Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാവപ്പെട്ട തെരുവുനായ്ക്കളെ 'നിർദയം' കൊല്ലുന്ന 'മലയാളി ഭീകരൻ'മാരെ എന്തു ചെയ്യണം? തെരുവുനായ വിഷയത്തിൽ മൃഗസ്‌നേഹികൾ ചമയുന്നവർ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നു; സംസ്ഥാനത്തിന് എതിരായ നുണക്കഥകളെ ചെറുത്ത് തരൂരും മലയാളികളും രംഗത്ത്

പാവപ്പെട്ട തെരുവുനായ്ക്കളെ 'നിർദയം' കൊല്ലുന്ന 'മലയാളി ഭീകരൻ'മാരെ എന്തു ചെയ്യണം? തെരുവുനായ വിഷയത്തിൽ മൃഗസ്‌നേഹികൾ ചമയുന്നവർ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നു; സംസ്ഥാനത്തിന് എതിരായ നുണക്കഥകളെ ചെറുത്ത് തരൂരും മലയാളികളും രംഗത്ത്

ആവണി ഗോപാൽ

തിരുവനന്തപുരം: ദക്ഷിണേന്ത്യക്കാരെ അവജ്ഞയോടെ നോക്കി മദിരാസികൾ എന്ന് വിളിച്ചിരുന്ന ഉത്തരേന്ത്യൻ ധാർഷ്ട്യം ഏറെക്കാലങ്ങളായി ഉള്ളതാണ്. ഇന്റർനെറ്റിന്റെ കടന്നുവരവോടെയാണ് മലയാളികൾക്ക് മല്ലു ടാഗ് വീണതോടെയാണ് മദിരാസി വിളികൾ കുറഞ്ഞുവന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാൾ എല്ലാംകൊണ്ടും മുന്നിൽ നിൽക്കുന്ന കേരളീയർക്കെതിരെ സൈബർലോകത്ത് ഇപ്പോൾ നടക്കുന്നത് കനത്ത തെറിവിളികളാണ്. ഇതിന് കാരണമാകട്ടെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട വാർത്തകളും സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികളുമാണ്. കേരളത്തിൽ തെരുവു നായ്ക്കളെ നിർദയം കൊലപ്പെടുത്തുന്നുവെന്നും പ്രചരിപ്പിച്ചാണ് കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ശക്തമായി നടക്കുന്നത്. കേരളത്തെ ബഹിഷ്‌ക്കരിക്കുക എന്ന ഹാഷ് ടാഗിലും സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ സജീവമായി നടക്കുകയാണിപ്പോൾ.

ബോയ്‌കോട്ട് കേരളാ, ക്രുവൽ കേരള തുടങ്ങിയ ഹാഷ് ടാഗിലാണ് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന പ്രചരണങ്ങൾ നടക്കുന്നത്. മൃഗസ്‌നേഹികളെന്ന് അവകാശപ്പെടുന്നവരുടെ ദേശീയ തലത്തിലുള്ള സംഘടനകകളാണ് കേരളത്തിനെതിരെ നുണപ്രചരണം നടത്തുന്നത്. കേരളം നായ്ക്കളെ കൊലപ്പെടുത്തി മാംസം കയറ്റി അയക്കുന്നു എന്ന വിധത്തിലുള്ള കള്ളവാർത്തകളാണ് ഇത്തരം മൃഗസ്‌നേഹികൾ നടത്തുന്നത്. ഇക്കാര്യത്തിൽ ആനിമവൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ നീക്കങ്ങളും അലപപിക്കപ്പെടേണ്ട വിധത്തിലാണ്. മനേക ഗാന്ധിയാണ് തെരുവു നായ്ക്കളെ കൊലപ്പെടുന്നതിന് എതിരെ രംഗത്തെത്തിയിരുന്നത്. ഇക്കാര്യത്തിൽ കേരളം ഇപ്പോഴും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. തെരുവു നായ്ക്കൾ പെരുകുന്നതിന് പരിഹാരമായി വന്ധ്യംകരണമാണ് ഇവർ ലക്ഷ്യമിടുന്നത്.

ഇതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. എന്നാൽ തെരുവുനായ്ക്കളെ കൊലപ്പെടുത്താൻ ഒരു നഗരസഭയും ശ്രമിച്ചിരുന്നില്ല. സംസ്ഥാനത്ത് ഒരു വർഷത്തിനിടെ 1.17 ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളും സ്ത്രീകളുമെല്ലാം നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. പേവിഷബാധയേറ്റ് നാലുപേർ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മരിച്ചതായി വകുപ്പു മന്ത്രി നിയമസഭയിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ വേണ്ടി അമ്പത് ഡോഗ് സ്‌റ്റെറിലൈസേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാനും സർക്കാർ ഒരുങ്ങുകയാണ്. ഇക്കാര്യത്തിൽ വെറ്റിനറി ഡോക്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു.

നായ്ക്കളെ കൊല്ലാതെ തന്നെ അവ പെരുകുന്നത് നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമ്പോഴാണ് മൃഗസ്‌നേഹികളെന്ന് ചമയുന്നവർ കേരളത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇങ്ങനെ കേരളാ വിരുദ്ധ പ്രചരണങ്ങൾ ശക്തമായ സാഹചര്യത്തിൽ ഇതിന് മറുപടിയുമായി ഒരു വിഭാഗം മലയാളികളും രംഗത്തെത്തി. 'സ്റ്റോപ്പ് ദ ഹേറ്റ് കാമ്പയിൻ എഗെയ്ൻസ്റ്റ് കേരള' എന്ന പേരിൽ സോഷ്യൽ മീഡിയ കാമ്പയിനാണ് മലയാളികൾ ആരംഭിച്ചത്. നുണപ്രചരണങ്ങൾ ഒവിവാക്കി യഥാർത്ഥ വസ്തുതകൾ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങൾ. ഓൺലൈൻ വഴി അഭിപ്രായ സ്വരൂപണമാണ് നടത്തുന്നത്. കേരളത്തിനെതിരായ പ്രചരണങ്ങൾ ചെറുക്കാൻ വേണ്ടിയുള്ള സൈബർ പ്രചരണത്തിന് പിന്തുണയുമായി നിരവധി മലയാളികളാണ് രംഗത്തെത്തിയത്. തിരുവനന്തപുരം എംപി ശശി തരൂരും നുണപ്രചരണങ്ങളെ ചെറുത്ത് രംഗത്തെത്തി. തന്റെ ട്വിറ്ററിലൂടെ തന്നെയാണ് തരൂർ വിഷത്തിൽ മലയാളികളെ പിന്തുണച്ച് രംഗത്തെത്തിയത്.

കേരളത്തിൽ മാത്രമല്ല തെരുവുനായ ശല്യം ഉള്ളതെന്നും കർണ്ണാടകം പോലുള്ള സംസ്ഥാനങ്ങളിൽ തെരുവുനായ്ക്കളെ കൊലപ്പെടുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കേരളത്തിനെതിരെ വംശീയ അധിക്ഷേപമാണ് ഉണ്ടായിരിക്കുന്നതെന്നുമാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്. മലയാളികൾ തീവ്രവാദികളാണെന്ന വിധത്തിലുള്ള പ്രചരണവും സോഷ്യൽ മീഡിയയിൽ ശക്തമാണ്.

തെരുവുനായ വിഷയം വഷളാകുന്ന സാഹചര്യത്തിൽ തെരുവുനായ്ക്കളിൽനിന്നും കേരളത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കത്തെഴുതിയിരുന്നു. എടത്വാ ജോർജിയൻ സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വീയപുരം പുത്തൻവീട്ടിൽ കീർത്തനയാണ് വർധിച്ചുവരുന്ന തെരുവുനായ് ശല്യത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. ഇത് കൂടാതെ തെരുവ് നായ പ്രശ്‌നത്തിൽ അഭിപ്രായം രേഖപ്പെടുത്തി സിനിമാതാരം മോഹൻലാലും രംഗത്തെത്തിയിരുന്നു. തനിക്കും തെരുവു നായ്ക്കളെ പേടിയാണെന്നാണ് മോഹൻലാൽ അഭിപ്രായപ്പെട്ടത്. രഞ്ജിനി ഹരിദാസ് അടക്കമുള്ളവർ തെരുവു നായ്ക്കളെ കൊല്ലുന്നതിനും വന്ധ്യം കരിക്കുന്നതിനും എതിരായ നിലപാടിലാണ്.

തെരുവുനായ നിയന്ത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളിലൊന്നാണ്. പഞ്ചായത്തീരാജ്, നഗരപാലികാ നിയമമനുസരിച്ച് തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. 2006 ഫെബ്രുവരി മൂന്നിലെ കേരള ഹൈക്കോടതിയുടെ വിധിയും ഇത് ശരിവെക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്ര മൃഗക്ഷേമ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. 2009 ജനുവരി 23ന് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് ഇത്തരം പ്രശ്‌നമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP