നടപടി എല്ലാവർക്കുമെതിരെ എടുത്തേ പറ്റു! അതുവരെ ക്ലാസിൽ കയറില്ല; സഹപാഠിയുടെ മരണത്തിൽ നട്ടെല്ലുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധം; പ്ലാസ്റ്റിക്ക് പാമ്പും കറുത്ത കൊടിയുമായി നീതിക്കായി തെരുവിൽ ഇറങ്ങിയത് നൂറു കണക്കിന് വിദ്യാർത്ഥികൾ; അദ്ധ്യാപകർക്കെതിരെ വിമർശനവുമായി ബത്തേരി സ്കൂളിൽ പരിശോധനയ്ക്കെത്തിയ ജഡ്ജി; അനാസ്ഥയിൽ ജീവൻ പൊലിഞ്ഞ ഷഹ് ലക്കായി തെരുവിൽ പ്രതിഷേധം കത്തുമ്പോൾ
November 22, 2019 | 10:51 AM IST | Permalink

മറുനാടൻ ഡെസ്ക്
വയനാട്; പാമ്പ് കടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സമരം ശക്തമാക്കി വിദ്യാർത്ഥികൾ. ഷഹലയുടെ മരണത്തിന് കാരണക്കാരായ എല്ലാവർക്കുമെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു. കറുത്ത കൊടിയും പ്ലാസ്റ്റിക്ക് പാമ്പുകൾ കഴുത്തിലണിഞ്ഞും ഷഹ് ലയുടെ സഹപാഠികൾ ഉൾപ്പടെ പ്രതിഷേധിക്കുന്നത് നൂറുകണക്കിന് വിദ്യാർത്ഥികൾ. ജില്ലയുടെ വിവിധ ഭാഗത്തു നിന്നുള്ള വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്. അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിച്ച് സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാതെ സ്കൂളിൽ കയറില്ലെന്നാണ് വിദ്യാർത്ഥികളുടെ തീരുമാനം.
ബത്തേരി സർവജന സ്കൂളിൽ ജില്ലാ ജഡ്ജി എ.ഹാരിസ് പരിശോധന നടത്തി. സ്കൂളിലേത് ശോചനീയാവസ്ഥയാണ്, വീഴ്ചയുണ്ട്, ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിക്കു നിയമസസഹായ അഥോറിറ്റി റിപ്പോർട്ട് നൽകും. 3.30ന് യോഗം ചേരും. പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും എ.ഹാരിസ് താക്കീത് നൽകി.
വയനാട് ബത്തേരിയിൽ പാമ്പു കടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷെഹല മരിക്കുന്നതിന് തലേദിവസവും സ്കൂളിൽ പാമ്പിനെ കണ്ടുവെന്ന് വിദ്യാർത്ഥികൾ. ഇതു പറഞ്ഞപ്പോൾ അദ്ധ്യാപകൻ അടിക്കാൻ വന്നെന്നും ഒരു വിദ്യാർത്ഥി പറഞ്ഞു. കുട്ടികൾ ചെരുപ്പിട്ടു ക്ലാസിൽ കയറിയാൽ പത്തുരൂപ ഫൈൻ വാങ്ങാറുണ്ട്. അതേസമയം അദ്ധ്യാപകർക്കും അവരുടെ മക്കൾക്കും ചെരിപ്പിട്ട് കയറാമെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി.
അതേസമയം ക്ലാസിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താൻ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻകൂടിയായ കലക്ടർ ഉത്തരവിട്ടു. സ്കൂളുകളിൽ അടിയയന്തര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിർദ്ദേശം നൽകി. ഇഴജന്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാൽ അവയെ കൈകാര്യംചെയ്യുന്നതിന് വനംവകുപ്പിന്റെ സേവനം ഉറപ്പുവരുത്താനും നിർദ്ദേശമാണ്. പാമ്പ് കടിയേറ്റ് വരുന്ന രോഗികൾക്ക് ചികിൽസ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്കും കലക്ടർ നിർദ്ദേശം നൽകി.
അതിനിടെ പരിശോധന മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലയിലെ സ്കൂളുകളിലും സുരക്ഷാ പരിശോധന. തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്ന് ഡിഡിഇയോട് പത്തനംതിട്ട കലക്ടർ പി.ബി നൂഹ് ഉത്തരവിട്ടു. എല്ലാ സ്കൂളുകളും പരിശോധിച്ച് ശുചീകരണം നടത്തണമെന്ന് ഇടുക്കി കലക്ടർ. ക്ലാസിൽ പാമ്പുകടിയേറ്റ് വയനാട്ടിൽ വിദ്യാർത്ഥിനി മരിച്ച പശ്ചാത്തലത്തിലാണ് നടപടി.
സുൽത്താൻ ബത്തേരിയിൽ സുൽത്താൻ ബത്തേരി സർക്കാർ സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അഞ്ചാംക്ലാസ്സുകാരി ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് മരിക്കാനിടയാക്കുന്ന സംഭവത്തിൽ അദ്ധ്യാപകരുടെ വീഴ്ചക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് അദ്ധ്യാപകരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച ആവർത്തിച്ച് സഹപാഠികൾ വീണ്ടും രംഗത്തെത്തിയത്.
ഷീറ്റ് കൊണ്ട് മറച്ച മേൽക്കൂരയുള്ള കെട്ടിടത്തിലാണ് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്. പൊത്തുകൾ ഉണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന രണ്ട് ചാക്ക് സിമന്റ് കട്ടപിടിച്ച് സ്കൂൾ പരിസരത്ത് കിടക്കുന്നുണ്ട് .അതിൽ ഒരു പിടി വാരിയിട്ട് പൊത്ത് അടക്കാമായിരുന്നില്ലേ എന്നും കുട്ടികൾ ചോദിക്കുന്നു.
