Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകനുമായി പ്രണയം വേണ്ടെന്ന് യുവതിക്ക് താക്കീതെത്തി; അരിശം പൂണ്ട കാമുകി യുവാവുമായി ജോലിസ്ഥലത്തെത്തി വഴക്കിട്ടു; രഹസ്യ സംഗമസ്ഥലത്തു തൂങ്ങിമരിച്ച് കാമുകന്റെ പ്രതികാരം; കൊള്ളിക്കാട് മലയിലെ ആത്മഹത്യയിലെ ചുരുൾ അഴിയുമ്പോൾ

മകനുമായി പ്രണയം വേണ്ടെന്ന് യുവതിക്ക് താക്കീതെത്തി; അരിശം പൂണ്ട കാമുകി യുവാവുമായി ജോലിസ്ഥലത്തെത്തി വഴക്കിട്ടു; രഹസ്യ സംഗമസ്ഥലത്തു തൂങ്ങിമരിച്ച് കാമുകന്റെ പ്രതികാരം; കൊള്ളിക്കാട് മലയിലെ ആത്മഹത്യയിലെ ചുരുൾ അഴിയുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പ്രേമബന്ധം വീട്ടിലറിഞ്ഞതിൽ അരിശംപൂണ്ട കാമുകി നേരിട്ടെത്തി പഴി പറഞ്ഞതിലുള്ള മനോവിഷമത്തെതുടർന്നാണ് ടെക്സ്റ്റയിൽ ഷോപ്പ് ജീവനക്കാരനായ സാന്റോ ആത്മഹത്യ ചെയ്തതെന്ന് സൂചന. കുട്ടമ്പുഴ മണികണ്ഠൻചാൽ വാലേത്ത് സണ്ണിയുടെ മകൻ സാന്റോ(25 )യെ ഇന്നലെ ഉച്ചയോടെ ഉപയോഗശൂന്യമായി കിടക്കുന്ന കോതമംഗലം കൊള്ളിക്കാട് മലയിലെ പൊലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊള്ളിക്കാട് സ്വദേശിനിയും ബ്യൂട്ടീഷ്യനുമായ യുവതിയുമായി സാന്റോ അടുപ്പത്തിലായിരുന്നു.

കഴിഞ്ഞ ദിവസം സാന്റോയുടെ വീട്ടുകാർ യുവതിയെ വിളിച്ച് പ്രേമബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടെന്നും ഇതിൽ കുപിതയായ യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തി സാന്റോയുമായി വഴക്കിട്ടിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നഗരത്തിലെ വസ്ത്രവിൽപ്പനശാലയിലെ സെയിൽസ്മാനായ സാന്റോ ശനിയാഴ്ച രാത്രി വരെ കടയിൽ ജോലിയിലുണ്ടായിരുന്നു. ബൈക്ക് പഞ്ചറായെന്നും വീട്ടിലെത്താൻ വൈകുമെന്നും ശനിയാഴ്ച രാത്രി സാന്റോ വീട്ടിൽ അറിയിച്ചിരുന്നു.രാത്രിയും പിറ്റേന്ന് പുലർച്ചെയും വീട്ടുകാർ സാന്റോയുമായി ഫോണിൽ ബന്ധപ്പെടാൻ നടത്തിയ ശ്രമം വിഫലമാവുകയായിരന്നു.

പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.ഇയാളുടെ ബൈക്ക് രണ്ടു ദിവസമായി പൊലീസ് ക്വാർട്ടേഴ്‌സിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനിടയിൽ കാമുകിയും സാന്റോയെ പല സ്ഥലത്തും അന്വേഷിച്ചു. ഇന്നലെ ഇവരാണ് പൊലീസ് ക്വാർട്ടേഴ്‌സിൽ സാന്റോയുടെ ജഡം കണ്ടെത്തിയത്. ഇവിടെ വച്ച് തങ്ങൾ കണ്ടുമുട്ടാറുണ്ടെന്നും ഇതുമൂലമാണ് സാന്റോയെ തിരക്കി പൊലീസ് ക്വർട്ടേഴ്‌സിലെത്തിയതെന്നുമാണ് കാമുകിയിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. ഇന്നലെ ഉച്ചക്ക് ഈ പെൺകുട്ടി നിലവിളിയോടെ പൊലീസ് ക്വാർട്ടേഴ്‌സിനടുത്തുള്ള റോഡിലൂടെ ഓടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും കാര്യം തിരക്കിയ ഇവരോട് പൊലീസ് ക്വാർട്ടേഴ്‌സിൽ ജഡം കണ്ടെത്തിയ കാര്യം പെൺകുട്ടി വെളിപ്പെടുത്തുകയുമായിരുന്നു.

പൊലീസ് ക്വർട്ടേഴ്‌സിനടുത്താണ് ഈ പെൺകുട്ടിയുടെ മാതൃസഹോദരിയുടെ വീട്. ഇവിയെത്തുന്ന അവസരത്തിലാണ് യുവതിയും സാന്റോയും പൊലീസ് ക്വാർട്ടേഴ്‌സിൽ സംഗമിച്ചിരുന്നത്.പരിസരപ്രദേശത്ത് ആൾപൊക്കത്തിൽ കാട് വളർന്നു നിൽക്കുന്നതിനാൽ സമീപത്തെ റോഡിൽ നിന്നാൽ പോലും പൊലീസ് ക്വാർട്ടേഴ്‌സ് കെട്ടിടം കാണാൻ പ്രയാസമാണ്. ഇന്നലെ കാട് വെട്ടിമാറ്റിയ ശേഷമാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ജഡം ഇന്ന് പൊലീസ് സർജ്ജൻ പോസ്റ്റുമോർട്ടം ചെയ്യും. യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് മുവാറ്റുപുഴ ആർ.ഡി.ഒ യുടെ നിർദ്ദേശപ്രകാരം കുന്നത്ത്‌നാട് തഹസിൽദാർ വർക്കി ജോസഫിന്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് തയ്യാറാക്കിയത്.

തറയിൽ ചോരപ്പാടുകൾ കണ്ടതാണ് മരണത്തിൽ ബന്ധുക്കൾ സംശയമുന്നയിക്കാൻ കാരണമെന്നാണ് സൂചന.കൈത്തണ്ട മുറിച്ച ശേഷമാണ് സാന്റോ ഉടുമുണ്ടിൽ തുങ്ങിയതെന്നും ഈയവസരത്തിലാവാം ചോരത്തുള്ളികൾ തറയിൽ വീണതെന്നുമാണ് പൊലീസ് നിഗമനം. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മാതാവ്: ഗ്രേസി, സഹോദരങ്ങൾ: സജി, സവിത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP