Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഗ്ദാനം ചെയ്തത് വിമാനത്തിനുള്ളിലെ പഠന സൗകര്യം; ലക്ഷങ്ങൾ കൊടുത്ത് ചേർന്നപ്പോൾ പഠിപ്പിക്കാൻ ടീച്ചർമാർ പോലുമില്ല; ചോദ്യം ചെയ്തവരുടെ സർട്ടിഫിക്കറ്റ് പോലും നൽകാതെ പീഡിപ്പിക്കൽ; കോഴിക്കോട് എയിംഫിൽ അക്കാദമിയുടെ ലക്ഷ്യം എയിംകില്ലോ? ഡിഫറന്റ് തിങ്കേഴ്‌സിന്റെ കാമ്പൈയിന് പിന്തുണയേറുന്നു

വാഗ്ദാനം ചെയ്തത് വിമാനത്തിനുള്ളിലെ പഠന സൗകര്യം; ലക്ഷങ്ങൾ കൊടുത്ത് ചേർന്നപ്പോൾ പഠിപ്പിക്കാൻ ടീച്ചർമാർ പോലുമില്ല; ചോദ്യം ചെയ്തവരുടെ സർട്ടിഫിക്കറ്റ് പോലും നൽകാതെ പീഡിപ്പിക്കൽ; കോഴിക്കോട് എയിംഫിൽ അക്കാദമിയുടെ ലക്ഷ്യം എയിംകില്ലോ? ഡിഫറന്റ് തിങ്കേഴ്‌സിന്റെ കാമ്പൈയിന് പിന്തുണയേറുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഫ്‌ലൈറ്റിനുള്ളിൽ ട്രെയിനിങ്, എയർപോർട്ട് ട്രെയിനിങ്, പഠനം കഴിഞ്ഞാൽ പതിനായിരം രൂപയുടെ ജോലിയും. ഈ മോഹന വാഗ്ദാനത്തിലാണ് കോഴിക്കോട് എയിംഫിൽ അക്കാദമി കുട്ടികളെ വീഴ്‌ത്തിയത്.  എന്നാൽ ലക്ഷങ്ങൾ നൽകി ക്ലാസിൽ ചേർന്നപ്പോൾ അവിടെ ഒന്നുമില്ല. വ്യോമയാന മേഖലയിൽ മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളെ കബളിപ്പിച്ച് കോഴിക്കോട്ടെ എയിംഫിൽ അക്കാദമിയാണ് പ്രതിസ്ഥാനത്ത്.

വ്യോമയാന മേഖലയിൽ ബി.ബി.എ എം.ബി.എ ബിരുദങ്ങൾ വാഗ്ദാനം ചെയ്താണ് എയിംഫിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. എന്നാൽ പറഞ്ഞ കാര്യങ്ങൾ പാലിക്കപ്പെടാതായതോടെയാണ് വിദ്യാർത്ഥികൾ സ്ഥാപനത്തിനെതിരെ രംഗത്ത് വന്നത്. ഇത് ഡിഫറന്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് ഏറ്റെടുത്തു. ഇതോടെയാണ് സോഷ്യൽ മീഡിയ സജീവമായി ഏറ്റെടുത്തുത്. ഇതോടെ പ്രതിഷേധവും വ്യാപകമാവുകയാണ്. എയിംഫിലിന് എയിംകിൽ എന്ന വിശേഷണം നൽകുകയാണ് ഈ ഗ്രൂപ്പ്. കാരണം സ്ഥാപനത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്നവരെ വകവരുത്തുമെന്നാണ് എയിംഫില്ലുകാരുടെ ഭീഷണിയെന്നാണ് ആരോപണം. ഇതോടെയാണ് എയിംഫിലിന്റെ എയിം കിൽ പദ്ധതിക്കെതിരെ ഡിഫറന്റ് തിങ്കേഴ്‌സ് പ്രചരണം ശക്തമാക്കിയത്.

സ്ഥാപനത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടിയാണ് അക്കാദമി എടുത്തത്. സ്ഥാപനത്തിന്റെ തട്ടിപ്പ് പുറത്ത് പറഞ്ഞ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസയച്ചും സർട്ടിഫിക്കറ്റുകൾ മടക്കി നൽകാതെയുമാണ് സ്ഥാപനം വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നത്.
സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തി, സ്ഥാപന ഉടമയുടെ പേര് മോശമാക്കി എന്ന് കാണിച്ച് ഓരോ വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും അഞ്ച് കോടി രൂപയാണ് നഷ്ടപരിഹാരമായി ചോദിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിലൂടെ കുട്ടികൾക്ക് നീതിയുണ്ടാക്കാൻ ഡിഫറന്റ് തിങ്കേഴ്‌സ് മുന്നിട്ടുറങ്ങിയത്. ഫെയ്‌സ് ബുക്ക് ലൈവിലൂടെയാണ് പ്രശ്‌നങ്ങൾ അവർ ചർച്ചയാക്കിയത്. ഇതോടെ ഇതിലെ അംഗങ്ങൾക്കെതിരേയും ഭീഷണിയുടെ സ്വരവുമായി എയിംഫിൽ മുതലാളി രംഗത്ത് വന്നതായാണ് ആരോപണം.

ഈ സ്ഥാപനത്തിൽ ജീവനക്കാർ ബഹുഭൂരിഭാഗവും സ്ത്രീകളാണത്രേ. സ്ഥാപനത്തിനെതിരെ പരാതി കൊടുത്താൽ ജീവനക്കാരികളെ കൊണ്ട് പീഡനത്തിന് പരാതി കൊടുപ്പിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ ഭീഷണി. കുട്ടികളെ തമ്മിലടിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷ്യം കാണുന്നു. ഇതിന് പുറമെ അക്കാദമി തങ്ങളുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കുന്നുവെന്ന പരാതിയും വിദ്യാർത്ഥികൾ ഉയർത്തുന്നു. സ്ഥാപനം തുറന്ന് വെച്ച് അവർ പുതിയ അഡ്‌മിഷൻ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണെന്നും പുതിയ കുട്ടികളൊന്നും ഇവിടെ ഈ ചതിയിൽ വന്നുപെടരുതെന്നാണ് തങ്ങൾക്ക് പറയാനുള്ളതെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇതിനെല്ലാം എതിരെ പ്രതികരണവുമായി ജെൽജാസ് സോഷ്യൽ മീഡിയയുടെ പിന്തുണ തേടുകയാണ്. ഇവിടെ പഠിക്കുന്ന കുട്ടിയെ കൊണ്ടും കാര്യങ്ങൾ തുറന്നു പറയിക്കുന്നു.

ഭാരതീയാർ സർവകലാശാലയുടെ കോഴ്സുകളുടെ മറവിലാണ് തട്ടിപ്പെന്നാണ് ആരോപണം. കോഴിക്കോട് മാവൂർ റോഡിലെ സ്‌കൈ ടവറിൽ പ്രവർത്തിക്കുന്ന എയിംഫിൽ ഏവിയേഷൻ സെന്ററിനെതിരെ 2015-16,2016-17 കാലയളവിൽ മൂന്നുവർഷത്തെ എം ബി എ, ബി ബി എ ഇൻ എയർപോർട്ട് ആൻഡ് എയർലൈൻസ് കോഴ്സിനു പഠിക്കുന്ന വിദ്യാർത്ഥികളാണ് ദുരനുഭവങ്ങളുമായി രംഗത്തെത്തിയത്. ഭാരതീയാർ സർവകലാശാലയുടെ കീഴിൽ മൂന്നുവർഷ കാലയളവുള്ള സെവൻ സ്റ്റാൻ ഏവിയേഷൻ കോഴ്സ് ആണെന്നു തെറ്റിദ്ധരിപ്പിച്ച് രണ്ട് ലക്ഷത്തിന്റെയും നാല് ലക്ഷത്തിന്റെയും ഇടയിൽ ഫീസ് ഈടാക്കിയതായി വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ, യൂനിവേഴ്സിറ്റിയിൽ അന്വേഷിച്ചപ്പോൾ കോഴ്സിന് ഒരു വർഷത്തേക്ക് 5350 രൂപയാണ് ഈടാക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

തങ്ങൾക്ക് പഠനത്തിന് ആവശ്യമായ പുസ്തകങ്ങളോ യൂണിഫോമോ, നോട്ട്സോ, പരിശീലനമോ ലഭിച്ചിട്ടില്ല. ഒന്നാംവർഷം മൂന്നു ഏവിയേഷൻ ഡിപ്ലോമ പരീക്ഷ എഴുതുകയും ജയിക്കുകയും ചെയ്തവർ സർട്ടിഫിക്കറ്റിനു വേണ്ടി പ്രിൻസിപ്പലിനെ സമീപിച്ചെങ്കിലും വിദ്യാർത്ഥികള ഭീഷണിപ്പെടുത്തുകയും ഫീസ് മുഴുവനായി അടയ്ക്കാനും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാരതീയാർ സർവകലാശാലയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഡിജിറ്റോ ടെക്നിക്കൽ ട്രെയിനിങ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്. ഈ സ്ഥാപനത്തിന്റെ ഉടമയും എയിംഫില്ലിന്റെ ഉടമയും ഫാസിൽ മുഹമ്മദ് ബഷീർ ആണെന്ന് മനസ്സിലാക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം ഉയർത്തിക്കാട്ടിയപ്പോൾ ഭീഷണി ഇരട്ടിച്ചു. പത്തുകൊല്ലമായി സ്ഥാപനം നടത്തുന്നുണ്ട്. അന്നൊന്നും ആരും പ്രശ്‌നമുണ്ടാക്കാൻ വന്നിട്ടില്ല. ടീച്ചർമാർ കിട്ടുമ്പോൾ വരും. വേണമെങ്കിൽ പഠിച്ചാൽ മതിയെന്നൊക്കെയാണ് ഭീഷണി.

ഈ സാഹചര്യത്തിൽ തങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോഴ്സിന് അടച്ച തുകയും നഷ്ടപരിഹാരവും നൽകണമെന്നാണ് ഇവരുടെ ആവശ്യം. എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, കോണ്ടാക്ട്, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ തിരിച്ചു ചോദിച്ചപ്പോൾ തങ്ങളെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കിയതായും ഇവർ സാക്ഷ്യപ്പെടുത്തുന്നു. എറണാകുളം ജില്ലയിൽ സ്ഥാപനം നടത്താൻ അഫിലിയേഷനുണ്ട്. ഇതിന്റെ മറവിൽ മറ്റ് ജില്ലകളിൽ കോഴ്സ് നടത്തി വരികയായിരുന്നു. 2009 മുതൽ എയിംഫിൽ ഉടമ ഫാസിൽ മുഹമ്മദ് ബഷീർ, എം ഡി വിശ്വരൂപിണി, പ്രിൻസിപ്പൽ ബീജൾ ബിഷാ എന്നിവർക്കെതിരെ കേസുണ്ട്. എന്നാൽ ഉന്നത സ്വാധീനം മൂലം ഇതൊന്നും എവിടേയും എത്തുന്നില്ല.

നേരത്തെ വിദ്യാർത്ഥികളുടെ പരാതിയിൽ സ്ഥാപനത്തിനെതിരെ കേസെടുക്കുകയും സ്ഥാപനം പൂട്ടിക്കുകയും ചെയ്തിരുന്നു. ഇതേ സ്ഥാപനത്തിനെതിരെ കൊച്ചിയിലും വിദ്യാർത്ഥികൾ സമരം ചെയ്തിരുന്നു. അതിനിടെ സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് എസ്.ഐയെ സ്ഥലം മാറ്റുകയും അന്വേഷണം ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. ഇതോടെ എയിംഫിലിനെതിരായ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ഭയത്തിലാണ് തട്ടിപ്പിനിരയായ വിദ്യാർത്ഥികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP