യൂട്ടികളക്ടർ ഭാര്യാപിതാവിന്റെ കൂടി ഭാഗം കേട്ടതിന് ശേഷം അതിന്റെ അടസ്ഥാനത്തിലാണ് കളക്ടർ പൊളിക്കാൻ ഉത്തരവിട്ടതെന്ന് പക്ഷെ സർക്കാറിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡ്വക്കേറ്റ് ജനറൽ മനപ്പൂർവ്വം മറന്ന് കളഞ്ഞു. ഒഴുകിക്കൊണ്ടിരുന്ന ഒരു ജലസ്രോതസ്സിനെ അതിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കപ്പുറം ആ ജലം ഒഴുകിയെത്തിരുന്ന പ്രദേശങ്ങളെ ജനങ്ങളുടെ കുടിവെള്ളവും മറ്റ് ആവശ്യങ്ങളും കൂടി മുന്നിൽ കണ്ടായിരുന്നു അന്ന് മലപ്പുറം ജില്ലാ കളക്ടർ അത്തരത്തിലൊരു ഉത്തരവിറക്കിയത്. എന്നാൽ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു.

കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ കാരണം മലമുകളിൽ അനധികൃതമായി നിർമ്മിച്ച തടയണയായിരുന്നെന്ന സത്യം പുറത്ത് വന്നതോട് കൂടി തങ്ങളുടെ തലക്ക് മുകളിലുള്ള ഈ ദുരന്തസാധ്യതയെ ഓരോ നിമിഷവും പ്രതീക്ഷിച്ചിരിക്കുകയാണ് ഊർങ്ങാട്ടിരി പഞ്ചായത്തിലെ മലയോര മേഖലയിലുള്ളവർ. പ്രത്യേകിച്ച് കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിൽ ഈ തടയണക്കും അൻവറിന്റെ പാർക്കിനും സമീപത്തെല്ലാം ചെറിയതോതിലാണെങ്കിലുമുണ്ടായ മണ്ണിടിച്ചിലുകളുടെയും ഉരുൾപൊട്ടലുകളുടെയും സാഹചര്യത്തിൽ. നിലവിൽ ഹൈക്കോടതി നൽകിയ സ്റ്റേയുടെ പുറത്താണ് ഇത് പൊളിക്കാതിരിക്കുന്നത്. എത്രയും പെട്ടെന്ന് ഇതുപൊളിച്ചുമാറ്റി താഴെയുള്ള ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ സർക്കാർ കനിവുകാണിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

നാച്ചുറോ റിസോർട്ട്

കക്കാടം പൊയിൽ അങ്ങാടിയിൽ നിന്ന് നിലമ്പൂരിലേക്കുള്ള റോഡിൽ കേവലം 200 മീറ്റർ സഞ്ചരിച്ചാൽ വലതുവശത്ത് റോഡിന് താഴെയായി ചുവന്ന നിറത്തിലുള്ള പത്തിലധികം കോട്ടേജുകൾ കാണാം. ഇതാണ് പിവിആർ നാച്ചുറോ റിസോർട്ട്‌സ്. കക്കാടം പൊയിലിൽ ഈ ദിവസം പ്രവർത്തിക്കുന്ന പിവി അൻവർ എംഎൽഎയുടെ ഏക സ്ഥാപനം. കുന്നിന്മുകളിൽ മരംമുറിച്ചു, മണ്ണിടിച്ചും നിർമ്മിച്ച പത്തോളം കോട്ടേജുകൾ. ഇതിനെല്ലാം പുറമെ ഇവിടെയും ചീങ്കണ്ണിപ്പാലയിലെ പോലെ ഒഴുകിക്കൊണ്ടിരുന്നൊരു ചെറുനീരുറവയെ തടഞ്ഞുനിർത്തിയും നിർമ്മിച്ച കൃത്രിമ തടാകം. എല്ലാത്തിനും പഞ്ചായത്തിന്റെ കണ്ണടച്ചുള്ള അനുമതികൾ. പിവി അൻവറെന്ന എംഎൽഎയുടെ പണത്തിനും അധികാരത്തിനും മുന്നിൽ കണ്ണടക്കുന്ന പഞ്ചായത്തധികൃതർ

ഇവ മൂന്നുമാണ് കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎ നടത്തുന്ന പ്രധാന നിയമലംഘനങ്ങളും പരിസ്ഥിതി ചൂഷണങ്ങളും. അൻവറിന് വേണ്ടി തല്ലാനും കൊല്ലാനും നടക്കുന്ന കുറെ ഗുണ്ടകളെയും അൻവർ കക്കാടംപൊയിലിൽ നിക്ഷേപിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു ചെറുപ്രതിഷേധം തന്റെ പദ്ധതികൾക്ക് നേരെയുയർന്നാൽ അതിനെ ഏത് വിധേനെയും അടിച്ചമർത്താനായി. പണം നൽകിയും ഭീഷണിപ്പെടുത്തിയും അവർ അവരുടെ ജോലി തുടർന്ന് കൊണ്ടിരിക്കുന്നു. പാർക്കിനെതിരെ സമരങ്ങൾ നടന്നപ്പോൾ അതിനെ പ്രതിരോധിക്കാനായി കക്കാടം പൊയിലിൽ നിന്ന് ബസ്സ്പിടിച്ച് മലപ്പുറം കളക്റ്റ്രേറ്റ് പടിക്കൽ പോയി പാർക്കാണ് ഞങ്ങളുടെ നാടിന്റെ വികസനത്തിന് കാരണമെന്നും അതിനെ തകർക്കാൻ അനുവദിക്കില്ലന്നും പറഞ്ഞ് സമരമിരുന്നവർക്ക് ദിവസം 500 രൂപയും ഭക്ഷണവുമായിരുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം.

നിയമ സഭയിൽ തോമസ് ചാണ്ടിയുടെ കൈയേറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ഈ വിഷയം ചർച്ചക്ക് വന്നപ്പോൾ സംശയമേതുമില്ലാതെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് അൻവറവിടെ യാതൊരു നിയമലംഘനങ്ങളും നടത്തുന്നില്ലെന്നാണ്. ഈ വാക്കുകൾ തന്നെയാണ് ഈ കൊള്ളകൾക്കൊക്കെ അൻവറിനെ പോലുള്ളവർക്ക് ധൈര്യം നൽകുന്നത് എന്ന് വേണം കരുതാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP