ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ വീട്ടിൽ സമാധാനമായി കഴിയാനാകാതെ വന്നതോടെ രജീന്ദ്രൻ ശ്രമിച്ചത് സ്വയം ജീവനൊടുക്കാൻ; വീടിന് അവകാശം പറഞ്ഞെത്തിയ ഡേവിഡ് അലക്സാണ്ടറും കുടുംബവും യുവാവിനെ പീഡിപ്പിച്ചത് ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച്; നീതി തേടി ചെന്ന രജീന്ദ്രനെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് തമ്പാനൂർ എസ്ഐ ജിജുകുമാറും
November 12, 2019 | 10:00 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ വീട്ടിൽ നിന്നും ഒഴിപ്പിക്കാൻ പൊലീസും ഗുണ്ടകളും ചേർന്ന് നടത്തുന്ന ശ്രമങ്ങളിൽ മനംനൊന്തും, പൊലീസും ഗുണ്ടകളും ഏൽപ്പിക്കുന്ന ശാരീരിക മാനസിക പീഡനങ്ങൾ താങ്ങാനാകാതെയും യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം ശാന്തിനഗറിൽ ഹൗസിങ് ബോർഡ് കോളനിയിൽ താമസിക്കുന്ന എഴുത്തുകാരനും സിനിമാ പ്രവർത്തകനുമായ ഡോ. ബി രജീന്ദ്രനാണ് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. കഴിഞ്ഞമാസം 42 ലക്ഷം രൂപ കൊടുത്ത് വാങ്ങിയ വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകണം എന്ന് പറഞ്ഞ് തമ്പാനൂർ എസ്ഐ ജിജു കുമാറും ഒരുപറ്റം ഗുണ്ടകളും ചേർന്ന് നിരന്തരമായി നടത്തുന്ന ശാരീരിക - മാനസിക പീഡനം താങ്ങാനാകാതെയാണ് രജീന്ദ്രൻ ആത്മഹത്യക്ക് ശ്രമിച്ചത്.
കഴിഞ്ഞ മാസം രജീന്ദ്രൻ വിലയാധാരം വാങ്ങിയ വീടുമായി ബന്ധപ്പെട്ട് ഈ മാസം രണ്ടാം തീയതി മുതലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. തിരുവനന്തപുരം സ്വദേശിയായ ഡോക്ടർ എബനേസർ ഇ ജെ ദേവിൽ നിന്നാണ് രജീന്ദ്രൻ വീട് വാങ്ങുന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ വീടാണ് ഇദ്ദേഹം വിലയ്ക്ക് വാങ്ങിയത്. ആ സമയം പഴയ താമസക്കാരുടെ കുറച്ച് സാധനങ്ങൾ അവിടെ ഉണ്ടായിരുന്നു. അവർ പിന്നീട് വന്ന് എടുക്കും എന്നായിരുന്നു ഉടമസ്ഥൻ അന്ന് പറഞ്ഞത്. എന്നാൽ രണ്ടാം തീയതി വീട്ടിലെത്തിയ കോൺട്രാക്ടർ ഡേവിഡ് അലക്സാണ്ടറും ഭാര്യ ഗ്രേസൻ ജെ പണിക്കരും മകൻ അജിനും ഗുണ്ടകളും ചേർന്ന് രജീന്ദ്രനെ മർദ്ദിക്കുകയായിരുന്നു.
ഡേവിഡ് അലക്സാണ്ടറും ഡോക്ടർ എബനേസറും തമ്മിലുള്ള തർക്കത്തിൽ ഇരയാകുകയായിരുന്നു സജീന്ദ്രൻ. ഡേവിഡ് അലക്സാണ്ടറും കുടുംബവും ഈ വീടിന് അവകാശം ഉന്നയിക്കുമ്പോഴും അവർക്ക യാതൊരു രേഖകളും ഹാജരാക്കാൻ ഇല്ല. എന്നാൽ പണം നൽകി രേഖകൾ സ്വന്തമായുള്ള രജീന്ദ്രനെതിരായാണ് തമ്പാനൂർ പൊലീസും നിലപാടെടുക്കുന്നത്. പല തവണയായി പൊലീസിന്റെയും ഗുണ്ടകളുടെയും മർദ്ദനം സഹിക്കാനാകാതെ രജീന്ദ്രൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
പൊലീസിന് മുതൽ നിയമസഭാ പെറ്റീഷൻ സമിതിക്ക് മുന്നിൽവരെ പരാതിയുമായി പോയിട്ടും നീതി ലഭിക്കാതെ വന്നതിനാലാണ് രജീന്ദ്രൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. മരിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് അദ്ദേഹം ഡിജിപിക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് റസിഡന്റ്സ് അസോസിയേഷനും രാഷ്ട്രീയ പാർട്ടികളും. നാളെ ശാന്തി നഗറിലെ മുഴുവൻ താമസക്കാരും സിപിഐ തമ്പാനൂർ വാർഡ് കമ്മിറ്റിയും പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നുണ്ട്.
